സര്‍ക്കാറിന് ഇച്ഛാശക്തി ഉണ്ടായാലേ മലയാളത്തിന് രക്ഷയുള്ളൂ

സര്‍ക്കാറിന് ഇച്ഛാശക്തി ഉണ്ടായാലേ മലയാളത്തിന് രക്ഷയുള്ളൂ

പന്മന രാമചന്ദ്രന്‍ നായര്‍/ വി. സുധീര്‍
കടുത്ത സമ്മര്‍ദം ചെലുത്തിയാണെങ്കിലും ശ്രേഷ്ഠഭാഷാ പദവി ലഭിച്ചെന്ന വിശേഷണത്തോടെയാണ് മലയാളം സംസാരഭാഷയായുള്ള മൂന്നരക്കോടി ജനങ്ങള്‍ 58ാം കേരളപ്പിറവിയിലേക്ക് പ്രവേശിക്കുന്നത്. സാക്ഷരതയിലുള്‍പ്പെടെ ദേശീയ ശരാശരിയെക്കാള്‍ ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്ന മലയാളികള്‍ക്ക് പക്ഷേ തങ്ങളുടെ മാതൃഭാഷയോട് അത്രക്കൊന്നും മമതയില്ളെന്നതും അങ്ങാടിപ്പാട്ടാണ്. എന്തൊക്കെയാണെങ്കിലും ശ്രേഷ്ഠഭാഷാ പദവിയെ കെങ്കേമമായി ആഘോഷിക്കാന്‍ ഭരണ, പ്രതിപക്ഷ പാര്‍ട്ടികളും ഭാഷാസ്നേഹികളും കിണഞ്ഞു ശ്രമിക്കുകയും ചെയ്തു. പദവിലബ്ധിയുടെ ഭാവി എന്തെന്ന കാര്യത്തില്‍ ഇത്രയും കാലമായിട്ടും ഒരു ഏകീകൃത തീരുമാനമെടുക്കാനാവാത്ത സര്‍ക്കാറിനും അധികൃതര്‍ക്കും ഭാഷയുടെ വികസനത്തിനുവേണ്ടിയോ അതിജീവനത്തിനുവേണ്ടിയോ ചെയ്യാവുന്ന കാലിക പ്രവര്‍ത്തനങ്ങളെ കുറിച്ച് ഇതുവരെ ഒരു ധാരണയുമായിട്ടില്ല.
മലയാളത്തിന്‍െറ ഈ ദുര്യോഗത്തിന് ഉത്തമ ഉദാഹരണമാണ് നാലു പതിറ്റാണ്ട് മുമ്പ് സര്‍ക്കാര്‍ ഇറക്കിയ ലിപി പരിഷ്കരണ ഉത്തരവ്. 1971 മാര്‍ച്ച് 23ന് പൊതുവിദ്യാഭ്യാസ വകുപ്പിന്‍െറ G.O (P) 37/71 Edn. എന്ന ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ നടപ്പാക്കിയ ലിപി പരിഷ്കരണത്തിന്‍െറ ഇരകളാണ് ഇപ്പോഴത്തെ ചെറുപ്പക്കാര്‍. ടൈപ്പ് റൈറ്റര്‍ എന്ന യന്ത്രത്തിന്‍െറ ആവശ്യത്തിനുവേണ്ടി വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഒരു ഭാഷയെയും അത് സംസാരിക്കുന്ന ജനതക്ക് നൂറ്റാണ്ടുകളായി ജീവിതം നല്‍കിയ അറിവുകളെയും മുറിച്ചുകളയാനുള്ള ശ്രമമാണുണ്ടായത്. അതുവരേക്കും എഴുതപ്പെട്ട എല്ലാറ്റിനെയും ഒരതിര്‍വരക്ക് അപ്പുറത്തേക്ക് മാറ്റിനിര്‍ത്തി ആ പരിഷ്കരണം. സംസ്കാരത്തിന്‍െറ ചരിത്രധാരയെതന്നെ മുറിച്ചുകളയുന്ന അത്തരമൊരു പ്രവൃത്തിക്ക് ഇരയായ യുവാക്കളില്‍ ഏറിയ പങ്കും തനത് ലിപി തിരികെ വരണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഡിജിറ്റല്‍ സാങ്കേതികതയില്‍നിന്ന് തങ്ങളുടെ മാതൃഭാഷ അന്യവത്കരിക്കപ്പെടുന്നതാണ് അവരെ അതിന് പ്രേരിപ്പിക്കുന്നത്. അവര്‍ക്കൊപ്പം മാതൃഭാഷയിലെ ഒരേ അക്ഷരം എങ്ങനെയൊക്കെ എഴുതണമെന്ന് നിശ്ചയമില്ലാതെ അന്ധാളിച്ചുനില്‍ക്കുന്ന വിദ്യാര്‍ഥികളുമുണ്ട്. പഴയ ലിപി പഠിപ്പിക്കുന്ന മലയാളം അധ്യാപകനും പുതിയ ലിപിയില്‍ എഴുതുന്ന ചെറുപ്പക്കാരായ അധ്യാപകനും ചേര്‍ന്ന് അവിയല്‍പരുവത്തില്‍ നല്‍കുന്ന രണ്ടു രീതിയും ശീലിക്കേണ്ടി വരുന്ന കുട്ടികള്‍ക്ക് മാതൃഭാഷയോടുണ്ടാകുന്ന മാനസികാവസ്ഥ ഗണിതത്തോടുപോലുമുണ്ടാകില്ല. പിന്നീട് ഒത്തുതീര്‍പ്പിന്‍െറ ഭാഗമായി ചെറുപ്പക്കാരും കുട്ടികളും പഴയ ലിപിയും പുതിയ ലിപിയും ചേര്‍ത്ത് മിശ്രരീതിയില്‍ എഴുതാന്‍ തുടങ്ങി. ഈ ഡിജിറ്റല്‍ കാലത്തും ഒരേ വാക്കുകള്‍ പല രൂപത്തില്‍ എഴുതുക മാത്രമല്ല അച്ചടിക്കുകയും ചെയ്യപ്പെടുന്നതിന്‍െറ ദുരവസ്ഥ ശ്രേഷ്ഠഭാഷയായ മലയാളത്തിനല്ലാതെ വേറൊന്നിനുമുണ്ടാകില്ല. അതിന്‍െറ പ്രയാസങ്ങള്‍ അനുഭവിക്കുന്നതും ലിപി പരിഷ്കരണത്തിനുശേഷം അക്ഷരം പഠിച്ചവര്‍തന്നെ. ഈ ഡിജിറ്റല്‍കാലത്തും മലയാളത്തിലുള്ള വിവരങ്ങള്‍ക്കായി  ഇന്‍റര്‍നെറ്റില്‍ തിരഞ്ഞാല്‍ കാര്യമായ ഫലമൊന്നും ലഭിക്കാത്തതും ഏകീകൃത ലിപിയില്ലാത്തതിനാലാണ്.
ഭരണാധികാരികളുടെയും പണ്ഡിതന്മാരുടെയും തലതിരിഞ്ഞ ആശയം കാരണം സംഭവിച്ച ചരിത്രപരമായ ഒരു മണ്ടത്തം തിരുത്താനുള്ള ഒരു ശ്രമം ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. നാലു പതിറ്റാണ്ടു മുമ്പ് പരിഷ്കരിച്ച് 90 ലിപികളാക്കിയ മാതൃഭാഷയെ വീണ്ടും പഴയ അഞ്ഞൂറിലധികം ലിപികളുള്ള തനത് ശൈലിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പ്രതികരണങ്ങളുണ്ടായി. പ്രാഥമികമായി അഞ്ചും ഏഴും ക്ളാസുകളിലേക്കുള്ള പാഠപുസ്തകങ്ങളില്‍ പഴയ ലിപി അനുവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഇതിനുള്ള പ്രാഥമിക പ്രവര്‍ത്തനം ആരംഭിച്ചു.
ശ്രേഷ്ഠഭാഷാ പദവിയും പ്രത്യേക സര്‍വകലാശാലയുമായി മലയാളം അതിന്‍െറ ഭൗതിക വികാസത്തിന്‍െറ ഒരു ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴും വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ ഒന്നാം ഭാഷാ ഉത്തരവ് ഉള്‍പ്പെടെ ഭാഷാ വികസനവുമായി ബന്ധപ്പെട്ട നിരവധി പ്രഖ്യാപനങ്ങള്‍ ഏട്ടിലെ പശുവായി തുടരുന്നു. ഇതിനിടയിലും ഭാഷാവിരുദ്ധപ്രവര്‍ത്തനങ്ങളാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ടെക്നിക്കല്‍ സ്കൂളുകളുടെ അധ്യയന മാധ്യമം ഇംഗ്ളീഷ് ആക്കിയതും നടപ്പാക്കിയതും ഈ വര്‍ഷം ആദ്യമാണ്. മെഡിക്കല്‍ എന്‍ജിനീയറിങ് ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യാഭ്യാസം ഉന്നതതലത്തില്‍തന്നെ മാതൃഭാഷയിലായിരിക്കണമെന്ന് പല വിദഗ്ധരും ആവശ്യപ്പെട്ടത് അംഗീകരിച്ചില്ല. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറിയില്‍ മലയാളം പഠിക്കാനാഗ്രഹിക്കുന്ന കുട്ടികള്‍ക്ക് അതിനുള്ള സംവിധാനമുണ്ടാക്കണം എന്ന ഒന്നാം ഭാഷാ ഉത്തരവിലെ നിര്‍ദേശം അവഗണിക്കപ്പെട്ടു. ഒന്നാം ക്ളാസ് മുതല്‍ നാലുവരെയുള്ള ക്ളാസുകളില്‍ ഇംഗ്ളീഷ് പാഠപുസ്തകങ്ങള്‍ ഉണ്ടാക്കാനുള്ള എസ്.ഇ.ആര്‍.ടി തീരുമാനമാണ് മറ്റൊരു പ്രഹരം. പ്ളസ് ടു തലത്തില്‍ മലയാളം മാധ്യമത്തില്‍ പരീക്ഷയെഴുതുന്ന കുട്ടികള്‍ക്ക് ഇപ്പോള്‍ മലയാളത്തില്‍ പാഠപുസ്തകങ്ങളില്ല. പൊതുവിദ്യാലയങ്ങളില്‍ രണ്ടാം പേപ്പര്‍ മൂന്നു പിരീഡ് പഠിപ്പിക്കുക എന്നത് സംഭവിച്ചിട്ടില്ല. ഓറിയന്‍റല്‍ സ്കൂളുകളില്‍ മലയാളപഠനം ഉറപ്പുവരുത്തിയിട്ടില്ല. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളില്‍ മലയാളം ഇപ്പോഴും നിര്‍ബന്ധമല്ല. പി.എസ്.സിക്ക് മലയാളം നിര്‍ബന്ധമാക്കിയതിനു പിന്നാലെ പത്താം ക്ളാസുവരെയുള്ള മലയാളപഠനത്തിനുപകരം ഏതാനം ആഴ്ചകള്‍കൊണ്ട് പഠിച്ചെടുക്കാവുന്ന തുല്യതാപരീക്ഷ മതിയെന്നുവന്നു.
ഭാഷ ഉപജീവനത്തിനുതകാത്തതാണെന്ന ഉറച്ചുപോയ ബോധവും ഭാഷ ഉള്‍പ്പെടെയുള്ള മാനവിക വിഷയങ്ങള്‍ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ ഇല്ളെന്നതും അതിനൊപ്പം പുനരാലോചനക്ക് വിധേയമാക്കേണ്ടതാണ്. മലയാള ഭാഷയുടെ വികാസത്തിന്‍െറ ഈ നിര്‍ണായകഘട്ടത്തില്‍ പ്രമുഖ ഭാഷാപണ്ഡിതനും ഗ്രന്ഥകാരനുമായ പന്മന രാമചന്ദ്രന്‍നായര്‍ തന്‍െറ ആശങ്കയും പ്രതീക്ഷയും മാധ്യമത്തോട് പങ്കുവെക്കുന്നു.
ബിരുദതലംവരെ ഭൗതികശാസ്ത്രം പഠിച്ച പന്മന അമ്മമലയാളത്തോട് പ്രിയം തോന്നി മലയാള ഭാഷയില്‍ ഉന്നതവിദ്യാഭ്യാസം നേടുകയായിരുന്നു. സംസ്കൃതപഠനത്തില്‍ കൈവരിച്ച കണിശമായ ശിക്ഷണത്തിന്‍െറ സൂക്ഷ്മത ഓരോ ലിപിയിലും സൂക്ഷിക്കുന്ന പണ്ഡിതന്‍. കേരളപ്പിറവിക്ക് തൊട്ടുപിന്നാലെ 1957ല്‍ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍നിന്ന് ഒന്നാം റാങ്കോടെ എം.എ മലയാളം വിജയിച്ച് ഗോദവര്‍മ സ്മാരക പുരസ്കാരം നേടി. 1931 ആഗസ്റ്റ് 31ന് കൊല്ലം ജില്ലയിലെ പന്മനയില്‍ ജനിച്ച രാമചന്ദ്രന്‍ നായരുടെ വ്യാകരണ കൃതികള്‍ വിവിധ സര്‍വകലാശാലകളില്‍ പാഠപുസ്തകമാണ്. മലയാള ഭാഷയുടെ ഉപയോഗത്തില്‍ സര്‍വസാധാരണമായി സംഭവിക്കുന്ന അക്ഷരപ്പിശകുകളും വ്യാകരണ പിശകുകളും ചൂണ്ടിക്കാണിച്ച് നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
42 വര്‍ഷം മുമ്പ് ലിപി പരിഷ്കരണത്തിനുള്ള ഉത്തരവ് വന്നപ്പോള്‍ അതിനെതിരെ എഴുത്തിലും പ്രസംഗത്തിലും കടുത്ത പ്രതിരോധം തീര്‍ത്ത ആ അധ്യാപകന് പഴയ ലിപിവരുന്നതില്‍ അതിയായ ആഹ്ളാദമുണ്ട്. എന്നാല്‍, അധികൃതര്‍ ഭാഷയോട് പുലര്‍ത്തുന്ന അവഗണനയില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിക്കുന്ന പന്മനക്ക് ഭാഷയുടെ ഭാവിയില്‍ ശുഭപ്രതീക്ഷയാണ്. ഒപ്പം, ചാനലുകളും പത്രങ്ങളും പിന്തുടരുന്ന വികലമായ ഭാഷാപ്രയോഗങ്ങള്‍ സംസ്കാരത്തെതന്നെ ഹനിക്കുമെന്ന ആശങ്കയും പങ്കുവെക്കുന്നു.
  • ശ്രേഷ്ഠ ഭാഷാപദവികൊണ്ടുണ്ടാകുന്ന നേട്ടങ്ങളെക്കാള്‍ കോട്ടമുണ്ടാക്കുന്ന പല നിര്‍ദേശങ്ങളാണ് അടുത്തിടെ സര്‍ക്കാറില്‍നിന്നുണ്ടായത്. ഒന്നാംഭാഷാ ഉത്തരവിലെ പല ശിപാര്‍ശകളും ഇതുവരെ നടപ്പാക്കിയില്ല. മാത്രമല്ല, മുഖ്യധാരയില്‍നിന്ന് മലയാളം ക്രമേണ തഴയപ്പെടുകയുമാണ്. മലയാളത്തിന്‍െറ ഈ അവസ്ഥക്കു കാരണം ഭരണാധികാരികളോ ഭാഷാപണ്ഡിതരോ?
 ഭാഷക്ക് എന്തെങ്കിലും പ്രതിസന്ധിയുണ്ടെങ്കില്‍ അതിനു കാരണം സര്‍ക്കാറിന്‍െറ ബലക്കുറവ് മാത്രമാണ്. തമിഴ്നാട്ടിലെ സ്ഥിതി നോക്കിയാല്‍ മതി ഇക്കാര്യം മനസ്സിലാകും. മലയാളത്തില്‍ എഴുതിയ ഒരു ഫയലത്തെിയാല്‍ സെക്രട്ടേറിയറ്റില്‍ അത് മാറ്റിവെക്കും. ഉദ്യോഗസ്ഥര്‍ക്ക് ക്ളാസെടുത്തപ്പോള്‍ അവര്‍ പറഞ്ഞതാണിത്. മലയാളത്തെ ഇകഴ്ത്താനാണ് ഇങ്ങനെ ചെയ്യുന്നത്. അങ്ങനെയുള്ള ഒരു ഉദ്യോഗസ്ഥന്‍ തമിഴ്നാട്ടിലെ ഏതെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസിലുണ്ടാകുമോ? ഏതെങ്കിലും ഐ.എ.എസ് ഉദ്യോഗസ്ഥന്‍ തമിഴിലെഴുതിയ ഒരു ഫയല്‍ മാറ്റിവെച്ചാല്‍ അയാള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും. ഇവിടത്തെ ഭരണക്കാര്‍ക്കെന്താണ് അതിനു കഴിയാത്തത്.
ഇപ്പോള്‍ കുറെ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ നടത്തിപ്പുകാരാണല്ളോ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. അവര്‍ക്ക് ഭാഷപഠിപ്പിക്കാന്‍ സമയമില്ല. റെഗുലര്‍ സമയത്ത് പഠിപ്പിക്കാന്‍ ക്ളാസില്‍ സ്ഥലമില്ല, വൈകുന്നേരമോ മരച്ചുവട്ടില്‍ കൊണ്ടുപോയോ മലയാളം പഠിപ്പിക്കട്ടെ എന്നാണ് പറയുന്നത്. മാനേജ്മെന്‍റ് ഇങ്ങനെ പറയുമ്പോള്‍ സര്‍ക്കാര്‍ അതിന് വഴങ്ങുകയാണ്, ബലമില്ല. വിദ്യാഭ്യാസം എങ്ങനെ വേണമെന്ന് നിശ്ചയിക്കുന്നത് മാനേജ്മെന്‍േറാ സര്‍ക്കാറോ? ഇവിടത്തെ മുഖ്യമന്ത്രിമാര്‍ക്ക് എന്തുകൊണ്ട് അതിന് പറ്റുന്നില്ല? നമ്മള്‍ മാനേജ്മെന്‍റിന്‍െറ പൈസയുടെ കെണിയില്‍ പെട്ടിരിക്കുകയാണ്. സര്‍ക്കാറിന്‍െറ പിടിപ്പുകേടുകൊണ്ട് ഇതുവരെ ഇതിനെതിരെ ശരിക്കും നടപടിയായിട്ടില്ല. ഭരണാധികാരികളെ സ്വാധീനിക്കുന്ന മറ്റുപലരുടെയും ബലമാണ് ഇതിനു പിന്നില്‍. മുഖ്യമന്ത്രിയായാലും വിദ്യാഭ്യാസമന്ത്രിയായാലും ശരി ഒരാള്‍ മാത്രമല്ലല്ളോ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഇവരുടെയൊക്കെ ശേഷിക്കുറവാണ്. മറ്റു ചിലരുടെ സ്വാധീനതയെ തട്ടിമാറ്റിക്കൊണ്ട് ഉത്തരവ് നടപ്പാക്കെടാ എന്നു പറഞ്ഞ് ഫലിപ്പിക്കാനുള്ള കഴിവില്ലായ്മ. മാതൃഭാഷയുടെ പ്രയോഗത്തിലും അതിന്‍െറ ഭരണതലത്തിലുള്ള പ്രയോഗത്തിലുമൊന്നും ഇച്ഛാശക്തിയില്ല.
  • മുമ്പ് ലിപിപരിഷ്കരണത്തിന് ഉത്തരവിടുമ്പോള്‍ അതിനെതിരെ ശക്തമായി രംഗത്തുവന്നവരില്‍ ഒരാളാണല്ളോ താങ്കള്‍. പുതിയ സാഹചര്യത്തില്‍ പഴയ ലിപിയിലേക്ക് തിരിച്ചുപോകാന്‍ ഒരുങ്ങിയിരിക്കുമ്പോള്‍ സമൂഹത്തിന്‍െറ നാനാതലത്തില്‍നിന്ന് അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഉയരുന്നു. പുതിയ ലിപി പഠിച്ചവര്‍ക്ക് പഴയ ലിപിയിലേക്ക് തിരികെ പോകാനുള്ള ബുദ്ധിമുട്ടാണ് എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്ന പ്രധാന പ്രശ്നം. അതേസമയം, വ്യത്യസ്ത ലിപികാരണം കമ്പ്യൂട്ടിങ് ഭാഷയില്‍ മലയാളം ഏറെ ബുദ്ധിമുട്ടുന്നുമുണ്ട്. മൂന്നരക്കോടിയോളം ആളുകള്‍ മാത്രം ഉപയോഗിക്കുന്ന സാമാന്യം ചെറിയൊരു ഭാഷയായ മലയാളത്തിന് അതിജീവിക്കാനാവുമോ?
നാലു പതിറ്റാണ്ടു മുമ്പ് സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുണ്ടായ യുക്തിരഹിതമായ നടപടികളിലൊന്നായിരുന്നു ലിപിപരിഷ്കരണം. അതു മൂലമുണ്ടായ കുഴപ്പങ്ങള്‍ ഇത്രയും വൈകിയെങ്കിലും പൂര്‍ണമായി പരിഹരിക്കത്തക്കവണ്ണം ഇപ്പോള്‍ കരിക്കുലം കമ്മിറ്റി എടുത്ത തീരുമാനം തികച്ചും സ്വാഗതാര്‍ഹമാണ്. ചില വിദഗ്ധര്‍ വരുത്തിവെച്ച വിന ഇപ്പോഴെങ്കിലും പരിഹരിക്കാനുള്ള തീരുമാനത്തെ ഭാഷാസ്നേഹികള്‍ അനുകൂലിക്കണം.
വാസ്തവത്തില്‍ മലയാള ഭാഷയുടെ അച്ചടിക്കും എഴുത്തിനുംവേണ്ടിയല്ല അന്ന് പുതിയ ലിപി ഏര്‍പ്പെടുത്തിയത്. ടൈപ്പ്റൈറ്ററില്‍ അച്ച് നിരത്തുന്നതിന്‍െറ സൗകര്യത്തിനുവേണ്ടി മാത്രമാണ് ലിപി പരിഷ്കരിച്ചത്. ഭാഷാവിനിമയത്തിലെ ഒരു ചെറിയ കാര്യം മാത്രമാണ് ടൈപ്പ്റൈറ്ററിലെ അച്ചടി. ആ യന്ത്രത്തിന്‍െറ പ്രവര്‍ത്തനത്തിലെ എളുപ്പം മാത്രം നോക്കി പുതിയ ലിപി ഏര്‍പ്പെടുത്തിയപ്പോള്‍ അതിനുവേണ്ടി പ്രവര്‍ത്തിച്ച വിദഗ്ധര്‍ വലിയൊരു കൃത്യവിലോപം വരുത്തി. അതുകൊണ്ടു മാത്രമാണ് 40 വര്‍ഷമായി കുട്ടികളും യുവാക്കളും രണ്ടുതരം ലിപി കലര്‍ത്തിയുള്ള മിശ്രഭാഷ ഉപയോഗിക്കാന്‍ ഇടയായത്.
ഇംഗ്ളീഷില്‍ അച്ചടിയക്ഷരവും എഴുത്തക്ഷരവും ഉണ്ടല്ളോ. അച്ചടിയക്ഷരം അച്ചടിക്കുവേണ്ടി മാത്രമുള്ളതാണെന്നും എഴുത്തക്ഷരം എഴുത്തിനുവേണ്ടി മാത്രമുള്ളതാണെന്നും കൊച്ചുകുട്ടികള്‍ക്കുപോലും അറിയാം. എന്നാല്‍, മലയാളത്തില്‍ പണ്ടുമുതലേ ഒറ്റ ലിപിയേ ഉണ്ടായിരുന്നുള്ളൂ. അതില്‍നിന്നു വ്യത്യസ്തമായ ഒരു ലിപി ടൈപ്പ് റൈറ്ററിലൂടെ അവതരിപ്പിച്ചപ്പോള്‍ അത് കൈയെഴുത്തിന് ഉപയോഗിച്ചുകൂടാ എന്നും, നേരത്തേ നിലവിലുള്ള കൈയെഴുത്ത് രീതിക്ക് ഒരു മാറ്റവും വരുത്തിക്കൂടാ എന്നും അധ്യാപകരെക്കൊണ്ട് കുട്ടികളോട് നിര്‍ദേശിപ്പിക്കാന്‍ വിദഗ്ധര്‍ ശ്രദ്ധിക്കണമായിരുന്നു. പക്ഷേ, അവരതു ചെയ്തില്ല. അതുകൊണ്ടാണ്, 40 വര്‍ഷം മുമ്പുമുതല്‍ ഒന്നാംതരക്കാരും എം.എക്കാരുമെല്ലാം അച്ചടിയക്ഷരവും കൈയെഴുത്തക്ഷരവും കലര്‍ത്തിയുള്ള എഴുത്തുരീതി സ്വീകരിക്കാനിടയായത്. ഈ അപകടം 40 വര്‍ഷമായി തുടരുകയാണ്. ഇതിനിടക്ക് പാഠപുസ്തകങ്ങളുടെ അച്ചടിയില്‍ പുതിയ ലിപിയില്‍നിന്ന് ഒരു മാറ്റവും വന്നിരുന്നുമില്ല.
പാഠപുസ്തകങ്ങളില്‍ പഴയലിപി അവതരിപ്പിച്ചുകൊണ്ടുമാത്രമേ കുട്ടികളുടെ എഴുത്തിലെ മിശ്ര ലിപി രീതി മാറ്റിയെടുക്കാന്‍ പറ്റുകയുള്ളൂ. അതിനുവേണ്ടിയുള്ള ശ്രമത്തിന്‍െറ പ്രാരംഭമായിട്ടാണ് അഞ്ചാം തരത്തിലെയും ഏഴാംതരത്തിലെയും പാഠപുസ്തകങ്ങളില്‍ പഴയ ലിപി അവതരിപ്പിക്കാന്‍ തീരുമാനിച്ചത്.
പുതിയ ലിപി ശീലിച്ച ഇളംതലമുറക്ക് തനത് അക്ഷരത്തിലേക്കുള്ള തിരിച്ചുപോക്ക് വലിയപ്രയാസമാവും എന്ന വാദത്തിന് ഒരടിസ്ഥാനവുമില്ല. ഇപ്പോള്‍ കുട്ടികളും മുതിര്‍ന്നവരില്‍ പലരും പുതിയ ലിപിയും പഴയ ലിപിയും കലര്‍ത്തി എഴുതുന്നുണ്ട് എന്നത് സത്യംതന്നെ. എന്നാല്‍, ഈ വൈകല്യം മാറ്റിയെടുക്കാന്‍ വളരെ എളുപ്പമാണ്. അഞ്ചാം ക്ളാസിലെ പാഠപുസ്തകം പഴയ ലിപിയില്‍ അച്ചടിച്ച് കുട്ടികള്‍ക്ക്്  നല്‍കുന്നതോടെ അവര്‍ക്ക് നാലോ അഞ്ചോ ദിവസംകൊണ്ട് ആ ലിപി ശീലിക്കാനും എഴുത്തില്‍ മാറ്റം വരുത്താനും സാധിക്കും. പഴയ ലിപിയില്‍ അച്ചടിച്ച പുസ്തകങ്ങള്‍ ധാരാളമായി പ്രചരിക്കുന്നതോടുകൂടി കുട്ടികളുടെയും മുതിര്‍ന്നവരുടെയുമെല്ലാം ലിപിപ്രയാസം ഇല്ലാതാകുമെന്നത് തീര്‍ച്ച.
എഴുതാന്‍ കൂടുതല്‍ സമയം വേണമെന്നതായിരുന്നു ലിപി പരിഷ്കരണത്തിന്‍െറ ഒരു പ്രധാന ദോഷം. പഴയ ലിപിയിലെഴുതാന്‍ പേന കടലാസില്‍ മുട്ടിച്ച് എടുക്കുന്നതിനിടെ എഴുതിക്കഴിയുന്ന ഒരു കൂട്ടക്ഷരത്തെ പലതായി മുറിച്ചകറ്റിയാണല്ളോ പുതിയ ലിപിയില്‍ അച്ചടിക്കുന്നത്. അതിനാല്‍ പേന പല തവണ കടലാസില്‍ വെക്കുകയും എടുക്കുകയും ചെയ്യേണ്ടിവരുന്നു. ഇതിനെല്ലാംകൂടി കൂടുതല്‍ അധ്വാനവും കൂടുതല്‍ സമയവും ആവശ്യമായിവരുന്നു. ഇപ്പോഴാകട്ടെ കമ്പ്യൂട്ടറില്‍ പണ്ടത്തെപ്പോലെ ഏതു കൂട്ടക്ഷരവും ഒന്നാക്കിയുള്ള ലിപികള്‍ വന്നുകഴിഞ്ഞതിനാല്‍ അച്ചടിക്ക് ഒരു പ്രയാസവുമില്ല. അച്ചടിയില്‍ പഴയ ലിപി ഉപയോഗിക്കുമ്പോള്‍ എത്രയോ പേജിന്‍െറ കുറവും അതനുസരിച്ചുള്ള പണത്തിന്‍െറ ലാഭവും ഉണ്ടാകും.  കുറഞ്ഞപക്ഷം ടൈപ്പ് റൈറ്റര്‍ ലിപിയില്‍ 11 പേജ് വേണ്ടി വരുന്ന ഒരു മാറ്റര്‍ പഴയലിപിയില്‍ പത്തു പുറത്തില്‍ ഒതുക്കാം. 2008ല്‍ പി.കെ ട്രസ്റ്റിന്‍െറ ‘മലയാള സാഹിത്യനിരൂപണം’ എന്ന ഗ്രന്ഥം പഴയ ലിപിയിലാണ് അച്ചടിച്ചത്. കടലാസിന്‍െറ എണ്ണം കുറയുന്നതിനനുസരിച്ച് അത്രയും മരങ്ങള്‍ക്ക് ആയുസ്സ് നീട്ടിക്കിട്ടുകയും ചെയ്യും എന്നുകൂടി പറയാം. യഥാര്‍ഥത്തില്‍ പഴയ ലിപി വരുന്നതിനെ പരിസ്ഥിതി പ്രവര്‍ത്തകരും സ്വാഗതം ചെയ്യുമെന്ന് തീര്‍ച്ച.
  • വീണ്ടുവിചാരമില്ലാതെ ലിപി പരിഷ്കരണം നടപ്പാക്കിയതുപോലെ ഒന്നാം ഭാഷാ ഉത്തരവിലെ ഗുണപരമായ ശിപാര്‍ശകള്‍ നടപ്പാക്കുന്നതിലും വലിയ വീഴ്ചയാണ് വരുത്തിയത്. സാങ്കേതിക വളര്‍ച്ചയിലുള്‍പ്പെടെ മലയാളം ഏറെ പിന്തള്ളപ്പെടാനുള്ള കാരണവും ഈ നയമാണ്. പ്രത്യേക സര്‍വകലാശാലയും ശ്രേഷ്ഠഭാഷാ പദവിയുമൊക്കെ ആയെങ്കിലും വിദ്യാര്‍ഥികള്‍ക്ക് ഭാഷാസാഹിത്യമുള്‍പ്പെടെയുള്ള മാനവികവിഷയങ്ങളോടുള്ള താല്‍പര്യം കുറഞ്ഞു. ഭാഷ പഠിച്ചാല്‍ ഉയര്‍ന്ന ജോലി ലഭിക്കില്ല എന്നും ഭാഷ ഉപജീവനത്തിന് ഉതകില്ല എന്ന പ്രചാരണവും വ്യാപകമാണ്. ഈ അവസ്ഥയില്‍ മലയാളത്തിന്‍െറ ഭാവി എന്താകും, പുതിയ സംവിധാനങ്ങള്‍ എന്തെങ്കിലും ഗുണം ചെയ്യുമോ?
ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ അവസാനമായിട്ടാണ് മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിരിക്കുന്നത്. കുറച്ച് ധനം ലഭിക്കുമെന്നുള്ളതുകൊണ്ട് ശ്രേഷ്ഠഭാഷാ സങ്കല്‍പത്തെ ഒരു പരിഹാസവിഷയമായി കണക്കാക്കുന്നവരും ഇല്ലാതില്ല. പക്ഷേ, അത് വെറും സംസ്കാരശൂന്യതയാണ്. ഭാഷക്കും സംസ്കാരത്തിനുംവേണ്ടി ആ ധനമുപയോഗിച്ച് വന്‍തോതിലുള്ള പല പദ്ധതികളും ആസൂത്രണംചെയ്ത് നടപ്പാക്കാന്‍ സാധിക്കും. ആ പദ്ധതികള്‍ എന്തൊക്കെ ആയിരിക്കണമെന്ന് തികഞ്ഞ ലക്ഷ്യബോധത്തോടെ ചിന്തിച്ച് ഉറപ്പിക്കുകയും അതിന്‍െറ വിജയത്തിനുവേണ്ടി നിരന്തരപ്രയത്നത്തില്‍ ഏര്‍പ്പെടുകയുമാണ് ഭാഷാസ്നേഹികള്‍ ചെയ്യേണ്ടത്.
നിലവില്‍ ഭാഷക്ക് ഒരു വെല്ലുവിളിയുമില്ല. കമ്പ്യൂട്ടറിന്‍െറയും വെബ്സൈറ്റുകളുടെയും വരവുകൊണ്ട് ലോകത്തെ എല്ലാ ഭാഷകള്‍ക്കും ഭീഷണിയുണ്ട്. ലിഖിതഭാഷക്കും പുസ്തകങ്ങള്‍ക്കും ഇത് ദോഷമാണെന്നു പറയുന്നുണ്ട്. എന്നാല്‍, ഇവിടെ പുസ്തകങ്ങളുടെ എണ്ണത്തിലും ചെലവാകുന്ന കാര്യത്തിലും വര്‍ധനയാണുള്ളത്. തൃശൂരും കോഴിക്കോടും എത്ര പുതിയ പുസ്തകക്കടകളാണ് ഉണ്ടാകുന്നത്. എല്ലാവരും പുസ്തകമിറക്കുകയാണല്ളോ. നഷ്ടമാണെങ്കില്‍ അത് നിന്നുപോകില്ളേ. ഭാഷക്ക് ഒരു പ്രതിസന്ധിയുമില്ല. സമീപകാലത്തൊന്നും മലയാളത്തിന് ഒന്നും സംഭവിക്കില്ല. ലിഖിതഭാഷയില്ലാതെ കേരള സംസ്കാരത്തിന് വളര്‍ച്ചയില്ല. എത്രയോ ചുരുക്കം ആളുകള്‍ക്കേ അല്ലാതെയുള്ള സമീപനമുള്ളൂ. വളരെ ചെറിയ ഭാഷയായതിനാലാണ് പല പ്രാദേശിക ഭാഷകളും മരിക്കുന്നത്. അതിനകത്ത് പുസ്തകങ്ങളോ വികസനത്തിനുള്ള വേറെ എന്തെങ്കിലും സാധ്യതയോ വളരെ കുറവാണ്. വികസിക്കാനുള്ള ഉപാധികള്‍ വേണ്ടേ.
എല്ലാവരും മലയാളത്തില്‍ എം.എ എടുക്കേണ്ടതില്ല. നിത്യജീവിതത്തിലെ ഉപയോഗത്തിനുവേണ്ടി കുറച്ച് ക്ളാസുകളിലെങ്കിലും പഠിച്ചാല്‍ മതി. അങ്ങനെ പഠിച്ചാല്‍ പിന്നെ മലയാളം സ്വയം പരിശീലിച്ച് ഭാഷയില്‍ കൂടുതല്‍ വൈദഗ്ധ്യം നേടും. നാലു ക്ളാസ് പഠിച്ചാല്‍തന്നെ തുടര്‍ന്നും മലയാളം പഠിക്കണമെന്ന് തോന്നും. നാലാംക്ളാസ്വരെയുള്ള പഠനംകൊണ്ട് എല്ലാവരും മലയാള പഠനം നിര്‍ത്തിക്കളയുമെന്ന ഭയം വേണ്ട.  ആവശ്യമുള്ളപ്പോള്‍ പഠിച്ചോളും. ഞാന്‍ പഠിച്ചില്ളേ. എനിക്ക് സയന്‍സ് ഒടുക്കം മടുത്തില്ളേ.
മലയാളം അക്ഷരം അറിയാത്ത എത്രയോ വലിയ മലയാളികളുണ്ട്. അതുപാടില്ല. നാലു വര്‍ഷമെങ്കിലും ഭാഷ പഠിച്ചാല്‍ എന്നെങ്കിലും വികസിപ്പിക്കാമല്ളോ. അതുകഴിഞ്ഞ് ഇംഗ്ളീഷ് പഠിച്ചോട്ടെ. മുമ്പ് നമ്മുടെ നാട്ടില്‍ അങ്ങനെയായിരുന്നു. തുടക്കത്തില്‍ മൂന്നു നാലു വര്‍ഷം മലയാളം പഠിക്കും. അതുകഴിഞ്ഞായിരുന്നു ഇംഗ്ളീഷ് പഠനം. ഇപ്പോള്‍ ഒന്നാംക്ളാസ് മുതലേ ഇംഗ്ളീഷ് പഠനമാണ്. അവിടെയാണ് കുഴപ്പം. പെറ്റമ്മയുടെ മുലപ്പാലിന്‍െറ രുചി അവനെയൊന്ന് അറിയിക്കണം. മാതൃഭാഷയുടെ രുചി അറിയുന്നത് തടഞ്ഞാല്‍ ഒരിക്കലും ഭാഷ പഠിക്കില്ല. മുലപ്പാലിന്‍െറ രുചിപോലെ അതൊന്നറിഞ്ഞാല്‍, ആ വഴിക്കൊന്നുപോയാലെന്താ എന്ന് എപ്പോഴെങ്കിലും ചിന്തിക്കും. അവന്‍െറ ഉള്ളില്‍ ആ സ്വാദ് കിടക്കുകയാണ്. അങ്ങോട്ട് അവനെ കയറ്റുകയേ ഇല്ളെന്നു പറഞ്ഞാല്‍ എങ്ങനെ അറിയും ആ രുചി?
ഭാഷ ഉപജീവനത്തിനുതകുമോ എന്ന ചര്‍ച്ച ഇതിനകത്ത് കുഴക്കണോ? മാനവികവിഷയങ്ങള്‍ക്ക് പണ്ടും ആവശ്യക്കാരില്ലായിരുന്നു. ഞാന്‍ എം.എക്കു മാത്രമാണ് മലയാളം പഠിച്ചത്. അതുവരെ ശാസ്ത്രമായിരുന്നു. പക്ഷേ, സംസ്കൃതം ശാസ്ത്രി പരീക്ഷ പാസായിട്ടുണ്ട്. മലയാളം പഠിച്ചുപോയാല്‍ ഇംഗ്ളീഷും വിദേശത്തെ ഉദ്യോഗത്തിനുള്ള ശേഷിയും പോകുമെന്നാണ് ധാരണ. അങ്ങനെയാണോ? സി.പി. നായരും മറ്റു പല വലിയ ഉദ്യോഗസ്ഥരും മലയാളം മീഡിയത്തില്‍ പഠിച്ചവരാണ്.
  • മലയാളത്തിന് സ്വന്തമായൊരു സര്‍വകലാശാല എന്ന ഏറെ നാളായുള്ള ആവശ്യം അംഗീകരിക്കപ്പെട്ടിട്ട് ഒരു വര്‍ഷം പിന്നിട്ടു. യഥാര്‍ഥത്തില്‍ മലയാള സര്‍വകലാശാല മലയാളത്തിനോ കേരളീയ ജീവിതത്തിനോ എന്തെങ്കിലും സംഭാവന ചെയ്യാനുതകുന്ന ഒരു സ്ഥാപനമാണോ? അത്തരമൊരു സര്‍വകലാശാലയുടെ സാംഗത്യമെന്താണ്, മാനവിക വിഷയങ്ങള്‍ പഠിക്കാന്‍ വിദ്യാര്‍ഥികളില്ലാത്തപ്പോള്‍ വിശേഷിച്ചും?
തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയാണല്ളോ ചോദ്യം. മലയാള ഭാഷക്കുവേണ്ടി എത്രയോ കോളജുകളില്‍ ബി.എയും എം.എയും ഗവേഷണവും ഒക്കെ നടക്കുന്നുണ്ടല്ളോ. ആ നിലക്ക് മലയാള സര്‍വകലാശാലയിലും അത്തരം കോഴ്സുകള്‍ നടത്തുന്നതുകൊണ്ട് എന്താണ് പ്രയോജനമെന്നാണ് പലരുടെയും സംശയം. എന്നാല്‍, ഇതല്ല യാഥാര്‍ഥ്യം.
കേരളീയ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും അവിടെ പഠനവിഷയങ്ങളാണ്. ഭാഷാശാസ്ത്രം, പൈതൃകസംസ്കാര പഠനം, സാഹിത്യപഠനം, സാഹിത്യ രചന എന്നീ വിഷയങ്ങളില്‍ എം.എയും പത്രപ്രവര്‍ത്തനത്തില്‍ എം.സി.ജെ കോഴ്സുമാണ് പ്രാരംഭഘട്ടത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരള ഭാഷ, കേരള സംസ്കാരം, കേരളീയ ജീവിതം ഇവയെല്ലാമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്ക് മലയാള സര്‍വകലാശാല നേതൃത്വം നല്‍കും. പഴയലിപി വ്യാപകമാക്കാന്‍ തുടക്കത്തില്‍ സര്‍വകലാശാലയുടെ പങ്കൊന്നും വേണ്ട. അവര്‍ക്ക് വേറെ പണിയുണ്ടല്ളോ. പഴയ ലിപിയിലുള്ള പുസ്തകങ്ങളൊക്കെ വരുമ്പോള്‍ സര്‍വകലാശാലയും അങ്ങനെ ആയിക്കോളും. സര്‍ക്കാര്‍തന്നെയാണല്ളോ പണ്ട് ലിപി പരിഷ്കരണം നടപ്പാക്കിയത്. അപ്പോള്‍ അവര്‍ തന്നെ അതിനുള്ള പരിഹാരം കാണണം. കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറപ്പിക്കണം.
വെറും ഭാഷാപഠനമല്ല സര്‍വകലാശാല നല്‍കുന്നത്. ഉദ്യോഗലബ്ധിക്കുതകുന്ന പഠനവിഷയങ്ങളുമുണ്ട്. വേറെങ്ങുമില്ലാത്ത വിഷയങ്ങള്‍ ഉപയോഗിച്ച് വിവിധ ഉദ്യോഗങ്ങള്‍ കണ്ടത്തൊം. അതൊക്കെ ലക്ഷ്യംവെച്ചാണ് പ്രാഥമികഘട്ടത്തില്‍ ഈ അഞ്ചെണ്ണം തയാറാക്കിയത്. ഇതുമാത്രമേ ഇനി എന്നുമുള്ളൂ എന്നില്ല. ഇപ്പോള്‍ താല്‍ക്കാലിക കെട്ടിടത്തിലാണല്ളോ പ്രവര്‍ത്തനം. അതൊക്കെ മാറുന്നതിനനുസരിച്ച് സര്‍വകലാശാലയുടെ മട്ടും മാറും.
  • മലയാള ഗദ്യഭാഷ രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്കുവഹിച്ചത് പത്രങ്ങളാണല്ളോ. എന്നാല്‍, വിവരസാങ്കേതിക വിദ്യ ഇത്രയധികം വികസിച്ച ഇക്കാലത്ത് പത്രങ്ങളിലെയും വെബ് പ്രസിദ്ധീകരണങ്ങളിലെയും വരമൊഴിയും ദൃശ്യമാധ്യമങ്ങളിലെ വാമൊഴിയും മലയാള ഭാഷയെ  എത്രമാത്രം സ്വാധീനിക്കുന്നുണ്ട്?
പത്രഭാഷയുടെ കുറ്റങ്ങളെക്കുറിച്ച് നിരവധി എഴുതിയിട്ടുണ്ട്. ചാനലുകളുടെ കാര്യം പറയുമ്പോള്‍ പത്രം എത്രയോ ഭേദമാണ്. എന്തു വൃത്തികേടാണ് ചാനലുകളില്‍ ഉപയോഗിക്കുന്നത്. നമ്മുടെ സംസ്കാരത്തിനു ചേരാത്ത പല വൃത്തികേടും ഗോഷ്ടികളുമാണ് പല ചാനലുകളും കാണിക്കുന്നത്. ഒരു ബിസിനസായി നടത്തുകയും അതുകൊണ്ട് ആളുകള്‍ കൂടുതലായി കാണുന്നവയാണ് ഇതില്‍ മുന്‍പന്തിയില്‍. ഇത്തരം ചാനലുകളില്‍ പലരും അശ്ളീലമാണ് പറയുന്നത്. സിനിമയില്‍നിന്ന് ആരും വിളിക്കാനില്ലാത്ത നടിമാരാണ് ഇത് ചെയ്യുന്നത്.  കൊച്ചുകുഞ്ഞുങ്ങളെ ഇരുത്തി കുസൃതിച്ചോദ്യങ്ങള്‍ ചോദിക്കുന്ന ഒരു പരിപാടിയുണ്ട്. അമ്മ അച്ഛനെയാണോ തിരിച്ചാണോ  തല്ലുന്നത് എന്നു ചോദിക്കുമ്പോള്‍ അമ്മ അച്ഛനെയാണ് തല്ലുന്നതെന്ന് കുട്ടി ചുമ്മാ പറഞ്ഞാലും ആളുകള്‍ക്ക് രസമാണ്. അച്ഛനും അമ്മയും ഇതുകണ്ട് രസിക്കുകയാണ്. അമ്മ അച്ഛനെ തല്ലുമെന്നു പറഞ്ഞാല്‍ അത് ഹാസ്യം. ലോലമായ അശ്ളീലമാണ്. പല പരിപാടികളും ഭാഷയെ ദ്രോഹിക്കുന്നതും സംസ്കാരത്തെ തകര്‍ക്കുന്നതുമാണ്. ദുഷിച്ച സംസ്കാരം പരിശീലിപ്പിക്കുന്നതുമാണ് ഇത്തരം ഭാഷകള്‍. ഹീന ഭാഷാപ്രയോഗത്തിലൂടെ ചീത്തസംസ്കാരം കുരുന്നുമനസ്സുകളില്‍ ഊട്ടിയുറപ്പിക്കുകയാണ്. കുട്ടികള്‍ തമ്മില്‍ പിണങ്ങുമ്പോഴും ഇഷ്ടം വരുമ്പോഴും ഈ വാക്കുകളാണ് പറയുന്നത്. നമ്മുടെ താരങ്ങള്‍ പറഞ്ഞ വാക്കുകള്‍ പ്രയോഗിച്ചുനോക്കാന്‍ ഒരു സുഖമുണ്ടല്ളോ. ഭാഷയുമായി ബന്ധപ്പെട്ട് പല പത്ര, ചാനല്‍ സ്ഥാപനങ്ങളില്‍ ക്ളാസെടുത്തിട്ടും ഒരു ഫലവുമുണ്ടായിട്ടില്ല.
 
madhyamam weekly (http://www.madhyamam.com/weekly/2549)

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം