അഗ്നിപര്‍വതം ഗര്‍ഭംധരിച്ച ജാഫ്നാ മുനമ്പ്

http://www.madhyamam.com/weekly/3247

ആഭ്യന്തരയുദ്ധം കഴിഞ്ഞ് വര്‍ഷങ്ങള്‍ കടന്നുപോയിട്ടും ഇനിയും ചോരയുണങ്ങിയിട്ടില്ലാത്ത ശ്രീലങ്കയിലെ കലാപത്തിന് ദൃക്സാക്ഷിയായ 
യുവ സംവിധായകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമാണ് സേലം സ്വദേശിയായ മഹാ തമിഴ് പ്രഭാകരന്‍. തമിഴ് പ്രഭാകരന്‍െറ ‘ദിസ് ലാന്‍ഡ് ബിലോങ്സ് ടു ദ ആര്‍മി’ എന്ന ഡോക്യുമെന്‍ററി ബ്രിട്ടീഷ് പാര്‍ലമെന്‍റിലുള്‍പ്പെടെ നിരവധി വേദികളില്‍ പ്രദര്‍ശിപ്പിച്ചുകഴിഞ്ഞിരിക്കുന്നു. 
ശ്രീലങ്കയില്‍ അടുത്തിടെ നടന്ന ഭരണമാറ്റത്തിന്‍െറ പശ്ചാത്തലത്തില്‍ ശ്രീലങ്കന്‍ രാഷ്ട്രീയത്തെക്കുറിച്ചും തന്‍െറ ലങ്കന്‍ ജയില്‍ജീവിതത്തെക്കുറിച്ചും 
ഡോക്യുമെന്‍ററിയെക്കുറിച്ചും തമിഴ് പ്രഭാകരന്‍ സംസാരിക്കുന്നു.
തമിഴ്പുലികളില്‍നിന്ന് ജാഫ്ന മുനമ്പ് പിടിക്കാന്‍ 1987ല്‍ ഇന്ത്യന്‍ സമാധാന സേന ശ്രീലങ്കയില്‍ നടത്തിയ ‘ഓപറേഷന്‍ പവന്‍െറ’ ചരിത്രം പുലികളുടെ പോരാട്ടവീര്യത്തിന്‍േറതുകൂടിയാണ്. ഹെലികോപ്ടര്‍ ഗണ്‍ഷിപ്പുകളും അത്യാധുനിക ആയുധങ്ങളുമായി പൊരുതിയ ഇന്ത്യന്‍ സൈന്യം ചെറിയൊരു പാലം കടക്കാനെടുത്തത് മൂന്നു മണിക്കൂര്‍. അത്ര ശക്തമായിരുന്നു ചെറുത്തുനില്‍പ്. പാലത്തിനക്കരെ കാലില്‍ ചെരിപ്പുപോലുമില്ലാത്ത രണ്ടു പെണ്‍പുലികള്‍. ടി 72 ടാങ്കുകളും ബി.എം.പി വണ്‍ കവചിത വാഹനങ്ങളുമായി ഇന്ത്യന്‍ സൈന്യവും ശ്രീലങ്കന്‍ സൈന്യവും ഒത്തൊരുമിച്ച് ശ്രമിച്ചിട്ടും ഓപറേഷന്‍ പവന്‍ പൂര്‍ണ വിജയമായിരുന്നില്ല. മൈനുകളും സ്റ്റിങ്ങുകളും ചാവേര്‍ ബോംബുകളുമായി ഒളിയാക്രമണം നടത്തിയ പുലികള്‍ ഡല്‍ഹിയെയും കൊളംബോയെയും ഒരുപോലെ വിറപ്പിച്ചു. കാര്‍ഗില്‍ യുദ്ധത്തെക്കാള്‍ ഇന്ത്യന്‍ സൈന്യത്തിന് നാശനഷ്ടങ്ങളുണ്ടാക്കിയത് 1987ലെ ഈ യുദ്ധമായിരുന്നു. ഇന്ത്യന്‍ നേവിയും കരസേനയും വ്യോമസേനയും ഒത്തൊരുമിച്ച് ശ്രമിച്ചിട്ടും തളരാതിരുന്ന പുലികള്‍ രണ്ടു വ്യാഴവട്ടത്തിനിപ്പുറം, ലങ്കന്‍ സൈന്യത്തിനു മുന്നില്‍ തകര്‍ന്നടിഞ്ഞു. പുലികള്‍ക്ക് കിള്ളിനോച്ചി നഷ്ടമായി, അഞ്ച് ദിവസത്തിനുള്ളില്‍ ജാഫ്ന മുനമ്പും നഷ്ടപ്പെട്ടു. ദിവസങ്ങള്‍ക്കകം മുലൈ്ളത്തീവ് അടക്കമുള്ള ചോരയില്‍ കുതിര്‍ന്ന പുലിനഗരങ്ങളില്‍ സൈന്യം കൊടിനാട്ടി. 
പരമ്പരാഗത യുദ്ധതന്ത്രങ്ങളുടെ വീറും ശക്തിയും നഷ്ടപ്പെട്ട് പല്ലും നഖവും കൊഴിഞ്ഞ ‘പുലി’ കുറേക്കാലങ്ങളായി പോരാട്ടത്തിന്‍െറ പഴങ്കഥകളില്‍ ഒളിച്ചിരിക്കുന്നു. പിന്നീട് പുലികളെ ഉന്മൂലനംചെയ്തെന്ന അവകാശവാദവുമായി ഏകാധിപതിയുടെ ഭാവപ്രകടനങ്ങളോടെ മഹീന്ദ രാജപക്സ ദശാബ്ദകാലം രാജ്യത്തിന്‍െറ പരമാധികാരിയായി. ആഭ്യന്തരകലാപം അടിച്ചമര്‍ത്തി വീറോടെ ഭരണംകൈയാളിയ രാജപക്സയും ഇപ്പോള്‍ പുറത്താണ്. പകരം, ഏതാനും മാസം മുമ്പുവരെ പ്രസിഡന്‍റ് രാജപക്സയുടെ വിശ്വസ്തനായ ആരോഗ്യമന്ത്രിയായിരുന്ന മൈത്രിപാല സിരിസേന ജനുവരി എട്ടിന് നടന്ന തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലത്തെി. മുന്‍ പ്രസിഡന്‍റിന്‍െറ ‘ജനാധിപത്യ’ പ്രവര്‍ത്തനങ്ങള്‍ പലതും പരസ്യമായി പറഞ്ഞ സിരിസേന ഇന്ത്യാ സന്ദര്‍ശനവും ഇന്ത്യയുമായുള്ള ആണവ കരാര്‍ ഒപ്പുവെക്കലും പൂര്‍ത്തിയാക്കിയിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍െറ വിദേശപര്യടനങ്ങള്‍ക്കിടെ ചരിത്രപ്രാധാന്യമുള്ള ലങ്കന്‍ സന്ദര്‍ശനവും പൂര്‍ത്തിയാക്കി.

ഇന്ത്യക്കു തൊട്ടുതാഴെ കണ്ണീര്‍ക്കണങ്ങളുടെ ആകൃതിയില്‍ കിടക്കുന്നതിനാല്‍ ‘ഇന്ത്യയുടെ കണ്ണുനീര്‍’ എന്നറിയപ്പെടുന്ന ചോരയുണങ്ങാത്ത ദ്വീപ്. യുദ്ധവും രാഷ്ട്രീയ അട്ടിമറികളും ഉഴുതുമറിച്ച മണ്ണ്. ശ്രീലങ്കയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഇത്തരത്തില്‍ ഒരുപാട് കൗതുകങ്ങളുണ്ട്, വിശേഷിച്ചും ഇന്ത്യന്‍ സാഹചര്യത്തില്‍. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഈ അദ്ഭുതദ്വീപിലെ ആഭ്യന്തരകലാപത്തിന് ദൃക്സാക്ഷിയായ യുവ സംവിധായകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമാണ് സേലം സ്വദേശിയായ മഹാ തമിഴ് പ്രഭാകരന്‍. ആറുമാസംകൊണ്ട് മുക്കാല്‍ ലക്ഷത്തോളം ജീവന്‍ പൊലിഞ്ഞ, ചരിത്രത്തിലെ ഏറ്റവും ഭീതിദമായ വംശീയ അടിച്ചമര്‍ത്തലിന്‍െറ ദൃക്സാക്ഷിയായ യുവാവ്. 

കലാപസമയത്തെ ലങ്കന്‍ സന്ദര്‍ശനത്തിനിടെ ശ്രീലങ്കന്‍ സൈന്യത്തിന്‍െറ തടവില്‍ കഴിയേണ്ടിവന്ന തമിഴ് പ്രഭാകരന്‍െറ ‘ദിസ് ലാന്‍ഡ് ബിലോങ്സ് ടു ദ ആര്‍മി’ എന്ന ഡോക്യുമെന്‍ററി ബ്രിട്ടീഷ് പാര്‍ലമെന്‍റിലുള്‍പ്പെടെ നിരവധി വേദികളില്‍ പ്രദര്‍ശിപ്പിച്ചു. നടുക്കുന്ന സ്ഫോടനങ്ങളും ചിതറുന്ന മാംസക്കഷണങ്ങളും കാമറയില്‍ പതിയുമ്പോള്‍ വ്യൂ ഫൈന്‍ഡറിന് പുറത്ത് സ്വതന്ത്രമായ ഇടതുകണ്ണ് കണ്ട കാഴ്ചകള്‍ അദ്ദേഹം പങ്കുവെക്കുന്നു. ഭൗമാന്തരത്തില്‍ തിളച്ചുമറിയുന്ന അഗ്നിപര്‍വതം പൊട്ടുന്നതിന് മുമ്പുള്ള താല്‍ക്കാലിക ശാന്തത മാത്രമാണ് ഭരണം മാറിയ ദ്വീപില്‍ ഇപ്പോഴുള്ളതെന്നും അദ്ദേഹം പറയുന്നു. 

  • താങ്കളുടെ ഡോക്യുമെന്‍ററിയുടെ ആദ്യ പ്രദര്‍ശനം കഴിഞ്ഞ് കൃത്യം ഒരു വര്‍ഷമായപ്പോള്‍ ശ്രീലങ്കയിലെ രാഷ്ട്രീയത്തില്‍ കാര്യമായ മാറ്റം സംഭവിച്ചല്ളോ. ആഭ്യന്തരയുദ്ധവും സൈനിക അടിച്ചമര്‍ത്തലും നേരില്‍ കാണുകയും അതിന്‍െറ ഇരയാവുകയും ചെയ്ത ആളെന്ന നിലയില്‍ ഈ മാറ്റത്തെ എങ്ങനെ കാണുന്നു?
ജനുവരി പത്തിന് അധികാരത്തില്‍ വന്ന മൈത്രിപാല സിരിസേനയുടെ സ്ഥാനാരോഹണത്തെ സ്വാഗതം ചെയ്യാം. പക്ഷേ, തമിഴ് ദേശീയതയും മറ്റും അദ്ദേഹം എപ്രകാരം കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ വലിയ പ്രതീക്ഷയൊന്നുമില്ല. കഴിഞ്ഞ പത്തു വര്‍ഷത്തെ ഭരണത്തിലൂടെ മഹീന്ദ രാജപക്സ നിരപരാധികളായ ആയിരങ്ങളെ കൂട്ടക്കൊല ചെയ്തതിലൂടെ ജനങ്ങളുടെ ഉള്ളില്‍ വിതച്ച അരക്ഷിതാവസ്ഥ ചെറുതല്ല. സിരിസേനയുടെ സര്‍ക്കാര്‍ ആയിരിക്കും അതിന്‍െറ അനുരണനങ്ങള്‍ നേരിടേണ്ടിവരുക. 

തമിഴ് വിമോചനപോരാളികളോടുള്ള കര്‍ശനമായ നിലപാടുകളിലൂടെ പ്രശ്നത്തെ സൈനികമായി പരിഹരിക്കാന്‍ ശ്രമിക്കുകയാണ് 2005ല്‍ അധികാരത്തില്‍ വന്നതിനുശേഷം രാജപക്സ ചെയ്തത്. അതിനെതിരെ വന്ന എല്ലാ അഭിപ്രായങ്ങളെയും അദ്ദേഹം നിരാകരിച്ചു. തമിഴ് ഈഴം ഒരു രാഷ്ട്രീയ പ്രശ്നമാണെന്ന് അംഗീകരിക്കാന്‍ അദ്ദേഹം ഒരിക്കലും തയാറായില്ല. ഈ നിലപാടില്‍ അദ്ദേഹത്തിന് കരുത്തായത് സ്വന്തം സഹോദരനും മുന്‍ സൈനിക ഉദ്യോഗസ്ഥനും കൂടിയായ ഡിഫന്‍സ് സെക്രട്ടറി ഗോതബായ രാജപക്സ ആയിരുന്നു. പുതിയ ഭരണകാലത്ത് അദ്ദേഹത്തിന് സംഭവിച്ചത് പ്രാദേശിക പത്രങ്ങള്‍പോലും പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നുണ്ടല്ളോ. ആഭ്യന്തരയുദ്ധത്തിന്‍െറ അവസാനത്തെ അങ്കത്തില്‍ പതിനായിരക്കണക്കിന് നിരപരാധികളായ സാധാരണക്കാരുടെ ജീവനും സ്വത്തുമാണ് പൊലിഞ്ഞുപോയത്. എല്‍.ടി.ടി.ഇക്കാര്‍ കീഴടങ്ങുമെന്ന അവസ്ഥയുണ്ടായിട്ടുപോലും ഒരു കൂട്ടക്കൊലയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്ന തീരുമാനത്തിലേക്ക് മഹീന്ദ രാജപക്സയെ എത്തിച്ചത് തമിഴരുടെ വംശീയ ഉന്മൂലനം എന്ന നിഷ്ഠുര ചിന്തയാണ്. 

രാജപക്സയുടെ കാലയളവില്‍ ശ്രീലങ്കയൊരു ജനാധിപത്യ രാജ്യമായിരുന്നില്ല. അക്ഷരാര്‍ഥത്തില്‍ അതൊരു ഏകാധിപത്യരാജ്യമായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യവും പത്രസ്വാതന്ത്ര്യവുമെല്ലാം അടിച്ചമര്‍ത്തപ്പെട്ടിരുന്നു. സണ്‍ഡേ ലീഡറിന്‍െറ പത്രാധിപരായിരുന്ന ലസാന്തെ വിക്രമതുങ്കയെപോലുള്ളവരെ വെടിവെച്ചുകൊന്നു. സര്‍ക്കാറിന്‍െറ ജനവിരുദ്ധമായ ചില തീരുമാനങ്ങളെ അംഗീകരിക്കാതെ രാജപക്സയുടെ പരമാധികാരത്തെ ചോദ്യംചെയ്തതിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ശിരാനി ഭണ്ഡാരനായകയെ ഇംപീച്ച് ചെയ്തു. ഇതുപോലെ നൂറുകണക്കിന് പത്രപ്രവര്‍ത്തകരും കലാകാരന്മാരും എഴുത്തുകാരും പലായനം ചെയ്യേണ്ടിവന്നതും ആ ഏകാധിപത്യത്തിന്‍െറ ഫലമായിരുന്നു. രാജ്യത്തെ ഭീകരപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനെന്ന പേരില്‍ പൗരാവകാശങ്ങളെ അടിച്ചമര്‍ത്തുക എന്ന തന്ത്രമാണ് തന്നെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ രാജപക്സ പ്രയോഗിച്ചത്. ഭരണം കനത്ത അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞതായിട്ടും അതിനെതിരെയുള്ള എല്ലാ എതിര്‍പ്പുകളെയും അടിച്ചമര്‍ത്തുകയാണുണ്ടായത്. ആര്‍ക്കും എതിരഭിപ്രായം പറയാന്‍ ധൈര്യമുണ്ടായില്ല.

ഏറെക്കാലം വിശ്വസ്തനായ മന്ത്രിയായിരുന്ന സിരിസേന, രാജപക്സയുടെ ഏകാധിപത്യത്തിനും കുടുംബവാഴ്ചക്കുമെതിരെ ശബ്ദമുയര്‍ത്തി പുറത്തുവന്നപ്പോള്‍ എല്ലാ രാജപക്സ വിരുദ്ധരും ഒറ്റക്കെട്ടായി സിരിസേനയെ പിന്തുണച്ചതിന്‍െറ വിജയമാണ് ഇപ്പോഴത്തേത്. 
തമിഴ്- മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ജാഫ്ന, വന്നി, കിള്ളിനോച്ചി, 

തെങ്കോമാലി, ജാറ്റനിക്കോവ തുടങ്ങിയ പ്രദേശങ്ങളില്‍ ഇപ്പോഴുള്ളത് താല്‍ക്കാലിക ശാന്തത മാത്രമാണ്. ഇവിടങ്ങളില്‍നിന്നുള്ള 80 ശതമാനം വോട്ടും ലഭിച്ചത് മൈത്രിപാല സിരിസേനക്കാണ് എന്നത് രാജപക്സ സൈന്യത്തിന്‍െറ അടിച്ചമര്‍ത്തലിന് ഇരയായവരുടെ പ്രതിഷേധത്തിന്‍െറ സൂചനയാണ്. കഴിഞ്ഞ പത്തു വര്‍ഷത്തെ ഭരണകാലത്ത് തമിഴരെപോലെതന്നെ വേട്ടയാടപ്പെട്ടവരാണ് ശ്രീലങ്കയിലെ മുസ്ലിംകളും. രാജപക്സയുടേതിനെക്കാള്‍ തീവ്ര സിംഹള ദേശീയതയുടെ വക്താക്കളായ ഭുധബല സേനയുടെ (ബി.ബി.എസ്) ആക്രമണങ്ങള്‍ക്ക് ഇരയായത് മുസ്ലിംകളായിരുന്നു. മുസ്ലിംകള്‍ ഭീകരവാദികളാണെന്ന് ആരോപിച്ച് നടത്തിയ കുപ്രചാരണങ്ങള്‍ക്കും കൈയേറ്റത്തിനും ഗോതബായ രാജപക്സയുടെ പരസ്യമായ പിന്തുണയുണ്ടായിരുന്നു. തമിഴര്‍ക്ക് പിന്നാലെ ശ്രീലങ്കയിലെ മറ്റൊരു വിഭാഗംകൂടി വംശീയ ചേരിതിരിവിന് ഇരയാക്കപ്പെട്ടുതുടങ്ങി. 

അമേരിക്കയുള്‍പ്പെടെ പ്രചരിപ്പിക്കുന്ന ഇസ്ലാമോഫോബിയയുടെ വിത്തിന് വളക്കൂറുള്ള മണ്ണാണ് ശ്രീലങ്കയിലേത്. ആഭ്യന്തരയുദ്ധത്തിലെ കൂട്ടക്കൊലയുടെ നടുക്കുന്ന ഓര്‍മകള്‍ തമിഴരുടെ ഉള്ളില്‍ എരിയുന്നുണ്ട്. ആ നീറ്റലില്‍നിന്ന് മറ്റൊരു ‘പുലി’ സംഘം ഉയിര്‍ത്തെഴുന്നേല്‍ക്കാതിരിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് കാലമാണ്. വേലുപിള്ള പ്രഭാകരന്‍െറ മകനെപോലും ക്രൂരമായി ഇല്ലാതാക്കിയെന്ന് സമാധാനിക്കുമ്പോഴും മറ്റൊരു വിമോചന പോരാട്ടത്തിനുള്ള പടയൊരുക്കം അണിയറയില്‍ നടക്കുന്നതായി ശ്രീലങ്കന്‍ സര്‍ക്കാറിന് അറിയാം. ആഭ്യന്തരയുദ്ധകാലത്ത് അതീവ സുരക്ഷാ മേഖലകളായി പ്രഖ്യാപിച്ചിരുന്ന പല സ്ഥലങ്ങളും അതേ സ്ഥിതിയില്‍ തുടരുന്നത് മറ്റൊന്നുംകൊണ്ടല്ല. കിഴക്ക് ഉദയം വടക്ക് വസന്തം എന്ന രാജപക്സയുടെ വികസന മുദ്രാവാക്യവും ജാഫ്നയില്‍ തെരഞ്ഞെടുപ്പ് നടത്തി തമിഴ് നാഷനല്‍ അലയന്‍സിന് (ടി.എന്‍.എ) ഭരിക്കാനുള്ള അവസരം നല്‍കിയതുമെല്ലാം ജനാധിപത്യമുഖം നേടാനുള്ള അദ്ദേഹത്തിന്‍െറ പാഴ്ശ്രമങ്ങളായിരുന്നു. നീറിപ്പുകയുന്ന അഗ്നിപര്‍വതംകണക്കെ ലങ്കയിലെ തമിഴര്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് തീര്‍ച്ച. ഇത്തവണ തമിഴ് ഈഴം എന്നതിലുപരി ഏകാധിപത്യത്തിനെതിരെയുള്ള മറ്റൊരു ‘മുല്ലപ്പൂ വിപ്ളവ’മായിരിക്കും സംഭവിക്കുക. 


  • ശ്രീലങ്ക വിഭജിച്ച് തമിഴ് ജനതക്ക് പ്രത്യേക രാജ്യമെന്ന വാദം ആദ്യമായി അവതരിപ്പിക്കപ്പെട്ടത് 1976ലാണല്ളോ. തൊട്ടടുത്ത വര്‍ഷം വിവിധ തമിഴ് പാര്‍ട്ടികളുടെ മുന്നണിയായ തമിഴ് ഐക്യ വിമോചന മുന്നണി (ഉള്‍ഫ) പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ശ്രീലങ്കന്‍ പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ദശാബ്ദങ്ങളായി തുടര്‍ന്ന ആ പോരാട്ടമാണ് നിരവധി ജീവന്‍ കവര്‍ന്ന് പരാജയപ്പെട്ടവരുടെ പോരാട്ടമായി അവസാനിച്ചത്. ഈ സാഹചര്യത്തില്‍ തമിഴ് ഈഴം വിമോചനത്തിന്‍െറ സാധ്യതയെന്താണ്?
തമിഴര്‍ ഉണ്ടാക്കിയ കൃഷിസ്ഥലങ്ങളാണ് കാലങ്ങളായി ലങ്കയെ ഊട്ടിയിരുന്നത്. ബ്രിട്ടീഷ് ആധിപത്യകാലത്ത് ശ്രീലങ്കയിലെ തേയില, റബര്‍ തോട്ടങ്ങളില്‍ ജോലി ചെയ്ത് പണം സമ്പാദിച്ച് ശ്രീലങ്കയുടെ സാമ്പത്തിക പുരോഗതിയില്‍ കാര്യമായ സംഭാവനചെയ്തതും തമിഴരാണ്. മേയ് മുതല്‍ സെപ്റ്റംബര്‍ വരെ ശക്തമായ മഴ ലഭിക്കുന്ന തെക്കുപടിഞ്ഞാറന്‍ മേഖലയാണ് ശ്രീലങ്കയിലെ ഏറ്റവും ജലലഭ്യതയുള്ള മണ്ണ്. ഇവിടെയാണ് ഇന്ത്യയില്‍നിന്നത്തെിയ ആര്യന്മാരുടെ പിന്‍ഗാമികളായ സിംഹളര്‍ വാസമുറപ്പിച്ചിരുന്നത്. 

എന്നാല്‍, 100 സെന്‍റിമീറ്റര്‍പോലും മഴ ലഭിക്കാത്ത വടക്കുകിഴക്കന്‍ മേഖലയായിരുന്നു തമിഴരുടെ വാസസ്ഥലം. അപൂര്‍വമായി മാത്രം മഴ ലഭിക്കുന്ന വടക്കുകിഴക്കന്‍ മേഖലയിലെ വരണ്ടുണങ്ങിയ ഭൂമിയില്‍ വന്യമൃഗങ്ങളോടും പ്രതികൂല കാലാവസ്ഥയോടും പൊരുതി തലമുറകളായി നേടിയ മണ്ണില്‍ കാലൂന്നിയാണ് തമിഴരിവിടെ ജീവിച്ചത്. മഴകുറഞ്ഞ പ്രദേശത്ത് പ്രാദേശിക ജലസേചന സംവിധാനങ്ങള്‍ ഉപയോഗിച്ച് നെല്ലും മറ്റും കൃഷി ചെയ്ത് അവര്‍ ഉയിര് നിലനിര്‍ത്തി. പിന്നീട് അവിടെ സ്വന്തം നാട്ടുരാജ്യങ്ങള്‍ തന്നെ പണിതുയര്‍ത്തി. 

തമിഴ് ജനത മാത്രമല്ല, എല്ലായിടത്തും അടിസ്ഥാന വര്‍ഗത്തിന്‍െറ ജീവിതവും ജീവനവും എല്ലാം മണ്ണാണ്. ഭൂമിയാണ് ജനങ്ങള്‍ നേരിട്ടനുഭവിക്കുന്നത്. ഭൂമി ഇന്ത്യക്കാര്‍ക്ക് ദേവിയുമാണ്. സാധാരണക്കാരന്‍െറ സമ്പത്തും നിക്ഷേപവുമതാണ്. തലമുറകളുടെ കഠിനാധ്വാനത്തിലൂടെ ഉണ്ടാക്കുന്ന ഭൂമി സൈനിക ശക്തി ഉപയോഗിച്ച് കൈയേറുമ്പോഴാണ് മനുഷ്യക്കുരുതി ഉണ്ടാകുന്നത്. സൈന്യത്തിന്‍െറ വസ്തു, നാവികസേനയുടെ ഉടമസ്ഥതയിലുള്ളത് തുടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിച്ച് ഓരോ കൃഷിയിടവും സൈന്യത്തിന്‍െറ ബാരക്കുകളാക്കിയപ്പോള്‍ അവിടെയെല്ലാം ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ നിരവധി മനുഷ്യരുടെ രക്തം ചിന്തി. ആധുനിക ലങ്കന്‍ സൈന്യം സ്ഥാപിച്ച അധിനിവേശ പലകയുടെ അതിര്‍വരമ്പുകള്‍ക്കുള്ളിലെ ഭൂമിയില്‍ വിയര്‍പ്പും ചോരയും ഒഴുക്കിയത് തമിഴരായിരുന്നു. എന്‍െറ ഡോക്യുമെന്‍ററിയുടെ പേര് സൂചിപ്പിക്കുംപോലെ ‘ദിസ് ലാന്‍ഡ് ബിലോങ്സ് ടു ദ ആര്‍മി’ എന്ന ബോര്‍ഡ് സ്ഥാപിച്ച് തമിഴ് ഭൂരിപക്ഷ പ്രദേശത്തെ ഫലഭൂയിഷ്ഠമായ ഓരോ തരി മണ്ണും സൈന്യം കൈപ്പിടിയിലാക്കി. ലങ്കന്‍ ചരിത്രത്തില്‍ തമിഴരുടെ സ്ഥാനം അതിന്‍െറ മണ്ണടരുകളില്‍ ലയിച്ചതാണ്. അതുതന്നെയാണ് ഈഴമെന്ന ആവശ്യത്തിന്‍െറ സാധ്യതയും.

എന്നാല്‍, ശ്രീലങ്കയോ ഈഴമോ എന്നതല്ല പ്രധാനം. വടക്ക് കിഴക്കന്‍ ഇന്ത്യയിലെ പ്രശ്നങ്ങളും തമിഴ്നാട്ടിലെ ആണവ പ്രശ്നങ്ങളും അതില്‍പ്പെടും. ഓരോ പ്രാദേശികതയുടെയും നിലനില്‍പ് തന്നെ ഭീഷണിയിലാണ്. ഫാഷിസവും മതഭീകരതയും സാമ്രാജ്യത്വവുമെല്ലാം അതിന് കാരണമാകുന്നുണ്ടെങ്കിലും ആത്യന്തിക പ്രശ്നം മണ്ണും ജീവനുംതന്നെയാണ്. ദശാബ്ദങ്ങളായി ഫലസ്തീനില്‍ സംഭവിക്കുന്നതും മറ്റൊന്നല്ല. ശ്രീലങ്കയിലെ വര്‍ത്തമാനകാല അവസ്ഥയെ കുറിച്ച് എഴുതുകയോ ഡോക്യുമെന്‍ററി നിര്‍മിക്കുകയോ ചെയ്തതിനാല്‍ മാത്രമാണ് ഈ വിഷയത്തിന് സവിശേഷ പ്രാധാന്യം ലഭിച്ചത്. ചരിത്രപരമായ വസ്തുതകളെ കുറിച്ച് ഡോക്യുമെന്‍ററിയില്‍ ഒന്നും പറയുന്നില്ല. എവിടേക്കാണ് ശ്രീലങ്കയുടെ പോക്ക് എന്ന് മാത്രം പറയാനുള്ള ശ്രമമാണ് ഡോക്യുമെന്‍ററിയുടേത്. വടക്ക് കിഴക്കന്‍ ലങ്കയിലെ അവസ്ഥ എന്താണെന്ന് കാണാനും മനസ്സിലാക്കാനുമാണ് അവിടെ പോയതും സിനിമ എടുത്തതും. 

വേലുപിള്ളപ്രഭാകരന്‍െറ മകനെ കൊലപ്പെടുത്തിയതിന്‍െറയും മകളാണെന്ന് കരുതി ഗായികയും എല്‍.ടി.ടി.ഇയുടെ ടി.വി ചാനലിലെ വാര്‍ത്താ അവതാരകയുമായ ഇസൈ പ്രിയയെ സൈന്യം ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയതിന്‍െറയും ദൃശ്യങ്ങള്‍ പുറത്തുവന്നല്ളോ. ഇസൈ പ്രിയ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണെന്നായിരുന്നു ശ്രീലങ്കന്‍ സേനയുടെ ഒൗദ്യോഗിക വിശദീകരണം. എന്നാല്‍, അതെല്ലാം കെട്ടിച്ചമച്ച കഥകളായിരുന്നെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്നു.
മാധ്യമപ്രവര്‍ത്തകന്‍കൂടിയായ താങ്കള്‍ ഈ സംഭവങ്ങളെ എങ്ങനെ വിലയിരുത്തുന്നു? 


ശോഭ എന്ന ഇസൈ പ്രിയക്ക് മരിക്കുമ്പോള്‍ 27 വയസ്സായിരുന്നു. മാധ്യമ പ്രവര്‍ത്തകയെന്നനിലയില്‍ വാര്‍ത്താ അവതാരകയായും ചാനല്‍പരിപാടികളുടെ പ്രൊഡ്യൂസര്‍ ആയുമാണ് ഇസൈ പ്രിയ പ്രവര്‍ത്തിച്ചിരുന്നത്. ഇതിനുപുറമെ ഗായികയും നടിയും നര്‍ത്തകിയുമായിരുന്നു. ഒരിക്കലും യുദ്ധരംഗത്ത് പ്രവര്‍ത്തിക്കാത്ത ഇസൈ പ്രിയയെ പ്രഭാകരന്‍െറ മകളെന്ന് ആരോപിച്ചാണ് സൈന്യം ക്രൂരമായി പീഡിപ്പിച്ച് കൊന്നത്. ലങ്കന്‍ സൈന്യത്തിന്‍െറ മനുഷ്യത്വരഹിതമായ അധിനിവേശത്തിന് സാക്ഷ്യമാണ് ആ ദൃശ്യങ്ങള്‍. 
എല്‍.ടി.ടി.ഇ നേതാവായിരുന്ന വേലുപിള്ള പ്രഭാകരന്‍െറ മരണത്തിനുശേഷം ലങ്കന്‍ സൈന്യം നടത്തിയ തമിഴ് വേട്ടയുടെ ഇരയായിരുന്നു ഇസൈ പ്രിയ. ചതുപ്പുപോലുള്ള ഒരിടത്ത് അര്‍ധനഗ്നയായി കിടന്നിരുന്ന അവരെ വെള്ളത്തുണി പുതപ്പിച്ച് സൈനികര്‍ പിടിച്ചുകൊണ്ടുപോവുന്നതാണ് പുറത്തുവന്ന ആദ്യ ദൃശ്യം. പ്രഭാകരന്‍െറ മകളാണെന്ന് പട്ടാളക്കാര്‍ അടക്കംപറയുമ്പോള്‍ താന്‍ അതല്ല എന്ന് ഇസൈ പ്രിയ മറുപടി പറയുന്നുണ്ട്. അതൊക്കെ അവഗണിച്ച് സൈന്യം അവളെ കൊലപ്പെടുത്തി. പിന്നീട് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന് വരുത്തിത്തീര്‍ക്കാന്‍ (കൈകള്‍ പിറകില്‍ കെട്ടിയിട്ട നിലയില്‍) ഒരു കിടങ്ങില്‍ കിടത്തി. മരിച്ച് കിടക്കുന്ന ഇവരുടെ മുഖത്ത് മുറിപ്പാടുകള്‍ കാണാം. 

ശ്രീലങ്കന്‍ സൈന്യത്തിന്‍െറ വെബ്സൈറ്റില്‍ ഇസൈ പ്രിയ കൊല്ലപ്പെട്ടതിന്‍െറ വിവരങ്ങളുണ്ട്. സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇവരടക്കം 31 പുലികള്‍ കൊല്ലപ്പെട്ടതായാണ് വെബ്സൈറ്റില്‍ പറയുന്നത്. 2009 മേയ് 18ന് ലങ്കന്‍ സൈന്യത്തിലെ 53 ഡിവിഷനാണ് ഇവരെ ഏറ്റുമുട്ടലില്‍ കൊല ചെയ്തതെന്നാണ് വെബ്സൈറ്റ് പറയുന്നത്. എന്നാല്‍, രാജ്യാന്തര യുദ്ധനിയമങ്ങളും മനുഷ്യാവകാശ നിയമങ്ങളും ലംഘിച്ച് നടത്തിയ കൊടും ക്രൂരതയുടെ ഇരയായിരുന്നു ഇസൈ പ്രിയ. യുദ്ധരംഗത്ത് പ്രവര്‍ത്തിക്കാത്ത ഈ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ട് കിടക്കുന്ന സ്ഥലത്ത് ആയുധങ്ങളൊന്നുമില്ല. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായല്ല, ആരോ വിഡിയോ ചിത്രീകരണത്തിന് ഉതകുന്ന വിധത്തില്‍ എടുത്തു കിടത്തിയതാണ് അവരെ. ലങ്കന്‍ സൈനികരും മറ്റും യുദ്ധകാലത്ത് സ്വന്തം വീരകൃത്യങ്ങള്‍ അടയാളപ്പെടുത്തുന്നതിന് പകര്‍ത്തിയതാണ് പുറത്തുവന്ന ഈ ചിത്രങ്ങള്‍. 

  • എന്‍ജിനീയറിങ് ബിരുദധാരിയായിട്ടും മാധ്യമപ്രവര്‍ത്തനത്തിലേക്ക് തിരിയുകയായിരുന്നല്ളോ. ലങ്കന്‍ സൈന്യത്തിന്‍െറ അറസ്റ്റ് ഉള്‍പ്പെടെ 25 വയസ്സിന്‍െറ ചെറുപ്പത്തില്‍ തീക്ഷ്ണമായ നിരവധി അനുഭവങ്ങളുണ്ടായി. ‘ദിസ് ലാന്‍ഡ് ബിലോങ്സ് ടു ദ ആര്‍മി’ എന്ന ഡോക്യുമെന്‍ററി ബ്രിട്ടീഷ് പാര്‍ലമെന്‍റിലുള്‍പ്പെടെ പ്രദര്‍ശനത്തിന് തിരഞ്ഞെടുത്തു. എങ്ങനെ വിലയിരുത്തുന്നു ഇതിനെ? 
പുലികളെ ഉന്മൂലനംചെയ്തെന്ന് അവകാശപ്പെടുന്ന 2009 ലെ യുദ്ധകാലത്ത് നടത്തിയത് രണ്ടാമത്തെ ലങ്കന്‍ സന്ദര്‍ശനമായിരുന്നു. ആ യാത്രയിലാണ് ശ്രീലങ്കയില്‍ സൈന്യത്തിന്‍െറ പിടിയിലായത്. സേലത്തെ എന്‍ജിനീയറിങ് കോളജില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം പത്രപ്രവര്‍ത്തനത്തില്‍ താല്‍പര്യം തോന്നി തമിഴ് പ്രസിദ്ധീകരണമായ ആനന്ദവികടനില്‍ പ്രവേശിച്ചപ്പോഴായിരുന്നു ആദ്യത്തെ ലങ്കന്‍ സന്ദര്‍ശനം. രാജ്യത്തിന്‍െറ വിവിധ പ്രദേശങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളില്‍ ഇടപെടണമെന്നത് എന്‍ജിനീയറിങ് വിദ്യാഭ്യാസകാലംമുതലുള്ള ചിന്തയായിരുന്നു. ഇത്തരം പല വിഷയങ്ങളിലും പ്രതികരിക്കുന്ന ഒരു കൂട്ടായ്മയുണ്ടായിരുന്നു കാമ്പസില്‍. ആദ്യത്തെ ലങ്കന്‍ സന്ദര്‍ശനത്തിന്‍െറ അനുഭവങ്ങള്‍ ‘പുലിത്തടംതേടി’എന്ന പേരില്‍ ആനന്ദവികടനില്‍ ഖണ്ഡശ$ പ്രസിദ്ധീകരിച്ചു. 

വിങ്ങുന്ന ഹൃദയവേദന മറച്ചുവെച്ച് ചിരിവരുത്താന്‍ പാടുപെടുന്ന മുഖമായിരുന്നു ആദ്യ യാത്രയില്‍ ലങ്കയില്‍ കണ്ടതെങ്കില്‍ രണ്ടാം യാത്ര വ്യത്യസ്തമായിരുന്നു. വെടിമരുന്നിന്‍െറയും കത്തിക്കരിഞ്ഞ പച്ചമാംസത്തിന്‍െറയും രൂക്ഷഗന്ധമായിരുന്നു വടക്ക് കിഴക്ക് മേഖലയില്‍ തളംകെട്ടിയത്. 


അന്വേഷണത്തിനിടെ ലങ്കന്‍ സൈനികന്‍െറ ഒരു പ്രതികരണമാണ് ഡോക്യുമെന്‍ററിയെ ശ്രദ്ധേയമാക്കിയത്. മുള്ളിവയിക്കല്‍ പ്രദേശത്തും മറ്റും തമിഴ് വംശജരെ കൂട്ടക്കുരുതി നടത്താന്‍ തങ്ങള്‍ രാസായുധങ്ങള്‍ പ്രയോഗിച്ചതായുള്ള ശ്രീലങ്കന്‍ സൈനികന്‍െറ വെളിപ്പെടുത്തലാണ് ഡോക്യുമെന്‍ററിക്ക് ലണ്ടന്‍ കോമണ്‍ സഭയിലേക്കും യൂനിവേഴ്സിറ്റി കോളജിലേക്കും പ്രവേശംനല്‍കിയത്. 

ശ്രീലങ്കന്‍ സൈന്യം നടത്തിയ യുദ്ധവും ഭൂമി കൈയേറ്റവും ആണ് ഡോക്യുമെന്‍ററിയുടെ പ്രമേയം. 2014 ജനുവരിയില്‍ ദ്വീപിലെ തമിഴരുടെ ഭൂമി കൈയേറ്റം എന്ന വിഷയത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്‍റ് കോമണ്‍സഭയില്‍ നടന്ന അന്തര്‍ദേശീയ സമ്മേളനത്തിലാണ് ചിത്രം ആദ്യമായി പ്രദര്‍ശിപ്പിച്ചത്. തൊട്ടടുത്ത ദിവസം ലണ്ടന്‍ യൂനിവേഴ്സിറ്റി കോളജില്‍ ബ്രിട്ടീഷ് തമിഴ് ഫോറവും ഓള്‍ പാര്‍ട്ടി പാര്‍ലമെന്‍ററി ഗ്രൂപ് ഓഫ് തമിഴും സംഘടിപ്പിച്ച ചടങ്ങിലായിരുന്നു രണ്ടാമത്തെ പ്രദര്‍ശനം. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ക്ഷണിക്കപ്പെട്ട പ്രമുഖര്‍ക്കൊപ്പം ഇന്ത്യയില്‍നിന്ന് മേധാപട്കറുമുണ്ടായിരുന്നു ഈ സമ്മേളനത്തില്‍. 
സൈന്യം ഭൂമി പിടിച്ചെടുക്കാന്‍ തുടങ്ങിയതുമുതലുള്ള കാര്യങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ലങ്കയുടെ വടക്ക് കിഴക്കന്‍ മേഖലയിലെ ജനങ്ങളെ സൈന്യം എങ്ങനെയാണ് അവരുടെ സ്വന്തം ഭൂമിയില്‍നിന്ന് കുടിയിറക്കുന്നതെന്നും ചര്‍ച്ചചെയ്യുന്നു. ഭൂമിയുടെ ഉടമകളില്‍നിന്നും സൈന്യം അത് കൈക്കലാക്കുമ്പോള്‍ പൊലിയുന്ന ജീവന്‍െറ നിലവിളികള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട്. മഹീന്ദ രാജപക്സ നിയമിച്ച ലെസണ്‍സ് ലേണ്‍ഡ് ആന്‍ഡ് റീ കണ്‍സീലിയേഷന്‍ കമീഷന്‍െറ (എല്‍.എല്‍.ആര്‍.സി) റിപ്പോര്‍ട്ടുമായി താരതമ്യപ്പെടുത്തി കൂട്ടക്കുരുതിയുടെ ആഴം വ്യക്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിനുള്ള തെളിവുകള്‍ ശേഖരിക്കുന്നതിനിടെയാണ് സൈന്യത്തിന്‍െറ പിടിയിലായത്. 
അധിനിവേശം നടന്ന വടക്ക് കിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ സ്വതന്ത്രരും സന്തോഷവാന്മാരും ആണെന്നാണ് ലങ്കന്‍ സര്‍ക്കാര്‍ പറയുന്നത്. പിന്നെന്താണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കും ഈ മേഖലയിലേക്ക് പ്രവേശം നിഷേധിക്കുന്നത്? മുലൈ്ളത്തീവിലുടെ യാത്ര ചെയ്യുമ്പോഴായിരുന്നു അറസ്റ്റ്. 

മൂന്ന് ദിവസം തുടര്‍ച്ചയായ ചോദ്യംചെയ്യലായിരുന്നു. സൈനിക ക്യാമ്പുകളുടെ ചിത്രമെടുത്ത് ഇന്ത്യയിലേക്ക് കടത്തുന്നു എന്നായിരുന്നു കുറ്റം. സുരക്ഷാ ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രമാണ് സൈന്യം ഇവിടത്തെ ഭൂമി കൈയേറുന്നതെങ്കില്‍ പിന്നെന്തിനാണ് സൈന്യം കാമറയെ ഭയക്കുന്നത്? മേഖലയില്‍ തളംകെട്ടി നില്‍ക്കുന്ന തടസ്സങ്ങളും നിയന്ത്രണങ്ങളും ഭയവുമെല്ലാം സൂചിപ്പിക്കുന്നത് ഇവിടെ നിയമം അട്ടിമറിച്ചു എന്നാണ്. 20 ഓളം വരുന്ന സൈനികര്‍ വളഞ്ഞ് പിടിച്ച് കാമറ പരിശോധിച്ചശേഷം നച്ചിക്കുട പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും ഞാനാകെ ഭയപ്പെട്ടിരുന്നു. വളരെ ദുരിതപൂര്‍ണമായിരുന്നു ജയില്‍വാസം. 

വെള്ളത്തിനൊപ്പം അവരെനിക്ക് കുടിക്കാന്‍ തന്നത് പെട്രോളായിരുന്നു. രഹസ്യകേന്ദ്രത്തില്‍ ദിവസങ്ങളോളം നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ വീണ്ടും അവരെന്നെ കിള്ളിനോച്ചി പൊലീസ് സ്റ്റേഷനിലേക്കും അവിടെനിന്നും കൊളംബോയിലേക്കും കൊണ്ടുപോയി. പിന്നീട് ഏതാനും ദിവസങ്ങള്‍ കൊളംബോ തുറമുഖത്തിന് സമീപത്തെ പ്രധാനപ്പെട്ട സി.ഐ.ഡി ഓഫിസിലായിരുന്നു ചോദ്യം ചെയ്യല്‍. 
ഡോക്യുമെന്‍ററി പ്രദര്‍ശനത്തിനായി ലണ്ടന്‍ വിമാനത്താവളത്തിലത്തെിയപ്പോള്‍ മൂന്ന് മണിക്കൂറോളം തടഞ്ഞ് വെച്ചതാണ് മറ്റൊരു അനുഭവം. 

http://www.madhyamam.com/weekly/3247


ശ്രീലങ്കയിലെ വിവാദമായ അറസ്റ്റും അനുബന്ധ സംഭവങ്ങളുമാണ് അധികൃതരെ അതിന് പ്രേരിപ്പിച്ചത്. എന്‍െറ അറസ്റ്റിന് അന്തര്‍ദേശീയ പ്രാധാന്യം ലഭിച്ചതും ചില മാധ്യമങ്ങളില്‍ വന്ന ദുഷ്പ്രചാരണങ്ങളുമാണ് തീവ്രവാദിയോടെന്നപോലെ പെരുമാറാന്‍ കാരണമായത്. കോമണ്‍സഭയുടെ ക്ഷണപ്രകാരമാണ് എത്തിയതെന്ന് അറിഞ്ഞതോടെ അവരെന്നെ വിട്ടയച്ചെങ്കിലും അതും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയായി.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം