സ്ത്രീ ശല്യക്കാര്‍ സൂക്ഷിക്കുക! ഷോക്കടിപ്പിക്കും വാച്ചുമായി അതീര്‍ഥ്


കണ്ടുപിടിത്തങ്ങളില്‍ കേമനാണ് ഈ പ്ളസ് വണ്‍ വിദ്യാര്‍ഥി. തിരുവനന്തപുരം തിരുമല എ.എം.എച്ച്.എസ്.എസിലെ   അതീ ര്‍ഥ് ചന്ദ്രനാണ് ദേശീയ ശാസ്ത്ര കോണ്‍ഗ്രസില്‍ വൈവിധ്യമാര്‍ന്ന ഉപകരണങ്ങളുമായത്തെിയത്.  
ആക്രമണത്തില്‍നിന്ന് സ്ത്രീക്ക് സുരക്ഷ നല്‍കുന്ന വാച്ച്, ഇലക്ട്രിക് ഗണ്‍ എന്നിവയാണ് പ്രധാന കണ്ടുപിടിത്തങ്ങള്‍. ട്രാന്‍സ്ഫോമര്‍, ഇലക്ട്രോണിക് ചിപ്പ് തുടങ്ങിയവ ഉപയോഗിച്ച് 500 രൂപ ചെലവില്‍ നിര്‍മിക്കാവുന്നതാണിത്. വാച്ച് കെട്ടിയാല്‍ സ്ത്രീ ആക്രമിക്കപ്പെടുമ്പോള്‍ ഇതിലെ ഒമ്പത് വാട്ട് ബാറ്ററിയില്‍നിന്ന് വൈദ്യുതി പ്രവാഹമുണ്ടായി അക്രമിക്ക് ഷോക്കേല്‍ക്കും. ഒപ്പം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ മുന്നറിയിപ്പ് സൈററണും മുഴങ്ങും.
സമചതുരാകൃതിയിലുള്ള ചെറിയ ‘ഇലക്ട്രിക് ഗണ്‍’ യാത്രാവേളകളില്‍ കൂടെ കരുതാം. ആക്രമിക്കപ്പെടുമ്പോള്‍ ഇതിലെ സ്വിച്ച് അമര്‍ത്തിയാല്‍ അക്രമിക്ക് ഷോക്കേ ല്‍ക്കും. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ ബോളാണ് ഇതിന് സഹായിക്കുന്നത്.  
നിരവധി സുപ്രധാന കണ്ടുപിടുത്തങ്ങള്‍ നടത്തിയിട്ടുണ്ട് അതീര്‍ഥ്. ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടാവുന്ന അപകടങ്ങളില്ലാതാക്കുന്ന കണ്ടുപിടുത്തം നടത്താന്‍ ഡിവിഷനല്‍ മാനേജര്‍ (ഡി.ആര്‍.എം) രാജേഷ് അഗര്‍വാള്‍ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. ഇതിന്‍െറ നിര്‍മാണം പൂര്‍ത്തിയായി ഉടന്‍ ഡി.ആര്‍.എമ്മിന് കൈമാറും. രണ്ട് ട്രെയിനുകള്‍ മുഖാമുഖം വരുമ്പോള്‍ ഓട്ടോമാറ്റിക്കായി നിന്നുപോകുന്ന സംവിധാനമാണ് ആവിഷ്കരിക്കുന്നത്. 
സ്കൂള്‍ ശാസ്ത്രമേളയില്‍ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട അതീര്‍ഥിന്‍െറ മറ്റൊരു കണ്ടുപിടുത്തമാണ് ‘ബൈക്ക് സെക്യൂരിറ്റി അലാറം’. ബൈക്കുകളെ ഉടമയുടെ മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ച് മോഷണം തടയുന്നതാണിത്. മൊബൈല്‍ സിഗ്നലുകളും ബൈക്കുകളും തമ്മില്‍ ബന്ധിപ്പിച്ച് ബൈക്ക് കവരുന്നത് തടയാനാവും. മോഷണം പോയ ബൈക്കില്‍ ഘടിപ്പിക്കുന്ന പ്രത്യേക സ്വിച്ച് ഓണായിരിക്കുമ്പോള്‍ മാത്രമേ ഇത് പ്രവര്‍ത്തിക്കൂ. മോഷ്ടിക്കപ്പെട്ടാല്‍ ബൈക്കുമായി രഹസ്യമായി ബന്ധിപ്പിച്ചിരിക്കുന്ന ഉപകരണത്തിലേക്ക് ഫോണ്‍ ചെയ്യണം. അപ്പോള്‍ ഇഗ്നീഷ്യന്‍ കോയില്‍ പ്രവര്‍ത്തനം നിലക്കുകയും ബൈക്ക് നില്‍ക്കുകയും ചെയ്യും. മൊബൈല്‍ ഫോണ്‍ സുരക്ഷാ സംവിധാനമാണ് മറ്റൊന്ന്. വീടുകളുടെ പ്രധാന വാതിലിന് പിന്നിലായി പ്രത്യേക ഉപകരണങ്ങള്‍ സ്ഥാപിക്കുകയും കള്ളന്മാര്‍ വാതില്‍ കുത്തിത്തുറക്കുമ്പോള്‍ മൊബൈലിലേക്ക് അറിയിപ്പ് വരികയും ചെയ്യും. അപ്പോള്‍ തിരികെ ആ ഉപകരണവുമായി ഫോണില്‍ ബന്ധപ്പെടണം. ഈ സമയം വാതിലിന്‍െറ പൂട്ടില്‍ വൈദ്യുതി പ്രവാഹമുണ്ടാകുകയും മോഷ്ടാവിന്  ഷോക്കേല്‍ക്കുകയും ചെയ്യും. ഒപ്പം വീട്ടിലെ ലൈറ്റുകള്‍ പ്രകാശിക്കുകയും അലാറമടിക്കുകയും ചെയ്യും. സ്ത്രീകളുടെ മോതിരത്തിലൂടെ വൈദ്യുതി പ്രവാഹം ഉണ്ടാകുന്ന തരത്തിലുള്ള ഉപകരണവും ഉണ്ട്. സൈക്കിള്‍ ഓടിക്കുന്നതോടൊപ്പം അധിക ഊര്‍ജം സൃഷ്ടിക്കാന്‍ കഴിയുന്ന യന്ത്രവും ഉണ്ടാക്കിയിട്ടുണ്ട്. കുട്ടികള്‍ക്കും മറ്റും കളിക്കാനുപയോഗിക്കുന്ന വയര്‍ലെസ് ഗണ്‍ ആണ് മറ്റൊന്ന്. 
തിരുവനന്തപുരം റെയില്‍വേ ഡിവിഷനിലെ ഇലക്ട്രീഷ്യനായ പൂജപ്പുര റയില്‍വേ കോട്ടേജില്‍ ചന്ദ്രന്‍െറയും പുഷ്പയുടെയും മകനാണ് കുട്ടി ശാസ്ത്രജ്ഞന്‍. സഹോദരി അതീര്‍ഥ മെഡിക്കല്‍ വിദ്യാര്‍ഥിയാണ്. പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇന്നോ ആക്ഷന്‍ ഇന്ത്യ എന്ന സംഘടനയിലൂടെയാണ് അതീര്‍ഥിന് ദേശീയ പ്രദര്‍ശനത്തില്‍ അവസരം ലഭിച്ചത്. ഇവരുടെ കീഴില്‍ ആദ്യമായാണ് വിദ്യാര്‍ഥികള്‍ ദേശീയ ശാസ്ത്ര കോണ്‍ഗ്രസില്‍ സ്വന്തം കണ്ടുപിടുത്തങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. പാലക്കാട് കാരക്കുറിശ്ശി വി.എച്ച്.എസ്.എസിലെ ഫൈസല്‍, രാഹുല്‍ എന്നിവരുടെ ‘പെന്‍ ആന്‍ഡ് ടെസ്റ്റര്‍’, കോഴിക്കോട് ചേവായൂര്‍ പ്രസന്‍േറഷന്‍ സ്കൂളിലെ നേഹയുടെ ‘സോളാര്‍ സൈക്കിള്‍’ എന്നിവയും ഡയറക്ടര്‍ ജെയിംസിന്‍െറ നേതൃത്വത്തില്‍ പ്രദര്‍ശന നഗരിയിലത്തെയിട്ടുണ്ട്. 

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം