ഭരണകൂടം മുഖംതിരിച്ച മാലിന്യ നിര്‍മാര്‍ജനം
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നടന്നുവരുന്ന ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നതിനിടെ മാലിന്യ നിര്‍മാര്‍ജത്തിന് ആവശ്യമായ നടപടി ഭരണകൂടം സ്വീകരിച്ചില്ളെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ നഗര സഭകളിലെ ഖരമാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതില്‍ നഗരസഭകളും ശുചിത്വ മിഷനും ജില്ലാകലക്ടര്‍മാരും വീഴ്ചവരുത്തിയതായും കോടികളുടെ നഷ്ടം വരുത്തിയതായും കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്‍െറ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഭീകരമായ തോതില്‍ പൊതുജനാരോഗ്യത്തെ ബാധിക്കുന്ന മാലിന്യ പ്രശ്നത്തില്‍ അധികാരികള്‍ മുഖംതിരിഞ്ഞു നിന്നു എന്നാണ് റിപ്പോര്‍ട്ടിന്‍െറ ഉള്ളടക്കം.
ഉല്‍പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങളുടെ അളവിനെ കുറിച്ച് യാതൊരു വിവരവും നഗരസഭകള്‍ക്ക് ഉണ്ടായിരുന്നില്ല. മുന്‍സിപ്പല്‍ ഖരമാലിന്യ (പരിപാലനവും കൈകാര്യം ചെയ്യലും) ചട്ടങ്ങള്‍ (എം.എസ്.ഡബ്ള്യൂ) പാലിക്കാതെയാണ് നഗരസഭകള്‍ മാലിന്യ ശേഖരണവും സംസ്കരണവും നടത്തിയത്. നഗരസഭകള്‍ക്ക് നല്‍കിയ തുകകള്‍ ശരിയായ വിധം വിനിയോഗിച്ചോ എന്ന് ഉറപ്പ് വരുത്തുന്നതിനുള്ള ഉത്തരവാദിത്തം ശുചിത്വ മിഷനും നിര്‍വഹിച്ചില്ല. മാലിന്യ പരിപാലനം ക്രമത്തില്‍ കുറക്കുന്നതിനായി നിര്‍ദേശിച്ച കാര്യങ്ങളൊന്നും നഗരസഭകള്‍ കൈക്കൊണ്ടിട്ടില്ല. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോഡിന്‍െറ വ്യവസ്ഥകള്‍ പാലിക്കുന്നതിലും നഗരസഭകള്‍ വീഴ്ച വരുത്തി. നഗരസഭകളില്‍ ഉല്‍പാദപ്പിച്ചിരുന്ന മാലിന്യങ്ങളില്‍ തുലോം തുച്ചമായ അളവിലുള്ള മാലിന്യം മാത്രമേ മിക്ക സ്ഥലങ്ങളിലും ശേഖരിച്ചിട്ടുള്ളൂ. ആവശ്യമായ ചവര്‍ വീപ്പകള്‍ ലഭ്യമാക്കാത്തതിനാല്‍ മാലിന്യം പാതയോരങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിച്ചതും കടുത്ത നിയമ ലംഘനത്തിനും പാരിസ്ഥിതിക- ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇടയാക്കി. പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങള്‍ പ്രകാരം നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ വകുപ്പുണ്ടായിട്ടും ആര്‍ക്കെതിരിലും നടപടി ഉണ്ടായിട്ടില്ല. ശേഖരിച്ച മാലിന്യത്തില്‍ വളരെ കുറച്ച് മാത്രമേ മിക്ക നഗരസഭകളുംസംസ്കരിച്ചിട്ടുള്ളൂ എന്നതും കുടിയ അളവിലുള്ള മാലിന്യം സംസ്കരിക്കാതെ തുറസായ സ്ഥലങ്ങളില്‍ കുട്ടിയിട്ടതും കടുത്ത ആരോഗ്യ പ്രശ്നത്തിനിടയാക്കി. എം.എസ്.ഡബ്ള്യു നിയമ പ്രകാരം മാലിന്യം കുഴിച്ച്മൂടാനുള്ള സ്ഥലങ്ങള്‍ തയ്യാറാക്കുന്നതിലും നഗരസഭകള്‍ കുറ്റകരമായ വീഴ്ച വരുത്തി. മുന്‍സിപ്പാലിറ്റികള്‍ക്കൊന്നും മാലിന്യ നിര്‍മാര്‍ജനത്തിന് ആവശ്യമായ ഭൂമി സമ്പാദിക്കാന്‍ കഴിഞ്ഞിട്ടില്ല.
തദ്ദേശസ്ഥാപനങ്ങള്‍ രൂപം നല്‍കുന്ന ഖരമാലിന്യ പരിപാലന പദ്ധതികള്‍ക്ക് സാങ്കേതിക അനുമതി നല്‍കേണ്ടത് സംസ്ഥാന ശുചിത്വ മിഷനാണ്. അനുമതി നല്‍കുമ്പോള്‍ സാമ്പത്തിക സാധ്യതയും സാങ്കേതിക പ്രായോഗികതയും ഉറപ്പാക്കേണ്ട ചുമതല മിഷനാണ്. മാലിന്യ സംസ്കരണത്തിനുള്ള സര്‍ക്കാര്‍ സാമ്പത്തിക സഹായം നഗരസഭകള്‍ക്ക് കൈമാറേണ്ട ഉത്തരവാദിത്വവും മിഷന് തന്നെ. 2004-05 മുതല്‍ ’09-10 വര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ മിഷന് നല്‍കിയ 31.98 കോടി രൂപയില്‍ 17.17 കോടി രൂപയാണ് മിഷന്‍ 52 മുന്‍സിപ്പാലിറ്റികള്‍ക്കായി നല്‍കിയത്. അനുവദിച്ച തുകയുടെ വിനിയോഗവും പദ്ധതികളുടെ പൂര്‍ത്തീകരണവും ശ്രദ്ധിക്കാത്ത ശുചിത്വ മിഷന്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടം വരുത്തി. കാസര്‍കോട് നഗരസഭയില്‍ മാലിന്യ പ്ളാന്‍റിന്‍െറ പണി പുരോഗമിക്കുകയായിരുന്നെന്ന് മിഷന്‍ പറഞ്ഞെങ്കിലും ഒരു പണിയും നടന്നിട്ടില്ല. 2009 മെയില്‍ നലകിയ 41.26 ലക്ഷം രൂപയും മധുര്‍ ഗ്രാമ പഞ്ചായത്തിന് നല്‍കിയ 14.27 ലക്ഷം രൂപയും വിനിയോഗിച്ചില്ല. കാഞ്ഞങ്ങാട് നഗരസഭയില്‍ 52.55 ലക്ഷം അനുവദിച്ച പ്ളാന്‍റും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. അടൂര്‍ നഗരസഭ വിന്‍ഡ്രോ കമ്പോസ്റ്റിങ് പദ്ധതിക്കായി 79.79 ലക്ഷം രൂപ മിഷനില്‍ നിന്ന് സമ്പാദിച്ചെങ്കിലും 30.99 ലക്ഷം രുപയുടെ മണ്ണിര കമ്പോസ്റ്റാണ് സ്ഥാപിച്ചത്. ഇക്കാര്യം ശുചിത്വ മിഷന്‍ ശ്രദ്ധിക്കാത്തതിനാല്‍ സര്‍ക്കാരിന് 48.8 ലക്ഷം രൂപയുടെ നഷ്ടത്തിനിടയാക്കി.
കാഞ്ഞങ്ങാട്, തളിപറമ്പ്, തിരൂര്‍, ചാവക്കാട്, ആലപ്പുഴ തുടങ്ങി മിക്ക നഗരസഭകളിലും മാലിന്യ പ്ളാന്‍റുകളുടെ പേരില്‍ ക്രമക്കേട് നടന്നു. നഗരസഭകള്‍ നടപ്പാക്കുന്ന മാലിന്യ പ്ളന്‍റ് പദ്ധതികള്‍ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് മേല്‍നിരീക്ഷണം നടത്തേണ്ട മലിനീകരണ നിയന്ത്രണബോര്‍ഡും ചട്ടങ്ങള്‍ നടപ്പാക്കുന്നതിനുള്ള മൊത്തത്തിലുള്ള ചുമതലയുള്ള ജില്ലാകലക്ടര്‍മാരും ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ളെന്നും റിപ്പോര്‍ട്ട് ചുണ്ടികാട്ടുന്നു.
വി. സുധീര്‍
Comments
Post a Comment