ഈ ജീവിതം മൊയ്തീന്‍ തന്നതാണ്...

ഈ ജീവിതം മൊയ്തീന്‍ തന്നതാണ്...
ബി.പി. മൊയ്തീനെ ജീവനറ്റ ശരീരമായി കരക്കത്തെിച്ചപ്പോഴും അംജദ് മോനെ പുഴ എന്നേക്കുമായി ആഴങ്ങളില്‍ ഒളിപ്പിച്ചു
മുക്കം: മലയാളത്തിരശ്ശീലക്കു മുന്നിലൂടെ ഇപ്പോള്‍ കൂലംകുത്തി മറിയുന്ന ഇരുവഴിഞ്ഞിപ്പുഴ ഒരുകാലത്ത് നമ്പുത്തൊടിക ആയിഷയുടെ കണ്ണുകളിലൂടെയായിരുന്നു ഒഴുകിപ്പരന്നത്. 33 വര്‍ഷംമുമ്പ് അപഹരിച്ചെടുത്ത പൊന്നോമന മകനെ ഇനിയും ഈ പുഴ തിരികെ കൊടുത്തിട്ടില്ല. മുക്കത്തിന്‍െറ നായകന്‍ ബി.പി. മൊയ്തീനെ ജീവനറ്റ ശരീരമായി കരക്കത്തെിച്ചപ്പോഴും രണ്ടാമത്തെ മകന്‍ അംജദ് മോനെ പുഴ എന്നേക്കുമായി ആഴങ്ങളില്‍ ഒളിപ്പിക്കുകയായിരുന്നു.
അന്ന് ഒന്നാകെ ആഴക്കയത്തില്‍ ഒടുങ്ങിപ്പോകുമായിരുന്ന ജീവിതം ആയിഷക്കും മകനും തിരിച്ചുനല്‍കിയത് ബി.പി. മൊയ്തീനായിരുന്നു. തണുത്തുറഞ്ഞ വെള്ളത്തില്‍ നനഞ്ഞ ആ ഓര്‍മകള്‍ ആയിഷയുടെ മനസ്സില്‍ ഇപ്പോഴും തീപോലെ കത്തിനില്‍ക്കുന്നു. ‘നീയും കുഞ്ഞും രക്ഷപ്പെടും മോളെ’ എന്നും പറഞ്ഞ് മറ്റാരെയോ രക്ഷിക്കാനായി മൊയ്തീനാക്ക വീണ്ടും വെള്ളത്തിലാണ്ടു. മൂപ്പര് കമിഴ്ത്തിയിട്ടുതന്ന തോണിയില്‍ ഒരു കൈയും മറുകൈയില്‍ കുഞ്ഞിനെയും മുറുക്കിപ്പിടിച്ച് ഏറെ നേരം വെള്ളത്തില്‍ പൊങ്ങിയൊഴുകിയാണ് രക്ഷപ്പെട്ടത്’.
കോരിച്ചൊരിയുന്ന മഴക്കൊപ്പം ഒരു നാടൊന്നാകെ കണ്ണീരണിഞ്ഞ ആ നാളിന്‍െറ ഓര്‍മയില്‍ ചേന്ദമംഗലൂരിലെ വീട്ടിലിരുന്ന് ആയിഷ കണ്ണീരുതുടച്ചു. 1982 ജൂലൈ 15ന്, കൊടിയത്തൂര്‍ തെയ്യത്തുംകടവില്‍ നടന്ന ആ ദുരന്തത്തില്‍ ആയിഷക്കും ഭര്‍ത്താവ് നമ്പുത്തൊടിക കോയസ്സന്‍ മാസ്റ്റര്‍ക്കും നഷ്ടപ്പെട്ടത് സ്വന്തം മകന്‍ അംജദ്മോനെയായിരുന്നു; നാട്ടുകാര്‍ക്കാകട്ടെ തങ്ങളുടെ വീരപുത്രന്‍ ബി.പി. മൊയ്തീനെയും കൊടിയത്തൂര്‍ സ്വദേശിയും മൊയ്തീന്‍െറ ബന്ധുവുമായ എം.എം. ഉസ്സന്‍കുട്ടിയെയും. ഒഴുക്കില്‍പെട്ട പലരെയും രക്ഷപ്പെടുത്തിയശേഷമാണ് മൊയ്തീന്‍ ചുഴിയില്‍പെടുന്നത്. പിറ്റേന്ന് രാവിലെയും വൈകുന്നേരവുമായി ഇരുവരുടെയും മൃതശരീരം കിട്ടിയപ്പോള്‍ അംജദ്മോനെ ഇരുവഴിഞ്ഞി ഇതുവരെ തിരിച്ചുതന്നില്ല.
‘കൊടിയത്തൂരിലെ തറവാട്ടുവീട്ടിലെ നോമ്പുസല്‍ക്കാരം കഴിഞ്ഞ് പിറ്റേന്ന് രാവിലെ 8.30നോടടുത്ത സമയത്ത് മൂന്ന് മക്കളെയുംകൊണ്ട് ചേന്ദമംഗലൂരിലെ വീട്ടിലേക്ക് പോവുകയായിരുന്നു ഞാന്‍. രണ്ടുവയസ്സുകാരന്‍ മകന്‍ ഇര്‍ഷാദ് എന്‍െറ കൈയിലാണ്. മൂത്ത മകന്‍ ഇംതിയാസും രണ്ടാമത്തെ മകന്‍ അംജദ്മോനും ആങ്ങളയുടെ മകന്‍ വഹാബിനൊപ്പമാണ് ഇരുന്നത്. തലേന്ന് പെയത് മഴയില്‍ ഇരുവഴിഞ്ഞിയില്‍ വെള്ളം നന്നായി കയറിയിട്ടുണ്ട്. വെള്ളരിമലയില്‍ എവിടെയോ ഉരുള്‍പൊട്ടിയിരുന്നു. നല്ല ഒഴുക്കും കലക്കുമുണ്ട് വെള്ളത്തിന്. സാധാരണ കയറുന്ന തോണിയല്ല, ചെറിയ തോണിയാണ്. എന്നും ഉണ്ടാകാറുള്ള കടത്തുകാരന്‍ അബ്ദുറഹ്മാനിക്കയും അന്നില്ല. ചെറുതായി മഴ പെയ്യുന്നുണ്ട്. നല്ല കാറ്റുമുണ്ട്. കുറേ ആളുമുണ്ട്.
ചേന്ദമംഗലൂരില്‍നിന്ന് ബസ് കയറി വിവിധ സ്ഥലങ്ങളിലേക്ക് പോകേണ്ടവരാണ് കൂടുതലും. കടവ് വിട്ട് കുറച്ചുകഴിഞ്ഞപ്പോള്‍തന്നെ തോണി ആടാന്‍ തുടങ്ങി. മഴ പെയ്തപ്പോള്‍ ചിലര്‍ കുട ചൂടിയിരുന്നു. കുട മടക്കാന്‍ തോണിയിലുള്ള മറ്റുള്ളവര്‍ പറഞ്ഞു. പെട്ടെന്ന് തോണിയില്‍ വെള്ളം കയറി മിക്കവരും മറിഞ്ഞു. എനിക്ക് അത്യാവശ്യം നീന്താന്‍ അറിയുമായിരുന്നെങ്കിലും ഒഴുക്കില്‍ കുഞ്ഞിനെയുമെടുത്ത് നീന്താനായില്ല. വെള്ളം കയറി താഴ്ന്ന തോണിക്കൊപ്പം കുറേ താഴേക്ക് ഞങ്ങള്‍ ഒഴുകി. മരിക്കുമെന്നുറപ്പിച്ച സമയത്താണ് ഒരാള്‍ വെള്ളത്തില്‍നിന്ന് പെട്ടെന്ന് പൊന്തിവന്ന് എന്നെയും കുഞ്ഞിനെയും പിടിച്ചുപൊക്കുന്നത്. അത് മൊയ്തീനാക്കയായിരുന്നു. ‘തോണി കമിഴ്ത്തിയിട്ടുതരാം അതില്‍ പിടിച്ചോ’ എന്ന് പറഞ്ഞു. തോണിയുടെ അരികില്‍ തൂങ്ങി ഞാനും മോനും കുറേ താഴേക്ക് ഒഴുകി. എനിക്ക് ധൈര്യം തരാനെന്നോണം അപ്പോഴും ‘നീയും കുഞ്ഞും രക്ഷപ്പെടും’ എന്ന് അദ്ദേഹം വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു. ഞങ്ങളുടെ അയലത്തുള്ള അമ്പലക്കണ്ടി ഗഫൂര്‍ എന്നയാളാണ് ദൂരെനിന്ന് നീന്തിവന്ന് പിന്നെ കരക്കത്തെിച്ചത്. ഗഫൂര്‍ കുറച്ച് വര്‍ഷംമുമ്പ് മരിച്ചു.
ആ വര്‍ഷമാണ് അംജദ് മോനെ ഒന്നാം ക്ളാസില്‍ ചേര്‍ത്തത്. ഇടക്ക് കിട്ടിയ അവധിക്ക് ഉമ്മയുടെ വീട്ടില്‍പോകുന്നതിന്‍െറ സന്തോഷത്തിലായിരുന്നു മക്കള്‍ എല്ലാവരും. അംജദിനൊപ്പം നഷ്ടപ്പെട്ട ആ സന്തോഷം ഇന്നും ഈ വീട്ടില്‍ തിരിച്ചത്തെിയിട്ടില്ല. മദിച്ചൊഴുകുന്ന ഇരുവഴിഞ്ഞിയില്‍ സ്വജീവന്‍ ഒഴുകിപ്പോകുന്നത് വകവെക്കാതെ സഹജീവിക്കായി കൈനീട്ടിയ മൊയ്തീന്‍ എന്ന മനുഷ്യസ്നേഹിയെ ‘എന്ന് നിന്‍െറ മൊയ്തീന്‍’ സിനിമയിലൂടെ കേരളം നെഞ്ചേറ്റിയത് കണ്ണീരോര്‍മക്കിടയിലും ആയിഷക്കും കുടുംബത്തിനും ആഹ്ളാദം പകരുന്നു. ലണ്ടനില്‍ ജോലിചെയ്യുന്ന മകന്‍െറ കൂടെയായിരുന്ന അവര്‍ കഴിഞ്ഞ ദിവസമാണ് തിരിച്ചത്തെിയത്. സിനിമ കാണണമെന്ന് ആഗ്രഹമുണ്ട് ^ആയിഷ പറഞ്ഞുനിര്‍ത്തി.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം