ഞാന്‍ അവാര്‍ഡ് സിനിമയുടെ ആളല്ല



നടന്‍ സലിംകുമാറിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചതിലൂടെ തകര്‍ന്ന ഒരു ‘ഇമേജ്’ മലയാള സിനിമയിലെ ‘വെറും’ ഹാസ്യതാരമായ സിദ്ധാര്‍ഥ് ശിവക്ക് നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചതിലൂടെ വീണ്ടും ഉടഞ്ഞുപോയി. ‘തിരക്കഥ’, ‘ഇവര്‍ വിവാഹിതരായാല്‍’,


‘ബോഡി ഗാര്‍ഡ്’ എന്നീ ചിത്രങ്ങളില്‍ ഹാസ്യവേഷം ചെയ്ത് നടനെന്ന നിലയില്‍ മലയാളികള്‍ക്ക് പരിചിതനാണ് തിരുവല്ല കവിയൂര്‍ സ്വദേശി സിദ്ധാര്‍ഥ് ശിവ.
സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത ‘101 ചോദ്യങ്ങള്‍’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മിനോണ്‍ എന്ന ബാലനെ തേടി മികച്ച ബാലതാരത്തിനുള്ള സംസ്ഥാന-ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ എത്തിയത്. അച്ഛന്‍ കവിയൂര്‍ ശിവപ്രസാദിന്‍െറ ‘സ്ഥലം’ എന്ന സിനിമാ സെറ്റിലാണ് മിനോണിനെ കാണുന്നത് -സിദ്ധാര്‍ഥ് പറയുന്നു. ആലപ്പുഴ വിയ്യപുരം സ്വദേശിയാണ് 13കാരനായ മിനോണ്‍. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന കലാകാരന്മാരുടെ ഒരു കുടുംബത്തില്‍നിന്നാണ് മിനോണ്‍ വരുന്നത്.
മിനോണിനെ എങ്ങനെ അഭിനയിപ്പിക്കാതിരിക്കാം എന്നതായിരുന്നു താന്‍ നേരിട്ട പ്രധാന പ്രശ്നമെന്ന് സിദ്ധാര്‍ഥ് ശിവ പറഞ്ഞു. കഥാപാത്രത്തിന് താന്‍ ആവശ്യപ്പെട്ടതിലപ്പുറം അഭിനയത്തികവായിരുന്നു മിനോണ്‍ തന്നത്.
ചോദ്യങ്ങള്‍ കണ്ടെത്താന്‍ അലയുന്ന അഞ്ചാം ക്ളാസുകാരന്‍െറ വേഷമാണ് മിനോണ്‍ അവതരിപ്പിച്ചത്. ഔചാരിക വിദ്യാഭ്യാസമോ സ്കൂളില്‍ പോയുള്ള പഠനമോ ഇല്ലാതെ വിശാലമായ ലോകത്തെ പാഠശാലയാക്കിയ മിനോണിന് സിനിമയിലെ സ്കൂള്‍കുട്ടിയെ അവതരിപ്പിച്ചതിലൂടെ ലഭിച്ച പുരസ്കാരത്തിന് ഇരട്ടത്തിളക്കമാണ്. തിരുവല്ല, കവിയൂര്‍, പുളിക്കീഴ്, കോട്ടയം, എറണാകുളം എന്നിവിടങ്ങിലായിരുന്നു ചിത്രീകരണം.
കച്ചവട സിനിമയെക്കുറിച്ചുള്ളതിനേക്കാള്‍ സിദ്ധാര്‍ഥിന് അഭിപ്രായം പറയാനുള്ളത് ‘അവാര്‍ഡ് സിനിമകളെ’ കുറിച്ചാണ്. ‘കലാമൂല്യമുള്ള ചിത്രങ്ങള്‍ വേണം. എന്നാല്‍, ചില പ്രത്യേക ചേരുവകള്‍ ചേര്‍ത്തുള്ള അവാര്‍ഡ് സിനിമ എന്ന വേര്‍തിരിക്കലിനോട് യോജിപ്പില്ല’. തന്‍െറ സിനിമ ഒരു അവാര്‍ഡ് സിനിമയല്ല എന്ന് പറയുമ്പോള്‍ സിദ്ധാര്‍ഥ് മുന്നോട്ടുവെക്കുന്ന രണ്ട് പ്രശ്നങ്ങളിലൊന്ന് അതിന്‍െറ വിപണനമൂല്യം തന്നെയാണ്. അവാര്‍ഡ് സിനിമകളുടെ ആളെന്ന് മുദ്രകുത്തപ്പെട്ടാലുണ്ടാകുന്ന കരിയര്‍ നഷ്ടം. അത് എല്ലാ ന്യൂ ജനറേഷന്‍ സംവിധായകരും ഭയക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് സിദ്ധാര്‍ഥും എന്നുമാത്രം. 
അവാര്‍ഡ് മോഹങ്ങളൊന്നുമില്ലാതെ, കച്ചവട സിനിമകളുടെ ചേരുവകളൊന്നും ചേര്‍ക്കാതെ കലാമൂല്യമുള്ളൊരു സിനിമ എന്ന ലക്ഷ്യം മാത്രം മനസ്സില്‍വെച്ചാണ് താന്‍ ‘101 ചോദ്യങ്ങള്‍’ ഒരുക്കിയത്. ചിത്രത്തില്‍ സഹകരിച്ച എല്ലാവരുടെയും പരിശ്രമത്താലാണ് അവാര്‍ഡ് നേടാനായത്. ജന്മഗ്രാമമായ കവിയൂരും അവിടത്തെ ജനങ്ങളും അവരുടെ ജീവിതവുമാണ് ഈ സിനിമയൊരുക്കാന്‍ പ്രചോദനമായതെന്നും സിദ്ധാര്‍ഥ് ശിവ പറയുന്നു. മിനോണിനെ കൂടാതെ ഇന്ദ്രജിത്തും ലെനയുമാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഏപ്രില്‍ മാസത്തോടെ ‘101 ചോദ്യങ്ങള്‍’ തിയറ്ററിലെത്തും.
സിദ്ധാര്‍ഥ് ശിവ തന്‍െറ രണ്ടാം ചിത്രത്തിന്‍െറ കടലാസുജോലികളിലാണിപ്പോള്‍. ‘അഞ്ച്’ എന്ന പേരിലൊരുക്കുന്ന ഈ ചിത്രത്തിലും ഇന്ദ്രജിത്ത് തന്നെയാവും നായകന്‍.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം