റെയില്‍വേ: മുന്‍ പ്രഖ്യാപനങ്ങള്‍ കടലാസില്‍

തിരുവനന്തപുരം: മറ്റൊരു റെയില്‍വേ ബജറ്റ് കൂടി പടിവാതിലില്‍ നില്‍ക്കുമ്പോഴും രണ്ടാം യു.പി.എ സര്‍ക്കാറിന്റെ ബജറ്റ് വാഗ്ദാനങ്ങളെല്ലാം കടലാസില്‍. മമത ബാനര്‍ജി റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ കേരളത്തിന് വാഗ്ദാനംചെയ്ത പദ്ധതികളാണ് ഇതുവരെ നടപ്പാക്കാത്തത്. മൂന്ന് മെമു ഉള്‍പ്പെടെ പ്രഖ്യാപിച്ച പുതിയ ട്രെയിനുകള്‍ ഇതുവരെ ഓടിത്തുടങ്ങിയിട്ടില്ല. മെഡിക്കല്‍ കോളജ്, വാട്ടര്‍ ബോട്ടിലിങ് പ്ലാന്റ്,കോച്ചിങ് യാര്‍ഡ് തുടങ്ങി പ്രഖ്യാപനത്തിലൊതുങ്ങിയ പദ്ധതികള്‍ നിരവധിയാണ്. ദിനംപ്രതി അഞ്ച് ലക്ഷത്തില്‍ പരം യാത്രക്കാരുള്ള കേരളം റെയില്‍വേക്ക് കൂടുതല്‍ വരുമാനം നല്‍കുന്ന സംസ്ഥാനമാണ്.
കൊച്ചുവേളി-പോര്‍ബന്തര്‍ എക്സ്പ്രസ്, ആഴ്ചയില്‍ രണ്ട് ദിവസം ഓടേണ്ടിയിരുന്ന എറണാകുളം- ലോകമാന്യതിലക് എക്സ്പ്രസ്, എറണാകുളം -ചെന്നൈ എക്സ്പ്രസ് എന്നിവയാണ് പ്രഖ്യാപിച്ചിരുന്ന ട്രെയിനുകളില്‍ പ്രധാനം. കൂടാതെ കോട്ടയം, ആലപ്പുഴ വഴി എറണാകുളത്തേക്കുള്ള രണ്ട് മെമു ട്രെയിനുകളും നാഗര്‍കോവിലിലേക്കുള്ള ഒന്നും തുടങ്ങിയിട്ടില്ല. കടയ്ക്കാവൂര്‍- അകത്തുമുറി റെയില്‍വേ മെഡിക്കല്‍ കോളജായിരുന്നു മറ്റൊരു പ്രധാന പ്രഖ്യാപനം. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി ഒന്നുമായില്ല. നേമം, കടയ്ക്കാവൂര്‍ എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ച വാട്ടര്‍ ബോട്ടിലിങ് പ്ലാന്റിന്റെ പ്രവര്‍ത്തനവും ആരംഭിച്ചിട്ടില്ല. നിര്‍ദിഷ്ട പ്ലാന്റ് തമിഴ്നാട്ടിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുന്നതായും സൂചനയുണ്ട്.
നേരത്തെ കടയ്ക്കാവൂരില്‍ ശുദ്ധജല യൂനിറ്റും കല്‍ക്കരിക്ക് വെള്ളം നിറക്കുന്ന സംവിധാനവും ഉണ്ടായിരുന്നു. കൂടാതെ ഏക്കര്‍ കണക്കിന് ഭൂമിയും ഇവിടെയുണ്ട്. ഇത് പരിഗണിക്കാതെയാണ് പ്ലാന്റ് മാറ്റാന്‍ ശ്രമിക്കുന്നത്. നേമം, കോട്ടയം എന്നിവിടങ്ങളിലെ കോച്ചിങ് യാര്‍ഡ് പ്രഖ്യാപനത്തിലൊതുങ്ങിയപ്പോള്‍ കൊച്ചുവേളിയിലെ ഗുഡ്സ് യാര്‍ഡും ടെര്‍മിനലും നടപ്പായിട്ടില്ല. ടെര്‍മിനല്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു ഗുഡ്സ് യാര്‍ഡ് ഒഴിവാക്കിയത്. നിലവില്‍ കൊച്ചുവേളിക്ക് രണ്ട് വാഗ്ദാനങ്ങളും നഷ്ടമായ നിലയാണ്. ചേര്‍ത്തലയില്‍ പ്രഖ്യാപിച്ച വാഗണ്‍ ഫാക്ടറിയും പ്രഖ്യാപനത്തിലൊതുങ്ങി.
സംസ്ഥാനത്തെ രണ്ട് റെയില്‍വേ ഡിവിഷനുകളിലായി രണ്ട് ലക്ഷത്തോളം ജീവനക്കാരുടെ ഒഴിവുകളാണ് നികത്താത്തത്. ആര്‍.പി.എഫില്‍ സംസ്ഥാനത്ത് ആകെയുള്ളത് 19 വനിതാ ജീവനക്കാരാണ്. മറ്റ് മേഖലകളിലും വനിതാ ജീവനക്കാരുടെ ഗണ്യമായ കുറവുണ്ട്. വടക്കേഇന്ത്യയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ഒഴിവാക്കുന്ന കോച്ചുകളാണ് കേരളത്തില്‍ സര്‍വീസ് നടത്തുന്നത്. ആറ്റിങ്ങലിലും നെടുമങ്ങാടും ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച ഇ.പി.ആര്‍.എസ് യാഥാര്‍ഥ്യമായിട്ടില്ല. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സ്റ്റേഷനുകളെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തുമെന്ന പ്രഖ്യാപനവും നടപ്പായില്ല.
ആദര്‍ശ് സ്റ്റേഷനുകളുടെ പ്രഖ്യാപനവും നിലവാരം ഉയര്‍ത്തലും തുടങ്ങിയിട്ടില്ല. എം.പിമാരുടെ യോഗംവിളിക്കുകയോ ആവശ്യങ്ങളില്‍ അനുഭാവപൂര്‍ണമായ തീരുമാനം എടുക്കുകയോ റെയില്‍വേ ചെയ്യുന്നില്ലെന്ന ആക്ഷേപത്തിനും കാലങ്ങളുടെ പഴക്കമുണ്ട്.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം