ആനി മസ്‌ക്രീന്‍

തെക്കേ ഇന്ത്യയില്‍ നിന്നു ലോക്‌സഭാംഗമായ ആദ്യ വനിതയും മലയാളിയുമായ ആനി മസ്‌ക്രീനിന് മരണാനന്തരം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച താമ്രപത്രവും ബഹുമതിപത്രവും പ്രശസ്തി ഫലകവും എവിടെ? ദേശീയ വനിതാകമ്മിഷന്‍ ആനി മസ്‌ക്രീനു പ്രഖ്യാപിച്ച പുരസ്‌കാരവും ഇതുവരെ ലഭിച്ചില്ല. അനന്തരാവകാശികള്‍ ഈ പുരസ്‌കാരങ്ങള്‍ക്കായി കാത്തിരിപ്പു തുടങ്ങിയിട്ട് അരനൂറ്റാണ്ടോളമായി. 

തിരുവിതാംകൂറിന്റെ ഝാന്‍സി റാണിയെന്നാണ് ആനിമസ്‌ക്രീന്‍ അറിയപ്പെട്ടിരുന്നത്. 62 വര്‍ഷം മുമ്പ് തിരുവനന്തപുരത്തു നിന്ന് എംപിയായി. മലയാളി വനിതയുടെ യശശ്ശ് ദേശീയതലത്തില്‍ ഉയര്‍ത്തിയ എംപിയുടെ ഓര്‍മകള്‍ക്കുപോലും ഇന്ന് 50 വയസ് കഴിഞ്ഞു. 

വഴുതക്കാട്ടെ കുടുംബവീട്ടില്‍ 62-ാം വയസില്‍ 1963 ജൂലൈ 19-നാണ് ആനിമസ്‌ക്രീന്‍ അന്തരിച്ചത്. തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ താമ്രപത്രവും ബഹുമതി പത്രവും പ്രശസ്തി ഫലകവും നല്‍കുമെന്നു പ്രഖ്യാപിച്ചത്. എന്നാല്‍ അങ്ങനെയൊന്നും കിട്ടിയതായി അറിയില്ലെന്ന് ആനി മസ്‌ക്രീന്റെ സഹോദരപുത്രി വഴുതക്കാട് തറവാട്ട് വളപ്പില്‍ താമസിക്കുന്ന ജൂനിയര്‍ ആനിമസ്‌ക്രീന്‍ പറഞ്ഞു. 

അടുത്ത ഊഴം ദേശീയ വനിതാ കമ്മിഷന്റെയായിരുന്നു. 1998 മാര്‍ച്ച് എട്ടിനു രാജ്യാന്തര വനിതാ ദിനത്തില്‍ ഡല്‍ഹി വിജ്ഞാന്‍ ഭവനിലെ ചടങ്ങില്‍ രാഷ്ട്രപതിയെക്കൊണ്ട് ആനി മസ്‌ക്രീനിനെ ആദരിക്കാന്‍ വനിതാ കമ്മിഷന്‍ തീരുമാനിച്ചു. തിരുവനന്തപുരം കലക്ടര്‍ 1998 ഫെബ്രുവരി 17ന് ആനി മസ്‌ക്രീന്റെ പേരില്‍ കത്തയച്ചു. മരിച്ച് 35 വര്‍ഷം കഴിഞ്ഞ ആനി മസ്‌ക്രീന്‍ ആദരവ് ഏറ്റുവാങ്ങാന്‍ നേരിട്ട് എത്തണമെന്ന കത്ത് കണ്ട് വീട്ടുകാര്‍ ഞെട്ടി. സത്യാവസ്ഥ അറിയിച്ചപ്പോള്‍ മരണാനന്തര ബഹുമതി നല്‍കാമെന്നായി മറുപടി. പക്ഷേ, അതു പാലിക്കപ്പെട്ടില്ല. 

ആനി മസ്‌ക്രീന്‍ അവിവാഹിതയായിരുന്നതിനാല്‍ സഹോദരന്‍ ജോസഫ് മസ്‌ക്രീന്റെ മകള്‍ ജൂനിയര്‍ ആനി മസ്‌ക്രീന്‍ അനന്തരാവകാശിയായി അധികൃതരെ സമീപിച്ചു. യഥാര്‍ഥ ആനിമസ്‌ക്രീന്‍ അവിവാഹിതയായിരുന്നതിനാലും മക്കള്‍ ഇല്ലാത്തതിനാലും ബന്ധുക്കളായ എല്ലാവരും ചേര്‍ന്നു ജൂനിയര്‍ ആനി മസ്‌ക്രീനെ അനന്തരാവകാശിയായി നിശ്ചയിച്ച് കത്ത് നല്‍കണമെന്നായി അധികൃതര്‍. അതുപ്രകാരം വീണ്ടും അപേക്ഷ നല്‍കി. പക്ഷേ, തീരുമാനം നീണ്ടുനീണ്ടുപോയി. ഇപ്പോള്‍ തിരഞ്ഞെടുപ്പിലേക്ക് രാജ്യം കടന്നു. ഇനി പുതിയ സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടത്.  ആനി മസ്‌ക്രീനിന്റെ പൂര്‍ണകായ പ്രതിമ കഴിഞ്ഞ വര്‍ഷം വഴുതക്കാട്ട് അനാച്ഛാദനം ചെയ്തിരുന്നു.

തിരുത്താനാവാത്ത റെക്കോര്‍ഡുകള്‍
കേരളത്തില്‍നിന്നു ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യവനിത എന്നതില്‍ ഒതുങ്ങുന്നില്ല ആനി മസ്‌ക്രീനിന്റെ നേട്ടങ്ങള്‍. കേരളത്തിലെ ആദ്യവനിതാ മന്ത്രി, മന്ത്രിസഭയില്‍നിന്നു രാജിവച്ച ആദ്യവനിത, നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യവനിത, തെക്കേഇന്ത്യയില്‍നിന്നു പാര്‍ലമെന്റംഗമായ ആദ്യവനിത, ഭരണഘടനയുടെ കരടുരേഖയില്‍ ഒപ്പുവച്ച തെക്കേഇന്ത്യയില്‍ നിന്നുള്ള ആദ്യവനിത... തുടങ്ങി ഒട്ടേറെ റെക്കോര്‍ഡുകളുടെ ഉടമയായിരുന്നു ?അവര്‍.  

തിരുവിതാംകൂര്‍ ദിവാന്റെ ദഫേദാറായിരുന്ന ഗബ്രിയേല്‍ മസ്‌ക്രീനിന്റെ മകളായി 1902ല്‍ ജനിച്ച ആനി വക്കീലായി പ്രാക്ടീസ് ചെയ്യുന്നതിനിടയിലാണു സ്വാതന്ത്ര്യ
സമരത്തില്‍ ആകൃഷ്ടയായി സ്‌റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സ്‌റ്റേറ്റ് കോണ്‍ഗ്രസിന്റെ സെക്രട്ടറിയും കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി അംഗവുമായി പ്രവര്‍ത്തിച്ചു. പട്ടം താണുപിള്ള അധ്യക്ഷനായി 1938ല്‍ തിരുവിതാംകൂര്‍ സ്‌റ്റേറ്റ്‌കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ വര്‍ക്കിങ് കമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യവനിതയുമാണ് ആനി. വിവിധ കാലയളവില്‍ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ ശിക്ഷിക്കപ്പെട്ട് അവര്‍ തടവില്‍ കഴിഞ്ഞത് ആറു വര്‍ഷത്തിലേറെ. 

1948ല്‍ പ്രായപൂര്‍ത്തി വോട്ടവകാശപ്രകാരം നടന്ന തിരഞ്ഞെടുപ്പില്‍ തിരുവിതാംകൂര്‍ ലജിസ്ലേറ്റിവ് അസംബ്ലിയില്‍ എതിരില്ലാതെ ജയിച്ചു. അടുത്തവര്‍ഷം തിരു - കൊച്ചി മന്ത്രിസഭയില്‍ ആരോഗ്യ - വൈദ്യുതി വകുപ്പു മന്തിയായി. 1952 ജനുവരിയില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലാണു തിരുവനന്തപുരം മണ്ഡലത്തില്‍നിന്നു സ്വതന്ത്രയായി വിജയിക്കുന്നത്. അവിവാഹിതയായി കഴിഞ്ഞ ആനി 1957ല്‍ രാഷ്ട്രീയം ഉപേക്ഷിച്ചു. 

ഓരോ വിജയവും ചരിത്രത്തിന്റെ റെക്കോര്‍ഡ് പുസ്തകത്തില്‍ എഴുതിച്ചേര്‍ത്ത ആനി തിരുവിതാംകൂറിന്റെ വീരാംഗനയായി വിശേഷിപ്പിക്കപ്പെടുന്നു.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

എന്‍െറ പുഴ

കവിതയുടെ വേറിട്ട ശബ്ദം