കുട്ടിമരങ്ങളുടെ കൂട്ടുകാരന്‍


ചട്ടിയിലാക്കിയ വന്‍മരങ്ങളുടെ കൂട്ടുകാരനാണ് നാഗര്‍കോവില്‍ രാമവര്‍മപുരത്തെ ഡി. രവീന്ദ്രന്‍. ബോണ്‍സായി മരങ്ങള്‍ വളര്‍ത്തിയും ബോധവത്കരണം നടത്തിയും നാട്ടിലെങ്ങും കറങ്ങിത്തിരിയുന്ന ഇദ്ദേഹം വി.ജെ.ടി ഹാളില്‍ നടക്കുന്ന ‘ഡിസ്കവര്‍ ജപ്പാന്‍ ഫെസ്റ്റിവലില്‍’ ആണ് സ്വന്തം ബോണ്‍സായി ശേഖരങ്ങളുമായി എത്തിയത്. ആല്‍മരത്തിന്‍െറ വര്‍ഗത്തില്‍പെട്ട ബോണ്‍സായികള്‍, പുളി, ചൂളമരം, ചെറി, തെച്ചി, ബോഗെയ്ന്‍ വില്ല തുടങ്ങിയവ ശേഖരത്തിലുണ്ട്. 1970ല്‍ കാര്‍ഷിക കോളജില്‍ ഒരു ബോണ്‍സായി കണ്ടപ്പോള്‍ തുടങ്ങിയതാണ് രവീന്ദ്രന്‍െറ വൃക്ഷ സ്നേഹം. അന്ന് ബോണ്‍സായിയെക്കുറിച്ച് ആര്‍ക്കും അറിയില്ലായിരുന്നു. എണ്‍പതുകളില്‍ ബോണ്‍സായിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളും തൊണ്ണൂറുകളില്‍ പഠനക്ളാസുകളും ആരംഭിച്ചു. ഇപ്പോള്‍ കേരളത്തില്‍ ബോണ്‍സായി അസോസിയേഷനുണ്ട്. രവീന്ദ്രനാണ് പ്രസിഡന്‍റ്. 65 ഓളം അംഗങ്ങളുള്ള സംഘടനയില്‍ കൂടുതലും സ്ത്രീകളാണ്. വന്‍മരങ്ങളുടെ വളര്‍ച്ച മുരടിപ്പിക്കുന്നതാണ് ബോണ്‍സായി എന്നാണ് പലരുടെയും ധാരണ. എന്നാല്‍, പ്രകൃതിയില്‍ വളരുന്നതിന് സമാനമായി വൃക്ഷങ്ങളുടെ മുഴുവന്‍ ഗുണങ്ങളോടും കൂടി ചട്ടികളില്‍ വളരുന്നതാണ് യഥാര്‍ഥബോണ്‍സായിയെന്ന് അദ്ദേഹം പറയുന്നു. പുറത്ത് വളരുന്ന വൃക്ഷങ്ങളുടെ 10 ശതമാനത്തോളമായിരിക്കും ബോണ്‍സായി വൃക്ഷങ്ങളുടെ വളര്‍ച്ച. പൂവിടുകയും കായ്ക്കുകയും ചെയ്യുമ്പോഴാണ് ബോണ്‍സായി വൃക്ഷമാവുക. കാലാവസ്ഥക്ക് അനുസരിച്ചുള്ള മാറ്റങ്ങളുണ്ടാകുമെങ്കിലും മിക്ക വൃക്ഷങ്ങളുംബോണ്‍സായി ആക്കി വളര്‍ത്താം. രവീന്ദ്രന്‍െറ വീട്ടില്‍ 150 വ്യത്യസ്ത ഇനം ബോണ്‍സായി വൃക്ഷങ്ങളുണ്ട്. 2000ത്തോളം ബോണ്‍സായി തൈകളും 500 ബോണ്‍സായി വൃക്ഷങ്ങളുടെയും ശേഖരത്തിനുടമയാണ് അദ്ദേഹം.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം