മുസ്ലീം ലീഗില്‍ നിന്നും സെക്കുലര്‍ ലീഗിലേക്കുള്ള ദൂരവും, കബീറിയന്‍ മുന്നറിയിപ്പും

കൂടെ നില്‍ക്കുന്നവരെ സന്തോഷിപ്പിക്കുകയും അവരോട് കൂറ് കാണിക്കുകയും ചെയ്യുന്നത് ഒരു കുറ്റമല്ല. ഇത്തരം പ്രവര്‍ത്തനത്തെ ‘വയറ്റുപിഴപ്പിന്’ വേണ്ടിയുള്ള ജോലി എന്ന് ആലങ്കാരികമായി പറയാന്‍ വലിയ കാവ്യവ്യുല്‍പത്തിയുടെ ആവശ്യവുമില്ല. മുല്ലപ്പൂമ്പൊടിയേറ്റ് കിടക്കും കല്ലിനുമുണ്ടാം സൗരഭ്യം എന്ന പഴഞ്ചൊല്ല് അന്വര്‍ഥമാക്കുന്നതാണ് എന്‍. ഷംസുദ്ധീന്‍െറ ബയോഡാറ്റ. സാമാജികനായത് മണ്ണാര്‍ക്കാട് നിന്നാണെങ്കിലും പഠനം തിരൂര്‍ തുഞ്ചന്‍ കോളജിലും തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലുമായതിനാല്‍ ഭാഷാ പിതാവിന്‍െറ ശാരിക പൈതല്‍ പറവണ്ണയിലെ കൊളപ്പാട്ട് വീട്ടരികിലൂടെ പറന്ന് കാണും. സംസാരത്തില്‍ അലങ്കാരാദി ചമല്‍ക്കാരങ്ങള്‍ പ്രയോഗിക്കാന്‍ ഈ യോഗ്യത തന്നെ ധാരളം. വയറ്റുപിഴപ്പ് എന്ന പ്രയോഗം അണ്‍പാര്‍ലമെന്‍ററിയാണോ എന്ന കാര്യത്തില്‍ മുന്‍ എം.എല്‍.എ പി.ഐ പൗലോസിന്‍െറ മകന് സംശയം ഉയര്‍ന്നത് സ്വാഭാവികം. വയറ്റുപിഴപ്പ്, മലബാറില്‍ സംസാര ഭാഷയോടൊപ്പം ഉപയോഗിക്കുന്ന ഒരു സാധാരണ പദമാണെന്ന കാര്യത്തില്‍ ലീഡറുടെ മകനും സംശയമില്ലായിരുന്നു. വട്ടിയൂര്‍ക്കാവിലത്തെിയിട്ടും കോഴിക്കോടന്‍ ‘ഹല്‍വ’യുടെ രുചി ആ ചിരിയിലുണ്ടായിരുന്നു. സാജു പോളിന്‍െറ പെരുമ്പാവൂര്‍ നിഗണ്ടുവില്‍ മാത്രമല്ല സഭാ ചട്ടത്തിലും ആ പദത്തിന്  ക്രമപശ്നമുണ്ടായിരുന്നു. അത് ചൂണ്ടിക്കാടിയപ്പോള്‍ പാണക്കാടത്തെിയപ്പോഴെന്നപോലെ അത് രേഖയില്‍ നിന്നും നീക്കുന്നതില്‍ കുഴപ്പമില്ളെന്നും പി.ടി.എ റഹീമിന് അക്കാര്യം മനസിലായിക്കാണുമെന്നും വിനീത വിധേയനായി വക്കീല്‍.

കുറേക്കാലം കോണ്‍ഗ്രസിന്‍െറ കൂടെ നിന്ന് ഒന്നും ലഭിക്കാതെ ബി.ജെ.പിയില്‍ ചേക്കേറി കേന്ദ്ര മന്ത്രിയായ നജ്മ ഹെപ്ത്തുള്ളക്കും മുസ്ലീം ലീഗില്‍ നിന്നും ‘പിളര്‍ന്ന്’ വളര്‍ന്ന നാഷനല്‍ സെക്യുലര്‍ ഫോറം അധ്യക്ഷനും സാമാജികനുമായ പി.ടി.എ റഹീമിനും ന്യൂനപക്ഷം വെറും പക്ഷമല്ല, വയറ്റുപ്പിഴപ്പ് കൂടിയാണെന്നായിരുന്നു ഷംസുദ്ദീന്‍െറ ഉപമ. മന്ത്രിയാക്കിയതിനാല്‍ മുസ്ലീങ്ങള്‍ക്ക് ന്യൂനപക്ഷ പദവി വേണ്ടെന്ന നജ്മയുടെ ബി.ജെ.പി കൂറിനോടാണ് പി.ടി.എ റഹീമിനെ താരതമ്യപ്പെടുത്തിയാണ് തന്‍െറ തുഞ്ചന്‍െറ മണ്ണില്‍ പിറന്നതിന്‍െറ കാവ്യ വൈഭവം പ്രകടിപ്പിച്ചത്.

പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ ധനാഭ്യാര്‍ഥനചര്‍ച്ചയാണ് ലീഗില്‍ നിന്നും ‘റഹീം ലീഗി’ലേക്കുള്ള ദൂരം അളന്നത്. എ.കെ ആന്‍റണിയുടെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനക്കും ലീഗിന്‍െറ അഞ്ചാം മന്ത്രിക്കും തമ്മിലുള്ള ബന്ധം ഇഴയഴിച്ച് കാണിച്ചപ്പോഴാണ് സംസ്ഥാനത്ത് ഇനിയുമൊരു സെക്കുലര്‍ ലീഗിന്‍െറ സാധ്യത ബാക്കിയുണ്ടെന്ന് റഹീം കണ്ടത്തെിയത്. ന്യൂനപക്ഷത്തിനെതിരെയുള്ള ആന്‍റണിയുടെ പ്രസ്താവന ‘സെക്കുലര്‍’  പാര്‍ട്ടിയുടെ ‘അഖിലേന്ത്യാ’ പ്രസിഡന്‍റിനെ ഏറെ വേദനിപ്പിച്ചു. ലീഗില്‍ താനുണ്ടായിരുന്ന കാലത്താണെങ്കില്‍ ഓര്‍ഫനേജ് വിവാദവും ‘ആന്‍റണി സ്പീച്ചിനും’ തക്ക മറുപടി നല്‍കുമായിരുന്നു എന്ന ‘റഹീം ധ്വനി’യാണ് യൂത്ത് ലീഗിന്‍െറ ജനറല്‍ സെക്രട്ടറിയെ ചൊടിപ്പിച്ചത്. ഓര്‍ഫനേജ് വിവാദത്തില്‍ കോണ്‍ഗ്രസുകാരന്‍ ആഭ്യന്തരമന്ത്രിയുടെ നടപടികളിലൊന്നും അപാകതയില്ല. എല്ലാം മുസ്ലീം ലീഗുകാരനായ സാമൂഹ്യ നീതി മന്ത്രി എം.കെ മുനീറിന് കീഴിലെ ശിശു ക്ഷേമ സമിതിയുടെ പിഴ. ലോകത്തെ ഏറ്റവും വില പിടിപ്പുള്ള കാറും കേരളത്തിലെ ഏറ്റവും വലിയ വീടും മലപ്പുറത്തായിരിക്കാമെങ്കിലും പ്രതീശീര്‍ഷ വരുമാനത്തില്‍ ഇന്നും 14ാം സ്ഥാനത്താണ് ജില്ലയെന്ന് മറ്റൊരു റഹീം വെളിപ്പെടുത്തല്‍.

ചര്‍ച്ച കേരളത്തിലെ പിന്നാക്കക്കാരെ കുറിച്ചായിരുന്നെങ്കിലും എറണാകുളത്ത് നിന്നും മങ്കടയില്‍ പോയി മല്‍സരിച്ചതിന്‍െറ ‘അക്കാദമികവശം’ നോക്കിയാണ് ടി.എ അഹമ്മദ് കബീര്‍ അഖിലേന്ത്യാ രാഷ്ട്രീയത്തിന്‍െറ ധൈഷണിക തലത്തിലേക്ക് വിഷയത്തെ ഉയര്‍ത്തിയത്. കേരളത്തിലുള്ളത് പോലൊരു രാഷ്ട്രീയ ധ്രുവീകരണം രൂപപ്പെട്ടിരുന്നെങ്കില്‍ 31 ശതമാനം വോട്ടുള്ള തീവ്രവലതുപക്ഷക്കാരായ ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ വരില്ലായിരുന്നു എന്നാണ് കബീറിയന്‍ ഫോര്‍മുല. കണ്ണ് തുറക്കേണ്ടവര്‍ തുറക്കാത്തതിനാലാണ് കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മതേതരത്വത്തിന് തിരിച്ചടിയായത്. രണദിവെ സിദ്ധാന്തവും എം.എന്‍ റോയിയുടെ മുന്നറിയിപ്പും വിസ്മരിച്ചവര്‍ പ്രാസ്ഥാനിക ദുശാഠ്യങ്ങളില്‍ പിടിച്ചിരിക്കുകയാണെന്ന കബീറിയന്‍ മുന്നറിയിപ്പിനും സഭ സാക്ഷിയായി. ശരത് പവാറുമായി ആത്മബന്ധം പുലര്‍ത്തുകയും പ്രണബ്കുമാര്‍ മുഖര്‍ജി നേതൃനിരയില്‍ ഉണ്ടാവുകയും ചെയ്തിരുന്നെങ്കില്‍ ബി.ജെ.പി ആളില്ലാത്ത ഗോള്‍മുഖത്തേക്ക് ഗോളടിക്കില്ലായിരുന്നു എന്നതും കബീര്‍ തിയറിയാണ്. രാജ്യത്തെ അടിയന്തരാവസ്ഥയിലേക്ക് നയിച്ചവരെ കുറിച്ചല്ല അതിനെ നേരിട്ടവരെ കുറിച്ച് ഉത്കണഠ പുലര്‍ത്തുന്നവരുടെ വലത് അരാഷ്ട്രീയത തുറന്ന് കാട്ടാന്‍ പേരില്‍ മാത്രം കോണ്‍ഗ്രസുള്ള എ.കെ ശശീന്ദ്രന്‍െറ പാര്‍ട്ടിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

ഒരു വേള, ദലിതരുടെ രാഷ്ട്രീയത്തിന് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തോടും ദേശീയ പ്രസ്ഥാനത്തോളവും പഴക്കമുണ്ടെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ധനാഭ്യാര്‍ഥന ചര്‍ച്ച. മുന്‍സ്പീക്കര്‍ കെ. രാധാകൃഷ്ണനും വി. ശശിയും സഭയെ ഒരു ചരിത്ര ക്ളാസ്മുറിയിലേക്ക് പരാവര്‍ത്തനം ചെയ്തു. മാക്സും എംഗല്‍സും എന്ന പതിവിന് വിപരീതമായി ഗാന്ധിയും അംബേദ്കറും വാക്കുകളില്‍ അനര്‍ഗളമായൊഴുകി. ബംഗാളില്‍ നിന്നും തൊഴില്‍ തേടി കേരളത്തിലത്തെുന്നവരുടേയും ഭൂരഹിത കേരളം പദ്ധതിയില്‍ ഭൂമി വിതരണം ചെയ്യുന്നതിനെതിരെ സമരം ചെയ്യുന്ന വെങ്ങാനൂരിലെ കമ്മ്യൂണിസ്റ്റ് നേതാക്കളോടും ഇ.എം.എസിന്‍െറ ആത്മകഥ ഒരാവൃത്തികൂടി വായിക്കാണമെന്നായിരുന്നു വി.പി സജീന്ദ്രന്‍െറ ഉപദേശം.

നിയമസഭാ അവലോകനം 02.07.14



Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം