ദൈവം ആ ചോദ്യം ഉന്നയിക്കുന്ന അതിഭയങ്കരമായ നിമിഷത്തെക്കുറിച്ചോര്‍ത്ത് ഞാന്‍ എന്നും നടുങ്ങിയിരുന്നു. ‘ഒരു തെളിവ് കാണിച്ചുതരൂ. ഭൂമിയില്‍ ധൂര്‍ത്തടിച്ച ലക്ഷക്കണക്കിന് മണിക്കൂറുകള്‍ക്കിടയില്‍, സ്വന്തം ശരീരത്തിന്‍െറയും മനസ്സിന്‍െറയും സുഖങ്ങള്‍ക്കായല്ലാതെ വരുംതലമുറക്കായി നീ കൊളുത്തിവെച്ച ഏതെങ്കിലുമൊരു വെളിച്ചത്തിനായുള്ള തെളിവ്.’ ഞാന്‍ മുഖം കുനിച്ചുനില്‍ക്കും. ജീവിച്ചിരിക്കുമ്പോള്‍ അനുഭവിച്ചതിന്‍െറ പതിനാറിരട്ടിയെങ്കിലും അപകര്‍ഷതാബോധം അപ്പോഴെന്നെ വിഴുങ്ങാന്‍ തുടങ്ങും. ഞാന്‍ തിന്നു, കുടിച്ചു, ഭോഗിച്ചു, ജീവിച്ചു, മരിച്ചു. മുടിയിലെ പേനിനെയും കാട്ടിലെ സിംഹത്തെയുംപോലെ. അവക്കിടയിലെ ആയിരം മൃഗജാതികളെപോലെ. പക്ഷേ, മനുഷ്യന്‍ എന്ന നിലയില്‍ മരണത്തെ അതിജീവിക്കാന്‍ ഞാന്‍ എന്തു ചെയ്തു? ഇല്ല, എനിക്ക് ഉത്തരമുണ്ടാവുകയില്ല. എന്‍െറ ഭാണ്ഡം ശൂന്യമായിരിക്കും, എന്‍െറ ഹൃദയവും. ‘ഒന്നുമില്ല പ്രഭോ’, ഞാന്‍ പറയും. പിന്നെ പ്രത്യക്ഷത്തില്‍ ബന്ധമില്ലാത്ത ഒരു വാചകവും കൂട്ടിച്ചേര്‍ക്കും: ഒഴിഞ്ഞ ഹൃദയത്തേക്കാള്‍ ഭാരമേറിയതായി ഭൂമിയിലും നരകത്തിലും ഒന്നുമില്ല -ദൈവത്തിനു മുന്നില്‍ പകച്ചുനില്‍ക്കുന്നത് ‘മനുഷ്യന് ഒരാ...