നിയമനം പേഴ്സനല്‍ സ്റ്റാഫില്‍; ജോലി പാര്‍ട്ടി ഓഫിസില്‍ !

തിരുവനന്തപുരം: സംസ്ഥാന മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫില്‍പെട്ട പലര്‍ക്കും ജോലി പാര്‍ട്ടി ഓഫിസുകളില്‍. അടിസ്ഥാനവിദ്യാഭ്യാസം പോലുമില്ലാത്തവരെ ഡെപ്യൂട്ടി, അണ്ടര്‍ സെക്രട്ടറി തസ്തികകള്‍ക്ക് സമാനമായ ശമ്പള സ്കെയിലുള്ള പേഴ്സനല്‍ സ്റ്റാഫാക്കാറുണ്ട്. ഇതില്‍ ചിലര്‍ പാര്‍ട്ടി ഓഫിസുകളില്‍ ഓഫിസ് സെക്രട്ടറിയുടെ ജോലിയാണ് ചെയ്യുന്നത്. മറ്റുചിലര്‍ ഉന്നതനേതാക്കളുടെ ഡ്രൈവര്‍മാരായാണ് പ്രവര്‍ത്തിക്കുന്നത്.
മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്‍െറ സ്പെഷല്‍ പ്രൈവറ്റ് സെക്രട്ടറി എം.വി. സിദ്ദീഖ് മുസ്ലിംലീഗിന്‍െറ കോഴിക്കോട് സംസ്ഥാന കമ്മിറ്റി ഓഫിസിലെ സെക്രട്ടറിയാണ്. മന്ത്രിയുടെ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ചെയ്യേണ്ടതില്ല. അധ്യാപകനായ ഇദ്ദേഹത്തിന് പാര്‍ട്ടി ഓഫിസ് കാര്യങ്ങളുടെ ചുമതലയാണ്. തഹസില്‍ദാരുടെ തസ്തികക്ക് തുല്യമാണ് ശമ്പളം -28,323 രൂപ.
ഏഴ് അഡീഷനല്‍ പേഴ്സനല്‍ അസിസ്റ്റന്‍റുമാരുള്ള മരാമത്ത് മന്ത്രിയുടെ സ്റ്റാഫില്‍പെട്ട ഐ.എം. അബ്ദുറഹിമാന്‍ ലീഗിന്‍െറ എറണാകുളം ജില്ലാ കമ്മിറ്റി ഓഫിസിലെ മുഴുസമയ സെക്രട്ടറിയാണ്. ഇതും തഹസില്‍ദാര്‍ക്ക് തുല്യമായ തസ്തികയാണ്. മന്ത്രിയുടെ ഡ്രൈവറായി ചുമതലയേറ്റ നാസര്‍ ലീഗ് സംസ്ഥാന പ്രസിഡന്‍റിന്‍െറ ഡ്രൈവറായാണ് ജോലി ചെയ്യുന്നത്. മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍െറ അഡീഷനല്‍ പേഴ്സനല്‍ അസിസ്റ്റന്‍റുമാരില്‍ ഒരാളായ കെ.എച്ച്. ഉസ്മാന്‍ഖാന്‍ തൃശൂര്‍ ഡി.സി. സി ഓഫിസ് സെക്രട്ടറിയാണ്.
മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫില്‍ ആദ്യം പ്യൂണായി നിയമനം നല്‍കിയവരെ മൂന്നു മാസംകൊണ്ട് അഡീഷനല്‍ പി.എയും ഒരു വര്‍ഷത്തിനുശേഷം അസിസ്റ്റന്‍റ് പി.എയുമായി സ്ഥാനക്കയറ്റം നല്‍കുകയാണ് ചെയ്യുന്നത്. പി.എ മുതല്‍ മേലോട്ട് ഗസറ്റഡ് പദവിയാണ്. ഈ പദവികളിലേക്ക് അടിസ്ഥാനയോഗ്യതയില്ലാത്ത രാഷ്ട്രീയക്കാരെ തിരുകിക്കയറ്റാനുള്ള മത്സരമാണ് നടക്കുന്നത്. പ്യൂണിനെ പി.എ ആക്കുമ്പോള്‍ 16,000 രൂപയുടെ അധികബാധ്യതയാണ് സര്‍ക്കാറിനുണ്ടാവുന്നത്. സേവന, ധനകാര്യ വകുപ്പുകളും ധനമന്ത്രി, മുഖ്യമന്ത്രി എന്നിവരും പരിശോധിച്ച ശേഷമാണ് ഓരോ സ്റ്റാഫിന്‍െറയും ഫയലുകള്‍ തീര്‍പ്പാക്കുന്നന്നത്. ചില മന്ത്രിമാരുടെ സ്റ്റാഫില്‍ സര്‍ക്കാര്‍ ശമ്പളം ലഭിക്കുന്ന മറ്റു ജോലി ചെയ്യുന്നവരുമുണ്ട്.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം