വറുതിയാഘോഷത്തി​െൻറ ഒാർമ്മയോണം

ഓര്‍മ്മപ്പുഴുടെ ഓളങ്ങളില്‍ അണയാതെ കത്തുന്ന മുട്ടവിളക്കാണ് കവിക്ക് ഓണക്കാലം. ഉത്രാടരാത്രിയില്‍, ചങ്ങരംകുളം ഓണച്ചന്ത കഴിഞ്ഞ് അചഛന്‍ വരുന്നതും കാത്തിരിക്കും; രാവേറെ വൈകിയാലും രാക്കിളിപ്പാട്ട് പാടിയാലും, ആ കയ്യിലെ കോടിപ്പൊതിക്കായി. കുറവന്‍മാര്‍ എങ്ങുനിന്നോ കൊണ്ട് വരുന്ന വിലകുറഞ്ഞ സീടി തുണിയാണ് കോടിയുടുപ്പുകള്‍; മറ്റാരുടേയോ അളവില്‍ തയ്ച്ചത്. ചിലപ്പോള്‍ വലുത്, മറ്റ് ചിലപ്പോള്‍ ചെറുത്.
ഒരിക്കലും പാകമാത്ത ഒരു കോടിയുടുപ്പിനായുള്ള കാത്തിരിപ്പ്, അതുമൊരു ഓണമായിരുന്നു. വറുതിയെ ആഘോഷമാക്കുന്ന ഓണക്കാലം.

ഓണമുണ്ണാനില്ലാത്ത നോവിലും
പൂവിറുക്കാന്‍ മറക്കാത്ത ശൈശവം
കോടിമുണ്ടും കിനാവുമില്ലെങ്കിലും
മാബലിപ്പാട്ടുമൂളും കിഷോരകം.

കവി ബാല്യത്തി​െൻറ കാവ്യ ശീലുകള്‍.കോടിയുടുപ്പി​െൻറ പുതുഗന്ധം, പറയാന്‍മാത്രം തങ്ങിനില്‍ക്കുന്നില്ല ഈ നരകയറിയ ഓര്‍മ്മയില്‍. പക്ഷെ,
കൈതപ്പൂ മണക്കുന്ന അമ്മയുടെ പഴയ നേര്യത്....ആ ഓര്‍മ്മ മുറിയുകയാണ്.
...ഓണം കഴിഞ്ഞ് ഒന്നലക്കിയാല്‍ തീരുന്നതായിരുന്നു ഓണക്കോടിയുടെ നിറവും അതി​െൻറ കഞ്ഞിപ്പശ മണവും.

എന്നാലും അത് കൂടി വേണ്ടിയിരുന്നു ആ വറുതിയോണം പൂര്‍ത്തിയാകാന്‍.
കവി ആലങ്കോട് ലീലാകൃഷ്ണന് വറുതിക്കാലത്തി​െൻറ ഓണയോര്‍മ്മയിലാണ് മുക്കുറ്റിമുല്ലയുടെ പരിമളം. കര്‍ക്കിടക വറുതിയുടെ പെരുമഴക്കാലവും പുത്തരിക്കൊഴുത്തും കഴിഞ്ഞ് വന്നെത്തുന്ന തൃക്കാക്കരയപ്പ​െൻറ, ഓണ വസന്തത്തി​െൻറ, വറുതിയോര്‍മ്മയുടെ......... അങ്ങിനെയങ്ങിനെ എന്തെല്ലാമോ ആണ് ഓര്‍മ്മയോണങ്ങള്‍.
വീട്ടുമുറ്റവും തൊടിയും പഞ്ചാരമണലി​െൻറ നീണ്ട തെങ്ങിന്‍ തോപ്പുകളായിരുന്ന കുട്ടിക്കാലത്ത് തൃക്കാക്കരയപ്പനെ ഉണ്ടാക്കാന്‍ മാന്ദ്രക്കുന്നിലെ കുറുക്കന്‍ മടയില്‍ പോയി ചുവന്ന പശമണ്ണ് ശേഖരിച്ച് തനിയെ നടന്നത് സാഹസികതയായി തോന്നിയതേയില്ല അന്ന്. ഇന്ന് മക്കള്‍ക്ക് തൃക്കാക്കരയപ്പനെ കടയില്‍ നിന്ന് വാങ്ങികൊടുക്കുമ്പോള്‍ ഏകാന്തമായൊരാനന്ദം തോന്നുന്നു.

കാര്‍ഷികോത്സവമാണത് വ്യാപാരോല്‍സവമല്ല. പ്രകൃതിയുമായി സഹശയനം നടത്തുന്നത്. മണ്ണും മനുഷ്യനും ഒന്നാവുന്ന ഓണം. പാട്ടും ആട്ടവും വരയും എല്ലാമടങ്ങുന്ന ഗ്രാമീണ മനുഷ്യ​െൻറ പച്ചയാവിഷിക്കാരമായിരുന്ന ആ ഓണം... കവി ഭാവന അന്നത്തെ നിറഞ്ഞ നിളാ നദിയായി. തുമ്പയും തുളസിയും കണ്ണാന്തളിയും കാക്കപ്പൂവും തീര്‍ക്കുന്ന ഓണവസന്തത്തിലേക്ക് ഓടിയിറങ്ങുന്ന കുട്ടിക്കാലം. സ്വമേധയാല്‍ ഓണമായിത്തീരുന്ന ഓര്‍മ്മയോണം.തുമ്പിതുള്ളലില്‍ സ്വയം തുമ്പിയായി മാറുന്ന പെണ്‍കുട്ടി, പ്രകൃതിയും മനുഷ്യനും ഒന്നായിത്തീരുന്ന നാട്ടുത്സവം. പറഞ്ഞും പാടിയും എഴുതിയും നാട്ടുത്സവത്തി​െൻറ പോയകാല മേച്ചില്‍പ്പുറങ്ങളില്‍ മലയാളിയെ മേയാന്‍വിട്ട കവിയുടെ ഓണയോര്‍മ്മകള്‍.തനെറ വീടിന് പത്തായപ്പുരയില്ലായിരുന്നെന്ന് കവിയോര്‍ക്കുന്നുണ്ട്. എന്നാല്‍ ഓര്‍മ്മപ്പത്തായത്തില്‍ ഓണസദ്യയും
പപ്പടം കാച്ചലും നിറയൗവനത്തോടെ മണംപിടിക്കുന്നുണ്ട്​. പത്തായമോ പത്തായപ്പുരയോ അതില്‍ പുത്തരിയോ ഇല്ലാത്ത വീട്ടിലെ ബാല​െൻറ ഓര്‍മ്മയോണത്തില്‍ പൂപാട്ടും ആര്‍പ്പുവിളിയും ആട്ടക്കളവും പകിട കളിയും ഓണത്തല്ലുമെല്ലാം നിറയുന്നുണ്ട്.

ഓണക്കാഴ്ച്ചക്കായി വിളയിക്കുന്ന ഓണവാഴയൊരു കണക്കായിരുന്നു; പ്രകൃതിയോട് ചേര്‍ന്ന് ജീവിച്ച മലയാളിയുടെ കൃഷിക്കണക്ക്. ഓണക്കാലത്തേക്ക് മാത്രം വിളയിക്കുന്ന ഓണവാഴകള്‍, തൃത്താല മണപ്പുറത്ത് പ്രകൃതി ചാര്‍ത്തിയ കൊടിതോരണങ്ങളായി പഴുത്തും പച്ചച്ചും നിന്നത് ഇന്നും ഓണത്തി​െൻറ പുഴയോര്‍മ്മയായുണ്ട്. ആനക്കൊമ്പ് പോലത്തെ മുഴുത്ത മാണൂര്‍ക്കായകളും ശോശിച്ച രാമന്‍ കുലകളും കൊയ്ത് പുഴയിറമ്പിലൂടെ ആര്‍പ്പേ വിളിച്ച് തമ്പ്രാ​െൻറ കെട്ടിലേക്ക് കാഴ്ച്ചക്കുല കാണിക്കാന്‍ പോകുന്ന അടിയാളരുടെ എണ്ണക്കറ്പ്പുള്ള മേനിയഴകും ഓര്‍മ്മയാണ്.പഴയകാല ഓണ ഫലിതങ്ങളിലൊന്ന് കവി ഓര്‍ത്തെടുത്തു. ഓണ സദ്യയിലെ പ്രമാദമായ പഴപ്രഥമന്‍ കഴിച്ച ഉണ്ണിനമ്പൂരി ഊണിന് ശേഷം ഏമ്പക്കത്തോടൊപ്പം പറഞ്ഞത് ‘വാഴക്കൊരു നന കുറഞ്ഞു’ എന്നായിരുന്നു. ചിങ്ങത്തില്‍ കൊയ്യാന്‍ പാകത്തില്‍ വിത്തെറിയുന്ന ഒന്നോ രണ്ടോ കണ്ടം അത്തം പിറന്നാല്‍ കൊയ്ത് മെതിച്ച് കുത്തിയെടുക്കുന്ന പുത്തരിയൊരു പ്രതീകമാണ്, പുതിയ കാര്‍ഷിക വര്‍ഷത്തി​െൻറ.

ഇങ്ങിനെ കൊയ്ത്ത് കഴിഞ്ഞതും കൊയ്യാത്തതുമായ വയല്‍ നിലങ്ങളിലൂടെയാണ് മാവേലി വന്നെത്തിയിരുന്നത്. പകുതി കൊയ്തതും
കൊയ്യാത്തതുമായ പാടവരമ്പിലൂടെ മലയാളിയുടെ മരിക്കാത്ത രാജാവി​െൻറ എഴുന്നള്ളത്ത് ഇന്നും സങ്കല്‍പ്പിക്കാനാവുന്നുണ്ട് കവിക്ക്; കോണ്‍ക്രീറ്റ് കാടുകള്‍ക്കരികിലൂടാണെങ്കിലും...

കളിയോണങ്ങളുടെ കളിയും കാര്യവും കാലാതീതമായിബാക്കിയാക്കുന്നതാണ് മാവേലി നാടി​െൻറ
ഓണാഘോഷം. എം.ടിയുടെ നാലുകെട്ടിലെ പകിട കളിക്കാരന്‍ കോന്തുണ്ണി നായര്‍ സ്മാരക പകിട കളി ക്ലബ്ബി​െൻറ അമരക്കാരനായിരുന്ന കുഞ്ഞാനിക്കയുടെ പകിടയേറ് അത്തരത്തിലൊരു സ്മരണയാണ്. കൂടല്ലൂരി​െൻറ കഥാകരന്‍ എം.ടിയാണ് കവിക്കീ കളിയാശാനെ പരിചയപ്പെടുത്തിയത്. ആരും വിജയികളാകാത്ത ഓണത്തല്ലില്‍ തുല്യ ശക്തികളായ കല്ലേപാടം ആലി അഹമ്മദും കടമ്പൂര് അച്ചു മൂത്തനും തമ്മിലാണോ അടി എന്നന്വേഷിച്ചിരുന്ന കാലം ഏറെ വിദൂരത്തിലല്ലാതെ കവിയുള്ളത്തിലുണ്ട്. വരവൂര്‍ സെയ്താലിയും വെട്ടിക്കാട്ടീരി കുഞ്ഞാലനും കാവശേരി ഗോപാലന്‍ നായരും കൃസ്താനിയായ ഉതുപ്പുരു കാക്കുവും തവിടുകാരന്‍ കണ്ടയും.... പേരുകള്‍ നീണ്ടു പോകുന്നു ആ ഓര്‍മ്മയോണത്തിലെ കളിയരങ്ങില്‍.

ഇത്തവണ പുണ്യങ്ങളുടെ പൂക്കാലമായ റമദാനിലെത്തുന്ന ഓണത്തപ്പന് നോമ്പ് തുറ ബാങ്കി​െൻറ തൂശനിലയിലായിരിക്കും സദ്യ വിളമ്പുന്നത്. മാബലി പ്രജകള്‍ മുമ്പും ഓണസദ്യകൊടുത്ത് നോമ്പ്കാരെ സല്‍ക്കരിച്ചത് ആ നല്ലയോണത്തി​െൻറ കാവ്യ സൗന്ദര്യമാണ് കവിക്ക്. ആദ്യപ്രവാസിയായ മാവേലിയുടെ ഓര്‍മ്മയോണത്തി​െൻറ പ്രവാസമനസ് ആരെങ്കിലും മറന്നാലും പ്രകൃതിയിലെ കുഞ്ഞുചെടി പോലും പൂക്കുന്ന ഓണവസന്തത്തെ അമ്മ ഭൂമിക്കും ഓണനിലാവി​െൻറ ആകാശത്തിനും മറക്കാനാവില്ല.

എത്ര പൂവുകള്‍ ശ്യാമാംഭരങ്ങളില്‍
ചിത്രചന്ദ്രികാ രാവിന്‍ നിലാക്കളം
അത്തമുറ്റത്തൊരുണ്ണിയുണ്ടങ്ങനെ
ചിത്തിരക്ക് പൂചാര്‍ത്തുമാറങ്ങനെ...

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം