മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫ് നിയമനം തോന്നിയപോലെ

പ്യൂണുമാര്‍ അണ്ടര്‍ സെക്രട്ടറിക്ക് തുല്യം
തിരുവനന്തപുരം: ഡെപ്യൂട്ടി, അണ്ടര്‍ സെക്രട്ടറിമാരുടെ തസ്തികക്ക് തുല്യമായ മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫ് നിയമനത്തിലും സ്ഥാനക്കയറ്റത്തിലും ചട്ടങ്ങള്‍ കാറ്റില്‍പറത്തുന്നു. അര ലക്ഷം രൂപക്ക് മുകളില്‍ ശമ്പളം വാങ്ങുന്ന പേഴ്സനല്‍ സ്റ്റാഫിന്‍െറ നിയമനത്തില്‍ രാഷ്ട്രീയം മാത്രമാണ് മാനദണ്ഡം.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മന്ത്രിമാരുടെ സ്റ്റാഫ് രണ്ട് വിഭാഗങ്ങളാണ്. പേഴ്സനല്‍ സ്റ്റാഫ് ഉള്‍പ്പെടുന്ന ‘എ’ വിഭാഗത്തില്‍ 17 പേരെയും പ്യൂണ്‍, തോട്ടക്കാരന്‍ തുടങ്ങിയവരടങ്ങുന്ന ‘ബി’ വിഭാഗത്തില്‍ 13 പേരെയുമാണ് നിയമിക്കാനാകുക. നേരിട്ട് നിയമനം നടത്തുന്നവരുടെ എണ്ണം ഇങ്ങനെ പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും മിക്ക മന്ത്രിമാരും പാലിക്കുന്നില്ല.
കേരള കോണ്‍ഗ്രസ് മന്ത്രിമാരായ കെ.എം. മാണി 20 പേരെയും പി.ജെ. ജോസഫ് 19 പേരെയുമാണ് ‘എ’ കാറ്റഗറിയില്‍ പേഴ്സനല്‍ സ്റ്റാഫായി നിയമിച്ചത്. മുഖ്യമന്ത്രിക്ക് 14 പേര്‍ മാത്രമുള്ളപ്പോഴാണിത്.
മുസ്ലിം ലീഗ് മന്ത്രിമാരാണ് ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസിന് തൊട്ടുപിന്നില്‍. പി.കെ. അബ്ദുറബ്ബിന് 17ഉം മഞ്ഞളാംകുഴി അലിക്ക് 14 ഉം പേരുണ്ട്.
പ്യൂണുമാരെവരെ ഒറ്റയടിക്ക് അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയാക്കുന്ന മായാജാലവും ചില ഓഫിസുകളില്‍ നടക്കുന്നു. മന്ത്രി കെ.പി. മോഹനനാണ് ആറ് പ്യൂണുമാര്‍ക്ക് അണ്ടര്‍ സെക്രട്ടറി തസ്തികക്ക് തുല്യമായ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിമാരായി സ്ഥാനക്കയറ്റം നല്‍കിയത്.
ഡെപ്യൂട്ടി സെക്രട്ടറിയുടെ തസ്തികക്ക് തുല്യമായ പ്രൈവറ്റ് സെക്രട്ടറി, സ്പെഷല്‍ പ്രൈവറ്റ് സെക്രട്ടറി, അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി തസ്തികകളില്‍ 40,640 രൂപയാണ് അടിസ്ഥാന ശമ്പളം. ഇതിന്‍െറ 45 ശതമാനമായ 18,288 രൂപ ക്ഷാമബത്തയും വീട്ടുവാടകക്കുള്ള അലവന്‍സായി 1,680 രൂപയും സി.സി.എ, പ്രത്യേക അലവന്‍സ് എന്നിവയായി 650 രൂപയുമടക്കം 61,258 രൂപയാണ് ശമ്പളം. ഇതിന് പുറമെ നിയന്ത്രണമില്ലാതെ യാത്രാബത്തയും അനുവദിക്കുന്നുണ്ട്.
അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിമാരുടെ അടിസ്ഥാന ശമ്പളം 24,040 രൂപയാണ്. ക്ഷാമബത്തയായി 10,818 രൂപയും എച്ച്.ആര്‍.എ 1,050 രൂപയും 350 രൂപ അലവന്‍സും അടക്കം 36,258 രൂപ ലഭിക്കുന്നുണ്ട്. അണ്ടര്‍ സെക്രട്ടറിയുടെ തസ്തികക്ക് തുല്യമാണിത്. എന്നാല്‍, ഈ തസ്തികയില്‍ വരുന്നവരില്‍ മിക്കവരും 10ാം ക്ളാസ് വിദ്യാഭ്യാസ യോഗ്യതപോലും ഇല്ലാത്തവരാണ്.
ഒരു മന്ത്രിക്ക് ഒരു അഡീഷനല്‍ പേഴ്സനല്‍ അസിസ്റ്റന്‍റിനെ മാത്രമേ നിയമിക്കാന്‍ പാടുള്ളൂ എങ്കിലും പല മന്ത്രിമാരും നാലും അഞ്ചും പേരെ നിയമിച്ചിരിക്കുന്നു. ഈ തസ്തികയില്‍ കെ.പി. മോഹനന് നാലു പേരാണുള്ളതെങ്കില്‍ എം.കെ. മുനീറിന് അഞ്ചുപേരുണ്ട്.
രണ്ടുവര്‍ഷവും ഒരു ദിവസവും സേവനം ചെയ്താല്‍ ഇവര്‍ക്കെല്ലാം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യമായ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. പ്രതിവര്‍ഷം കോടികളാണ് ഈ ഇനത്തില്‍ മാത്രം സര്‍ക്കാര്‍ ചെലവഴിക്കുന്നത്.



Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

എന്‍െറ പുഴ

കവിതയുടെ വേറിട്ട ശബ്ദം