13ാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ പനിച്ചൂടും കാറ്റുപിടിച്ച ആട്ടുകല്ലും

ആട്ടുകല്ലിന് കാറ്റുപിടിച്ചപോലെ ഇരിക്കുന്ന ‘കാരണവര്‍’ ഒരു പ്രതീകമാണ്. നോബേല്‍ ജേതാവ് ഗ്രബിയേല്‍ ഗാര്‍ഷ്യ മാര്‍കേസ് എന്ന, മലയാളിയുടെ കൂടി ഗാബോയുടെ ഭാഷയില്‍ പേരുദോശത്തിന്‍െറ തറവാട്ടിലെ ഉമ്മറക്കോലായയില്‍ കാല് നീട്ടിയിരിക്കുന്നയാള്‍. മനഷ്യന്‍െറ ഏറ്റവും വലിയ സമ്പത്ത് ആരോഗ്യമാണ്, ഏറ്റവും മോശപ്പെട്ടത് രോഗവും. അതിലും മോശപ്പെട്ടത് ഒന്നേയുള്ളൂ, പേരുദോശം. മാര്‍കേസിന്‍െറ കോളറാ കാലത്തെ പ്രണയത്തിലെ ദര്‍ശനത്തിലൂടെ പനിച്ച് പൊള്ളുന്ന കേരളത്തെ അടിയന്തര പ്രമേയത്തിന്‍െറ ഭാഷയിലേക്ക് ഇറക്കി കെട്ടിയപ്പോള്‍ മുല്ല‘ക്കര’കവിഞ്ഞൊഴുകി.  ആരോഗ്യമന്ത്രിക്ക് മാര്‍കേസിന്‍െറ വാക്കുകളോളം വളരാനായത് മുല്ലക്കര രത്നാകരന്‍െറ ‘അടിയന്തര’ ബോധോദയത്തില്‍. ഷേക്സ്പിയര്‍ നാടകങ്ങളായ ഒഥല്ളോയുടെയും ജൂലിയസ് സീസറിന്‍െറയും കഥ പറഞ്ഞ്, അണ്ടിയാപ്പീസിലെ തൊഴിലാളികളുടെ ഉള്ളിലും വിശ്വസാഹിത്യ ദര്‍ശനങ്ങള്‍ക്ക് വിത്തുപാകിയ കാഥികന്‍ സാംബശിവനെ അനുസ്മരിപ്പിക്കുന്നതായിരുന്നു മുല്ലക്കരയുടെ ‘സിംബലടി’.
കൈകളില്‍ ചെങ്കൊടിയാണെങ്കിലും വാക്കുകളില്‍ മഹാത്മാ ഗാന്ധിയും മദര്‍ തെരേസയും മാര്‍കേസും മാറി മാറി വന്ന് വിപ്ളവ ഗാനങ്ങളൊരുക്കിയപ്പോള്‍ വിമോചന സമരത്തിന്‍െറ കൂട്ടിരുപ്പുകാര്‍ക്ക് പകര്‍ച്ചപ്പനിയുടെ ആതി. നേരത്തേ പ്രതീക്ഷിച്ചതായിരുന്നെങ്കിലു 13ാം നാള്‍ വരെ കാത്തിരിക്കേണ്ടി വന്നതിലെ വിഷമം പുതുപ്പള്ളിക്കാരന്‍ ശമരിയക്കാരന്‍െറ പരിഹാസച്ചിരിയിലടങ്ങിയിരുന്നു. വിശക്കുന്നവന് ആഹാരമാണ് ദൈവമെങ്കില്‍ മരുന്നും ഡോക്ടറുമാണ് രോഗിയുടെ ദൈവമെന്ന ഗാന്ധിയന്‍ ദര്‍ശനം ഉരുവിട്ടവര്‍ ഞൊടിയിടയിലാണ് പ്രതിഷേധത്തിന്‍െറ കമ്മ്യൂണിസ്റ്റ് മാറ്റൊലി മുഴുക്കിയത്. പണ്ട് യൂത്ത് കോണ്‍ഗ്രസിന് കൊടിപിടിച്ചപ്പോള്‍ കേട്ട ഗാന്ധിയന്‍ സൂക്തങ്ങള്‍ മനസിലായെങ്കിലും ചുണ്ടുകള്‍കൊണ്ടല്ല പ്രവൃത്തികള്‍ കൊണ്ടാണ് ശുശ്രൂഷിക്കേണ്ടതെന്ന മദര്‍ തെരേസയുടെ വചനത്തിന്‍െറ ആഴം പ്രതിപക്ഷത്തിന്‍െറ ഇറങ്ങിപ്പോക്കില്‍ ഒളിച്ചു കിടന്നു. എല്ലാം നിങ്ങടെ കാലത്തെന്ന് പറഞ്ഞ് ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന യു.എന്‍ തെരഞ്ഞെടുത്ത ജനസമ്പര്‍ക്ക നേതാവിന്‍െറ വിതണ്ഡവാദത്തെ പിടിച്ചുകെട്ടാന്‍ മറ്റ് വഴികളൊന്നുമുണ്ടായിരുന്നില്ല പുന്നപ്രയുടെ വിപ്ളവ നായകന്. സഭയുടെ ‘വേലിക്കകത്ത്’ നിന്ന് ഇറങ്ങാന്‍ കാഹളം മുഴക്കിയപ്പോഴും മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലീംരാജുള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസിലെടുത്ത യുദ്ധവേഗം പനിക്കാര്യത്തില്‍ ഇല്ലാത്തതാണ് സര്‍ക്കാറിനെ പേരുദോശത്തിന്‍െറ തറവാടാക്കിയതെന്ന സൂചന നല്‍കി.
പ്രതിഷേധക്കാരെ പിടിച്ചുകെട്ടാന്‍ പതിവുപോലെ, മുന്‍കാലത്തിന്‍െറ ഓര്‍മ്മപ്പെട്ടിയില്‍ നിന്നും പനിക്കണക്കുക്കളുടെ ഉയര്‍ന്ന പട്ടിക കൊണ്ട് കുത്തിവെപ്പെടുത്തു മന്ത്രി. പിണ്ഡം വെച്ച് പടിക്കുപുറത്താക്കിയ പല രോഗങ്ങളെയും വിളക്ക് കത്തിച്ച് ക്ഷണിച്ചുവരുത്തുകയാണെന്ന് മാത്യു ടി. തോമസ് മുല്ലക്കരയിലേക്ക് വള്ളമിറക്കി.

പനിയുടെ തലസ്ഥാനത്ത് വിദ്യാഭ്യാസമന്ത്രിക്ക് ഗേറ്റ് തുറന്നില്ല എന്ന കാരണത്താല്‍ പെണ്‍പള്ളിക്കൂടത്തിലെ പ്രധാനാധ്യാപികക്ക് സ്ഥലമാറ്റം നല്‍കിയത് സ്വദവേ ഗൗരവക്കാരനായ വി. ശിവന്‍കുട്ടിയുടെ ‘സാംബാ താളത്തില്‍’ കേള്‍വിക്കാര്‍ക്ക് ഫലിതമായി. ബ്രസീലിന്‍െറ സെല്‍ഫ് ഗോളുപോലെ ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് പലപ്പോഴും സ്വന്തം പോസ്റ്റിലേക്ക് ഗോളുതിര്‍ത്താണ് പ്രത്യേക ഉപക്ഷേപം പൂര്‍ത്തിയാക്കിയത്. ഒപ്പം തന്നെ മുന്‍നിര നേതാക്കള്‍ക്കൊപ്പം നടുത്തളത്തിലറങ്ങിയ പിന്‍നിരക്കാരുടെ വക മുദ്രാവാക്യം വിളികളുടെ ചെയറു കൈയ്യടക്കലും നടന്നു. മുസ്ലീം ലീഗുകാര്‍ നാണംകെട്ടവരെന്ന വിശേഷണം കെ.എം ഷാജിയെ വല്ലാതെ വേദനിപ്പിച്ചു കാണണം. വലം കൈകൊണ്ട് ഇടംനെഞ്ചില്‍ ആഞ്ഞടിച്ച് പ്രതിഷേധിച്ച അഴിക്കോടന്‍ ‘പഴശി’യെ ആശ്വസിപ്പിച്ചത് വയനാടന്‍ മലയിറങ്ങി പേരിനൊപ്പം ഇനിഷല്‍ വെച്ച ‘ചലച്ചിത്ര താര’മാണ്. മുട്ടിയിട്ടും മുട്ടിയിട്ടും തുറക്കാത്ത കവാടത്തിന് മുന്നില്‍ കാത്ത് നിന്നതിന്‍െറ വേദന വായിച്ച മന്ത്രിക്ക് അവാസാന സെഷനിലെ ധനാഭ്യാര്‍ഥനക്ക് മറുപടി പറയേണ്ടി വന്നില്ല. സാജു പോളും ടി.വി രാജേഷും മുഴക്കിയ മുദ്രാവാക്യങ്ങള്‍ക്കിടയില്‍ മൂന്ന് മന്ത്രിമാരുടെ ധനാഭ്യാര്‍ഥന ചര്‍ച്ചകളൊന്നുമില്ലാതെ മേശപ്പുറത്ത് വീണു.

നിയമസഭാ അവലോകനം (25.06.14)

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം