വീണ്ടും വിവാദ ഭൂമി കൈയ്യേറാന്‍ ശ്രമം

കോട്ടക്കല്‍: തിരൂരങ്ങാടി താലൂക്കില്‍ തെന്നല വില്ലേജില്‍ വിവാദ ഭൂമി കൈയ്യേറാന്‍ വീണ്ടും ശ്രമം. എടരിക്കോട് ടെക്സ്റ്റൈല്‍സിനു സമീപത്തെ 1.16 ഏക്കര്‍ ഭൂമിയാണ് സ്വകാര്യ വ്യക്തികള്‍ വളച്ചുകെട്ടി കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നത്. വില്ലേജ് രേഖകള്‍ പ്രകാരം റി. സ. 139/19, 139/20 ഭൂമി ജന്മിയോ അവകാശികളോ ഇല്ലാത്ത നികുതി കെട്ടാത്ത (നി. കെ) ഭൂമിയാണ്. ആരും നികുതി കെട്ടാത്തതിനാല്‍ തന്നെ സര്‍ക്കാരില്‍ നിക്ഷിപ്തമായ ഈ ഭൂമിയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കൈയ്യേറാന്‍ ശ്രമിക്കുന്നത്.
ആവശ്യമായ രേഖകളൊന്നുമില്ലാതെ 1996 മെയില്‍ ഈ ഭുമി  റവന്യൂ അധികൃതര്‍ സ്വകാര്യ വ്യക്തിക്ക് രജിസ്റ്റര്‍ ചെയ്ത് നല്‍കിയത് വിവാദമായിരുന്നു. ഇതില്‍ 64 സെന്‍റ് ഭൂമി പിന്നീട് രണ്ട് പേര്‍ക്കായി കൈമാറുകയും ചെയ് ഇതേ തുടര്‍ന്ന് സി. പി. ഐ ജില്ലാ കമ്മറ്റി അംഗം ജി. സുരേഷ് കുമാറിന്‍െറ പരാതിയില്‍ അന്വേഷണം നടത്തിയ നോര്‍ത് സോണ്‍ റവന്യൂ വിജിലന്‍സ് കലക്ടറുടെ  റിപ്പോട്ടിന്‍മേല്‍ അന്നത്തെ തെന്നല വില്ലേജ് ഓഫീസര്‍ വീരാനെ 1998 നവംബറില്‍ പിരിച്ച് വിട്ടു. പ്രസ്തുത ഭൂമി കൈയ്യേറ്റത്തിന്‍െറ ഫയലുകള്‍ തീര്‍പ്പാക്കാനായി റവന്യൂ സെക്രട്ടറിയുടെയും റവന്യൂ വിജിലന്‍സിന്‍െറയും മുമ്പിലിരിക്കെയാണ് പുതിയ കൈയ്യേറ്റ ശ്രമം. അവധി ദിവസമായ രണ്ടാം ശനിയാഴ്ചയാണ് പ്രസ്തുത ഭൂമിയില്‍ അവകാശമുന്നയിച്ച്  സ്വകാര്യ വ്യക്തി വീണ്ടും വളച്ചുകെട്ടിയത്. ഇതോടെ ഈ ഭുമിയുടെ വശങ്ങളില്‍ താമസിക്കുന്ന ദലിത് കുടുംബങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് വഴി നടക്കാന്‍ കഴിയാത്ത അവസ്ഥയായി.
പ്രദേശത്തെ രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെയാണ് പുതിയ ഭൂമി കൈയ്യേറ്റം. ഈ ഭുമി പതിച്ചു കിട്ടാന്‍ പലതവണ പലരും ശ്രമിക്കുകയും നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് വിഫലമാകുകയുമായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനോടടുപ്പിച്ചാണ് സര്‍ക്കാര്‍ ഭൂമി കൈക്കലാക്കാന്‍ വിവിധ രാഷ്ട്രീയ നേതാക്കളുടെ നേതൃത്വത്തില്‍ വീണ്ടും ശ്രമം തുടങ്ങിയത്. റവന്യൂ അധികാരവും ഭരണവും മാറുമെന്ന് മുന്‍കൂട്ടി കണ്ട് ഭൂമി പതിച്ച് കിട്ടാന്‍ ആവശ്യമായ സഹായം ചെയ്താല്‍ അതേസ്ഥലത്ത് ഭൂമിയായോ ലക്ഷങ്ങള്‍ പണമായോ പ്രതിഫലം നല്‍കാമെന്നും മുന്‍ മന്ത്രിസഭയില്‍ സ്വാധീനമുള്ള ഒരു വ്യക്തിയോട് പ്രാദേശിക നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ നീക്കം ഫലിക്കാത്തതിനാലാണ് ഇപ്പോള്‍ രാഷ്ട്രീയ നേതാക്കളുടെയും ഭൂമി കച്ചവടക്കാരുടെയും പിന്തുണയില്‍ സ്വകാര്യ വ്യക്തി വിവാദ ഭൂമി വീണ്ടും വളച്ചുകെട്ടിയത്. ഇതിനിടെ, മൂന്നിയുരിലുള്ള മറ്റൊരു വ്യക്തി ഈ ഭൂമി പതിച്ച് കിട്ടാന്‍ തിരൂര്‍ ആര്‍. ഡി. ഒക്ക് അപേക്ഷ നല്‍കിയിരുന്നു. നി. കെ ഭൂമി പതിച്ച് കിട്ടണമെങ്കില്‍ അവകാശം തെളിയിക്കുന്ന മുഴുവന്‍ രേഖകളും ഹാജരാക്കണമെന്നാണ് പുതിയ ചട്ടം. ഇതിന് സാധിക്കാത്തതിനാല്‍ ആര്‍. ഡി. ഒ അപേക്ഷ തള്ളിയതിനു പിന്നാലെയാണ് ഇപ്പോള്‍ വളച്ചുകെട്ടല്‍ നടന്നത്.
വ്യാജ രേഖകള്‍ ചമച്ചും രാഷ്ട്രീയ സ്വാധീനമുപയോഗിച്ചും സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാനുള്ള ശ്രമം കാലങ്ങളായി തുടങ്ങിയതാണെങ്കിലും അധികൃതര്‍ ഇതിനെതിരെ മൗനം പാലിക്കുകയാണ്. ഭൂമി കൈയ്യേറ്റത്തിന് റവന്യൂ അധികൃതരുടെ സഹായം ലഭിക്കുന്നുമുണ്ട്. നിര്‍ദ്ദിഷ്ട ഭൂമി ഏറ്റെടുത്ത് ദുര്‍ബല വിഭാഗങ്ങള്‍ക്ക് പതിച്ച് നല്‍കാന്‍ നടപടി കൈക്കൊള്ളണമെന്ന് നേരത്തേ റവന്യൂ വിജിലന്‍സ് നിര്‍ദേശിച്ചെങ്കിലും ഇതുവരെ നടപടി ഉണ്ടാകാത്തതിനാലാണ് വീണ്ടും കൈയ്യേറ്റം നടന്നത്. ഇത് സംബന്ധിച്ച സമഗ്ര റിപ്പോര്‍ട്ട് വിജിലന്‍സും ജില്ലാ കലക്ടറും സര്‍ക്കാറിന് നല്‍കിയിരുന്നു.
വി. സുധീര്‍

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം