ജനായത്തത്തിലെ ചതുരംഗക്കളികള്‍

ജനായത്തത്തിലെ ചതുരംഗക്കളികള്‍

കെ.പി. റെജി
ലോകത്തിലെ ഏറ്റവും ബൃഹത്തും സങ്കീര്‍ണവുമായ ജനാധിപത്യ അഭ്യാസത്തിന് രാജ്യമെങ്ങും കൊടുമ്പിരികൊണ്ട തയാറെടുപ്പുകള്‍ നടക്കുകയാണ്. 81.45 കോടി വോട്ടര്‍മാര്‍ക്ക് സമ്മതിദാനാവകാശമുള്ള 16ാം ലോക്സഭാ തെരഞ്ഞെടുപ്പിന് പങ്കാളിത്തത്തില്‍ ലോകത്തൊരിടത്തും സമാനതകളില്ല. സര്‍ക്കാറിനും പാര്‍ട്ടികള്‍ക്കുമായി ഏതാണ്ട് 35,000 കോടിയോളം രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്ന ഈ രാഷ്ട്രീയ ചതുരംഗം സാമ്പത്തിക വിനിമയത്തിന്‍െറ കാര്യത്തില്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പിനു മുന്നില്‍ മാത്രമാണ് രണ്ടാമതായി പോകുന്നത്. ലോകചരിത്രത്തിലാദ്യമായി ചിഹ്നത്തില്‍ വോട്ടുകുത്തുന്ന സമ്പ്രദായം ആവിഷ്കരിക്കുകയും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുകയും ചെയ്ത ഇന്ത്യന്‍ ജനാധിപത്യ പരീക്ഷണം 1952ലെ പ്രഥമാധ്യായം മുതലേ രാഷ്ട്രീയ കരുനീക്കങ്ങളാലും വിഷയവൈവിധ്യങ്ങളാലും സമ്പന്നമായിരുന്നു.  ലോക്സഭാ തെരഞ്ഞെടുപ്പുകളുടെ പുനര്‍വായന സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലേക്കൊരു എത്തിനോട്ടമാണ്.
1952: ദേശീയതയുടെ
തരംഗം
സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഭരണഘടന നിലവില്‍വന്ന് ഇന്ത്യ റിപ്പബ്ളിക്കായി മാറിയതോടെയാണ് രാജ്യത്ത് പ്രഥമ ലോക്സഭാ തെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. 1951 ഒക്ടോബര്‍ 25 മുതല്‍ 1952 ഫെബ്രുവരി 21 വരെയായിരുന്നു ആദ്യ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ്. 1952 ഏപ്രില്‍ 17ന് പ്രഥമ ലോക്സഭ നിലവില്‍വന്നു. ദേശീയ പ്രസ്ഥാനത്തിന്‍െറ പൈതൃകംപേറുന്ന കോണ്‍ഗ്രസിന് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ ജനസ്വാധീനത്തിന്‍െറ പിന്തുണകൂടിയായപ്പോള്‍ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കാനായത്. കോണ്‍ഗ്രസ് 364 സീറ്റ് നേടിയപ്പോള്‍ മുഖ്യ പ്രതിപക്ഷമായ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വെറും 16 സീറ്റാണ് കിട്ടിയത്. സ്വാതന്ത്ര്യ പിറവിക്കുശേഷം അധികാരമേറ്റ ആദ്യ മന്ത്രിസഭയില്‍ നെഹ്റുവിന്‍െറ സഹപ്രവര്‍ത്തകരായിരുന്ന രണ്ടു മന്ത്രിമാര്‍ ഇതിനിടെ സ്വന്തം പാര്‍ട്ടിയുണ്ടാക്കി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയിരുന്നു. പ്രഥമ വ്യവസായ മന്ത്രി ശ്യാമപ്രസാദ് മുഖര്‍ജി 1951 ഒക്ടോബറില്‍ ജനസംഘത്തിനു രൂപം നല്‍കി. ദലിത് നേതാവും ഭരണഘടനാശില്‍പിയുമായ ബി.ആര്‍. അംബേദ്കര്‍ തന്‍െറ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്‍ പുനരുജ്ജീവിപ്പിച്ചു. ഇതു പിന്നീട് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയായി. പക്ഷേ, ബോംബെ മണ്ഡലത്തില്‍ അത്രയൊന്നും അറിയപ്പെടാത്ത കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്‍.എസ്. കജ്രോല്‍ക്കറോടു തോല്‍ക്കാനായിരുന്നു അംബേദ്കറുടെ വിധി. ശ്യാമപ്രസാദ് മുഖര്‍ജി അടക്കം മൂന്നു പേര്‍ ജനസംഘം ടിക്കറ്റില്‍ ജയിച്ചുകയറി. ആചാര്യ കൃപലാനിയുടെ കിസാന്‍ മസ്ദൂര്‍ പ്രജാ പരിഷത്, റാം മനോഹര്‍ ലോഹ്യയുടെയും ജയപ്രകാശ് നാരായണിന്‍െറയും സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നിവയും ഒന്നാം തെരഞ്ഞെടുപ്പിന്‍െറ പോര്‍ക്കളത്തില്‍ സജീവമായിരുന്നു. ജി.വി. മാവ്ലങ്കര്‍ ആയിരുന്നു പ്രഥമ ലോക്സഭയുടെ സ്പീക്കര്‍.
1957: ഫിറോസിന്‍െറ ഉദയം
ആധിപത്യം അരക്കിട്ടുറപ്പിച്ച ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് രണ്ടാം ലോക്സഭാ തെരഞ്ഞെടുപ്പിലും വിജയഗാഥ ആവര്‍ത്തിച്ചു. 371 സീറ്റുമായി അംഗബലം വര്‍ധിപ്പിച്ച പാര്‍ട്ടി 47.78 ശതമാനം വോട്ടും സ്വന്തമാക്കി. കമ്യൂണിസ്റ്റ് പാര്‍ട്ടിയും 27 സീറ്റോടെ നില മെച്ചപ്പെടുത്തി. പില്‍ക്കാലത്ത് ഒരു രാഷ്ട്രീയ കുടുംബാധിപത്യത്തിന്‍െറ നാന്ദിയായ ഫിറോസ് ഗാന്ധിയുടെ രാഷ്ട്രീയ ഉദയമായിരുന്നു ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ തുടര്‍ച്ചയായ പ്രധാനമന്ത്രിപദത്തെക്കാള്‍ ചരിത്രപ്രാധാന്യം നേടിയത്. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍നിന്നായിരുന്നു ഫിറോസിന്‍െറ വിജയം.
1962: നെഹ്റു യുഗത്തിന്‍െറ
അന്ത്യം
മൂന്നാം തെരഞ്ഞെടുപ്പില്‍ പഞ്ചവത്സരപദ്ധതികളുടെയും ഭരണനേട്ടങ്ങളുടെയും മേന്മപറഞ്ഞ് ജനങ്ങളെ സമീപിച്ച കോണ്‍ഗ്രസ് 361 സീറ്റും 44.72 ശതമാനം വോട്ടുവിഹിതവുമായി തുടര്‍ച്ചയായ മൂന്നാം വട്ടവും എതിരാളികളെ ബഹുദൂരം പിന്നിലാക്കി. പ്രതിപക്ഷ പാര്‍ട്ടികളായ സി.പി.ഐ(29), സ്വതന്ത്ര പാര്‍ട്ടി(18), ജനസംഘം(14) എന്നിവ സീറ്റ്നിലയില്‍ നേരിയ വര്‍ധന കൈവരിച്ചു എന്നുമാത്രം.
1962 ഒക്ടോബറില്‍ ചൈന ഇന്ത്യയെ ആക്രമിച്ചു. രാജ്യരക്ഷാരംഗത്തെ വീഴ്ചയുടെ പേരില്‍ ഉയര്‍ന്ന വ്യാപക ആക്ഷേപങ്ങളെതുടര്‍ന്ന് നെഹ്റുവിന് വി.കെ. കൃഷ്ണമേനോനെ പ്രതിരോധ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കേണ്ടിവന്നു. ചൈനീസ് ആക്രമണത്തില്‍ പിടിച്ചുനില്‍ക്കുന്നതിന് അമേരിക്കന്‍ സഹായം സ്വീകരിക്കാനും നെഹ്റു നിര്‍ബന്ധിതനായി. യുദ്ധത്തിന്‍െറ പഴിക്കും നൈരാശ്യത്തിനുമിടയില്‍ 1964 മേയ് 27ന് നെഹ്റു അന്തരിച്ചതോടെ ഒരു ഇതിഹാസം അസ്തമിക്കുകയായിരുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുല്‍സാരിലാല്‍ നന്ദയാണ് ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റത്. രണ്ടാഴ്ചക്കുശേഷം ലാല്‍ ബഹദൂര്‍ ശാസ്ത്രിയെ കോണ്‍ഗ്രസ് പ്രധാനമന്ത്രിസ്ഥാനത്തേക്കു തെരഞ്ഞെടുത്തു. പാകിസ്താന്‍ പ്രസിഡന്‍റ് മുഹമ്മദ് അയ്യൂബ് ഖാനുമായി  സോവിയറ്റ് യൂനിയനിലെ താഷ്കന്‍റില്‍ 1966 ജനുവരി പത്തിന് സമാധാന ഉടമ്പടി ഒപ്പുവെച്ചതിനു തൊട്ടുപിന്നാലെ  ശാസ്ത്രി അന്ത്യശ്വാസം വലിച്ചതോടെ ഗുല്‍സാരിലാല്‍ നന്ദ ഒരിക്കല്‍ക്കൂടി താല്‍ക്കാലിക പ്രധാനമന്ത്രിയുടെ കസേരയിലത്തെി. ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പോടെയാണെങ്കിലും നെഹ്റുവിന്‍െറ മകള്‍ ഇന്ദിരഗാന്ധി ഒരു മാസത്തിനകം പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 1966 ജനുവരി 24ന് ഇന്ദിര പ്രധാനമന്ത്രിയായതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മറ്റൊരു യുഗപ്പിറവിയാവുകയായിരുന്നു.
1967: കോണ്‍ഗ്രസ് ഇടറുന്നു
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്‍െറ ആധിപത്യം ആദ്യമായി വെല്ലുവിളിക്കപ്പെട്ടത് 1967ലെ നാലാം ലോക്സഭാ തെരഞ്ഞെടുപ്പോടെയായിരുന്നു. കോണ്‍ഗ്രസിലെ ശക്തമായ ചേരിതിരിവും കോണ്‍ഗ്രസിതര പാര്‍ട്ടികളുടെ ഐക്യവും തെരഞ്ഞെടുപ്പ് ഫലത്തെ കാര്യമായി സ്വാധീനിച്ചു. സഭയിലെ 54 ശതമാനം സീറ്റ് മാത്രമാണ് കോണ്‍ഗ്രസിനു നേടാനായത്- 283 സീറ്റ്. എണ്‍പതോളം സീറ്റിന്‍െറ നഷ്ടം. ലോക്സഭയുടെ അംഗബലം പുതിയ സഭയില്‍  520 ആയി വര്‍ധിക്കുകയും ചെയ്തിരുന്നു. സ്വതന്ത്ര പാര്‍ട്ടിയും(44) ഭാരതീയ ജനസംഘവുമാണ്(35) ഇതില്‍നിന്നു നേട്ടമുണ്ടാക്കിയത്. മുമ്പെങ്ങുമുണ്ടാകാത്തവിധം നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനു തിരിച്ചടിയേറ്റു. ബിഹാര്‍, കേരളം, ഒറീസ, മദ്രാസ്, പഞ്ചാബ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിതര സര്‍ക്കാറുകള്‍ അധികാരത്തിലേറി. റായ്ബറേലിയില്‍നിന്ന് ലോക്സഭയിലത്തെിയ ഇന്ദിരഗാന്ധി 1967 മാര്‍ച്ച് 13ന് തുടര്‍ച്ചയായ രണ്ടാം വട്ടവും പ്രധാനമന്ത്രിയായി ചുമതലയേറ്റു. വിമതശബ്ദം ഒതുക്കാന്‍ ഇന്ദിര സ്വന്തം പാര്‍ട്ടിയിലെ എതിരാളികളില്‍ പ്രമുഖനായ മൊറാര്‍ജി ദേശായിയെ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായി നിയമിച്ചു. എന്‍. സഞ്ജീവ റെഡ്ഢിയായിരുന്നു സഭാധ്യക്ഷന്‍.
ജനപ്രിയത വീണ്ടെടുക്കാന്‍ ഇന്ദിര സ്വീകരിച്ച നടപടികള്‍ പക്ഷേ, പാര്‍ട്ടി നേതൃത്വത്തിന് അവരെ അനഭിമതയാക്കുകയായിരുന്നു. 1969 നവംബര്‍ 12ന് പാര്‍ട്ടി നേതൃത്വം ഇന്ദിരയെ പുറത്താക്കി. ഇതോടെ കോണ്‍ഗ്രസ് പിളര്‍ന്നു. ഒരു വിഭാഗത്തിന് ഇന്ദിര നേതൃത്വം നല്‍കിയപ്പോള്‍ മൊറാര്‍ജി ദേശായി ആയിരുന്നു മറുപക്ഷത്തിന്‍െറ നായകന്‍. ദേശായിയുടെ പാര്‍ട്ടി കോണ്‍ഗ്രസ്(ഒ) എന്നും ഇന്ദിരയുടേത് കോണ്‍ഗ്രസ്(ആര്‍)എന്നും അറിയപ്പെട്ടു. പിളര്‍പ്പോടെ സര്‍ക്കാര്‍ ന്യൂനപക്ഷമായെങ്കിലും ഇടതുപക്ഷ പിന്തുണയോടെ ഇന്ദിര ലോക്സഭയില്‍ അവിശ്വാസം അതിജീവിച്ചു. സി.പി.ഐ പിന്തുണയോടെ ഇന്ദിര ന്യൂനപക്ഷ മന്ത്രിസഭയെ മുന്നോട്ടുനയിച്ചു. കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെ ഇടക്കാല തെരഞ്ഞെടുപ്പിന് ഇന്ദിര തീരുമാനമെടുത്തതോടെ 1971ല്‍ അഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പിനു കളമൊരുങ്ങി.
1971: സോഷ്യലിസ്റ്റ് ഇന്ദിര
എതിരാളികളെ വീഴ്ത്താന്‍ സോഷ്യലിസ്റ്റ് ആഭിമുഖ്യപരിപാടികളുമായാണ് ഇന്ദിര തെരഞ്ഞെടുപ്പിനെ നേരിട്ടത്. ‘‘ഗരീബി ഹഠാവോ’’ എന്ന അവരുടെ മുദ്രാവാക്യം ജനങ്ങളെ ഇളക്കാന്‍പോന്നതായിരുന്നു.  43.68 ശതമാനം വോട്ടും 67 ശതമാനം സീറ്റും നേടി പാര്‍ട്ടി പുതിയ സഭയില്‍ 352 സീറ്റാണ് സ്വന്തമാക്കിയത്. മൊറാര്‍ജിയുടെ സംഘടനാ കോണ്‍ഗ്രസിന് കൈവശമുണ്ടായിരുന്നതില്‍ പകുതി സീറ്റും നഷ്ടമാവുകയും ചെയ്തു. ജി.എസ്. ധില്ലന്‍ ആണ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്. എതിര്‍ശബ്ദങ്ങള്‍ക്ക്  ബലം നഷ്ടപ്പെട്ടതോടെ നില ഭദ്രമാക്കിയ ഇന്ദിര കടുത്ത നടപടികളുമായി ഭരണം മുന്നോട്ടുകൊണ്ടുപോകുന്ന കാഴ്ചയാണ് തുടര്‍ന്നു പ്രകടമായത്. ബംഗ്ളാദേശ് വിഷയത്തില്‍ കര്‍ക്കശനിലപാട് സ്വീകരിച്ച ഇന്ദിരയുടെ നേതൃത്വത്തില്‍ ഇന്ത്യ 1971ല്‍ പാകിസ്താനെതിരെ യുദ്ധവിജയം ആഘോഷിച്ചതോടെ ബംഗ്ളാദേശിന്‍െറ വിമോചനവുമായി. ചൈനയുടെയും അമേരിക്കയുടെയും നയതന്ത്ര സമ്മര്‍ദം അവഗണിച്ചായിരുന്നു ഇന്ത്യയുടെ യുദ്ധനീക്കം. പക്ഷേ, യുദ്ധവിജയത്തിന്‍െറ ആഹ്ളാദത്തിനിടയിലും കോണ്‍ഗ്രസിനെയും ഇന്ദിരയെയും പ്രതിസന്ധികള്‍ കാത്തുനില്‍ക്കുകയായിരുന്നു. ഭാരിച്ച യുദ്ധച്ചെലവ്, ആഗോള എണ്ണവിലയിലുണ്ടായ കുതിപ്പ്, വ്യവസായ ഉല്‍പാദനത്തിലെ ഇടിവ് എന്നിവ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം കൂട്ടി. തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയെന്നുകണ്ടത്തെി 1975 ജൂണ്‍ 12ന് അലഹബാദ് ഹൈകോടതി ഇന്ദിരയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കി. പക്ഷേ, രാജിവെച്ചൊഴിയുന്നതിനുപകരം അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിലൂടെ അധികാരത്തില്‍ തുടരാനാണ് ഇന്ദിര തീരുമാനിച്ചത്. ജനാധിപത്യാവകാശങ്ങള്‍ മരവിപ്പിച്ചതിനു പുറമെ അടിയന്തരാവസ്ഥാ ചട്ടങ്ങള്‍ ഉപയോഗിച്ച് മിക്ക പ്രതിപക്ഷ നേതാക്കളെയും ജയിലിലടച്ചു. അഞ്ചാം ലോക്സഭയുടെ കാലാവധി നീട്ടാനും അടിയന്തരാവസ്ഥ കാരണമായി. 1977 മാര്‍ച്ച് വരെ അടിയന്തരാവസ്ഥ തുടര്‍ന്നു.
1977: കോണ്‍ഗ്രസിന്‍െറ
പതനം; ഇന്ദിരയുടെയും
ഇന്ത്യയുടെ രാഷ്ട്രീയ ചിത്രം മാറിമറിഞ്ഞ തെരഞ്ഞെടുപ്പിനാണ് 1977 സാക്ഷ്യംവഹിച്ചത്. അടിയന്തരാവസ്ഥയായിരുന്നു തെരഞ്ഞെടുപ്പിലെ മുഖ്യവിഷയം.  തെരഞ്ഞെടുപ്പിനു തീരുമാനിച്ച ഇന്ദിര 1977 ജനുവരി 23ന് എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയച്ചു. സംഘടനാ കോണ്‍ഗ്രസ്, ജനസംഘം, ഭാരതീയ ലോക്ദള്‍, സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നിവ ജനതാപാര്‍ട്ടി എന്ന പേരില്‍ ഒറ്റ രാഷ്ട്രീയപാര്‍ട്ടിയായി തെരഞ്ഞെടുപ്പിനിറങ്ങിയതാണ് കളംമാറ്റത്തിന് ആക്കംപകര്‍ന്നത്. നേതാക്കളുടെ ജയില്‍വാസവും നിര്‍ബന്ധിത വന്ധ്യംകരണം അടക്കമുള്ള മനുഷ്യാവകാശ ധ്വംസനങ്ങളുമായിരുന്നു ജനതാപാര്‍ട്ടിയുടെ മുഖ്യ തെരഞ്ഞെടുപ്പ് അജണ്ട.  ശക്തമായ ഭരണം എന്ന ഇന്ദിരയുടെ വാഗ്ദാനം ജനങ്ങള്‍ ചെവിക്കൊണ്ടില്ല. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ തോറ്റമ്പി. ഇരുനൂറോളം സീറ്റ് നഷ്ടമായി 154 സീറ്റിലേക്കൊതുങ്ങിയ കോണ്‍ഗ്രസ് അങ്ങനെ ആദ്യമായി പ്രതിപക്ഷത്തേക്ക് ഇരിപ്പിടം മാറ്റാന്‍ നിര്‍ബന്ധിതരായി. ഇന്ദിരയും അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളുടെ പേരില്‍ ആരോപണവിധേയനായ മകന്‍ സഞ്ജയ് ഗാന്ധിയും തോല്‍വി ഏറ്റുവാങ്ങി. കോണ്‍ഗ്രസ് കോട്ടയായ ഉത്തര്‍പ്രദേശിലും പശ്ചിമബംഗാളിലും പാര്‍ട്ടിക്കു കനത്ത തിരിച്ചടിയേറ്റപ്പോള്‍ കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇന്ദിരക്കൊപ്പംനിന്നു. കേരളത്തിലെ ഇരുപതു സീറ്റും കോണ്‍ഗ്രസ് മുന്നണി സ്വന്തമാക്കി.
295 സീറ്റുമായി ജനതാപാര്‍ട്ടി അധികാരത്തിലേറി. രണ്ടു മാസം മുമ്പ് മാത്രം ജയില്‍മോചിതനായ മൊറാര്‍ജി ദേശായി 1977 മാര്‍ച്ച് 24ന് ഇന്ത്യയുടെ ആദ്യ കോണ്‍ഗ്രസിതര പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എന്‍. സഞ്ജീവ റെഡ്ഢി വീണ്ടും സ്പീക്കറായി.
വൈകാതെ ജനതാപാര്‍ട്ടിയിലും അസ്വാരസ്യങ്ങള്‍ തലപൊക്കി. പാര്‍ട്ടിയിലെ ഭിന്നിപ്പ് മൊറാര്‍ജിയുടെ രാജിയിലാണ് കലാശിച്ചത്. ഇന്ദിരയുടെ പിന്തുണ വാഗ്ദാനത്തില്‍ മയങ്ങി ചൗധരി ചരണ്‍സിങ് തന്‍െറ പഴയ ലോക്ദള്‍ പാര്‍ട്ടി പുനരുജ്ജീവിപ്പിച്ചതോടെ ജനതാപാര്‍ട്ടി പിളര്‍ന്നു. 64 എം.പിമാര്‍ ചരണ്‍സിങ്ങിനൊപ്പംചേര്‍ന്നു. കോണ്‍ഗ്രസ് പിന്തുണ വിശ്വസിച്ച് ചരണ്‍സിങ് സര്‍ക്കാര്‍ രൂപവത്കരിക്കുകയും ചെയ്തു. പക്ഷേ, പ്രധാനമന്ത്രിയായി ഒരിക്കല്‍പോലും ലോക്സഭയെ അഭിമുഖീകരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ചരണ്‍സിങ് സര്‍ക്കാറിന്‍െറ വിശ്വാസവോട്ടിനായി സഭ ചേരാനിരുന്നതിന്‍െറ തലേന്ന് സര്‍ക്കാറിനുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചു. ചരണ്‍സിങ്ങിനു രാജിവെക്കുകയല്ലാതെ വഴിയില്ലായിരുന്നു. അങ്ങനെ രണ്ടു പ്രധാനമന്ത്രിമാരുടെ രാജിക്ക് ആറാം ലോക്സഭ സാക്ഷിയായി.
1980: ഇന്ദിരയുടെ
തിരിച്ചുവരവ്
ഇന്ദിരഗാന്ധിയുടെ രാഷ്ട്രീയ അടിച്ചമര്‍ത്തലിനെതിരായ ജനവികാരമാണ് ജനതാപാര്‍ട്ടിയെ അധികാരത്തിലേറ്റിയതെങ്കിലും അവരും ഇന്ദിരയുടെ പിഴവുകള്‍ ആവര്‍ത്തിക്കുകയായിരുന്നു. അടിയന്തരാവസ്ഥയിലെ അതിക്രമങ്ങള്‍ അന്വേഷിക്കാനെന്നപേരില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പകപോക്കലിന്‍െറ സ്വഭാവം കൈവരിക്കുകയായിരുന്നു. അതോടെ ഇന്ദിര വീണ്ടും ജനങ്ങള്‍ക്ക് പ്രിയങ്കരിയായി. സോഷ്യലിസ്റ്റുകളും ഹിന്ദുത്വവാദികളും കൂട്ടുചേര്‍ന്നുണ്ടാക്കിയ ജനതാപാര്‍ട്ടി 1979ല്‍ വീണ്ടും പിളര്‍ന്നു. ജനതാപാര്‍ട്ടിയിലത്തെിയ പഴയ ജനസംഘം പ്രവര്‍ത്തകര്‍ ആര്‍.എസ്.എസില്‍ അംഗത്വം തുടരുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് പിളര്‍പ്പില്‍ കലാശിച്ചത്. ജനസംഘം നേതാക്കളായ എ.ബി. വാജ്പേയിയും എല്‍.കെ. അദ്വാനിയും ജനതാപാര്‍ട്ടിയില്‍നിന്ന് പുറത്തുപോയി വീണ്ടും ഹിന്ദുത്വ രാഷ്ട്രീയത്തിനിറങ്ങി. ഇതോടെ ഇന്ദിരയുടെ തിരിച്ചുവരവിന് കൂടുതല്‍ അനുകൂലസാഹചര്യമാവുകയായിരുന്നു. 1980 ജനുവരിയില്‍ നടന്ന ഏഴാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ ജയത്തോടെ ഇന്ദിരയും കോണ്‍ഗ്രസും അധികാരത്തില്‍ തിരിച്ചുവന്നു. 353 സീറ്റാണ് കോണ്‍ഗ്രസ് സ്വന്തമാക്കിയത്. ജനതാപാര്‍ട്ടി 32 സീറ്റിലേക്ക് തൂത്തെറിയപ്പെട്ടു. ബല്‍റാം ഝാക്കര്‍ ആയിരുന്നു പുതിയ സഭയുടെ സ്പീക്കര്‍.
1984 ഒക്ടോബര്‍ 31ന് ഇന്ദിര സിഖ് തീവ്രവാദികളുടെ ആസൂത്രണത്തില്‍ സ്വന്തം അംഗരക്ഷകരുടെ തോക്കിനിരയായതോടെ മൂത്തമകന്‍ രാജീവ് ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായി തെരഞ്ഞെടുക്കപ്പെട്ടു.
1984: രാജീവ്വാഴ്ച
ഇന്ദിരഗാന്ധിയുടെ വധത്തെതുടര്‍ന്ന് 1984 ഡിസംബര്‍ ഒടുവില്‍  നടന്ന എട്ടാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും രാജീവ് ഗാന്ധിക്കും അനുകൂലമായി സഹതാപതരംഗം ആഞ്ഞടിക്കുകയായിരുന്നു. കോണ്‍ഗ്രസിന്‍െറ ചരിത്രത്തിലെ ഏറ്റവും തകര്‍പ്പന്‍ ജയത്തിലേക്കാണ് രാജീവ് പാര്‍ട്ടിയെ നയിച്ചത്. 50 ശതമാനത്തിലേറെ വോട്ടും 401 സീറ്റും കോണ്‍ഗ്രസ് സ്വന്തമാക്കി. ജവഹര്‍ലാല്‍ നെഹ്റുവിനുപോലും സാധിക്കാത്ത ജയം അങ്ങനെ രാജീവിന്‍െറ പേരിലായി.
തുടക്കത്തില്‍ അങ്ങേയറ്റത്തെ രാഷ്ട്രതന്ത്രജ്ഞത പ്രകടിപ്പിച്ച രാജീവിന്‍െറ ഭരണം വൈകാതെ വിവാദങ്ങളിലേക്കു വീഴുകയായിരുന്നു. സ്വീഡിഷ് കമ്പനിയായ ബോഫോഴ്സില്‍നിന്ന് പീരങ്കികള്‍ വാങ്ങിയ പ്രതിരോധ ഇടപാടില്‍ ഇടനിലക്കാരന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം കോണ്‍ഗ്രസിനെയും പ്രധാനമന്ത്രിയെയും ആകെ ഉലച്ചുകളഞ്ഞു.
വിശ്വസ്തരായ വിശ്വനാഥ് പ്രതാപ് സിങ്ങും അരുണ്‍ സിങ്ങും അടക്കമുള്ളവര്‍ രാജീവിനെതിരെ രംഗത്തുവന്നു. ഇവര്‍ രൂപവത്കരിച്ച ജനമോര്‍ച്ച പിന്നീട് വിവിധ സോഷ്യലിസ്റ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് ജനതാദളായി മാറി.
1989: തൂക്കുസഭ
മുന്നണി ഭരണം
പലനിലക്കും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമായിരുന്നു ഒമ്പതാം ലോക്സഭാ തെരഞ്ഞെടുപ്പ്. ബോഫോഴ്സ് വിവാദവും ശ്രീലങ്കയിലെ സൈനിക ഇടപെടലിലെ പാളിച്ചകളും രാജീവിന്‍െറ ജനപ്രീതിയില്‍ വന്‍ ഇടിവാണുണ്ടാക്കിയത്. ജനതാദള്‍, ഡി.എം.കെ, തെലുഗുദേശം, അസം ഗണപരിഷത്(എ.ജി.പി), കോണ്‍ഗ്രസ്-എസ് തുടങ്ങിയ പാര്‍ട്ടികള്‍ വി.പി. സിങ്ങിന്‍െറ നേതൃത്വത്തില്‍ ദേശീയ മുന്നണിയെന്ന പേരില്‍ സഖ്യമുണ്ടാക്കിയാണ് കോണ്‍ഗ്രസിനു വെല്ലുവിളിയുയര്‍ത്തിയത്. ഒരേസമയം ബി.ജെ.പിയുമായും ഇടതുപക്ഷവുമായും കൂട്ടുചേര്‍ന്നായിരുന്നു ദേശീയമുന്നണിയുടെ പോരാട്ടം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുപാര്‍ലമെന്‍റാണ് 1989ലെ തെരഞ്ഞെടുപ്പ് രാജ്യത്തിനു സംഭാവന നല്‍കിയത്. 197 സീറ്റുമായി കോണ്‍ഗ്രസ്തന്നെയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. ജനതാദള്‍ 143 സീറ്റ് നേടി. ’84ലെ കോണ്‍ഗ്രസ് തരംഗത്തില്‍ രണ്ടു സീറ്റിലൊതുങ്ങിയ ബി.ജെ.പിയുടെ മുന്നേറ്റമായിരുന്നു തെരഞ്ഞെടുപ്പിലെ പ്രധാന സവിശേഷതകളിലൊന്ന്. 85 സീറ്റ് നേടിയ ബി.ജെ.പിയുടെയും ഇടതുപക്ഷത്തിന്‍െറയും പുറത്തുനിന്നുള്ള പിന്തുണയോടെ ദേശീയ മുന്നണി സര്‍ക്കാറുണ്ടാക്കി. വി.പി. സിങ് പ്രധാനമന്ത്രിയും ദേവിലാല്‍ ഉപപ്രധാനമന്ത്രിയുമായി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുന്നണിഭരണമെന്ന പുതിയ പരീക്ഷണം അവിടെ തുടങ്ങുകയായിരുന്നു. റബീറെ ആയിരുന്നു സ്പീക്കര്‍.
പക്ഷേ, ജനതാപാര്‍ട്ടിയുടെ ഗതി ജനതാദളിനെയും പിന്തുടരുന്നതാണ് പിന്നീട് കാണാനായത്. പിന്നാക്ക സംവരണത്തിനു ശിപാര്‍ശചെയ്യുന്ന മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഇന്ത്യയില്‍ പിന്നാക്ക രാഷ്ട്രീയമെന്ന പുതിയ ചിന്താധാരക്കു ശക്തിപകര്‍ന്നു. മണ്ഡലിനു ബദലായി ബി.ജെ.പി കമണ്ഡലുമായി രംഗത്തുവന്നു. അയോധ്യയിലേക്കു രഥയാത്രയുമായിറങ്ങിയ ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനിയെ ബിഹാറില്‍വെച്ച് വി.പി. സിങ്ങിന്‍െറ പാര്‍ട്ടിക്കാരനായ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് അറസ്റ്റ് ചെയ്യിച്ചു. ക്രുദ്ധരായ ബി.ജെ.പി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു. സഭയില്‍ വിശ്വാസവോട്ടില്‍ പരാജയപ്പെട്ട വി.പി. സിങ് രാജിവെച്ചു. പണ്ടേ പ്രധാനമന്ത്രിപദം മനസ്സില്‍ താലോലിച്ചിരുന്ന ചന്ദ്രശേഖര്‍ 64 എം.പിമാരുമായി ജനതാദള്‍ പിളര്‍ത്തി സമാജ്വാദി ജനതാപാര്‍ട്ടി എന്ന പുതിയ പാര്‍ട്ടിക്കു രൂപം നല്‍കി. കോണ്‍ഗ്രസിന്‍െറ പുറമെനിന്നുള്ള പിന്തുണയോടെ ചന്ദ്രശേഖര്‍ ഇന്ത്യയുടെ 11ാമതു  പ്രധാനമന്ത്രിയായി. പക്ഷേ, രാജീവ്ഗാന്ധിയുടെ വസതിക്കു മുന്നില്‍ രഹസ്യപ്പൊലീസുകാരെ കണ്ടെന്നപേരില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയ വിവാദത്തിനൊടുവില്‍ 1991 മാര്‍ച്ച് ആറിന് ചന്ദ്രശേഖര്‍ രാജിവെച്ചൊഴിഞ്ഞു. അങ്ങനെ വെറും 16 മാസംകൊണ്ട് ഒമ്പതാം ലോക്സഭയുടെ കാലാവധി അവസാനിച്ചു.
1991: രാജീവിന്‍െറ വിയോഗം
മണ്ഡല്‍-മന്ദിര്‍ വിഷയത്തില്‍ ഉടലെടുത്ത കടുത്ത രാഷ്ട്രീയ, വര്‍ഗീയ ധ്രുവീകരണത്തിനിടയിലാണ് രാജ്യം പത്താം ലോക്സഭാ തെരഞ്ഞെടുപ്പിനിറങ്ങിയത്. കോണ്‍ഗ്രസ്, ദേശീയ മുന്നണി, ബി.ജെ.പി എന്നിവ തമ്മില്‍ കടുത്ത ത്രികോണ മത്സരത്തിനാണ് തെരഞ്ഞെടുപ്പ് വേദിയായത്. ഒന്നാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞതിന്‍െറ പിറ്റേന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജീവ് ഗാന്ധി തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ എല്‍.ടി.ടി.ഇയുടെ ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതോടെ അടുത്ത ഘട്ട വോട്ടെടുപ്പുകള്‍ ജൂണ്‍ പകുതിയിലേക്കു നീട്ടിവെച്ചു. വീണ്ടും തൂക്കുസഭയായിരുന്നു ഫലം. 232 സീറ്റുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 120 സീറ്റുമായി ബി.ജെ.പിയായിരുന്നു രണ്ടാമത്. ജനതാദള്‍ 59 സീറ്റിലൊതുങ്ങി. ജൂണ്‍ 21ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായി അധികാരമേറ്റു. ശിവരാജ് പാട്ടീല്‍ ആയിരുന്നു സ്പീക്കര്‍.  ചെറുകക്ഷികളുടെ പിന്തുണയോടെ റാവുസര്‍ക്കാര്‍ ലോക്സഭയില്‍ വിശ്വാസവോട്ട് നേടി. സ്വതന്ത്രഭാരതം കണ്ട ഏറ്റവും കൊടിയ ദുരന്തങ്ങളിലൊന്നിനാണ് റാവുവിന്‍െറ ഭരണകാലം സാക്ഷ്യംവഹിച്ചത്. ഇന്ത്യന്‍ മതേതരത്വത്തിന്‍െറ പ്രതീകമായി വിശേഷിപ്പിക്കപ്പെട്ടിരുന്ന ബാബരി മസ്ജിദ് 1992 ഡിസംബര്‍ ആറിന് സംഘ്പരിവാറിന്‍െറ കര്‍സേവകര്‍ തച്ചുതകര്‍ത്തു. എന്നും കോണ്‍ഗ്രസിന്‍െറ ശക്തമായ അടിത്തറയായിരുന്ന ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയില്‍നിന്നകലാന്‍ ഇടയാക്കിയ ദുരന്തം തടയാന്‍ റാവു സര്‍ക്കാര്‍ ഒന്നും ചെയ്തില്ളെന്ന വിമര്‍ശം കോണ്‍ഗ്രസിനു തീരാകളങ്കമായി.
1996: മൂന്നു പ്രധാനമന്ത്രിമാര്‍
സാമ്പത്തിക പരിഷ്കരണങ്ങളുടെ മേന്മ ഉയര്‍ത്തിക്കാട്ടി പി.വി. നരസിംഹ റാവുവിന്‍െറ നേതൃത്വത്തില്‍ കോണ്‍ഗ്രസും ഹിന്ദുത്വയുടെ പേരില്‍ ബി.ജെ.പിയും വോട്ട് തേടിയ പതിനൊന്നാം ലോക്സഭാ തെരഞ്ഞെടുപ്പും തൂക്കുപാര്‍ലമെന്‍റിനാണ് രൂപം നല്‍കിയത്. രണ്ടു വര്‍ഷം നീണ്ട രാഷ്ട്രീയ അസ്ഥിരതക്കിടെ മൂന്നു പ്രധാനമന്ത്രിമാര്‍ രാജ്യം ഭരിക്കുന്ന അപൂര്‍വതക്കും തെരഞ്ഞെടുപ്പ് വേദിയൊരുക്കി. വിവാദങ്ങളില്‍ കുരുങ്ങിയ കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. 161 സീറ്റുമായി ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ 140 സീറ്റ് നേടിയ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തൊതുങ്ങി. ചരിത്രത്തിലാദ്യമായി ബി.ജെ.പി അധികാരത്തിലേറി. 1996 മേയ് 16ന് അടല്‍ ബിഹാരി വാജ്പേയി രാജ്യത്തെ പ്രഥമ ബി.ജെ.പി പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. പക്ഷേ, വെറും 13 ദിവസം മാത്രം രാജ്യത്തിന്‍െറ പരമപദത്തില്‍ ഇരിക്കാനായിരുന്നു വാജ്പേയിയുടെ നിയോഗം. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ 13ാം നാള്‍ അദ്ദേഹത്തിനു രാജിവെച്ചൊഴിയേണ്ടിവന്നു. ജൂണ്‍ ഒന്നിന് ജനതാദള്‍ നേതാവ് ദേവഗൗഡയുടെ നേതൃത്വത്തില്‍ ഐക്യമുന്നണി മന്ത്രിസഭ സ്ഥാനമേറ്റു. കോണ്‍ഗ്രസിന്‍െറ പുറമെനിന്നുള്ള പിന്തുണയിലായിരുന്നു ഭരണം. പക്ഷേ, കോണ്‍ഗ്രസ് ഇടഞ്ഞതോടെ 1997 ഏപ്രില്‍ 21ന് ദേവഗൗഡക്കും രാജിവെക്കേണ്ടിവന്നു. ദള്‍ നേതാവ് ഐ.കെ. ഗുജ്റാലിനായിരുന്നു പ്രധാനമന്ത്രിപദത്തില്‍ അടുത്ത ഊഴം. പുറമെനിന്നുള്ള കോണ്‍ഗ്രസ് പിന്തുണക്ക് ഇത്തവണയും ആയുസ്സ് വളരെ കുറവായിരുന്നു. സീതാറാം കേസരി പ്രസിഡന്‍റായ കോണ്‍ഗ്രസ് രാജീവ്വധത്തില്‍ ഡി.എം.കെ ബന്ധം ഉയര്‍ത്തിക്കാട്ടി ഗുജ്റാല്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു. 1998 മാര്‍ച്ച് 19ന് ഗുജ്റാല്‍ രാജിവെച്ചു. മേഘാലയയില്‍നിന്നുള്ള ഗിരിവര്‍ഗ നേതാവ് പി.എ. സാങ്മയാണ് കലുഷിതമായ ഈ കാലത്ത് സഭയെ നിയന്ത്രിച്ചത്.
1998: താമര വിരിയുന്നു
തൂക്കുസഭയുമായി ഒരിക്കല്‍ക്കൂടി ശിഥില ജനവിധിയാണുണ്ടായതെങ്കിലും ബി.ജെ.പിക്ക് ഇത്തവണ വ്യക്തമായ മേല്‍ക്കോയ്മയുണ്ടായിരുന്നു. 182 സീറ്റുമായി ബി.ജെ.പി ലോക്സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോണ്‍ഗ്രസ് 141 സീറ്റിലൊതുങ്ങിയപ്പോള്‍ 32 സീറ്റുമായി സി.പി.എമ്മായിരുന്നു മൂന്നാമത്തെ പ്രബല കക്ഷി. പ്രാദേശിക പാര്‍ട്ടികളായ സമാജ്വാദി പാര്‍ട്ടി(20), എ.ഐ.എ.ഡി.എം.കെ(18), രാഷ്ട്രീയ ജനതാദള്‍(17), തെലുഗുദേശം(12), സമതാ പാര്‍ട്ടി(12), ബിജു ജനതാദള്‍(9), അകാലിദള്‍(8) എന്നിവക്കും സ്വാധീനമുള്ളതായിരുന്നു സഭ. തെരഞ്ഞെടുപ്പാനന്തര സഖ്യങ്ങളിലൂടെ 265 അംഗങ്ങളുടെ പിന്തുണ അവകാശപ്പെട്ട് ബി.ജെ.പി സര്‍ക്കാറുണ്ടാക്കാനുള്ള അവകാശവാദവുമായി രാഷ്ട്രപതിയെ സമീപിച്ചു. 1998 മാര്‍ച്ച് 19ന് എ.ബി. വാജ്പേയി വീണ്ടും പ്രധാനമന്ത്രിയായി. തമിഴ്നാട്ടിലെ ഡി.എം.കെ സര്‍ക്കാറിനെ പിരിച്ചുവിടണമെന്നതടക്കം ആവശ്യങ്ങള്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് എ.ഐ.എ.ഡി.എം.കെ നേതാവ് ജയലളിത പിന്തുണ പിന്‍വലിച്ചതോടെ വാജ്പേയിക്ക് ഒരിക്കല്‍ക്കൂടി പാതിവഴിയില്‍ പടിയിറങ്ങേണ്ടിവന്നു. വിശ്വാസവോട്ടെടുപ്പില്‍ ഒറ്റ വോട്ടിനായിരുന്നു വാജ്പേയി സര്‍ക്കാറിന്‍െറ വീഴ്ച.
1999: എന്‍.ഡി.എയുടെ
അഞ്ചാണ്ട്
ഇരുപതോളം പാര്‍ട്ടികളെ കൂട്ടുപിടിച്ച് ദേശീയ ജനാധിപത്യ സഖ്യം എന്ന പേരില്‍ മുന്നണിയുമായാണ് ഇത്തവണ ബി.ജെ.പി പോരിനിറങ്ങിയത്. പുതിയ പ്രസിഡന്‍റും അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വിധവയുമായ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് എ.ബി. വാജ്പേയിയുടെ ബി.ജെ.പിക്കു വെല്ലുവിളി ഉയര്‍ത്താന്‍ ശ്രമിച്ചത്. സോണിയയുടെ ഇറ്റാലിയന്‍ ജന്മമുയര്‍ത്തി ശരദ്പവാര്‍, പി.എ. സാങ്മ, താരിഖ് അന്‍വര്‍ എന്നീ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയെ വെല്ലുവിളിച്ച് പുറത്തുപോയി നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി. സോണിയയുടെ വിദേശജന്മമായിരുന്നു ബി.ജെ.പി നയിച്ച 24 കക്ഷി എന്‍.ഡി.എയുടെ മുഖ്യ തെരഞ്ഞെടുപ്പ് വിഷയം. കാര്‍ഗില്‍ യുദ്ധത്തിന്‍െറ തൊട്ടുപിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ ദേശീയത പ്രധാന അജണ്ടയാവുകയായിരുന്നു. കാര്‍ഗില്‍ പ്രശ്നം സമര്‍ഥമായി കൈകാര്യംചെയ്ത വാജ്പേയിയും(സ്വദേശി) സോണിയയും(വിദേശി) തമ്മിലുള്ള പോരാട്ടമായി തെരഞ്ഞെടുപ്പിനെ മാറ്റുന്നതില്‍ ബി.ജെ.പി സഖ്യം വിജയിച്ചു. 298 സീറ്റുമായി വ്യക്തമായ ഭൂരിപക്ഷത്തോടെ എന്‍.ഡി.എ അധികാരത്തിലേറി. കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കുംകൂടി 136 സീറ്റേ ലഭിച്ചുള്ളൂ. കോണ്‍ഗ്രസ് 114 സീറ്റിലൊതുങ്ങി. 1999 ഒക്ടോബര്‍ 13ന് എ.ബി. വാജ്പേയി വീണ്ടും പ്രധാനമന്ത്രിയായി. തെലുഗുദേശം നേതാവ് ജി.എം.സി. ബാലയോഗി ആയിരുന്നു സ്പീക്കര്‍. അഞ്ചു വര്‍ഷ കാലാവധി തികച്ച ആദ്യ കോണ്‍ഗ്രസിതര പ്രധാനമന്ത്രി എന്ന ബഹുമതിയും വാജ്പേയി സ്വന്തമാക്കി.
2004: കോണ്‍ഗ്രസിന്‍െറ
കൂട്ടുപരീക്ഷണം
അഞ്ചുവര്‍ഷ ഭരണത്തണലില്‍ പ്രചണ്ഡമായ പ്രചാരണങ്ങളുമായാണ് എന്‍.ഡി.എ സഖ്യം 14ാം പൊതുതെരഞ്ഞെടുപ്പിനിറങ്ങിയത്. വാജ്പേയിയുടെയും സോണിയ ഗാന്ധിയുടെയും വ്യക്തിപ്രഭാവങ്ങള്‍ നേരിട്ട് ഏറ്റുമുട്ടിയ തെരഞ്ഞെടുപ്പായിരുന്നു ഇത്. ശക്തികേന്ദ്രങ്ങളായ കേരളം, പശ്ചിമ ബംഗാള്‍, ത്രിപുര എന്നിവിടങ്ങളില്‍ ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി നേരിട്ട് ഏറ്റുമുട്ടിയെങ്കിലും മറ്റിടങ്ങളില്‍ മുന്നണിയായാണ് മത്സരിച്ചത്. 145 സീറ്റുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ബി.ജെ.പിക്ക് 138 സീറ്റാണ് ലഭിച്ചത്. ബി.എസ്.പി, സമാജ്വാദി പാര്‍ട്ടി, ഇടതുപാര്‍ട്ടികള്‍ തുടങ്ങിയവരുടെ പുറത്തുനിന്നുള്ള പിന്തുണയോടെ 543 അംഗ സഭയില്‍ 335 പേരുടെ പിന്‍ബലവുമായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ ‘ഐക്യ പുരോഗമന സഖ്യം’(യു.പി.എ) അധികാരത്തിലേറി.
 കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ടിട്ടും പ്രധാനമന്ത്രി പദം ഏറ്റെടുക്കാന്‍ തയാറാവാതിരുന്ന സോണിയഗാന്ധിയുടെ തീരുമാനം അമ്പരപ്പിക്കുന്നതായിരുന്നു. 2004 മേയ് 22ന് മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായി അധികാരമേറ്റു. തലമുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് സോമനാഥ് ചാറ്റര്‍ജിയായിരുന്നു സ്പീക്കര്‍.
2009: യു.പി.എയുടെ
മികച്ച വിജയം
മുന്‍ ഭരണത്തില്‍ നടപ്പാക്കിയ ഒരു പിടി ജനപ്രിയ പദ്ധതികളായിരുന്നു 15ാം പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍െറയും യു.പി.എയുടെയും കൈമുതല്‍. മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയിക്കു പകരം എല്‍.കെ. അദ്വാനിയെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയാണ് എന്‍.ഡി.എ തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോണ്‍ഗ്രസ് പ്രധാനമന്ത്രിസ്ഥാനത്തേക്ക് ആരുടെയും പേരുപറഞ്ഞില്ളെങ്കിലും പാര്‍ട്ടിക്കു സര്‍ക്കാറുണ്ടാക്കാനായാല്‍ തലപ്പത്ത് മന്‍മോഹന്‍ സിങ് തന്നെയായിരിക്കുമെന്നു പറയാതെ പറഞ്ഞുവെച്ചിരുന്നു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും വനാവകാശ നിയമവും ദരിദ്ര ഗ്രാമീണരുടെ നല്ളൊരു പങ്ക് വോട്ട് കോണ്‍ഗ്രസ് ചിഹ്നത്തില്‍ വീഴാനിടയാക്കി. എല്ലാ രാഷ്ട്രീയ നിരീക്ഷകരും എഴുതിത്തള്ളിയിരുന്ന ഉത്തര്‍പ്രദേശില്‍പോലും 21 സീറ്റുമായി കോണ്‍ഗ്രസ് രണ്ടാമതത്തെി.  കോണ്‍ഗ്രസ് സ്ട്രാറ്റജിസ്റ്റുകളെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു യു.പിയില്‍ പാര്‍ട്ടിയുടെ നേട്ടം. ബംഗാളില്‍ അമിതാധിപത്യ പ്രവണതകളും നന്ദിഗ്രാമും സിംഗൂരുംപോലുള്ള ജനകീയ പ്രക്ഷോഭങ്ങളും സി.പി.എമ്മിന്‍െറ അടിത്തറയിളക്കിയപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍െറ കൂട്ടുകെട്ടില്‍ യു.പി.എക്ക് അവിടെയും മികച്ച നേട്ടമുണ്ടാക്കാനായി. സംസ്ഥാനത്തെ 42 സീറ്റില്‍ 25ഉം യു.പി.എ സ്വന്തമാക്കിയപ്പോള്‍ 19 സീറ്റായിരുന്നു തൃണമൂലിന്‍െറ വിഹിതം. മുന്നണിയിലെ രണ്ടാമത്തെ പ്രബലകക്ഷി എന്ന നേട്ടത്തിനും ഈ മുന്നേറ്റം മമത ബാനര്‍ജിയുടെ പാര്‍ട്ടിയെ സഹായിച്ചു.  28.55 ശതമാനം വോട്ടുവിഹിതവും 206 സീറ്റുമായി 1991നു ശേഷമുള്ള ഏറ്റവും മികച്ച വിജയമാണ് കോണ്‍ഗ്രസ് കൈവരിച്ചത്. കേവല ഭൂരിപക്ഷത്തിന് 10 സീറ്റ് മാത്രം പിറകിലായി 262 സീറ്റാണ് യു.പി.എ നേടിയത്. സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി, രാഷ്ട്രീയ ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികളും ഏതാനും ചെറുകക്ഷികളും പിന്തുണ വാഗ്ദാനം ചെയ്തതോടെ രണ്ടാം യു.പി.എ സര്‍ക്കാര്‍ രൂപവത്കരണം അനായാസമായി നടന്നു. 2009 മേയ് 22ന് ഡോ.മന്‍മോഹന്‍ സിങ് രണ്ടാം തവണയും ഇന്ത്യന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുന്‍ ഉപപ്രധാനമന്ത്രി ജഗജീവന്‍ റാമിന്‍െറ മകളും ദലിത് നേതാവുമായ മീരാകുമാറിനായിരുന്നു ലോക്സഭയുടെ പ്രഥമ വനിതാ സ്പീക്കറാവാനുള്ള നിയോഗം.

madhyamam weekly (http://www.madhyamam.com/weekly/2723)

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം