ബീമാപള്ളി ഓര്‍മപ്പെടുത്തലാണ്; മറ്റൊരു ഭരണകൂട ഭീകരതയുടെ




ആറുപേര്‍ മരിക്കാനിടയായ ബീമാപള്ളി വെടിവെപ്പില്‍ മരിച്ച വിദ്യാര്‍ഥിയുടെ ഉമ്മ വാവിട്ട് കരയുന്നു
സംസ്ഥാനം കണ്ട വലിയൊരു നരഹത്യക്ക് നാല് വയസാകുമ്പോള്‍ ഭരണകൂടവും മാധ്യമങ്ങളുമെല്ലാം അതിനെ എപ്രകാരം മറന്നു എന്ന ഓര്‍മപ്പെടുത്തലാണ് ‘മെയ് 17 ബീമാപള്ളി എ കൗണ്ടര്‍ സ്റ്റോറി’ എന്ന ഡോക്യുമെന്‍ററി മുന്നോട്ട് വെക്കുന്നത്. സര്‍ക്കാര്‍ ചിലവില്‍ പൊലീസ് നടത്തിയ ഒരു വംശീയ കൂട്ടക്കൊല എന്ന് വിശേഷിപ്പിച്ച് കാമറാ മിഴിയടയുമ്പോള്‍ മലയാളിയുടെ പൊതുബോധത്തിലേക്ക് വീണ്ടും കുറേ ചോദ്യങ്ങള്‍ തൊടുത്ത് വിടുന്നുണ്ട് ഈ ഡോക്യുമെന്‍ററി. 
മാര്‍ത്താണ്ഡവര്‍മ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന കാലത്തെ വംശഹത്യയുടെ ചരിത്രം ഓര്‍ത്തെടുത്താണ് ഡോക്യുമെന്‍ററി തുടങ്ങുന്നത്. തിരുവിതാംകൂറിന്‍െറ പടിഞ്ഞാറ് തീരപ്രദേശത്ത് ബീമാ ബീവിയും മകന്‍ ഷഹീദ് മാഹീന്‍ അബൂബക്കറും രാജാവിന്‍െറ പടവാളിന് ഇരയായതാണ് ആ ചരിത്രം. വൈദ്യനായിരുന്ന മാഹീന്‍ അബൂബക്കറിന്‍െറ ചികില്‍സ വലിയ സമാശ്വാസമായിരുന്നു തീരപ്രദേശത്തെ കീഴ്ജാതിക്കാരായ മല്‍സ്യതൊഴിലാളികള്‍ക്ക്. മീന്‍പിടുത്തക്കാര്‍ കൂട്ടമായി ഇസ്ലാമിലേക്ക് വരുന്നത് രാജാവിന് ഭീഷണിയായി തോന്നി. മതംമാറിയ തൊഴിലാളികളുമായി രാജസൈന്യം ഏറ്റുമുട്ടി. ഇതിനെ ചെറുത്ത മാഹീന്‍ അബൂബക്കര്‍ രക്തസാക്ഷിയാകുന്നതാണ് ബീമാപള്ളിയുടെ ചരിത്രം. മകന്‍െറ വിയോഗം താങ്ങാനാവാതെ 40 ദിവസം കഴിഞ്ഞ് ബീമാ ബീവിയും മരണപ്പെട്ടു. ദുരന്ത പര്യവസായിയായ ഈ ജീവിതമാണ് ബീമാപള്ളി എന്ന ഗ്രാമത്തെ നിര്‍മിക്കുന്നത്. ബീമാ ബീവിയുടെയും രക്തസാക്ഷിയായ മകന്‍െറയും സ്മരണയില്‍ ഒരു മുസ്ലീം പള്ളിയും അതിനെ ചുറ്റിപറ്റി ഒരു ജനസഞ്ചയവും സംസ്കാരവും ഉയര്‍ന്ന് വരികയും ചെയ്തതാണ് ബീമാപള്ളിയുടെ പിന്നാമ്പുറം. 
എന്തുകൊണ്ടോ ചരിത്രത്തിലെന്നും ഈ ജനസമൂഹത്തെ രണ്ടാം കിടക്കാരായാണ് ഭരണകൂടവും പൊതുസമൂഹവും കണ്ടിട്ടുള്ളത്. 2009 മെയ് 17ന് നടന്ന ദാരുണമായ ആ സംഭവം ചരിത്രത്തിന്‍െറ തനിയാവര്‍ത്തനമായിരുന്നു. പത്താം ക്ളാസ് വിദ്യാര്‍ഥി ഉള്‍പ്പെടെ ഒരേ മതവിശ്വസികളായ ആറ് പേരുടെ അരുംകൊലക്കും അമ്പതിലധികം പേരുടെ ഗുതുതര പരിക്കിനും കാണണമായ പൊലീസ് വേട്ടയായിരുന്നു നാല് വര്‍ഷം മുമ്പ് നടന്നത്. ഭരണകുടം നടത്തിയ ആ വംശഹത്യയെ നമ്മള്‍ അത്ര പെട്ടെന്ന് മറന്ന്കൂട എന്നാണ് ഡോക്യുമെന്‍ററി ഓര്‍മപ്പെടുത്തുന്നത്. 
വിമോചനസമര കാലത്ത് നാല് പേരുടെ മരണത്തിനിടയാക്കിയ അങ്കമാലി വെടിവെപ്പ് ഇന്നും ഓര്‍ക്കുമ്പോള്‍ നാല് വര്‍ഷം മുമ്പ് നടന്ന ബീമാപള്ളി വെടിവെപ്പ് എങ്ങിനെ ഇത്ര പെട്ടെന്ന് വിസ്മരിക്കാനാവുന്നു എന്നാണ് ഡോക്യുമെന്‍ററി ഉന്നയിക്കുന്ന ചോദ്യം. ഐക്യകേരളം പിറന്നതിന് ശേഷമുള്ള പോലീസ് വെടിവെപ്പുകളുടെ ചരിത്രം പു$ന്‍പരിശോധിക്കണമെന്നുള്ള സുചന നല്‍കുന്നുണ്ട് ഈ ചിത്രം. ചില മൃതദേഹങ്ങളെ നിരന്തരം ഓര്‍ത്തുകൊണ്ടിരിക്കുമ്പോള്‍ ചിലത് കേരളം കൂട്ടമായി മറന്നു കളയുന്നു. 1959ല്‍  വിമോചന സമരത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ട ദാരുണ സംഭവമായിരുന്നു അങ്കമാലിയിലെ പൊലീസ് വെടിവെപ്പ്. 1970ല്‍ വയനാട്ടില്‍ നടന്ന നക്സല്‍ വര്‍ഗീസ് കൊലയാണ് മറ്റൊന്ന്. 1980ല്‍ മലപ്പുറത്ത് മൂന്ന് മുസ്ലിം ലീഗുകാര്‍ കൊല്ലപ്പെട്ട ‘അറബി ഭാഷാ സമര’വും പട്ടികയിലുണ്ട്. 1991 ല്‍ പാലക്കാട് സിറാജുന്നീസ കൊല്ലപ്പെട്ടതും 1994 ല്‍ കൂത്തുപറമ്പില്‍ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. 2003ല്‍ മുത്തങ്ങയില്‍ മൂന്ന് ആദിവാസികളും 2009 ല്‍ ബീമാപ്പള്ളിയില്‍ ആറ് പേരും (52 പേര്‍ക്ക് പരിക്ക്), 2010 കാസര്‍കോഡ്-ഒരു മുസ്ലിംലീഗുകാരനും പൊലീസിന്‍െറ വെടിയേറ്റ് മരണപ്പെട്ടതാണ്. ഇതില്‍ കേരളം കൂട്ടമായി മറന്നുകളഞ്ഞ രണ്ട് വെടിവെപ്പുകളാണ് ബീമാപ്പള്ളിയും സിറാജുന്നീസയും. ഏകപക്ഷീയമായ ഭരണകൂട-പൊലീസ് വംശവെറിയായിരുന്നു ഈ രണ്ട് സന്ദര്‍ഭങ്ങളെങ്കിലും, സ്വാഭാവികമായും മായ്ച്ചു കളയേണ്ട ഓര്‍മ എന്ന നിലയിലുള്ള ‘വര്‍ഗീയ പ്രശ്ന’മായതുകൊണ്ട് മതേതര പൊതുമണ്ഡലത്തിന്‍െറ സുരക്ഷക്കുവേണ്ടി കേരളം ഇവ മറന്നുകളയുകയാണ്.
തങ്ങള്‍ക്കിടയില്‍ യാതൊരു പ്രശന്വുമില്ലാതെയാണ് പൊലീസ് വെടിവെച്ചതെന്ന് ബീമാപള്ളി വാസികളും ചെറിയതുറ വാസികളും ഉറപ്പിച്ച് പറഞ്ഞിട്ടും പൊലീസ് അതിനെ വര്‍ഗീയ കലാപമാക്കാന്‍ പാടുപെട്ടതിനെ കുറിച്ചുള്ള അന്വേഷണമാണ് ഡോക്യുമെന്‍ററി നടത്തുന്നത്. അധികാരകേന്ദ്രങ്ങളുടെ കുഴലൂത്തുകാരായ മാധ്യമങ്ങള്‍ പൊലീസ് തയ്യാറാക്കിയ തിരക്കഥ അപ്പടി വിഴുങ്ങുന്ന കാഴ്ചയും ബീമാപള്ളിയില്‍ കണ്ടതായും ഡോക്യുമെന്‍ററി ചുണ്ടികാണിക്കുന്നുണ്ട്. 
എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മറ്റിയാണ് 47 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്‍ററി തയ്യാറാക്കിയത്. കെ. ഹാഷിര്‍ സംവിധാനവും കെ. അഷറഫ്, എം.എ ഉബൈദ്റഹ്മാന്‍ എന്നിവര്‍ രചനയും നിര്‍വഹിച്ചു. എ.എസ് അജിത് കുമാറിന്‍െറ സംഗീതവും നിസാം കാദിരി, ഫയാസ് കോട്ടക്കല്‍ എന്നിവരുടെ അനിമേഷനും ചിത്രത്തെ കൂടുതല്‍ മനോഹരമാക്കുന്നു. ബീമാപള്ളിയുമായി ബന്ധപ്പെട്ട വാമൊഴിയും പ്രദേശിക ചരിത്ര പുസ്തകങ്ങളും അവലംബിച്ചാണ് ബീമാബീവിയുടെയും മാഹീന്‍ അബൂബക്കറിന്‍െറയും ചരിത്രാഖ്യാനം നടത്തിയത്. അനിമേഷനിലൂടെയാണ് ചരിത്ര മുഹൂര്‍ത്തങ്ങള്‍ ദൃശ്യവത്ക്കരിച്ചത്. ബീമാപള്ളി വെടിവെപ്പിനെ സാമൂഹ്യശാസ്ത്രപരമായും രാഷ്ട്രീയമായും സമീപിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ഈ വിഷയത്തെ ഇതുവരെ ആരും ഈ വിധത്തില്‍ സമീപിച്ചിട്ടില്ല എന്നതും കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിമരുന്നാകേണ്ടതാണ്. 
സമൂഹത്തിന്‍െറ നാനാ തുറകളില്‍ നിന്നുള്ളവരുടെ അഭിപ്രായം തേടിയപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിയാായിരുന്ന വി.എസ് അച്യുതാനന്ദന്‍െറയോ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍െറയോ പക്ഷം ചേര്‍ക്കാത്തത് പോരായ്മയായി. എല്ലാവരും വിസ്മരിച്ച ഒരു ചരിത്രത്തെ അതിന്‍െറ ഇരകളുടെ ഒപ്പം ചേര്‍ന്നുള്ള പുനരാഖ്യാനം നടത്തിയ എസ്.ഐ.ഒ പ്രശംസ അര്‍ഹിക്കുന്നുണ്ട്. മതേതരത്വത്തിന്‍െറയും സോഷ്യലിസത്തിന്‍െറയുമെല്ലാം ഭാരിച്ച പ്രത്യയശാസ്ത്രം പേറുന്ന പല വിദ്യാര്‍ഥി സംഘടനകളും ഉള്ള ഒരിടത്ത് നിന്നായതിനാല്‍ വിശേഷിച്ചും. ചരിത്രത്തിന്‍െറ ഓര്‍മകള്‍പോലും പുതുക്കപ്പെടുന്നതിന് പിന്നില്‍ കൃത്യമായ അജണ്ടകളും മാടമ്പിത്തരവുമുണ്ടെന്ന വേദനാ ജനകമായ ഓര്‍മയില്‍ മലയാളികള്‍ക്ക് വീണ്ടും ഊറ്റംകൊള്ളാം നമ്മുടെ മതനിരപേക്ഷ സാക്ഷരതയില്‍. 

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം