ഉരുകിയൊലിക്കുമ്പോഴും വെളിച്ചം പകര്‍ന്ന്
‘എന്ന് നിന്‍െറ മൊയ്തീന്‍’ ചലച്ചിത്രത്തിലെ കഥാനായിക കാഞ്ചനമാലയുടെ ഇന്നത്തെ ജീവിതം. അശരണരായ പെണ്‍ ജീവിതങ്ങള്‍ക്ക് താങ്ങും തണലും നല്‍കി തന്‍െറ ജീവിതത്തെ അര്‍ഥപൂര്‍ണമാക്കി മൊയ്തീന്‍െറ പ്രണയ സ്മൃതികള്‍ക്ക് അവര്‍ പുതിയ നിറങ്ങള്‍ നല്‍കുന്നു...
‘എന്‍െറ പോട്ടം എടക്കുന്നില്ളേ’? മുത്തുലക്ഷ്മി നിഷ്കളങ്കതയോടെ മോണകാട്ടിച്ചിരിച്ച് ചോദിച്ചു. പിന്നെ അവള്‍ മഴയെ നോക്കി ഇരുന്നു. വര്‍ഷങ്ങളായി മുത്തുലക്ഷ്മി മുക്കത്തങ്ങാടിയിലുണ്ട്. പണ്ടെപ്പോഴോ ദൂരനാട്ടിലെവിടെനിന്നോ അലഞ്ഞത്തെിയ നാടോടിക്കൂട്ടത്തിലെ കൊച്ചുകുഞ്ഞായിരുന്നു മുത്തുലക്ഷ്മി. അവള്‍ വളര്‍ന്നതും വലുതായതും ഈ തെരുവിലാണ്. അതിനിടയില്‍ ഇരുട്ട് അവള്‍ക്ക് രണ്ടു മക്കളെ നല്‍കി. രാത്രി പേപിടിച്ചിറങ്ങുന്ന മനുഷ്യപ്പിശാചുക്കള്‍ ഇടക്കെപ്പോഴോ അവളെ മഹാരോഗിയാക്കി. അതറിഞ്ഞശേഷം ശാപവാക്കുകള്‍ ചൊരിഞ്ഞ് അവര്‍ അവളെ ആട്ടിയോടിച്ചു കൊണ്ടേയിരുന്നു. അവള്‍ക്കു മുന്നില്‍ ആശയുടെ വാതില്‍ തുറന്നത് കാഞ്ചനയേട്ടത്തി മാത്രമായിരുന്നു. മക്കളെ സംരക്ഷണ കേന്ദ്രത്തിലേക്കയച്ച് വിദ്യാഭ്യാസവും സംരക്ഷണവും നല്‍കിയതും കാഞ്ചനമാല തന്നെ.
അതെ, മലയാളി നെഞ്ചേറ്റിയ ദിവ്യപ്രണയ കഥയിലെ നായിക കാഞ്ചനമാല. നായകന്‍െറ കത്തും വായിച്ചിരിക്കുന്ന സിനിമക്കഥയിലെ പൈങ്കിളി നായികയല്ല മുക്കത്തുകാര്‍ക്ക് കാഞ്ചന. നിത്യവിരഹത്തിന്‍െറ ഇരുളറയില്‍ ആശയറ്റ് കഴിയുന്ന ദിവ്യപ്രണയിനിയുമല്ല, മുത്തുലക്ഷ്മിയെ പോലുള്ള നൂറുകണക്കിന് പെണ്‍ജന്മങ്ങള്‍ക്ക് കാഞ്ചന. കര്‍മജീവിതം കൊണ്ട് ജീവിതയാത്ര സംഭവ ബഹുലമാക്കിയ മൊയ്തീന്‍ എന്ന പ്രിയനെ കര്‍മപഥത്തിലേക്ക് പരകായപ്രവേശം നടത്തിയ കാരുണ്യവും സ്നേഹവും സാന്ത്വനവുമാണ് അവര്‍ക്ക് കാഞ്ചനമാല. സിനിമയിലെ കഥ അവസാനിക്കുന്നിടത്തു നിന്ന് തുടങ്ങുകയാണ് സേവനം പ്രണയമാക്കിയ യഥാര്‍ഥ കാഞ്ചനയുടെ കഥ.
സിനിമ കണ്ടിറങ്ങിയപാടെ കിട്ടുന്ന വണ്ടിയില്‍ മുക്കത്തേക്ക് തിരിച്ചവരേറെയാണ്. പലരും നമ്പര്‍ കണ്ടത്തെി കാഞ്ചനമാലയെ വിളിക്കുന്നുണ്ട്. തിയറ്റര്‍ വിട്ടിട്ടും ഹൃദയത്തിലെ പ്രണയമുനമ്പില്‍നിന്നിറങ്ങാന്‍ കൂട്ടാക്കാത്ത സ്വപ്നനായികയെ നേരിട്ടുകാണാനുള്ള, കേള്‍ക്കാനുള്ള ആകാംക്ഷയായിരിക്കാം അവരുടെയുള്ളില്‍. അല്ളെങ്കില്‍ തൂവാനത്തുമ്പികളിലെ ക്ളാരയെ പോലെ, പ്രേമത്തിലെ മലരിനെ പോലെ ‘എന്ന് നിന്‍െറ മൊയ്തീനി’ലെ കാഞ്ചനയും അവരുടെ സ്വപ്നങ്ങളിലേക്ക് പടര്‍ന്നു കയറിയതാവാം.
ഒരു ചെറുപുഞ്ചിരിയുടെ അമരത്തിരുന്ന് എല്ലാവരെയും കാഞ്ചനയേട്ടത്തി ഉള്ളുതുറന്ന് സ്വീകരിക്കുകയാണ്. ചോദിക്കുന്നവരോടെല്ലാം ആറാം ക്ളാസിലെ ആദ്യനാളില്‍ മൊയ്തീനെ ആദ്യം കണ്ടതു മുതലുള്ള കഥ അവര്‍ വിവരിക്കുന്നുണ്ട്. സേവാമന്ദിറിലെ സഹപ്രവര്‍ത്തക ബേബി ടീച്ചര്‍ ഇടക്കുവന്ന് ‘ഇനി മതി കാഞ്ചനയേട്ടത്തീ’ എന്ന് പറയുമ്പോഴും ‘അവരൊക്കെ ദൂരത്തുനിന്ന് വന്നതല്ളേ’ എന്നു പറഞ്ഞ് ആ നിഷ്കളങ്കത സംസാരം തുടരും.
74 വയസ്സായി. ഹൃദ്രോഗിയാണ്. അധികം സംസാരിക്കരുതെന്ന ഡോക്ടറുടെ നിര്‍ദേശം കൂസാതെ അവര്‍ കഥപറഞ്ഞുകൊണ്ടേയിരിന്നു. വരുന്നവരോടൊപ്പം സെല്‍ഫിക്ക് നിന്നു കൊടുത്തു. പ്രണയം കൈമാറാന്‍ ഇരുവരും ഉപയോഗിച്ച അപൂര്‍വ ലിപിയില്‍ മൊയ്തീന്‍ എഴുതിയ എഴുത്ത് കാണിച്ചുകൊടുത്തു. അതേ ലിപിയില്‍ ഓട്ടോഗ്രാഫ് കുറിച്ചുകൊടുത്തു.
യ്യ് ഇങ്ങനെ കെടന്നാല്‍ എങ്ങനെയാ? ഞമ്മക്ക് എന്തെല്ലാം ചെയ്യാനുണ്ട്. ഓന്‍ ഇട്ടേച്ച് പൊയതൊക്കെ പൂര്‍ത്തിയാക്കണ്ടേ? അന്നേരം സാരിത്തുമ്പില്‍ കെട്ടിവെച്ചിരുന്ന 2^4 ഉറക്കഗുളികകള്‍ എടുത്ത് കാഞ്ചന ഉമ്മയുടെ കൈയില്‍ വെച്ചുകൊടുത്തു. ഇല്ലുമ്മാ, ഞാനിനി മരിക്കില്ല. (മൊയ്തീന്‍ കാഞ്ചനമാല^ഒരപൂര്‍വ പ്രണയകഥ. പി.ടി. മുഹമ്മദ് സാദിഖ്) മൊയ്തീന്‍െറ മരണവാര്‍ത്ത അറിഞ്ഞ കാഞ്ചനമാലയുടെ മനസ്സില്‍ മരണം മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. മൊയ്തീനും അവന്‍െറ പ്രണയത്തിനുമൊപ്പം മരിച്ചൊടുങ്ങാന്‍ നിശ്ചയിച്ചുറപ്പിച്ചു കഴിഞ്ഞ ആ സങ്കടക്കയത്തില്‍ നിന്ന് ഇന്നത്തെ കാഞ്ചനമാലയിലേക്ക് വലിച്ചുയര്‍ത്തിയത് മൊയ്തീന്‍െറ ഉമ്മയായിരുന്നു. എം.എം. ഫാത്തിമ എന്ന പെണ്ണൊരുത്തി. മതമതിലുകള്‍ പൊളിച്ചടക്കി അവര്‍ പ്രിയ ‘മരുമകളെ’ മരണം വരെ കൂടെക്കൂട്ടി. കണ്ണടയും വരെ കാഞ്ചന അവരെ സ്വന്തം ഉമ്മയായി പരിചരിച്ചു. ഒടുവിലൊരു കണ്ണീരുബാക്കിയാക്കി മൊയ്തീന്‍െറ പ്രണയവും ഉമ്മയുടെ കാവലും തളംകെട്ടിനിന്ന ആ മണ്ണില്‍ നിന്ന് അവര്‍ക്ക് പടിയിറങ്ങേണ്ടിവന്നു. അന്നുപെയ്ത മഴ ഇന്നുമിവിടെ തോര്‍ന്നിട്ടില്ല.
ചില്‍ഡ്രന്‍സ് ക്ളബ്, ടെയ്ലറിങ് ക്ളാസ്, മോചന ക്ളബിന്‍െറ നേതൃത്വത്തിലുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ അടക്കം ഒരുപിടി സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നടന്ന മനുഷ്യ സ്നേഹിയെയാണ് തെയ്യത്തുംകടവിലെ തോണിയപകടത്തില്‍ അന്നാടിന് നഷ്ടപ്പെട്ടത്. അശരണര്‍ക്കും തെരുവില്‍ കഴിയുന്നവര്‍ക്കും പണമില്ലാത്തതിനാല്‍ പഠനം മുടങ്ങിയവര്‍ക്കും പീഡനം സഹിക്കവയ്യാതെ വീടകങ്ങളില്‍ നരകിച്ചുകഴിയുന്ന സ്ത്രീകള്‍ക്കുമെല്ലാം ആശ്വാസത്തണലായിരുന്നു മൊയ്തീന്‍. മൊയ്തീന്‍െറ സേവനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെന്നോണം കാഞ്ചനയുടെ നേതൃത്വത്തില്‍ 1987ലാണ് സേവാമന്ദിര്‍ നിലവില്‍വന്നത്. മൊയ്തീനും ഉമ്മയും ജീവിച്ച മുക്കത്തെ വീട് കേന്ദ്രീകരിച്ചായിരുന്നു സേവാകേന്ദ്രത്തിന്‍െറ പ്രവര്‍ത്തനം.
മുക്കം ഫാമിലി കൗണ്‍സലിങ് സെന്‍റര്‍ ഇന്നും സജീവമായി പ്രവര്‍ത്തിക്കുന്നു. ഒരു മാസം ശരാശരി 100ഓളം പേര്‍ വിവിധ നാടുകളില്‍ നിന്ന് കൗണ്‍സലിങ്ങിനായി ഇങ്ങോട്ടത്തെുന്നു. സ്പെഷല്‍ സ്കൂള്‍ ആരംഭം കുറിച്ചത് ഇവിടെ നിന്നാണ്. പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ്, ഫ്രീ ട്യൂഷന്‍ സെന്‍റര്‍ തുടങ്ങിയവയും സേവാമന്ദിറിന്‍െറ നേതൃത്വത്തില്‍ നടത്തി. വര്‍ഷംതോറും ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ബി.പി. മൊയ്തീന്‍ വീരപുരസ്കാരം ഏര്‍പ്പെടുത്തി. സ്ത്രീസുരക്ഷാകേന്ദ്രം, രക്ത ദാന സമിതി, വൃദ്ധസദനം തുടങ്ങി സേവാമന്ദിര്‍ കഴിഞ്ഞ കാലത്തിനിടെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ പട്ടിക നീണ്ടതാണ്.
വെച്ചുകെട്ടിപ്പുരയാകുന്ന പ്രണയകുടീരം ബി.പി. മൊയ്തീന്‍ സേവാമന്ദിര്‍, ഒരു പെരുംകാറ്റില്‍ നിലം പൊത്താവുന്ന ഷെഡാണ് ഇന്ന്. മൊയ്തീന്‍െറ ഉമ്മയുടെ ബന്ധുക്കളുമായുള്ള അവകാശപ്പോരാട്ടങ്ങള്‍ക്കൊടുവില്‍ ലഭിച്ച എട്ടുസെന്‍റ് ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക കേന്ദ്രം. അഥവാ ബി.പി. മൊയ്തീന്‍െറ പേരിലുള്ള ഏക സ്മാരകം. ചെന്നുകയറുന്നിടത്ത് മഞ്ഞ പന്തുകളിക്കുപ്പായത്തില്‍ ചിരിച്ചു നില്‍ക്കുന്ന മൊയ്തീന്‍െറ കട്ടൗട്ട് കാണാം. ഇടുങ്ങിയ ഒറ്റമുറിക്കകത്താണ് ലൈബ്രറിയുടെ പ്രവര്‍ത്തനം. അലമാരകളുടെ ഇടയില്‍ രണ്ടു മൂന്ന് ടെയ്ലര്‍ മെഷീനുകള്‍ കൂട്ടിയിട്ടിട്ടുണ്ട്. തൂക്കിയിടാന്‍ പോലുമിടം ബാക്കിയില്ലാത്തതിനാല്‍ മൊയ്തീന്‍െറയും ലൈബ്രറിയുടെ സാരഥികളുടെയും ചിത്രങ്ങള്‍ മേശയില്‍ ചാരിവെച്ചിരിക്കുകയാണ്.
ഏതുനിമിഷവും തകര്‍ന്നുവീഴാന്‍ കാത്തിരിക്കുന്നപോലെയാണ് സേവാമന്ദിറിന്‍െറ മേല്‍ക്കൂര. സേവാമന്ദിറിന് ഒരു സ്ഥിരം കെട്ടിടം എന്ന സ്വപ്നവുമായി കാഞ്ചനയേട്ടത്തിയും സഹപ്രവര്‍ത്തകരും കാത്തിരിപ്പ് തുടങ്ങിയിട്ട് നാളേറെയായി. അവരുടെ തറവാട്ടുസ്വത്തില്‍നിന്ന് കിട്ടുന്ന വരവുകള്‍ മാത്രമാണ് സേവാമന്ദിറിന്‍െറ ഇന്നത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക ഉറവിടം. എന്‍.ജി.ഒ ആയി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും കെട്ടിടമില്ലാത്തതിനാല്‍ ഗ്രാന്‍റുകള്‍ പലതും നഷ്ടമാകുന്നു. നേരത്തേ നല്ലനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന പല പദ്ധതികളും മുടങ്ങിപ്പോകാന്‍ കാരണവും ഇതുതന്നെ. ജീവിതത്തില്‍ ആശയറ്റ നിരവധി പേര്‍ ഇന്നും കാഞ്ചനയേട്ടത്തിയെ കാണാന്‍വരുന്നുണ്ട്. വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടുപോയ അമ്മമാരും ഭര്‍തൃപീഡനം സഹിക്കവയ്യാതെ അഭയം തേടിയത്തെുന്നവരുമാണ് കൂടുതലും. അവരെ താമസിപ്പിക്കാന്‍ ഒരിടമില്ലാത്തത് കാഞ്ചനയേട്ടത്തിയെ തെല്ളൊന്നുമല്ല വിഷമിപ്പിക്കുന്നത്.
ഇടക്ക് ‘അമ്മാ’ എന്നുവിളിച്ച് മുത്തുലക്ഷ്മി കേറിവന്നു. അവളുടെ മൂത്തമകള്‍ തൃശൂരിലാണ്. മകന്‍ കോഴിക്കോട്ടെ ഒരു സ്കൂളില്‍ 10ാം ക്ളാസില്‍ പഠിക്കുന്നു. മക്കളുടെ വിശേഷം അറിയാന്‍ മുത്തുലക്ഷ്മിക്ക് ഫോണ്‍ വിളിക്കണം. സേവാമന്ദിറിലെ ഫോണില്‍ കാഞ്ചനയേട്ടത്തി തന്നെ നമ്പര്‍ അമര്‍ത്തിക്കൊടുക്കും. എട്ടു വയസ്സായ മകളെയും കാമവെറിയന്മാര്‍ വെറുതെവിടുന്നില്ളെന്ന് കണ്ടപ്പോഴാണ് കാഞ്ചനയേട്ടത്തി അവളെ തൃശൂരിലെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലാക്കിയത്.
പിറകെ വന്നത് ഗീതയായിരുന്നു. ഭര്‍ത്താവ് വേറെ പെണ്ണിനൊപ്പം പൊറുതി തുടങ്ങുകയും മദ്യപിച്ച് വന്ന് മര്‍ദനം പതിവാക്കുകയും ചെയ്തഘട്ടത്തിലാണ് അവര്‍ വീടുവിട്ടിറങ്ങിയത്. സേവാമന്ദിറിന്‍െറ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന പ്ളേസ്കൂളിന്‍െറ കെട്ടിടത്തിലാണ് അവരിപ്പോള്‍ താമസം. നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്തതുകാരണം മറ്റുള്ളവര്‍ക്ക് കൈമാറിയ സ്ഥാപനമാണ് ഈ സ്കൂള്‍. കാഞ്ചനയേട്ടത്തി സിനിമ കണ്ടിട്ടില്ല. സിനിമയെ ഹൃദയത്തിലേറ്റിയ അനേകായിരങ്ങളുടെ ഒരു ചെറിയ പങ്കുമതി ഇരുവഴിഞ്ഞിയുടെ ചാരെ മൊയ്തീനൊരു പ്രണയകുടീരം ഉയരാന്‍. ആ സ്നേഹസൗധത്തില്‍ കാഞ്ചനമാല എന്നുമുണ്ടാകും; അരികിലൊട്ടി നില്‍ക്കുന്നവര്‍ക്ക് നനവും കുളിരും കുടിനീരുമേകി പരന്നൊഴുകുന്ന ഇരുവഴിഞ്ഞിയെ പോലെ.
|
Comments
Post a Comment