പഞ്ചായത്തീ രാജ് നിയമം പരിഷ്കരിച്ച് നടപ്പാക്കണം- ഡോ. മോഹന്‍ ഗോപാല്‍


----സാധരണക്കാര്‍ക്ക് കോര്‍പറേറ്റുകളെ നിയന്ത്രിക്കാനുള്ള അധികാരം വേണം---


   വി. സുധീര്‍


വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടെ സ്വകാര്യ വത്കരണവും കോര്‍പ്പറേറ്റ് ആധിപത്യവും അധികരിക്കുമ്പോള്‍ പ്രശസ്ത നിയമഞ്ജനും രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്ടംപററി സ്റ്റഡീസ് ഡയറക്ടറുമായ ഡോ. മോഹന്‍ ഗോപാല്‍ രാജ്യത്തെ രാഷ്ട്രീയവും നിയമപരവുമായ കാര്യങ്ങളില്‍ തനിക്കുള്ള ആശങ്ക പങ്കുവെക്കുന്നു. അധികാര വികേന്ദ്രീകരണത്തിലൂടെ സാധാരണക്കാരന് കൂടുതല്‍ അധികാരം നല്‍കുകയും ഗാന്ധിജി സ്വപ്നം കണ്ട ഗ്രാമസ്വരാജിലൂടെ മാത്രമേ രാജ്യത്ത് അസമത്വം ഇല്ലാതാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ദിനകരനെതിരെ രാജ്യസഭ വൈസ്ചെയര്‍മാന്‍ നിയോഗിച്ച മൂന്നംഗ സമിതിയില്‍ സ്വതന്ത്ര്യ അംഗമായിരുന്നു മോഹന്‍ ഗോപാല്‍. ദേശീയ ജുഡീഷ്യല്‍ അക്കാദമിയില്‍ ഡയറക്ടറും നാഷനല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ യൂനിവേഴ്സിറ്റി (എന്‍.എല്‍.എസ്.ഐ.യു) മുന്‍ വൈസ് ചാന്‍സ്ലറും രണ്ടാമത് ദേശീയ പ്രസിഡന്‍റുമായിരുന്നു. ലോകബാങ്ക് ജനറല്‍ കൗണ്‍സല്‍, എ.ഡി.ബി നിയമോപദേഷ്ടാവ്, യുനൈറ്റഡ് നേഷന്‍സ് ഡവലപ്മെന്‍റ് പ്രോഗ്രാം (യു.എന്‍.ഡി.പി) കണ്‍സള്‍ട്ടന്‍റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കേരള സര്‍വകലാശാല, ദല്‍ഹി സര്‍വകലാശാല, അമേരിക്കയിലെ ഹാര്‍വാഡ് സര്‍വകലാശാല എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം.


  ?- രാജ്യത്ത് നിയമ വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടെ കോര്‍പറേറ്റ് മാനേജ്മെന്‍റുകളുടെ കടന്നു കയറ്റം കണ്ടുവരുന്നതിനെഎങ്ങിനെ നോക്കി കാണുന്നു, എന്തായിരിക്കും അതിന്‍െറ പ്രത്യാഘാതങ്ങള്‍.

 ദല്‍ഹിയിലെയും അഹമദാബാദിലെയും കോര്‍പറേറ്റ് സര്‍വകലാശാലകളില്‍ നിയമം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ബിരുദം നല്‍കുന്നുണ്ട്. 30 ലക്ഷം രൂപ വരെ ഫീസ് വാങ്ങിയാണ് ഇവിടെങ്ങളില്‍ വിദ്യാഭ്യാസം നല്‍കുന്നത്. അതിലുപരി നിയമ പഠനത്തിലും മറ്റും കോര്‍പറേറ്റ് മാനേജ്മെന്‍റുകളുടെ സ്വാധീനം ഭാവിയില്‍ ഇന്ത്യയുടെ നിയമ നിര്‍വഹണത്തിലും പ്രതിഫലിക്കുമെന്നതാണ് വലിയ ആശങ്ക. കോര്‍പറേറ്റ് കോളജുകളില്‍ നിന്ന് ബിരുദം നേടിയവര്‍ക്ക് സ്വാഭാവികമായും സാധാരണക്കാരോട് ഉള്ളതിനേക്കാള്‍ കൂടുതല്‍ മമത അവരോടായിരിക്കും. ന്യായത്തെ സംരക്ഷിക്കുന്ന സമ്പ്രദായം ഇല്ലാതാകും. നിയമം നിക്ഷ്പക്ഷമായിരിക്കണം. ഭരണഘടന പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന പരിരക്ഷ ഉറപ്പ് വരുത്താനും സംരക്ഷിക്കാനുമായിരിക്കണം ന്യായാധിപന്‍മാര്‍ ശ്രമിക്കേണ്ടത്. പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ബാര്‍കൗണ്‍സിലും അതിനുള്ള നിര്‍ദേശങ്ങളും വേണം. ‘കോര്‍പറേറ്റുകള്‍ വന്നാല്‍ നിയമത്തിന്‍െറ നിഷ്പക്ഷതയും സ്വാതന്ത്ര്യവും നഷ്ടമാകും. ഈ പ്രവണത തടയാന്‍ ലോ കോളജുകളില്‍ നിന്നും സാധാരണക്കാരില്‍ നിന്നും പ്രതിഷേധം ഉയര്‍ന്ന് വരണം. വിദ്യാഭ്യാസ രംഗത്തെ കോര്‍പറേറ്റ് വത്കരിക്കാന്‍ അനുവദിക്കരുത്.


 ?- രാജ്യത്തെ ന്യായാധിപന്‍മാര്‍ക്കെതിരെ അഴിമതി ആരോപണമുള്‍പ്പെടെ ഉയര്‍ന്ന് വരുന്നതിനെ എങ്ങിനെ കാണുന്നു.


 - ഇന്ത്യന്‍ ന്യായാധിപന്‍മാരില്‍ ഭൂരിപക്ഷവും സത്യസന്ധരാണെന്നാണ് അഭിപ്രായം. എന്നാല്‍ അടുത്തകാലത്തായി ന്യായാധിപന്‍മാര്‍ക്കെതിരെ ഉയര്‍ന്ന് വന്ന ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സ്വതന്ത്ര്യ സംവിധാനങ്ങളില്ല എന്നതാണ് ജനങ്ങളില്‍ സംശയത്തിനിടയാക്കുന്നത്. കീഴ്കോടതികളിലെ ജഡ്ജിമാരുടെ പ്രവര്‍ത്തനങ്ങളെകുറിച്ച് അന്വേഷിക്കാന്‍ ഹൈകോടതികളില്‍ സംവിധാനമുണ്ട്. പല കീഴ്കോടതികള്‍ക്കെതിരെയും അന്വേഷണവും നടപടികളും ഉണ്ടാകുന്നുണ്ട്. എന്നാല്‍ അതിനെ കുറിച്ചൊന്നും പൊതുജനങ്ങള്‍ക്ക് അറിയില്ല എന്നതാണ് പ്രധാന പ്രശ്നം. മറ്റ് രാജ്യങ്ങളിലെല്ലാം ഇത്തരം സംഭവങ്ങള്‍ പൊതുജനങ്ങളെ അറിയിക്കും. ജഡ്ജിമര്‍ക്കെതിരെയുള്ള നടപടികളും അന്വേഷണവും സുതാര്യമാക്കിയാല്‍ സാധാരണക്കാരന് നീതിന്യായ വ്യവസ്ഥയിലുള്ള അവിശ്വാസം ഒഴിവാക്കാന്‍ കഴിയും. ജനങ്ങള്‍ക്ക് ജഡ്ജിമാര്‍ക്കെതിരെ പരാതിപ്പെടാനും അതിലുണ്ടായ നടപടികളെ കുറിച്ച് പരിശോധിക്കാനും കഴിയണം. രാജ്യത്ത് ഇതുവരെ ഹൈകോടതി, സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ ഒരു നടപടി ഉണ്ടായിട്ടില്ല. ഇവര്‍ക്കെതിരെ അന്വേഷണത്തിനുള്ള സ്വതന്ത്ര സംവിധാനം വേണം. എങ്കില്‍ മാത്രമേ അവര്‍ക്കിടയില്‍ അഴിമതിക്കാരുണ്ടോ എന്ന് വ്യക്തമാവൂ. ജനങ്ങള്‍ക്ക് അത് അറിയാനുള്ള അവകാശമുണ്ട്. 


?-ജസ്റ്റിസ് ദിനകരനെതിരെയുള്ള അന്വേഷണ കമ്മറ്റിയില്‍ സ്വതന്ത്ര അംഗമായിരുന്നല്ളോ ആ കമ്മറ്റിക്ക് യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചത്.


 -ജസ്റ്റിസ് ദിനകരനെതിരെയുള്ള ആരോപണം അന്വേഷിക്കാന്‍ രാജ്യസഭ വൈസ് ചെയര്‍മാന്‍ നിയോഗിച്ച മൂന്നംഗ കമ്മറ്റിയിലെ ഒരു അംഗത്തിന്‍െറ കാലാവധി കഴിഞ്ഞപ്പോള്‍ പിന്നെ ആ കമ്മറ്റി പുന$സംഘടിപിച്ചില്ല. അതുകൊണ്ട് തന്നെ വ്യക്തമായൊരു അന്വഷണമോ റിപ്പോര്‍ട്ടോ പുറത്ത് വന്നില്ല. അന്വേഷണം പൂര്‍ത്തിയാവുന്നതിന് മുമ്പ് ജസ്റ്റിസ് ദിനകരന്‍ രാജിവെക്കുകയായിരുന്നു. അതിന് ശേഷം അന്വേഷണ കമ്മിറ്റി പുന$സംഘടിപിച്ചില്ല. അതിന് പിന്നില്‍ കമിഷന് പ്രത്യകിച്ചൊരു താല്‍പര്യവുമില്ലായിരുന്നു. സര്‍ക്കാരിന് എന്തെങ്കിലും സമ്മര്‍ദ്ദമോ താല്‍പര്യമോ ഉണ്ടായിരുന്നതായി അറിയില്ല. 


 ? ലോക്പാല്‍ ബില്ലിന്‍െറ കാര്യത്തില്‍ എന്താണ് അഭിപ്രായം.


 -രാജ്യസഭയില്‍ കൂടി അത് പാസായിരുന്നെങ്കില്‍ തീര്‍ച്ചയായും അഴിമതിക്കെതിരയുള്ള നിയമ സംവിധാനം കൂടുതല്‍ ശക്തമാവുമായിരുന്നു. ലോക്പാല്‍ ബില്‍ കൊണ്ട് മാത്രം രാജ്യത്തെ അഴിമതി തുടച്ച് നീക്കാനാവില്ല. എന്നാലും അഴിമതി നിയന്ത്രിക്കുന്നതില്‍ ലോക്പാല്‍ ബില്ലിന് സുപ്രധാന പങ്ക് വഹിക്കാനാവും എന്നതില്‍ സംശയമില്ല


. ?- സമീപകാലത്തായി രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും നീതിന്യായ വ്യവസ്ഥയെ ഗൗനിക്കുന്നില്ളെന്ന് ഹൈകോടതി ജഡ്ജിമാരുള്‍പ്പെടെ ആരോപിക്കുന്നു. ഇതിനെ എങ്ങിനെ കാണുന്നു.


 -രാഷ്ട്രീയക്കാരുടെ ഇടപെടല്‍ ഉള്ളതായി തോന്നുന്നില്ല. കോടതി ഉത്തരവുകള്‍ അനുസരിക്കാതിരിക്കലും കോടതിയെ വിമര്‍ശിക്കുന്നതും കോടതി അലക്ഷ്യമാണ്. ഉദ്യോഗസ്ഥര്‍ക്കും ന്യായാധിപന്‍മാര്‍ക്കും ഫ്യൂഡല്‍ മനോഭാവമുണ്ട്. പല ഉത്തരവുകളും സര്‍ക്കാര്‍ അനുസരിക്കാന്‍ തയ്യാറാവുന്നില്ല. പഴയകാല ഫ്യൂഡല്‍ ഭരണാധികാരികള്‍ക്കും മറ്റും നിയമം അനുസരിക്കാനുള്ള സംസ്കാരമില്ലായിരുന്നു. നിയമം അനുസരിക്കാനുള്ള വിമുഖത ഇപ്പോഴും കുറഞ്ഞ അളവില്‍ കണ്ട് വരുന്നുണ്ട്. ഇതാണ് ഉദ്യോഗസ്ഥരുടെയും ചില രാ്ഷട്രീയക്കാരുടെയും കോടതി അലക്ഷ്യങ്ങളില്‍ പ്രകടമാകുന്നത്. സാധാരണക്കാരന് കൂടുതല്‍ അധികാരം ലഭിക്കുന്ന കുറേ നിയമങ്ങളുണ്ട് ഇന്ന് രാജ്യത്ത്. സാധാരണക്കാരനെ സഹായിക്കുന്ന നിയമം അനുസരിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് മടി. വിവരാവകാശ നിയമം അത്തരത്തിലൊന്നാണ്. 


സാധാരണക്കാരന്‍െറ അധികാരം വര്‍ധിപ്പിക്കുകയും ഉദ്യോഗസ്ഥരുടെ അധികാരം കുറക്കുകയും ചെയ്യുന്നത് അവര്‍ക്ക് സഹിക്കാന്‍ കഴിയുന്നില്ല. ഇത് ശീലിച്ച് പരിചയമില്ല ഉദ്യോഗസ്ഥര്‍ക്ക്. ഈ മനോഭാവം വളരെ സങ്കീര്‍ണമായ പ്രശ്നമാണ്. കോടതികള്‍ക്കുമുണ്ട് സമാനമായ ഫ്യൂഡല്‍ മനോഭാവം. ഭരണഘടന ഉറപ്പ് നലകുന്ന സംവരണത്തില്‍ സൂപ്രീംകോടതി എടുത്ത നിലപാട് ഇതിന് ഉദാഹരണമാണ്. മുന്‍ സുപ്രീംകോടതി ജഡ്ജി ചിന്നപ്പ റെഡിയുടെ പുസ്തകത്തില്‍ 50 ശതമാനം സംവരണത്തെ എതിര്‍ത്ത സൂപ്രീംകോടതി വിധി ഭരണഘടനാ ലംഘനമാണെന്ന് പറയുന്നുണ്ട്. ഭരണഘടനാ അവകാശങ്ങളെ ലംഘിക്കാന്‍ കോടതിക്കും അധികാരമില്ല. എന്നാല്‍ ന്യായാധിപന്‍മാര്‍ക്ക് നിയമം വ്യാഖ്യാനിക്കാന്‍ അവകാശമുണ്ടെന്ന അധികാരം ഉപയോഗിച്ചാണ് ഇത്തരം വിധികള്‍ പുറപ്പെടുവിക്കുന്നത്.
 സംവരണത്തെയും സത്രീ പുരുഷ സമത്വത്തെയും എതിര്‍ത്ത് സംസാരിക്കുന്ന നിരവധി ന്യായാധിപന്‍മാരുണ്ട്. ഈ കാഴ്ചപാടുകള്‍ അവരുടെ വിധികളിലും പ്രകടമാകും. ഇന്ത്യന്‍ ഭരണഘടന വിപ്ളവാത്മകമായൊരു രേഖയാണ്. അതിനെ അനുസരിക്കാതെ ഭരണഘടനാമൂല്യം ലംഘിക്കുന്നത് കടുത്ത നിയമലംഘനം തന്നെയാണ്. മാധ്യമങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയും. മാധ്യമങ്ങള്‍ മനുഷ്യവകാശ ലംഘനങ്ങളിലും മറ്റും കൃത്യമായ ഇടപെടല്‍ നടത്തുന്നുണ്ട്. ഭരണഘടനാമൂല്യം സംരക്ഷിക്കാനും സാധാരണക്കാരിലത്തെിക്കാനും മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ട്. സാധാരണക്കാരിലത്തെുക എന്നതാണ് ഭരണഘടനയുടെ അടിസ്ഥാന ലക്ഷ്യം. അടിസ്ഥാനപരമായി നിയമസംവിധാനങ്ങളില്‍ മാറ്റം വന്നാലേ ഭരണഘടനയുടെ ലക്ഷ്യം നിറവേറ്റാനാവൂ.
 1937ലെ ഒരു നിയമത്തിന്‍െറ അടിസ്ഥാനത്തിലാണ് ഇന്നത്തെ നിയമസംഹിത പ്രവര്‍ത്തിക്കുന്നത്. മദ്രാസ്, ബോംബെ, കല്‍ക്കത്ത ഹൈകോടതികള്‍ അവയുടെ 150 ാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. യഥാര്‍ഥത്തില്‍ അവയൊന്നു 150 വര്‍ഷം പഴക്കമുള്ളവയല്ല. 1950ല്‍ ഭരണഘടന അംഗീകരിച്ച ശേഷമേ ആ കോടതികളുടെ വര്‍ഷം കണക്കാക്കാവൂ. എന്നാല്‍ ബ്രിട്ടീഷുകാര്‍ തുടങ്ങിയ കാലം പരിഗണിച്ചാണ് ഇപ്പോള്‍ 150 ാം വര്‍ഷം ആഘോഷിക്കുന്നത്. ഇത് കോടതികളുടെ ഫ്യൂഡല്‍ മനോഭാവത്തിന് ഉദാഹരണമാണ്. എക്സിക്യൂട്ടിവും ലെജിസ്ളേച്ചറും ജുഡീഷ്യറിയുമെല്ലാം ഭരണഘടനയെ മുഴുവനായി ഉള്‍ക്കൊള്ളുന്നില്ല.


 ?- കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 268 പേരുടെ ഇ-മെയില്‍ ചോര്‍ത്താന്‍ പൊലീസ് നിര്‍ദേശം നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. അതില്‍ 258 പേര്‍ മുസ്ലീം മതവിഭാഗക്കാരായിരുന്നു. ഈ സംഭവത്തെ എങ്ങിനെ കാണുന്നു. ഭരണകൂടം പൗരന്‍െറ സ്വകാര്യതയിലേക്ക് കടന്ന് കയറുന്നതിനെ എപ്രകാരം ന്യായീകരിക്കാം.


 - ഭരണഘടനയിലെ 21, 14, 19 തുടങ്ങിയ അനുച്ഛേദങ്ങളുടെയെല്ലാം ലംഘനമാണത്. പത്ര സ്വാതന്ത്ര്യം ജനാധിപത്യത്തിന്‍െറ വിലപ്പെട്ട അടിത്തറയാണ്. സര്‍ക്കര്‍ അതിനെ ബഹുമാനിക്കണം. ഒരു മതത്തിന്‍േറയോ ഭാഷയുടെയോ മറ്റെന്തിന്‍െറയെങ്കിലും പേരിലോ ആരെയും ടാര്‍ജറ്റ് ചെയ്യാന്‍ പാടില്ല. അത് കടുത്ത ഭരണഘടനാ ലംഘനമാണ്. ഭരണഘടനയുടെ ഏറ്റവും വലിയ വില അത് ന്യൂനപക്ഷത്തിന് നല്‍കുന്ന പരിഗണനയാണ്. നമ്മുടെ ഭരണഘടന മൃദുന്യൂനപക്ഷ സമീപനം സ്വീകരിക്കുന്നതാണ് അതിന്‍െ മഹത്വം. സമൂഹത്തിന്‍െറ ആരോഗ്യം തിരിച്ചറിയണമെങ്കില്‍ ആ സമൂഹത്തിലെ ന്യൂനപപക്ഷത്തെ നോക്കിയാല്‍ മതി. അവര്‍ സംതൃപ്തരല്ളെങ്കില്‍ ആ സമൂഹം സംതുലിതമല്ല എന്നര്‍ഥം. എല്ലാവരും ഭരണഘടനാതത്വങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം. 9/11 ല്‍ പ്രതിയായ ഹംദാലിന്‍െറ കേസില്‍ അമേരിക്കന്‍ സുപ്രീംകോടതി ജഡ്ജ് ജോണ്‍ പോള്‍ സ്റ്റീവന്‍സ് പുറപ്പെടുവിച്ച വിധി ഇതിന് ഉദാഹരണമാണ്.
 പൊലീസിന്‍െറ പ്രവര്‍ത്തനത്തില്‍ എതിര്‍പ്പ് തോന്നിയ അദ്ദേഹം എക്സിക്യൂട്ടിവിന് നിയമത്തിന് അപ്പുറം പോകാന്‍ അവകാശമില്ളെന്നായിരുന്നു ആ വിധിയില്‍ ചുണ്ടികാട്ടിയത്. അമേരിക്കയില്‍ പോലും നിയമത്തിന് അത്രയും പ്രധാന്യം നല്‍കുമ്പോള്‍ നമ്മള്‍ ഒരു വിഭാഗത്തെ ലക്ഷ്യം വെച്ചുള്ള ടാര്‍ജറ്റിങ് നടത്തിയത് വലിയ തെറ്റ് തന്നെയാണ്. ഇതിനെതിരെ 32ാം അനുച്ഛേദപ്രകാരം സൂപ്രീകോടതിയില്‍ ഹരജി നല്‍കണം.


 ?- വേള്‍ഡ് ബാങ്ക്, എ.ഡി.ബി തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചിട്ടുണ്ടല്ളോ. ഈ സംഘടനകളെല്ലാം സാധാരണക്കാരന് ഭീഷണി ഉയര്‍ത്തുന്നതായാണല്ളോ പൊതുവില്‍ കരുതുന്നത്. - 


പൊതുമേഖലാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകളാണ് ഇവയെല്ലാം. ഈ സംഘടനകളിലെല്ലാം ഇന്ത്യക്ക് സുപ്രധാന സ്ഥാനവുമുണ്ട്. അത്തരം സ്ഥാപനങ്ങളില്‍ നിന്ന് രാജ്യത്തെ സാധാരണക്കാരന് ഭീഷണിയാകും വിധം നിലപാടുകള്‍ ഉണ്ടാവുന്നുണ്ടെങ്കില്‍ ഇന്ത്യന്‍ പ്രതിനിധികളാണ് അതിന് ഉത്തരവാദികള്‍. നമ്മുടെ പ്രതിനിധികള്‍ അവിടെ ജോലി ചെയ്യുന്നില്ല എന്നതാണ് അതിനര്‍ഥം. യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതിനിധികളെ വിചാരണ ചെയ്യാറുണ്ട്. അതിനുള്ള സംവിധാനമുണ്ട് അവിടെ. ഇവിടെ അതില്ലാത്തതാണ് ഒരു കാരണം. ഈ സംഘടനകളെ നമ്മുടെ മുതലാളിമാരായല്ല കാണേണ്ടത് നമ്മള്‍ അവരുടെ ഉടമസ്ഥരായി പ്രവര്‍ത്തനങ്ങളിലും നയങ്ങളിലും ചോദ്യം ഉന്നയിക്കണം. കൂടാതെ ഇത്തരം സംഘടനകളുമായി കരാറിലേര്‍പ്പെടുമ്പോള്‍ അവ പാര്‍ലമെണ്ടില്‍ ചര്‍ച്ചക്ക് വരാനുള്ള നിയമ ഭേദഗതി കൊണ്ട് വരണം. പാര്‍ലമെണ്ടിന്‍െറ അനുമതിയില്ലാതെ കരാറുകള്‍ക്ക് അംഗീകാരം നലല്‍കരുത്. അങ്ങിനെ ആണെങ്കില്‍ കരാറുകളില്‍ വിശദമായ ചര്‍ച്ച നടത്തി അംഗീകരിക്കാനോ തള്ളാനോ കഴിയും. ഒരു സംഘടന എന്ന നിലയില്‍ ഒരു രാജ്യത്തിനെതിരെയും നീങ്ങാന്‍ അവക്ക് ആവില്ല. എന്നാലും പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഇറപ്പുവരുത്താന്‍ നമ്മള്‍ ജാഗ്രത പുലര്‍ത്തണം. 
 ഇന്ത്യയുടെ ഇന്നത്തെ സാഹചര്യത്തില്‍ ലോകബാങ്കിന്‍െറയും എ.ഡി.ബി യുടെയും സഹായം നമുക്കാവശ്യമില്ല. വിദേശപണം ആവശ്യത്തിന് ലഭിക്കാതിരുന്ന കാലത്തായിരുന്നു ലോകബാങ്കിന്‍െറയും എ.ഡി.ബിയുടെയും മറ്റും സഹായം ആവശ്യം. നിലവില്‍ ഗ്ളോബല്‍ ഫൈനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ നിന്നും ആവശ്യത്തിന് വിദേശ പണം ലഭിക്കുന്നതിനാല്‍ ലോകബാങ്ക്പോലുള്ള സംഘടനകളുടെ സഹായം ആവശ്യമില്ല.


 ?- ഇന്ത്യ തിളങ്ങുന്നു എന്ന് പറയുമ്പോഴും പ്രതിശീര്‍ഷ വരുമാനത്തിലും രാജ്യത്തെ ദാരിദ്ര്യത്തിലും എല്ലാം നാം പിന്നിലാണ്, ഇത് മറികടക്കാന്‍ നിയമഞ്ജന്‍ എന്ന നിലയില്‍ താങ്കള്‍ മുന്നോട്ട് വെക്കുന്ന നിര്‍ദേശമെന്താണ്. 


-ദാരദ്ര്യ ലഘൂകരണത്തിന് ലോകബാങ്കിന്‍െറ സഹായം തേടുകയല്ല വേണ്ടത്. ഇന്ത്യയില്‍ അസമത്വം നിലനില്‍ക്കുന്നത് എന്ത്കൊണ്ടെന്ന് ചോദിച്ചാല്‍ ഇതിന് ഉത്തരം കിട്ടും. കേരളത്തിലും ഉത്തര്‍പ്രദേശിലും അസമത്വത്തിന്‍െറ തോതില്‍ വ്യത്യസമുണ്ട്. ഈ വ്യത്യാസത്തിന് കാരണം കേരളത്തില്‍ ഉണ്ടായ നവോഥാനവും മറ്റ് സാമൂഹ്യ പരിവര്‍ത്തനങ്ങളും ഉണ്ടായതാണ്. അസമത്വം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ശക്തികളെ നേരിട്ടാല്‍ പ്രശ്നങ്ങള്‍ കുറക്കാനാവും. അടുത്തകാലത്തായി കേരളത്തിലും സാമൂഹ്യമാറ്റം എന്ന ലഷ്യം രാഷ്ട്രീയക്കാരില്‍ കുറഞ്ഞ് വരികയാണ്. അത്കൊണ്ട് തന്നെ ഇവിടെയും അസമത്വം വര്‍ധിക്കുകയാണ്. ‘ഉള്ളവര്‍ക്ക്’ ശക്തിയും പണവും കൂടുന്നു.
 ഗാന്ധിയന്‍ കാഴ്ചപാടുകള്‍ കുറഞ്ഞ് വരുന്നു. അധികാര വികേന്ദ്രീകരണം ഫലപ്രദമാകുന്നില്ല. പ്രധാന തീരുമാനം എടുക്കാനുള്ള അധികാരം ഗ്രാമസഭകള്‍ക്കും ജനസഭകള്‍ക്കും നല്‍കണം. ഭൂമി ഏറ്റെടുക്കുന്നതിനും പ്രൊജക്റ്റുകള്‍ അംഗീകരിക്കാനുമുള്ള അധികാരം ഗ്രാമസഭകള്‍ക്ക് നല്‍കണം. കേരളത്തില്‍ ജാതി, മത ശക്തികളും പണക്കാരും മറ്റും കരുത്ത് പ്രാപിക്കുന്നത് അസമത്വത്തിന് കാരണമാകുന്നുണ്ട്. അസമത്വത്തെ വെല്ലുവിളിക്കാന്‍ ആളില്ലാതായിരിക്കുന്നു. ജനങ്ങള്‍ക്ക് രാഷ്ട്രീയ കക്ഷികളിലുള്ള വിശ്വാസം കുറഞ്ഞ് തുടങ്ങി. പാവപ്പെട്ടവര്‍ കൂടുതല്‍ ദുര്‍ബലമാകുന്നു. പാവപ്പെട്ടവര്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ ഒരു രാഷട്രീയ പാര്‍ട്ടിയിലുമില്ല. 


 ?- വര്‍ധിച്ച് വരുന്ന അസമത്വം ഇല്ലായ്മ ചെയ്യാന്‍ എന്താണ് പോംവഴി.


 - അധികാര വികേന്ദ്രീകരണം ശക്തമാക്കുകയാണ് പ്രധാനം പോംവഴി. അതിനായി കൂടുതല്‍ ഭേദഗതികളോടെ പഞ്ചായത്തീരാജ് നിയമത്തിന്‍െറ രണ്ടാംഭാഗം കൊണ്ട് വരണം. അധികാരങ്ങള്‍ താഴെ തട്ടിലേക്ക് വരണം. കോര്‍പറേറ്റുകളെ നിയന്ത്രിക്കാന്‍ സാധാരണക്കാരന് അധികാരം ലഭിക്കും വിധം പഞ്ചായത്തീരാജ് നിയമം പു$നരാവിഷ്കരിക്കണം. ഒപ്പം കോര്‍പറേറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണവും വേണം. സാധാരണക്കാരന് അറിവും അധികാരവും ലഭ്യമാക്കണം. പാശ്ചാത്യ രാജ്യങ്ങളിലെല്ലാം ശക്തമായ തദ്ദേശ ഭരണ സ്ഥാപനങ്ങളുണ്ട്. ചൈനയിലുള്‍പ്പെടെ കോര്‍പറേറ്റുകളെ നിയന്ത്രിക്കുന്നത് തദ്ദേശ സ്ഥാപനങ്ങളാണ്.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം