അവകാശിയെ കാത്ത് കിടക്കുന്ന ചിത്രം
അലക്ഷ്യമായി പാറിക്കളിക്കുന്ന മുടിയിഴകള്‍ക്ക് താഴെ, ഷര്‍ട്ടിന്‍െറ ഏറ്റവും മുകളിലെ ബട്ടണ്‍ അഴിച്ചിട്ട്, സദാ ഗൗരവം തുളുമ്പുന്ന ചിരിക്കാത്ത മുഖവുമായിരിക്കുന്ന എം.ടി വാസുദേവന്‍ നായരുടെ ചിത്രം മലയാളിക്ക് സുപരിചിതം. അദ്ദേഹത്തിന്‍െറ ഇടത്തേ ചിറിക്കോണില്‍ പതിയിരിക്കുന്ന സ്ഥായീഭാവം എന്താണെന്ന് ആലോചിക്കാത്തവരും ചുരുക്കം. പേനയുടെ മഷിക്കോണിലൂടെമാത്രം അറിയുന്നവര്‍ക്കും എം.ടിയെന്ന രണ്ടക്ഷരം ആ മുഖച്ചിത്രമാണ്. എണ്ണംപറഞ്ഞ ചിത്രകാര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും പ്രമേയമായ ആ മുഖം വരയാന്‍ തുനിഞ്ഞപ്പോള്‍ ശരത്ചന്ദ്രന്‍െറ ബ്രഷിനെന്നല്ല കണ്ണിനുപോലും പരിചിതനായിരുന്നില്ല അയാള്‍. ഒരിക്കല്‍ പോലും നേരില്‍ കാണാത്ത നിളയുടെ കഥാകരനെ കാന്‍വാസിലാക്കാന്‍ തുടങ്ങുമ്പോള്‍ ഉള്ളില്‍ മുളപൊട്ടിയ മോഹമാണ് അദ്ദേഹത്തെ നേരില്‍ കാണുമ്പോള്‍ താന്‍ വരച്ച പോര്‍ട്രൈറ്റ് കൈമാറണമെന്ന്. ഏറെ ദൂരെയൊന്നുമല്ളെങ്കിലും, ആറ്റന്‍ബറോയുടെ ലോക പ്രശസ്ത സിനിമ ‘ഗാന്ധി’യുടെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത കോഴിക്കോട്ടുകാരനായ
പി. ശരത്ചന്ദ്രന് ഇതുവരെ അതിന് സാധിച്ചിട്ടില്ല. കോഴിക്കോട് നഗരത്തില്‍ എരഞ്ഞിപ്പാലം ശാസ്ത്രി നഗറില്‍ ശരത്ചന്ദ്രന്‍െറ വീട്ടില്‍ നിന്നും ഏതാനും നാഴിക പടിഞ്ഞാറേക്ക് നടന്നാല്‍ നടക്കാവിലെ കൊട്ടാരം റോഡിലെ സിതാരയില്‍ എം.ടി. വാസുദേവന്‍ നായരുണ്ട്. എന്നിട്ടും ജീവന്‍ തുടിക്കുന്ന ആ ചിത്രം അതിന്‍െറ അവകാശിയെ കാത്ത് കിടക്കുന്നു.
ചുളിവീണ വാര്‍ധക്യത്തിന്‍െറ വര
----------------
നാല് പതിറ്റാണ്ടോളം നീണ്ട മുബൈയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് കോഴിക്കോട് സ്ഥിര താമസമാക്കുമ്പോഴേക്ക് ശരത്ചന്ദ്രന്‍ എന്ന ചിത്രകാരന്‍ ഇന്ത്യയൊട്ടാകെ സഞ്ചരിച്ചിരുന്നു. ഇന്ത്യയിലെ നാടും നഗരവും നല്‍കിയ അനുഭവ പരിസരം തടിച്ച് കുറുകിയ ആ വരകളെ കൂടുതല്‍ മുറിപ്പെടുത്തി. നവീന വര്‍ണരാജിയിലുള്ള ആ പോര്‍ട്രെയിറ്റുകള്‍ക്ക് ഫോട്ടോഗ്രാഫുകളെ വെല്ലുന്ന ജീവനും തുടിപ്പും കണ്ടത്തൊനായി. കാന്‍വാസിന്‍െറ വെള്ള പ്രതലത്തിലേക്ക് സൂക്ഷിച്ച് നോക്കാനെന്നപോലെ വളഞ്ഞ മുതുകും എപ്പോഴും ബ്രഷിന് വേണ്ടി കൊതിക്കുമ്പോലെ ചുളിഞ്ഞ് കോടിയ വിരലുകളും ആ വാര്‍ധക്യത്തെ തെല്ലും അവശനാക്കുന്നില്ല. സഞ്ചരിച്ച നാടിന്‍െറ ചൂടും ചൂരും പേറുന്ന അരജീവിതങ്ങളുടെ വലിഞ്ഞ് മുറുകിയ മുഖങ്ങളെ അയഞ്ഞ പേശികളുള്ള മുഖച്ചിത്രങ്ങളായി ആവിഷ്കരിച്ചു ശരത്. അപരിചിത നാടുകളില്‍, അന്യമായ ഭാഷാഭേദങ്ങള്‍ക്കിടയില്‍ കണ്ട നിരവധി രേഖാചിത്രങ്ങള്‍ വാര്‍ന്നുവീണ ആ കൈകള്‍ക്ക് പക്ഷെ, ഓര്‍മയുറക്കും മുമ്പേ മരണപ്പെട്ട അച്ഛന്‍ പഞ്ഞിക്കല്‍ പത്മനാഭന്‍െറ മുഖം ഓര്‍ത്തെടുക്കാനാവില്ല. ജനിച്ച് രണ്ടാംമാസം അനാഥമാക്കപ്പെട്ട ബാല്യവുമായാണ് ശരത് ചിത്രകലയുടെ ലോകത്ത് പിച്ചവെച്ചത്. വരയുടെയും വര്‍ണങ്ങളുടെയും ലോകത്ത് നാല് പതിറ്റാണ്ടുകാലം ജീവിച്ച മുബൈയില്‍ നിന്നും ജന്മനാട്ടിലേക്ക് വണ്ടി കയറുമ്പോള്‍ പിതൃസ്മരണക്കായി ജലച്ചായത്തില്‍ തീര്‍ത്ത ലാന്‍ഡ്സ്കേപ്പ് മാത്രമായിരുന്നു തുണ. അച്ഛന്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് ഹെഡ്പോസ്റ്റ് ഓഫീസില്‍ തൂങ്ങുന്ന ആ ചിത്രത്തിലൂടെ ശരത് തന്‍െറ പിതാവിനെ അടയാളപ്പെടുത്തി.
അച്ഛന്‍െറ മരണത്തോടെ തലശേരിയിലെ അമ്മവീട്ടിലായി താമസം. 20 അംഗ കുടുംബത്തിലേക്ക് കായ്കറിയും ഇറച്ചിയും മീനും വാങ്ങാന്‍ ഒരു രൂപ ധാരാളമായിരുന്നപ്പോള്‍ ഷീറ്റിന് ഒമ്പത് രൂപയുള്ള വാട്ടര്‍മെന്‍ കടലാസില്‍ ചിത്രവര അഭ്യസിച്ച കൗമാരം. പട്ടിണിയുടെ നിറപ്പകിട്ടും കലയുടെ ആഡംബരവും പഠിപ്പിച്ച തലശേരിയിലെ കേരള സ്കൂള്‍ ഓഫ് ആട്സിന്‍െറ സ്ഥാപകന്‍ സി.വി ബാലന്‍ നായരെ ഗുരുവായി കണ്ടത്തെിയതോടെ തന്‍െറ കറുത്ത കാന്‍വാസില്‍ വെളുപ്പിന്‍െറ നിറസാധ്യതകള്‍ തെളിയുന്നത് ശരത് കണ്ടു. ജലച്ചായത്തില്‍ തലശേരി സമ്പ്രദായത്തിന്‍െറ ഉപജ്ഞാതാവ്. ദേശീയ, സംസ്ഥാന തലങ്ങളില്‍ശ്രദ്ധേയരായ നൂറുകണക്കിന് ശിഷ്യന്മാര്‍. മുഴുമിപ്പിക്കാനാവാത്ത വിഷേശണമുള്ള ഗുരുവിനെ മുഴുവന്‍ ഉള്‍ക്കൊള്ളാത്ത പോര്‍ട്രൈറ്റ് ദക്ഷിണയായി നല്‍കി ശരത്.
ചിത്രകലാ അധ്യാപകനാവാന്‍ അവസരം ലഭിച്ചപ്പോള്‍ കൊല്‍ക്കത്തയിലോ മുബൈയിലോ പോയി രക്ഷപ്പെടാനായിരുന്നു ഉപദേശം. അന്ന്, 19ാം വയസില്‍ ആ വാക്കിന്‍െറ ബലത്തില്‍ പുറപ്പെട്ടുപോയതാണ് മുബൈയിലേക്ക്. ഏതൊരു മലബാറിയെയും പൊലെ കപ്പലണ്ടിയുടെയും പൈപ്പ് വെള്ളത്തിന്‍െറയും രുചിയറിഞ്ഞ മാസങ്ങള്‍ക്കൊടുവില്‍ ടാഗോറിന്‍െറ ശാന്തിനികേതനില്‍ വര പഠിച്ച എന്‍.ആര്‍. ഡേയുടെ പക്കലത്തെിയതോടെ ജീവിതത്തിന്‍െറ ഋജുരേഖക്ക് തിടംവച്ചു. വ്യത്യസ്ത ഭാഷകളുടെയും സംസ്കാരത്തിന്‍െറയും സംഗമ സ്ഥലമായ മറാഠി തെരുവുകളില്‍ ചിത്രകലയുടെ പുതിയ നിറവും മണവും രുചിച്ചു. സിഗരറ്റ് കൂടുകള്‍കൊണ്ട് ലോകഭൂപടം തീര്‍ത്താല്‍ അതില്‍ ശരതിന്‍െറ വിരല്‍പാടുകളുണ്ടാവും. ലോകത്തിന്‍െറ പലഭാഗത്തും വില്‍ക്കുന്ന 800ല്‍ പരം സിഗരറ്റ് പായ്ക്കറ്റുകള്‍ രൂപകല്‍പന ചെയ്തത് കേരളം തിരിച്ചറിയാത്ത ശരത്ചന്ദ്രനാണ്. മുബൈ വാസത്തിനിടെ കണ്ടുതീര്‍ത്ത കാഴ്ചകള്‍ അപ്പാടെ കാന്‍വാസില്‍ പകര്‍ത്തി. പക്ഷി മൃഗാദികള്‍ക്കും പ്രകൃതിദൃശ്യങ്ങള്‍ക്കുമൊപ്പം മണാലിയിലെ നാടോടി സ്ത്രീയും കണ്ണൂരിലെ പൂജാരിയും മരിജ്വാന പുകക്കുന്ന സന്യാസിയും ഉള്‍നാടന്‍ ഗ്രാമത്തിലൂടെ കാളവണ്ടിയില്‍ യാത്രചെയ്യുന്ന സ്ത്രീ തൊഴിലാളിയുമായി നിരവധി ചിത്രങ്ങള്‍.
കാന്‍വാസിലൊതുങ്ങാത്ത ജീവിതങ്ങള്‍
--------------------
യാത്രയുടെ കാഴ്ചപ്പുറങ്ങളില്‍ കാമറയില്‍ പതിഞ്ഞവരുടെ സൂക്ഷ്മ വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന കണ്ണുകള്‍ക്ക് വേണ്ടിയുള്ള അന്വേഷണമാണ് ശരതിന്‍െറ പോര്‍ട്രെയ്റ്റുകള്‍. ആ കാമറയില്‍പതിയുന്ന ജീവജാലങ്ങള്‍ ആര്‍ച്ച്ഷീറ്റ് കാന്‍വാസില്‍ പുനര്‍ജനിക്കുമ്പോള്‍ ജ്വലിക്കുന്ന കണ്ണുകളിലൂടെ അപൂര്‍വമായതെന്തോ വിനിമയം ചെയ്യുന്നുണ്ട്. വരയുന്ന മാധ്യമം ജലച്ചായമായാലും അക്രിലിക്കായാലും ഓര്‍മ്മയുടെ പാലറ്റില്‍ അവയുടെ നിറഭേദങ്ങള്‍ക്ക് മങ്ങലേല്‍ക്കാതിരിക്കാനാണ് കാമറ. അന്യദേശങ്ങളുടെ വിഭിന്ന ഫ്രേമുകളില്‍ കാണുന്ന ജീവിതങ്ങളെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ഫോട്ടോഗ്രഫി മൂഡ്.പോര്‍ട്രേയ്റ്റായലും ലാന്‍ഡ്സ്കേപ്പായാലും ചിത്രകാരന്‍െറ വിരലുകളില്‍ ഭദ്രമായ സ്ട്രോക്കുകള്‍.
പഴയ ബുദ്ധകേന്ദ്രമായ ഭോപ്പാലിലെ സാച്ചീസ് ദുബ്ബയിലെ ആനപ്പുറത്തേറി ഭിക്ഷ തേടുന്ന സന്ന്യാസിമാരുടെ ചിത്രം തയാറാക്കിയത് വേറിട്ട അനുഭവമായിരുന്നെന്ന് ശരത്. പകുതിവീതം ഭൂമിയുടെ അടിയിലും പുറത്തുമായി കാണുന്ന 37 അടിയുള്ള ശിവലിംഗത്തെ ആരാധിക്കുന്നവര്‍. സാച്ചീസിലെ ബുദ്ധ പാരമ്പര്യത്തെ ബ്രാഹ്മണിസവും ആര്യമതാചാരങ്ങളും ചേര്‍ന്ന് വിഴുങ്ങിയെങ്കിലും ഉത്തരേന്ത്യയിലെ പ്രധാന തീര്‍ഥാടന കേന്ദ്രം. ശ്രീബുദ്ധന്‍െറ ബോധോദയ സ്മൃതികളുയര്‍ത്തി അരയാല്‍ തണലില്‍ കുറേ സാധുക്കള്‍. സന്ന്യാസികളെ കണ്ട് ടാക്സി നിര്‍ത്തി ഫോട്ടോ എടുത്തതോടെ അവരുടെ മട്ടുമാറി. അവര്‍ ഓടിവന്ന് തടയാന്‍ ശ്രമിക്കുമ്പോഴേക്ക് കാറുമായി രക്ഷപ്പെട്ടു. തൊട്ടുപിന്നാലെ വന്ന ജപ്പാനീസുകള്‍ ഫോട്ടോ എടുത്തങ്കിലും അവരില്‍ നിന്ന് പൈസ വസൂലാക്കി. ആത്മീയതയുടെ ഈ വ്യാപാരികളുടെ ജീവിതം പകര്‍ത്തുക ശ്രമകരമാണ്. അനുമതിയില്ലാതെ ഫോട്ടോ എടുത്താല്‍ അവര്‍ വിടില്ല. ഒരുവേള പണം കൊടുത്ത് രക്ഷപ്പെടാന്‍ പോലുമാവില്ല അത്തരം ഊരാക്കുടുക്കുകളില്‍ നിന്ന്- ശരത് ഓര്‍ക്കുന്നു.
കുളു മലമുകളില്‍ പൈന്‍കാടുകളെ ആരാധിച്ച് കഴിയുന്ന ആദിവാസി സ്ത്രീയുടെ പടം പകര്‍ത്തിയത് മറ്റൊരു അനുഭവമാണ്. ലോകം കീഴടക്കിയ അലക്സാണ്ടര്‍ ചക്രവര്‍ത്തിക്കൊപ്പം വന്ന് മണാലിയിലെ പര്‍വത നിരകളില്‍ വാസമുറപ്പിച്ചവര്‍. പ്രകൃതിയോടുള്ള ഉപാസനയായാണ് ഈ ആദിമ വിഭാഗം പൈന്‍മരങ്ങളെ ആരാധിക്കുന്നത്. കടുത്ത മഞ്ഞുവന്ന് തങ്ങളുടെ വീടും കൃഷിയിടവും നശിക്കാതിരിക്കാനാണ് പക്ഷിത്തൂവലും മറ്റും വെച്ച് അലങ്കരിച്ച് മരത്തെ പൂജിക്കുന്നത്. ചുളി വീണ തൊലിയും ആടയാഭരണങ്ങളും കടും നിറത്തിലുള്ള ചേല ചുറ്റിയ മധ്യവയസ്കയെ കണ്ടുമുട്ടിയത് അവിടെയാണ്. അവരെ കണ്ട് ഫോട്ടോ എടുക്കണമെന്ന് പറഞ്ഞപ്പോര്‍ പണം ആവശ്യപ്പെട്ടു. പത്ത് രൂപ കൊടുത്തുപ്പോള്‍ തന്‍െറ ചിത്രത്തിന് ഇത്രയും തുച്ഛമായ വില പോരെന്നായി. കൂടുതല്‍ പണം കൊടുത്തപ്പോഴാണ് ചിത്രമെടുക്കാന്‍ സമ്മതിച്ചത്. ആ പടമാണ് പിന്നീട് മണാലിയിലെ നാടോടി സ്ത്രീയായത്. പോര്‍ട്രൈറ്റുകളുടെ കണ്ണും മുടിയിഴകളുമാണ് വരകള്‍ക്കിടയിലെ അനുഭവ സംവേദമെന്ന് ശരത്. അതിനായി വിലകൂടിയ പെയ്സ്റ്റല്‍ പൗഡര്‍ വിദേശത്തുനിന്ന് വരുത്തിക്കാറാണ് ശരത്.
അംഗീകാരത്തിന്‍െറ മുദ്രകള്‍
----------------------
1982ലാണ് ശരതിന്‍െറ ജീവിതത്തിലെ ഏറ്റവും പ്രധാന സംഭവങ്ങളിലൊന്നായ ഗാന്ധി ചിത്രത്തിന്‍െറ പോസ്റ്റര്‍ ഡിസൈന്‍ ചെയ്യാനുള്ള അവസരം ലഭിക്കുന്നത്. സര്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ വിഖ്യാത സിനിമ ഗാന്ധിയുടെ പോസ്റ്റര്‍ തയാറാക്കിയത് മലയാളിയാളെന്ന് ഇന്നും പലര്‍ക്കും അറിയില്ല. സോഴ്സ് എന്ന പരസ്യ കമ്പനിവഴി യാദൃശ്ചികമായാണ് ആ പോസ്റ്റര്‍ ഡിസൈനിങിലത്തെുന്നത്. ആര്‍ട് ഡയറക്ടറായിരുന്ന ഗോള്‍ഡന്‍ ടുബാക്കോയെന്ന സിഗരറ്റ് കമ്പനിയുടെ ജനറല്‍മാനേജരുടെ സുഹൃത്തായിരുന്നു സോഴ്സിന്‍െറ ഉടമ. അദ്ദേഹം വഴിയാണ് അവസരം ലഭിച്ചത്്. കൊമേഴ്ഷ്യല്‍ ചിത്രമായ ‘ഷോലെ’യെപോലെ കളര്‍ഫുള്ളായ പോസ്റ്ററുകള്‍ വേണമെന്നതായിരുന്നു നിര്‍ദേശം. സാങ്കേതികവിദ്യ ഇത്രയൊന്നും വളരാത്ത അക്കാലത്ത് ആര്‍ട് ഫിലിമാണെന്ന് തോന്നാത്ത വിധത്തിലുള്ള പോസ്റ്ററുകള്‍ തയാറാക്കുക വലിയ വെല്ലുവിളിയാണ്. പോസ്റ്റര്‍ വലിപ്പത്തിലുള്ള സ്റ്റില്ലുകള്‍ കുറവായതിനാല്‍ മിക്ക ഡിസൈനുകളും പെയിന്‍റ് ചെയ്യേണ്ടിവന്നു. സിനിമയില്‍ ഗാന്ധി വേഷം ചെയ്ത ബെന്‍ കിങ്സ്ലിയുടെ ഒട്ടേറെ പോര്‍ട്രൈറ്റുകള്‍ വരച്ചു. മൂന്ന് വ്യത്യസ്ത പ്രായങ്ങളിലുള്ള ഗാന്ധി രൂപവും ജാലിയന്‍വാലാ ബാഗിന്‍െറ പശ്ചാതലത്തില്‍ നില്‍ക്കുന്ന ഗാന്ധിയുമാണ് പോസ്റ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ടത്. മുസാഫിര്‍ അലിയെ പോലുള്ള സിനിമാ പ്രവര്‍ത്തകരുമായി അടുത്ത ബന്ധമായെങ്കിലും ആ മേഖലയിലേക്ക് തിരിഞ്ഞില്ല.
ഗാന്ധിക്കും മുമ്പ് 1963ല്‍ ഏക് മുസാഫിര്‍ ഏക് ഹസീന എന്ന ചിത്രത്തിനുവേണ്ടി വരച്ച പോസ്റ്ററിന് ദേശീയ ബഹുമതിയും ശരതിനെ തേടിയത്തെിയിട്ടുണ്ട്. തലശേരിയില്‍ ചിത്രകലാ വിദ്യാര്‍ഥിയായിരിക്കുമ്പോഴായിരുന്നു അത്. മികച്ച രണ്ടാമത്തെ പോസ്റ്ററിനുള്ള 350രൂപ സമ്മാനം ലഭിച്ചത് വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്ന് മാത്രം. പുരസ്കാര വിവരമറിയുന്ന സുഹൃത്തായ നിയമ വിദഗ്ധന്‍ വക്കീല്‍ നോട്ടീസ് അയച്ചപ്പോയാണ് സിനിമാ പ്രവര്‍ത്തകര്‍ പ്രതിഫലം നല്‍കിയത്. 1964ല്‍ മുബൈയിലേക്ക് വണ്ടി കയറുമ്പോള്‍ ശരതിന്‍െറ അനുഭവ സമ്പത്ത് ഇതുമാത്രമായിരുന്നു.
മാല്‍ബറോ സിഗരറ്റ് കമ്പനിയും ഫിലിപ് മോറിസും ചേര്‍ന്ന് 2002ല്‍ ദുബൈയില്‍ സംഘടിപ്പിച്ച മത്സരത്തില്‍ ലഭിച്ച മൂന്നര ലക്ഷം രൂപ വിലവരുന്ന ജൂക്ബോക്സ് അത്യപൂര്‍വ ബഹുമതിയാണ്. ശരത് രൂപകല്‍പന ചെയ്ത സിഗരറ്റിന്‍െറ പരസ്യമുള്ള വിന്‍േറജ് കാറിന് അന്ന് രണ്ടാം സ്ഥാനമായിരുന്നു. പണമിട്ടാല്‍ പാട്ടുകേള്‍ക്കുന്ന നൂറ് സീ.ഡികള്‍ ഉള്‍പ്പെടുന്ന ആ പെട്ടി അക്കാലത്തെ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. വിവിധ ജില്ലകളിലായി ഇതിനകം നിരവധി ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടും 2014ല്‍ കേരള ലളിതകലാ അക്കാദമിയുടെ പ്രത്യേക പരാമര്‍ശമാണ് മലയാളക്കരയില്‍ നിന്ന് ലഭിച്ച ഏക അംഗീകാരം.
ലഭ്യമായ സങ്കേതങ്ങളെല്ലാം പരീക്ഷിച്ച് ചിത്രകലയില്‍ തന്‍േറതായ ശൈലി രൂപപ്പെടുത്താനാണ് ശരത് ശ്രമിച്ചത്. പെയ്സ്റ്റല്‍, കളര്‍ പെന്‍സില്‍, ചാര്‍കോള്‍, ജലച്ചായം, അക്രലിക്, എണ്ണച്ചായം, അക്വാ ഓയില്‍ പെയിന്‍റ്, നൈഫ് ഓയില്‍ പെയിന്‍റ് തുടങ്ങി വ്യത്യസ്ത മാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള ചിത്രങ്ങള്‍. ആവിഷ്കരിക്കുന്ന പ്രമേയത്തിന്‍െറ തീവ്രതക്കനുസരിച്ച് ചിത്രരചനക്കുപയോഗിക്കുന്ന മാധ്യമത്തിലും കൃത്യമായ തെരഞ്ഞെടുപ്പ്. ജലച്ചായത്തിന്‍െറയും എണ്ണച്ചായത്തിന്‍െറയും സൗമ്യതക്കൊപ്പം പരുക്കന്‍ പ്രതലങ്ങള്‍ സൃഷ്ടിക്കുന്ന അക്രിലിക് ചായങ്ങളും ഉപയോഗിക്കുന്നു. ഒരു ചിത്രകാരന് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത വിധം വലതുകൈ തളര്‍ന്ന് പോയിട്ടും വരകളുടെ ലോകത്തേക്ക് തിരിച്ചുവന്നത് വിരലുകള്‍ക്കിടയിലെ ബ്രിഷിനോടുള്ള പ്രണയം കൊണ്ടാണ്. മുബൈയിലെ സിഗരറ്റ് കമ്പനിയില്‍ നിന്ന് പിരിയുന്നതും പ്രമേഹം മുര്‍ച്ഛിച്ച് വലതുകൈ തളരുന്നതും ഒരേകാലത്താണ്. ഇനി നിറങ്ങള്‍ ചാലിച്ച് വരക്കാനാവില്ലല്ളോയെന്ന് ഓര്‍ത്ത് ദുഖിക്കാന്‍ ശരതിന് മനസില്ലായിരുന്നു. മൂന്നുമാസത്തെ നിരന്തര പരിശീലനവും മരുന്നും വഴി ചലനശേഷി വീണ്ടെടുത്ത് പെയിന്‍റ് ബ്രഷ് കൈയിലെടുത്താണ് എം.ടിയുടേത് ഉള്‍പ്പെടയുള്ള ചിത്രങ്ങള്‍ വീണ്ടും വരച്ച് തുടങ്ങിയത്.
അവകാശിയെ കണ്ടത്തെുമോ ആ ചിത്രം
----------------------
സ്ഫടിക തിളക്കമുള്ള കണ്ണുകളില്‍ എരിയുന്ന ബീഡിപ്പുകയുടെ വിഷാദച്ഛവി മറക്കുന്ന വലിയ ഫ്രേമുള്ള വട്ടക്കണ്ണടയുമായി എം.ടിയുടെ മുഖച്ചിത്രം ഇപ്പോഴും ശരതിന്‍െറ വീട്ടില്‍ അതിന്‍െറ അവകാശിക്കായി തൂങ്ങികിടക്കുന്നു. ഒരിക്കല്‍, കോഴിക്കോട്ടെ പൊതുവേദിയില്‍ തങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നെങ്കിലും തിരക്കിനിടയില്‍ കൈമാറാനയില്ളെന്ന് ശരത് ഓര്‍ക്കുന്നു. അന്ന് പരിപാടിയില്‍ പങ്കെടുത്ത പലരും എം.ടിക്ക് വിലപിടിപ്പുള്ള സമ്മാനം നല്‍കാന്‍ മത്സരിച്ചപ്പോള്‍ വലിയ അവകാശ വാദങ്ങളൊന്നുമില്ലാത്ത പോര്‍ട്രൈറ്റുമായി ആ 74കാരന് വീട്ടിലേക്ക് മടങ്ങേണ്ടി വന്നു. വരുന്ന മാര്‍ച്ച് മുതല്‍ കോഴിക്കാട് ആര്‍ട് ഗാലറിയില്‍ വീണ്ടും ചിത്ര പ്രദര്‍ശനം നടത്താനുള്ള ഒരുക്കത്തിലാണ് ശരത്. വലിയ വായനക്കാരനൊന്നുമല്ളെങ്കിലും ആ ചടങ്ങിന്‍െറ ഉദ്ഘാടകനായി മലയാളത്തിന്‍െറ എഴുത്തുകാരനെ കിട്ടിയിരുന്നെങ്കില്‍ ആ ചിത്രത്തിന് അതിന്‍െറ അവകാശിയെ കണ്ടത്തൊനവുമെന്ന് ശരതിന് പ്രതീക്ഷയുണ്ട്. ഭരതപുഴയുടെ അപ്പുറത്ത് ഭാവനയുടെ കൂടല്ലൂര്‍ സ്വപ്നങ്ങളില്‍ അന്തിയുറങ്ങുമ്പോള്‍ ഇക്കരെ ശരത് കാണുന്നതെല്ലാം കടലാസില്‍ വരച്ചുചേര്‍ക്കുകയായിരുന്നു.
വി. സുധീര്‍
മനോഹരം. ഒറ്റയിരുപ്പിൽ വായിച്ചു
ReplyDeleteകമൻറ് ഇപ്പോഴാ കണ്ടത്....
Delete