ഇതരസംസ്ഥാനക്കാരുടെ ബയോമെട്രിക് വിവരശേഖരണത്തിന് ജനമൈത്രി പൊലീസിന്‍െറ പദ്ധതി

ലഹരി വില്‍പനയിലും മറ്റ് കുറ്റകൃത്യങ്ങളിലും ഇതരസംസ്ഥാന തൊഴിലാളികളുടെ പങ്ക് വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നതിനിടെ നടക്കാവ് ജനമൈത്രി പൊലീസിന്‍െറ നേതൃത്വത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെ ഇവരുടെ ബയോമെട്രിക് വിവരശേഖരണം തുടങ്ങി. വടക്ക്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ആസാം, ബംഗാള്‍, ഒറീസ എന്നിവിടങ്ങളില്‍നിന്നുള്ള തൊഴിലാളികളുടെ വരവ് അടുത്തയിടെ വീണ്ടും വര്‍ധിച്ചിട്ടുണ്ട്. മയക്കുമരുന്ന് വില്‍പന വര്‍ധിച്ചതിന് പിന്നിലും ഇവരുടെ വരവ് കാരണമായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ട കേസുകളുടെ എണ്ണവും അടുത്തയിടെ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. നിര്‍മാണമേഖലയില്‍ ജോലിയും കൂലിയും വര്‍ധിച്ചതും ഇതര സംസ്ഥാന തൊഴിലാളികളുടെ ഒഴുക്കിന് ഇടയായിട്ടുണ്ട്. അടുത്തിടെ ജില്ലയില്‍ കൊലപാതകമുള്‍പ്പെടെയുള്ള ക്രമിനല്‍ കേസുകളില്‍ പ്രതികളായത് ഇതര സംസ്ഥാനക്കാരാണ്. എന്നാല്‍, ഇത്തരക്കാരുടെ പേരോ വിലാസമോ മറ്റെന്തങ്കിലും തിരിച്ചറിയല്‍ രേഖകളോ തൊഴിലുടമയുടെ പക്കല്‍ പോലുമില്ല. ഇത് കേസന്വേഷണത്തിന് പൊലീസിന് കടുത്ത വെല്ലുവിളിയായിരുന്നു. ഈ സഹാചര്യത്തിലാണ് ആധാര്‍ കാര്‍ഡ് മാതൃകയില്‍ ഇതരസംസ്ഥാനക്കാരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്ന പദ്ധതിക്ക് നടക്കാവ് ജനമൈത്രി പൊലീസ് പദ്ധതി ആവിഷ്കരിച്ചത്. സംസ്ഥാനത്ത് കൊല്ലത്ത് മാത്രമാണ് ഇത്തരമൊരു പദ്ധതി നേരത്തേ തുടങ്ങിയത്.

പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഇതര സംസ്ഥാനക്കാരെ സ്റ്റേഷനിലത്തെിച്ച് അവരുടെ പത്ത് വിരലുകളും ബയോമെട്രിക് സ്കാനര്‍ ഉപയോഗിച്ച് കമ്പ്യൂട്ടറില്‍ ശേഖരിക്കുന്നതാണ് യൂനിവേഴ്സല്‍ ബ്രദര്‍ഹുഡ് ആന്‍ഡ് സേഫ്റ്റി മാനനേജ്മെന്‍റ് സിസ്റ്റം എന്ന പദ്ധതിയുടെ രീതി. ജൂണ്‍ 10ന് പദ്ധതിയുടെ ഒൗദ്യോഗിക ഉദ്ഘാടനം നടക്കും. സ്റ്റേഷന്‍ പരിധിയില്‍ ഇതിനകം 500ഓളം ഇതരസംസ്ഥാനക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവങ്കൂറിന്‍െറ സഹായത്തോടെ സ്റ്റേഷനില്‍ ഇതിനായി പ്രത്യേക ഓഫീസും കമ്പ്യൂട്ടര്‍, സ്കാനര്‍ തുടങ്ങിയ സജ്ജീകരണങ്ങളും ഒരുക്കി. ഇതരസംസ്ഥാന തൊഴിലാളികളുടെയും പേരും ഫോട്ടോയും ബയോമെട്രിക് വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് സുരക്ഷാ കാര്‍ഡ്. ഫ്ളാറ്റുകള്‍, സ്ഥാപനങ്ങള്‍, കച്ചവടകേന്ദ്രങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങി ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്ക് വെക്കുന്ന കേന്ദ്രങ്ങളിലെല്ലാം ജനമൈത്രി പൊലീസ് പരിശോധന നടത്തി തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിച്ചാണ് കാര്‍ഡ് തയാറാക്കുന്നത്. ഓരോ തൊഴിലാളിയുടെയും പേരും വിലാസവും ഫോട്ടോയും വിരലടയാളം ഉള്‍പ്പെടെയുള്ള ബയോമെട്രിക്സ് രേഖകളും ശേഖരിക്കും. ഈ വിവരങ്ങള്‍ സത്യമാണോ എന്ന് ഉറപ്പുവരുത്താനായി അതത് സംസ്ഥാനങ്ങളിലെ അധികൃതരുമായി ബന്ധപ്പെട്ട് പരിശോധിക്കാനുള്ള സംവിധാനവും ഉണ്ട്. നടക്കാവ് എസ്.ഐ. ജി. ഗോപകുമാറിന്‍െറ നേതൃത്വത്തില്‍ സ്റ്റേറഷനിലെ മുഴുവന്‍ പൊലീസുകാരും മാസങ്ങളോളം പരിശ്രമിച്ചാണ് സുരക്ഷാകാര്‍ഡുകള്‍ തയാറാക്കിയത്. ജൂണ്‍ പത്തിന് വൈകുന്നേരം നാലിന് ഇംഗ്ളീഷ്പള്ളി പാരീഷ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഉത്തരമഖലാ എ.ഡി.ജി.പി നിഥിന്‍ അഗ്രവാള്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ടി. ബൈജു, ഹോം ഗാര്‍ഡ് അബ്ദുല്‍ സലാം എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.

ജില്ലയില്‍ നിലവില്‍ ആകെ എത്ര ഇതര സംസ്ഥാനക്കാരുണ്ടെന്ന് പോലീസിനോ വിവിധ തൊഴില്‍ ഉടമകള്‍ക്കോ കൃത്യമായ കണക്കില്ല. രണ്ടു വര്‍ഷമായി കണക്കെടുപ്പ് നടക്കുന്നുമില്ല. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത ഇതര സംസ്ഥാനക്കാരുടെ എണ്ണം 30,000ന് താഴെയാണ്. കുറഞ്ഞത് രണ്ടു ലക്ഷം ഇതര സംസ്ഥാനക്കാര്‍ ജില്ലയിലുണ്ടാകുമെന്ന് പൊലീസ് പറയുന്നു. ആളൊഴിഞ്ഞ കടമുറികളിലും വീടുകളിലും മാത്രമല്ല നിര്‍മാണം നടക്കുന്ന കെട്ടിടങ്ങളിലും ഇവര്‍ പാര്‍ക്കുന്നു.

ഏജന്‍സികളും കരാറുകാരും എത്തിക്കുന്ന തൊഴിലാളികളെ അതാത് പൊലീസ് സ്റ്റേഷനുകളിലത്തെി ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ്, വിരലടയാളം എന്നിവ നല്‍കണമെന്നാണ് ചട്ടം. സ്റ്റേഷനുകളില്‍ ഇതിനായി പ്രത്യേകം രജിസ്റ്ററുകളും സൂക്ഷിക്കുന്നുണ്ട്. ഇടനിലക്കാരില്ലാതെ ജോലി തേടി ഒട്ടേറെപ്പേര്‍ ജില്ലയില്‍ ദിവസവും എത്തുന്നുണ്ട്. അയല്‍ സംസ്ഥാനക്കാര്‍ ഒരുമിച്ചുകൂടുന്ന സണ്‍ഡേ മാര്‍ക്കറ്റുകളിലത്തെി മറ്റുള്ളവരോടു ജോലി ചോദിച്ച് തൊഴില്‍ സ്ഥലങ്ങളിലത്തെുന്നവര്‍ പലരാണ്. ലേബര്‍ ക്യാമ്പുകളിലെ പൊലീസ് പരിശോധനയുംകാര്യക്ഷമമല്ല. ഇത് മുതലെടുത്ത് ക്രിമിനലുകളും പലയിടങ്ങളില്‍ തമ്പടിക്കുന്നുണ്ട്. ജോലി സ്ഥലം ഇടക്കിടെ മാറുന്നതിനാല്‍ ഒരു സ്റ്റേഷന്‍ പരിധിയിലും കൃത്യമായി ഇവര്‍ തങ്ങാറില്ല. മദ്യം, മയക്കുമരുന്ന് എന്നിവയുടെ വില്‍പന വര്‍ധിച്ചതിനു പിന്നിലും അയല്‍ സംസ്ഥാനക്കാരുടെ പങ്ക് ചെറുതല്ല.

ഈ സഹാചര്യത്തില്‍ ബയോമെട്രിക് സംവിധാനത്തിലൂടെ ഇതരസംസ്ഥാനക്കാരുടെ വിവര ശേഖരണം പുര്‍ത്തിയാക്കിയാല്‍ കുറ്റകൃത്യങ്ങളുടെ തോത് കുറക്കാനാവുമെന്നാണ് കരുതുന്നത്. ഭാവിയില്‍ സിറ്റിയിലെ മറ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയിലേക്കും ഈ പദ്ധതി ആവിഷ്കരിച്ചേക്കും. 

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം