ചീഫ്വിപ്പിന്‍െറ ചരിത്ര പുസ്തകത്തില്‍ ഇടം നേടിയവര്‍

ചരിത്രത്തില്‍ ഇടം നേടുക എന്നത് എല്ലാവരുടേയും മോഹമാണ്. അതിന് വേണ്ടി വലിയ വലിയ കാര്യങ്ങള്‍ ചെയ്താല്‍ ഗിന്നസ് ബുക്കോളം വലിയ ‘മനസുള്ള’ ചീഫ്വിപ്പിന്‍െറ ചരിത്രപുസ്തകത്തില്‍ തന്നെ ഇടം കിട്ടും. അങ്ങനെ ചരിത്രത്തിലേക്ക് നടന്നുകയറിയ രണ്ട് മഹാന്‍മാരാണ് വയവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും സഹകരണമന്ത്രി സി.എന്‍ ബാലകൃഷ്ണനും. വ്യവസായത്തില്‍ മാത്രമല്ല ഐ.ടിയിലും ഒന്നാമതായ ഇ- മന്ത്രിയുടെ നിശബ്ദ സേവനം കാലം ചരിത്രത്താളിലെഴുതുമ്പോള്‍ തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി.പിക്കും മുന്‍ വ്യവസായ മന്ത്രി ടി.വി തോമസിനുമൊപ്പമായിരിക്കും സ്ഥാനം. ‘തെറ്റിദ്ധരിക്കണ്ട’ മുന്‍മന്ത്രി എളമരം കരീമിനും ചെറുതല്ലാത്ത സ്ഥാനമുണ്ട് ചീഫ് വിപ്പിന്‍െറ ചരിത്ര പുസ്തകത്തില്‍. ജില്ലാ സഹകരണ ബാങ്കുകള്‍ പിരിച്ച് വിട്ട് നിയമത്തില്‍ സമഗ്ര മാറ്റം വരുത്തിയാല്‍ ബാലകൃഷ്ണന്‍െറ പേര് ലോകാവസാനം വരെ ചരിത്രത്തിലിരിക്കും. വ്യവസായത്തിന്‍െറ കാര്യത്തിലെന്നപോല സഹകരണത്തിന്‍െറ കാര്യത്തിലും സഭയിലുള്ള മുന്‍ മന്ത്രി ജി. സുധാകരനും ഭേദമായിരുന്നെന്ന് സമ്മതിച്ചു. വ്യവസായ, സഹകരണ, കയര്‍ വകുപ്പുകളുടെ ധനാഭ്യര്‍ഥന ചര്‍ച്ചയിലാണ് പി.സി ജോര്‍ജ് ചരിത്ര പുസ്തകം തുറന്നത്.

ഇടക്കിടെ പക്ഷം മാറേണ്ടിവരുമെന്ന മുന്‍കരുതലുള്ളതിനാല്‍ മികച്ച മന്ത്രിമാര്‍ക്കുള്ള ഒന്നാം സ്ഥാനത്തിന്‍െറ കാര്യത്തില്‍ ഇരുപക്ഷത്തിനും തുല്യപരിഗണന നല്‍കുന്ന സമവായ സമീപനം സര്‍ക്കസിലെ ട്രപ്പീസുകളികാരന്‍െറ മെയ്വഴക്കത്തേക്കാള്‍ കേമമയായിരുന്നു. ഡൊമനിക് പ്രസന്‍േറഷന്‍ പൂഞ്ഞാറുകാരന്‍െറ വാദത്തെ ‘തെറ്റിദ്ധരിക്കാതെ’ പിന്തുണച്ചത് കുഞ്ഞാലിക്കുട്ടി മൂന്നാം തവണയും മന്ത്രിയായതിനാലും അദ്ദേഹത്തിന് നല്ല ‘ഡ്രൈവു’ള്ളതിനാലുമായിരുന്നു. പൊതുമേഖലക്ക് മൃതസജ്ഞീവനി നല്‍കുന്ന മന്ത്രിയാണെന്നാണ് അബ്ദുറഹിമാന്‍ രണ്ടത്താണിയുടെ നിരീക്ഷണമെങ്കിലും ഈയിടെ ഭാവന എത്രമാത്രം ഉണരുന്നുണ്ടെന്ന കാര്യത്തില്‍ ജോസ് തെറ്റയിലിന് സംശയമുണ്ട്.
ഒറ്റ എം.പിയുള്ള പാര്‍ട്ടിയായതിനാലായിരിക്കണം റെയില്‍വേ ബജറ്റായാലും ഐ.ടിയോ സഹകരണമോ വിഷയം എന്തുതന്നെയായലും സഖാവ് ദിവാകരന്‍െറ വാക്കുകള്‍ക്ക് അഖിലേന്ത്യാ ‘ടച്ച്’ കൈവന്നത്. വ്യവസായ വളര്‍ച്ചക്കായുള്ള നെഹുറുവിയന്‍ ഭിക്ഷാപാത്രത്തില്‍ എന്തെങ്കിലും സംഭാവന നല്‍കിയ സോവിയറ്റ് രാജ്യങ്ങളെ അനുസ്മരിച്ചായിരുന്നു തുടക്കം. വ്യവസായ വളര്‍ച്ചക്കായി പ്രവര്‍ത്തിച്ചതിന് ‘ഞങ്ങടെ’ ടി.വി തോമസ് കേട്ട അപവാദങ്ങളും സഭയെ ഓര്‍മ്മിപ്പിച്ചു. അന്ന് അദ്ദേഹത്തെ വിമര്‍ശിച്ചവരും വേട്ടയാടിയവരുമെല്ലാം മാറിയതായും ദ്വയാര്‍ഥ പ്രയോഗങ്ങളൊന്നുമില്ലാതെ അദ്ദേഹം സമ്മതിച്ചു.

ആറന്മുള വിമാനത്താവളത്തിന്‍െറ കാര്യത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊള്ളുന്ന ‘ടു ബി ഓര്‍ നോട്ട് ടു ബി’ നിലപാട് ഒരു രാജാവിനും ആശാസ്യമല്ളെന്ന് ശിശവദാസന്‍ നായരുടെ ‘നഗ്നസത്യം’ ആരെയും ചൊടിപ്പിച്ചില്ല. വിമാനത്താവളം വേണോ വേണ്ടേ എന്ന് തീരുമാനിക്കാനുള്ള ആത്മധൈര്യം കാണിക്കണമെന്നും ‘ബാലന്‍’ രാജാവിനോട് വിളിച്ച് പറഞ്ഞു.

എമേര്‍ജിങ് കേരള നല്ല ശ്രമമാണെന്ന കാര്യത്തില്‍ മുന്‍ വ്യവസായമന്ത്രിക്ക് എതിരില്ല. എന്നാല്‍, ഉല്‍പാദനമേഖലയില്‍ വളര്‍ച്ചയില്ല. ചെലവ് കുറഞ്ഞ വൈദ്യുതി കിട്ടാത്തതിനാല്‍ നിക്ഷേപകര്‍ വരാന്‍ സന്നദ്ധ കാണിക്കുന്നില്ല. വൈദ്യുതി പ്രശ്നം പോലെ ഓരോ തടസങ്ങളും മുന്‍ മന്ത്രി അക്കമിട്ട് പറഞ്ഞപ്പോള്‍ വ്യവസായ ശാലകള്‍ക്ക് മുന്നില്‍ ചെങ്കൊടി നാട്ടി ഇങ്ക്വിലാബ് വിളിക്കുന്നതിന്‍െറ കാലമെല്ലാം കഴിഞ്ഞു എന്ന പി.ബി അബ്ദുല്‍റസാഖിന്‍െറ ഓര്‍മ്മപ്പെടുത്തും മാറ്റൊലിയായി. വ്യവസായ വളര്‍ച്ചയുടെ സുവര്‍ണ കാലഘട്ടം എന്നാല്‍ കെ.വി വിജയദാസിന് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരാണ്. ബ്രഹ്മോസിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എ.കെ ആന്‍റണി ഒരു വിലാപകാവ്യമെഴുതി നാട്ടുകാരുടെ മുന്നില്‍ അവതരിപ്പിച്ചിട്ടുമുണ്ട്. പക്ഷെ സംസ്ഥാനത്തിന്‍െറ കാതുകളില്‍ മാത്രമതത്തെിയില്ളെന്നും കോങ്ങാട് എം.എല്‍.എ.

നിറം വെറുമൊരു രാഷ്ട്രീയം മാത്രമല്ല അതൊരു പ്രകൃതി സമ്പത്ത് കൂടിയാണെന്ന് സമര്‍ഥിക്കാന്‍ ഡോ. എന്‍. ജയരാജിന് യാതൊരു തത്വശാസ്ത്രത്തിന്‍െറയും സഹായം ആവശ്യമില്ല. പഠിച്ചത് തത്വശാസ്ത്രമാണെങ്കിലും ഭൗതികശാസ്ത്രത്തിന്‍െറ ചില സാധാരണ ‘തിയറി’ മതി നിറത്തിന്‍െറ ‘രാഷ്ട്രീയം’ പഠിപ്പിക്കാന്‍. സപ്തസ്വരവും സപ്തസാഗരവും പോലൊന്നാണ് കാഞ്ഞിരപ്പള്ളി സാമാജികന് പച്ചയുള്‍പ്പെടെയുള്ള സപ്തവര്‍ണവും. മഞ്ചേശ്വരത്തെ സ്കൂളുകളില്‍ കഞ്ഞിക്കൊപ്പം പച്ച നിറത്തിലുള്ള ചെറുപയര്‍ കൊടുക്കുന്നതും ‘പച്ച’വെള്ളവും ‘പച്ച’ക്കറി വിളമ്പുന്നതുമെല്ലാം നിര്‍ത്തണമെന്ന് മുറിമലയാളത്തില്‍ പറഞ്ഞൊപ്പിച്ച മഞ്ചേശ്വരം എം.എല്‍.എയോട് ലിപിയില്ലാത്ത തുളു ഭാഷയില്‍ പച്ചയുടെ പര്യായമെന്തെന്ന് ചോദിക്കാനാരോ വെമ്പി. തിരുവനന്തപുരം മൃശാലയില്‍ കൊണ്ടുവന്ന അനാക്കോണ്ട പാമ്പിന്‍െറ നിറം പച്ചയാണെന്നറിഞ്ഞത് രണ്ടത്താണിയെ ആശങ്കയിലാക്കി.

ടി.വി രാജേഷിന്‍െറ കാവ്യ ഭാവനയില്‍ ജീവനും സുഗന്ധവുമില്ലാത്ത ആകാശ കുസുമങ്ങളാണ് വ്യവസായ വകുപ്പെങ്കില്‍ ആകാശത്തേക്ക് നോക്കി നില്‍ക്കുന്ന കൊച്ചുകുട്ടിയെ പോലെയാണ് സഹകരണ മന്ത്രിയെന്ന ജോസ് തെറ്റയിലും സാമ്യപ്പെടുത്തി. കാവ്യലങ്കാരങ്ങള്‍ ഇങ്ങനെ തലപ്പൊക്കിയപ്പോള്‍ യഥാര്‍ഥ കവി ജി. സുധാകരന്‍ പ്രയോഗിച്ചത് വെര്‍ജീനീയ വൂള്‍ഫിന്‍െറ ‘ഹു ഈസ് അഫേര്‍ഡ്’ എന്ന പുസ്തകത്തെ കുറിച്ചായിരുന്നു. ആരും കേരളത്തെ ഭയപ്പെടുന്നില്ല എന്നായിരുന്നു ഇതിന് തെറ്റയില്‍ നല്‍കിയ വ്യാഖ്യാനം. സുധാകരന്‍ സ്വന്തം മക്കളെ പോലെ കൊണ്ടുനടന്ന വകുപ്പാണ് സഹകരണമെന്നും അതിനാണ് ഈ ഗതിയെന്നുമായിരുന്നു വി. ശിവന്‍കുട്ടിയുടെ പരിദേവനം. 12 ശതമാനത്തില്‍ കൂടുതല്‍ പലിശ ഈടാക്കുന്നതെല്ലാം കൊള്ളപ്പലിശയാണെന്ന കാര്യത്തില്‍ അന്‍വര്‍ സാദത്തും ചീഫ്വിപ്പിന്‍െറ പക്ഷത്തായിരുന്നു. ചര്‍ക്കയും തറിയും സമരായുധമാക്കിയ കൈത്തറിക്കാര്‍ക്ക് ഐ.ടി മേഖലയിലേക്ക് പോകാനാവില്ളെന്നും അവര്‍ക്ക് തൊഴിലും വേതനവുമാണ് വേണ്ടതെന്നുമുള്ള സി. കൃഷ്ണന്‍െറ അഭിപ്രായത്തില്‍ ആത്മാനുഭവത്തിന്‍െറ ധ്വനിയുണ്ടായിരുന്നു. 1967ലെ ആദ്യ സഭയില്‍ എന്‍.ഐ ദേവസ്യ നടത്തിയ കന്നപ്രസംഗം ഉദ്ധരിച്ചാണ് കന്നിയംഗമായ എം.പി വിന്‍സെന്‍റ് സഭയുടെ സ്വഭാവം വിവരിച്ചത്. പശുവിനെ കുറിച്ച് പറയാന്‍ പറഞ്ഞാല്‍ അതിനെ കെട്ടിയ തെങ്ങിനെ കുറിച്ചും അതില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളെ കുറിച്ചും പറഞ്ഞ് പാമോയിലിലത്തെി മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെടുന്ന ചര്‍ച്ചാ രീതിയെ കണക്കിന് വിമര്‍ശിച്ചു ഒല്ലൂര്‍ പ്രതിനിധി.

നിയമസഭാ അവലോകനം 08.07.14

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം