സമഗ്ര പരിസ്ഥിതിനയം: പ്രവചിക്കപ്പെട്ട മരണത്തിന്‍െറ പുരാവൃത്തം

ആലപ്പുഴ ജില്ലയിലെത്ര നദികളുണ്ടെന്ന കാര്യവും സംസ്ഥാനത്തെ നദികളെ സംരക്ഷിക്കേണ്ടതിന്‍െറ അവശ്യകതയേയും കുറിച്ച് ആരും പഠിപ്പിക്കേണ്ടതില്ല ശാസ്താംകോട്ട ദേവസ്വംബോര്‍ഡ് കോളജിലെ പുര്‍വ വിദ്യാര്‍ഥിയായ ചെങ്ങന്നൂരുകാരനെ. ദണ്ഡി സ്മരണയില്‍ നടത്തിയ ദേശീയ മാര്‍ച്ചില്‍ പങ്കെടുത്ത അനുഭവ പാരമ്പര്യവുമുണ്ട്. നദീകളുടെ സംരക്ഷണവും മണല്‍ വാരല്‍ നിയന്ത്രിക്കാനും ആവശ്യമായ സമഗ്ര പരിസ്ഥതി നയത്തെ സംബന്ധിച്ച അനൗദ്യോഗിക പ്രമേയത്തില്‍ സംസാരിക്കാന്‍ വിഷ്ണുനാഥിന് കൂട്ടായത് പട്ടാമ്പി കരിങ്ങനാട്ടെ സാധരണ കൃഷിക്കാരനായ സി.പി മുഹമ്മദ്. ഉമ്മന്‍ചാണ്ടിക്ക് പഠിക്കുന്നവന്‍ എന്ന ‘ദുഷ്പേര്’ സമ്പാദിച്ച നിയമസഭാ പരിസ്ഥിതി സമിതി അംഗത്തിന് അതേ സമിതിയുടെ ചെയര്‍മാന്‍െറ ‘തത’ശാസ്ത്രം’ കടമെടുക്കുന്നതില്‍ അത്ഭുതമില്ലല്ളോ. ‘രാമന്‍ എവിടെയാണോ അവിടെയാണ് അയോധ്യ’ എന്ന സി.പി മുഹമ്മദിന്‍െറ തത്വത്തെ കൂട്ടുപിടിച്ചാണ് പി.സി അത് സമര്‍ഥിച്ചത്. സംസ്ഥാനത്തെ പുഴകളില്‍ കടവ് എവിടെയുണ്ടോ മാഫിയ അവിടെയുണ്ട് എന്നാണ് വിവക്ഷ. ശാസ്താംകോട്ട കായലുമായി നേരിട്ട് ബന്ധമില്ളെങ്കിലും ‘വിപ്ളവം’ തിളക്കുന്ന കലാലയ കാലത്ത് കുറേകാലം ചിലവഴിച്ചതിനാല്‍ തന്‍െറ മണ്ഡലത്തിലെ കുറേ ആറുകളുടെ പേരും ദുരവസ്ഥയും ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തണമെന്നത് തീര്‍ച്ച. പമ്പയാറും അച്ചന്‍കോവിലാറും മണിമലയാറും മാത്രമല്ല ആഭ്യന്തരമന്ത്രിയുടെ നാടായ ചെന്നിത്തലയിലൂടെ ഒഴുകുന്ന വരട്ടാറും ഏതോ മാഫിയയുടെ പിടിയിലമര്‍ന്ന് കരയാവുകയാണ്.
കായംകുളം രാജാവുമായി സഖ്യത്തിലായിരുന്ന ബുധനൂരിലെ പ്രമാണിമാരെ ഒരു പാഠം പഠിപ്പിക്കാന്‍ വെണ്‍മണി, ബുധനൂര്‍, പാണ്ടനാട് വഴി ഒഴുകിയിരുന്ന അച്ചന്‍കോവിലാര്‍ വെണ്മണിയിലെ ശാര്‍ങ്ങക്കാവ് ക്ഷേത്രത്തിന് തൊട്ടുപടിഞ്ഞാറ് പുത്താറ്റിന്‍കര എന്ന സ്ഥലത്തുനിന്നും പുതിയ ആറുവെട്ടി ഗതിമാറ്റി വെട്ടിയാര്‍ (വെട്ടിയ ആറ്) കൊല്ലകടവ് വഴി ഒഴുക്കിയ കഥയുണ്ട്. ഇതുപോലെ ഓരോ എം.എല്‍.എമാര്‍ക്കും നഷ്ടപ്പെട്ട നദികളെ കുറിച്ച് ഒരുപാട് പറയാനുണ്ടാവുമെന്നായി. ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് മങ്ങാട്ട് ഇല്ലത്തുനിന്നും ആറന്മുളക്ക് ഓണക്കാഴ്ചയുമായി പമ്പയാറിലൂടെ വള്ളത്തില്‍ തിരുവോണസദ്യ കൊണ്ടുവന്നിരുന്ന കുട്ടംപേരൂര്‍ ആറിന്‍െറ സ്ഥിതിയും മറിച്ചല്ല. ഉത്തരപ്പള്ളിയാറും ഒഴുക്ക് നിലച്ച പുല്ലാങ്കുഴലാണ് ചെങ്ങന്നൂരിന്‍െറ സാമാജികന്.
സ്വന്ത ഗ്രാമത്തിന്‍െറ പേര് പരാമര്‍ശിച്ചതിനാലാകണം ചെന്നിത്തലക്കാരന്‍ ദേശീയ റിവര്‍ മാനേജ്മെന്‍റിന്‍െറ ഫണ്ടിനെ കുറിച്ച് സൂചിപ്പിച്ചത്. ഡി.പി.ആര്‍ പോലും നല്‍കാതെ പമ്പയാറിന് അനുവദിച്ച 15 കോടി ഉപയോഗിച്ച് ശബരിമലയില്‍ പടികെട്ടിയതിന്‍െറ വേദനയായിരുന്നു അപ്പോള്‍ വിഷ്ണുവിന്. നിളയുടെ മഹത്വവും പൈതൃകവും ഓര്‍മിപ്പിച്ച് തുടങ്ങിയ എം. ഹസയുടെ നിഖണ്ഡുവില്‍ ഏറെ വിഷേശണപദങ്ങളുണ്ട് മാഫിയക്ക്. പുഴക്കടവുകള്‍ മാന്തി നശിപ്പിക്കുന്ന മണല്‍ മാഫിയ വൈറ്റ്കോളര്‍ മാഫിയയും പാസ് മാഫിയയും സിന്‍ഡിക്കേറ്റ് മാഫിയയുമാണ്. വീട്ടുകാരറിയാതെ മണല്‍ വാരാന്‍ പോകുന്ന വിദ്യാര്‍ഥികളില്‍ ഒരു വിഭാഗം സാമൂഹ്യ വിരുദ്ധരാകുന്നതും ഒറ്റപ്പാലത്തെ ഒരു സ്കൂളില്‍ നടത്തിയ പഠനത്തില്‍ കണ്ടത്തെിയിട്ടുണ്ട്. ‘പുഴയെവിടെ, പുഴയെവിടെ ഒളിച്ചുപോയി  ടീചറേ’ എന്ന മണ്ണൂര്‍ രാജകുമാരനുണ്ണിയുടെ കവിതയാണ് ഹംസക്ക് ചോദിക്കാനുള്ളത്.
താമരശേരി ഒരു മലയോര മേഖലയായതിനാലാവണം വി.എം ഉമ്മര്‍മാസ്റ്റര്‍ക്ക് നദികളുടെ ഉത്ഭവ സ്ഥാനത്തെ മലനീകരണത്തെ കുറിച്ചുള്ള ആവലാതി പങ്കുവെച്ചത്. മാഷിന്‍െറ സംസ്കാരം മലകയറിയതിനാലൊന്നുമായിരുന്നില്ല ബെന്നി ബെഹനാനും എ. മാധവനും കസേര വിട്ട് ഇറങ്ങി നടന്നതും സ്പീക്കര്‍ റൂളിങ് നല്‍കിയതും. 12 നദികളുള്ള കാസര്‍കോടിന്‍െറ പ്രശ്നം ഇ- മണല്‍ പദ്ധതി നിലച്ചതാണെന്ന ഇ. ചന്ദ്രശേഖരന്‍െറ ആവലാതി. പൊലീസും റവന്യൂ ഉദ്യോഗസഥരും അടങ്ങുന്ന മാഫിയയാണ് മണല്‍ മാഫിയ എന്ന വിശദീകരണവും അദ്ദേഹം നല്‍കി.
കോട്ടയം കാരനാണെങ്കിലും മീനിച്ചിലാറിനേക്കാള്‍ മനോഹാരിത മലബാറിലെ ചാലിയാറിനാണെന്ന അഭിപ്രായമായിരുന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. സ്വകാര്യ പ്രമേയത്തില്‍ ഉന്നയിക്കുന്ന കാര്യങ്ങളെല്ലാം പ്രസക്തമാണെന്ന കാര്യത്തില്‍ മന്ത്രി തിരുവഞ്ചൂരിനും അഭിപ്രായ വ്യത്യാസമില്ല. പരിസ്ഥിതി നയം സര്‍ക്കാര്‍ കൊണ്ടു വരികതത്തെ ചെയ്യും, പക്ഷെ, പ്രമേയത്തിന്‍െറ അടിസ്ഥാനത്തില്‍ വേണമെന്ന ശാഠ്യം പിടിക്കരുത്. സര്‍ക്കാറിന്‍െറ ഇംഗിതത്തില്‍ അത്തരമൊരു നയമുണ്ടാകും. പ്രമേയത്തിന്‍െറ സ്പിരിറ്റ് ഉള്‍ക്കൊണ്ടുകൊണ്ട് സമഗ്ര പരിസ്ഥിതിനയം വരുമെന്ന് പറഞ്ഞതോടെ 2012 ഡിസംബര്‍ 21ന് പ്രമേയം അവതരിപ്പിച്ച കോണ്‍ഗ്രസിന്‍െറ നിയമസഭാ ചീഫ് വിപ്പിന് സന്തോഷമായി. മാര്‍ക്വേസിന്‍െറ നോവല്‍ പോലെ പ്രവചിക്കപ്പെട്ട മരണത്തിന്‍െറ പുരാവൃത്തവുമായി പിറവിയെടുത്ത് രണ്ട് വര്‍ഷത്തിന് ശേഷം മറ്റൊരു സ്വകാര്യബില്‍കൂടി അകാല ചരമം പ്രാപിച്ചു.
കേരളത്തിലെ ട്രെയിന്‍ യാത്രാ ചരിത്രത്തിന്‍െറ തുടക്കം മലബാറില്‍ നിന്നായിട്ടും സബര്‍ബന്‍ സര്‍വീസിന്‍െറ സാധ്യത പഠനത്തില്‍ മലബാറിനെ അവഗണിച്ചതിനെതിരായിരുന്നു പി. ഉബൈദുല്ലയുടെ അനൗദ്യോഗിക പ്രമേയം. സി.പി മുഹമ്മദും അബ്ദുറഹിമാന്‍ രണ്ടത്താണിയും മാത്രമല്ല സാക്ഷാല്‍ ആര്യാടന്‍ മുഹമ്മദിന്‍േറയും അഭിപ്രായത്തില്‍ റെയില്‍വേ ചരിത്രം തുടങ്ങുന്നത് മലബാറിലാണ്. 1957ല്‍ താന്‍ ആദ്യമായി തിരുവനന്തപുരത്ത് വരാന്‍ കോട്ടയം വരെ ട്രെയിന്‍ കിട്ടിയെങ്കിലും അവിടെ നിന്നും കൊല്ലത്ത് എത്താന്‍ ട്രെയിന്‍ ഇല്ലായിരുന്നെന്ന് പറഞ്ഞാണ് ആര്യാടന്‍ മലബാറിന്‍െറ അതിദൂരം ബഹുദൂരമുള്ള വികസന ചരിത്രം അവതരിപിച്ചത്. അടുത്ത തവണ ബസിന് വന്നപ്പോള്‍ ആലപ്പുഴ അരൂരില്‍ പാലമില്ലാത്തതിനാല്‍ ചങ്ങാടമായിരുന്നത്രെ. നിലമ്പൂരില്‍ രണ്ടും മൂന്നും പാലമുള്ളപ്പോഴാണിത്. പോത്തന്നൂര്‍-പട്ടാമ്പി പാതയുടെ കാലപ്പഴക്കമായിരുന്നു സി.പി മുഹമ്മദിന്‍െറ ചരിത്രജ്ഞാനമെങ്കില്‍ 1853ല്‍ ഇന്ത്യയിലെ ആദ്യത്തെ ട്രെയിന്‍ സര്‍വീസായ മുബൈ- താണ പാത തുടങ്ങി എട്ടാം വര്‍ഷം തുടങ്ങിയ തിരൂര്‍ ബേപ്പൂര്‍ പാതയും പോത്തന്നൂര്‍ പാതയും ആരംഭിച്ചിട്ടുണ്ട്. എലിത്താവളങ്ങളായ റെയില്‍വേ കമ്പാര്‍ട്ടുമെന്‍റില്‍ യാത്രചെയ്യുന്നതിന്‍െറ വേവലാതിയും ഉബൈദുല്ലക്കുണ്ടയിരുന്നു. സബര്‍ബന്‍ ട്രെയിന്‍ സര്‍വീസിന്‍െറ ആദ്യ ഘട്ടം കോട്ടയം വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട സി.എഫ് തോമസിന് ആര്യാടന്‍ വക കണക്കിനു കിട്ടി. എല്ലാം കോട്ടയം പാലാ വഴി കൊണ്ടുപോകണമെങ്കില്‍ ഇതും അങ്ങനെ ആകാമെന്നാണ് ആര്യാടന്‍ പറഞ്ഞത്. മലപ്പുറത്തും കോഴിക്കോടും റോഡ് വികസനത്തിനെതിരായി തീവ്രവാദികള്‍ സമരം ചെയ്യുന്നതിനാലാണ് റോഡ്വികസിക്കാത്തതെന്നും അതിനെല്ലാം വഴങ്ങിയാല്‍ യാത്രപ്രശ്നം ഉണ്ടാകുമെന്നും ആര്യാടന്‍. സബര്‍ബന്‍ സാധ്യതാ പഠനത്തില്‍ രണ്ടാം ഘട്ടമായി മലബാറിനെയും പരിഗണിക്കുമെന്ന ഉറപ്പോടെ മന്ത്രി പ്രമേയം അംഗീകരിച്ചു.
ഫാക്ടിനെ പ്രതിസന്ധിയില്‍ നിന്നു രക്ഷിക്കണമെന്ന തോമസ് ഐസക്കിന്‍െറ പ്രമേയവും തര്‍ക്കമില്ലാതെ അംഗീകരിച്ചു. ബെന്നി ബഹനാനും ഐസക്കിന് ഉപാതി രഹിത പിന്തുണ നല്‍കി. മറുപടി പറഞ്ഞ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന് വലിയ റോളൊന്നും വഹിക്കാനില്ലായിരുന്നു. കേന്ദ്രം കനിഞ്ഞാല്‍ സംസ്ഥാനവും എന്തെങ്കിലും ചെയ്യാമെന്നും വാറ്റ് നികുതി ഒഴിവാക്കാമെന്നും മാത്രമേ മന്ത്രിക്ക് പറയാനുണ്ടായിരുന്നുള്ളൂ.

(നിയമസഭാ അവലോകനം 20.06.14)

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം