പെനാല്‍റ്റി കാക്കുന്ന ഗോളിയുടെ ഏകാന്തതയില്‍ ഫൗസിയ

  1. തലക്കെട്ടില്‍ സൂചിപ്പിക്കുമ്പോലെ പെനാല്‍റ്റി കാക്കുന്ന ഗോളിയുടെ ഏകാന്തതയെന്ന ദാര്‍ശനികവ്യഥയെ കുറിച്ചൊന്നും അവള്‍ വേവലാതിപ്പെടുന്നില്ല. പക്ഷെ, ജീവിതമെന്ന മരുപ്പച്ചയും ഫുട്ബോള്‍ എന്ന കലയും നല്‍കുന്ന തികച്ചും ‘കാല്‍പനിക’മായൊരു ഏകാന്തത ആ ജീവിതത്തില്‍ മുറ്റി നില്‍ക്കുന്നുണ്ട്. എഴുത്തുകാരി പി. വല്‍സല അധ്യാപികയായിരുന്ന നടക്കാവ് ഗേള്‍സ് സ്കൂളില്‍, ടിച്ചറിന്‍െറ വാല്‍സല്യമൊന്നും നേടാനാവാതെ ‘കളിച്ച്’ പഠിച്ച വിദ്യാര്‍ഥികാലം മുതല്‍ തുടങ്ങിയതാണ് നിഴലുറങ്ങുന്ന വഴികളിലൂടെയുള്ള സഞ്ചാരം. ടീച്ചര്‍ക്ക് ഇഷ്ടമായിരുന്നെങ്കിലും പഠനത്തേക്കാള്‍ പരിഗണന കളിക്ക് നല്‍കിയതിനാലായിരിക്കണം ഒരിക്കലും അവരവളെ വാല്‍സല്യത്തോടെ നോക്കിയതുപോലുമില്ല. പഠനസമയത്തെല്ലാം അവള്‍ക്ക് കായിക പരിശീലനത്തോടായിരുന്നു താല്‍പര്യം. ജൂഡോ, ഫുട്ബോള്‍, വോളിബോള്‍ എന്നിങ്ങനെ കളിയുടെ ‘പാഠ’ങ്ങള്‍ക്കായി ക്ളാസിലിരിക്കാതെ കളിക്കളത്തിലേക്ക് പോകാന്‍ വെമ്പുന്നവള്‍. സാഹിത്യത്തിന്‍െറയും അധ്യാപനത്തിന്‍െറയും ‘നെല്‍’പാടങ്ങള്‍ തേടുകയായിരുന്ന വല്‍സല ടീച്ചര്‍ക്കത് അത്ര ഇഷ്ടമായിരുന്നില്ല. ഒടുവില്‍ ടീച്ചര്‍ അവളുടെ ബാപ്പക്ക് കത്തെഴുതി. മകളെ ഇങ്ങനെ വിട്ടാല്‍ പറ്റില്ല, പഠനത്തില്‍ ശ്രദ്ധയില്ല, എപ്പോഴും കളിതന്നെ. ഗള്‍ഫില്‍ ജോലിയിലായിരുന്ന ബാപ്പക്ക് പക്ഷെ ടീച്ചറുടെ കത്ത് ലഭിച്ചപ്പോള്‍ ഞെട്ടലൊന്നും ഉണ്ടായില്ല. അവള്‍ക്കിഷ്ടം കളിയാണെങ്കില്‍ കളിക്കട്ടെ ടീച്ചറേ, കുട്ടികള്‍ക്ക്, അതും ഈ സമുദായത്തില്‍ നിന്നൊരു പന്ത് കളിക്കാരിയുണ്ടായാല്‍ അത് നല്ലതല്ളേ- എന്ന് ചോദിച്ച് മറുപടി എഴുതിയ ബാപ്പയുടെ മകളാണ് ഫൗസിയ. 
  2. വഷങ്ങള്‍ കഴിഞ്ഞു. ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റായ സുബ്രതോ കപ്പില്‍ പങ്കെടുക്കാന്‍ നടക്കാവ് ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറിയിലെ 16 കുട്ടികളെയും കൊണ്ട് ഡല്‍ഹിയിലേക്ക് വണ്ടികയറാന്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കുകയായിരുന്ന ഫൗസിയയോട് ആരോ ആ ചോദ്യം വീണ്ടും ചോദിച്ചു. ‘ഫൗസിയാ, ഇപ്പഴും ആ പഴയ കോണ്‍ട്രാക്ട് കോച്ച് തന്നെയാണോ...!’ ഫൗസിയുടെ ചിരിക്കുന്ന മുഖം പെട്ടെന്ന് ഗൗരവത്തിന് വഴിമാറി. ‘ഏയ് അത്തരം കാര്യങ്ങളൊന്നും ഇപ്പോള്‍ ചോദിക്കല്ളേ. ഞാന്‍ കോണ്‍ട്രാക്ടാണോ എനിക്ക് ശമ്പളം കിട്ടുന്നുണ്ടോ എന്നതൊന്നും ഇപ്പോള്‍ എന്‍െറ മുമ്പിലുള്ള പ്രശ്നമേ അല്ല. ഞാനും എന്‍െറ കുട്ടികളും വിലിയൊരു പോരാട്ടത്തിനാണ് ഇറങ്ങിയിരിക്കുന്നത്. നിങ്ങള്‍ക്കറിയോ ഇന്ത്യയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള ടീമുകള്‍ക്ക് പുറമേ ബ്രസീല്‍, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകളുമുണ്ട് സുബ്രതോ കപ്പില്‍. അതിനിടേ എന്‍െറ സ്വന്തം കാര്യത്തിന് എന്ത് പ്രാധാന്യം...’ ഫൗസിയുടെ മറുപടിക്ക് മുമ്പില്‍ ചൂളിപ്പോകുന്നത് ചോദ്യകര്‍ത്താവോ അതോ ഫൗസിയപ്പൊലുള്ളവരുടെ വിയര്‍പ്പിന് ഒരു വിലയും കല്‍പ്പിക്കാത്ത ഇവിടുത്തെ അധികാരി വര്‍ഗമോ...? 
  3. നാല് വര്‍ഷം കേരളാ ടീമിന്‍െറ ഗോള്‍കീപ്പര്‍, രണ്ട് വര്‍ഷം കോച്ച്, ഇപ്പോള്‍ 12 വര്‍ഷമായി കേരള സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ ഫുട്ബോള്‍ കോച്ച്, ജൂനിയര്‍ ഇന്ത്യക്കും സീനിയര്‍ ഇന്ത്യക്കും കളിക്കുന്ന രണ്ട് കുട്ടികളടക്കം 13 സംസ്ഥാന താരങ്ങളെ വാര്‍ത്തെടുത്ത പരിശീലക. സുബ്രതോ കപ്പിലേക്കുള്ള യാത്രക്ക് പുറമേ കേരളത്തിനകത്തും പുറത്തുമായി നിരവധി നേട്ടങ്ങള്‍... വനിതാ ഫുട്ബോളില്‍ ആളുകള്‍ സ്വപ്നം കാണുന്നതിനും മുകളിലൂടെയാണ് ഈ പെണ്‍താരകത്തിന്‍െറ യാത്ര. എന്നിട്ടും കോഴിക്കോട് വെള്ളിമാടുകുന്നിലെ മാമ്പറ്റ ഫൗസിയക്ക് മുമ്പില്‍ അധികൃതരുടെ വാതില്‍ അടഞ്ഞു തന്നെ കിടക്കുന്നു. കെ. സുധാകരന്‍ കായിക മന്ത്രിയായിരുന്ന കാലത്ത് സ്പോര്‍ട്സ് കൗണ്‍സിലിന് കീഴില്‍ നല്‍കിയ കോണ്‍ട്രാകട്് പരിശീലകയുടെ കുപ്പായമാണ് ഫൗസിയയുടെ വരുമാനം. കാല്‍പന്തുകളിയില്‍ പുതിയ പെണ്‍ഗാഥ വെട്ടിപ്പിടിക്കാനുള്ള വിശ്രമമില്ലാത്ത ഓട്ടത്തിനിടയില്‍ ഫൗസിയ പലപ്പോഴും തന്നെ മറന്നു. അതുകൊണ്ടുതന്നെ ഫൗസിയയുടെ നേട്ടങ്ങളെയൊന്നും തൊട്ടറിയാന്‍ അധികൃതരും മിനക്കെട്ടുമില്ല.
  4. കോഴിക്കോട് വെള്ളിമാടുകുന്നിലെ മാമ്പറ്റ മന്‍സില്‍. ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബമായിരുന്നു അത്. ഫുട്ബോള്‍ പോയിട്ട് പെണ്‍കുട്ടികളെ സ്കൂളില്‍ പോവാന്‍ പോലും പറഞ്ഞയക്കാന്‍ താല്‍പര്യമില്ലാത്ത കുടുംബം. എന്നാല്‍ തന്‍െറ ആറുമക്കളില്‍ നാലാമത്തവളായ ഫൗസിയക്ക് പിതാവ് മൊയ്തു എല്ലാറ്റിനും അനുമതി നല്‍കി. ഉമ്മ കുഞ്ഞുമറിയംബീയും ബന്ധുക്കളും ഓരോ ഘട്ടത്തിലും ശക്തമായി എതിര്‍ത്തു. പക്ഷെ ഉപ്പയുടെ തണലില്‍ ഫൗസിയ പഠിച്ചു. പഠനത്തിനൊപ്പം ഫുട്ബോള്‍, വോളിബോള്‍, ഹോക്കി, ക്രിക്കറ്റ് പിന്നെ പവര്‍ലിഫ്ടിങ്ങടക്കം ഒരുപാട് കളികളും പഠിച്ചു. ഉപ്പ പെരുന്നാളിന് പുതുവസ്ത്രം വാങ്ങാന്‍ ഗള്‍ഫില്‍ നിന്നും അയച്ചുകൊടുത്ത പൈസകൊണ്ടാണ് ഉമ്മയയറിയാതെ ആദ്യമായി ബൂട്ടും ജേഴ്സിയും വാങ്ങുന്നത്. വെള്ളയില്‍ ജി.യു.പി, നടക്കാവ് ഗേള്‍സ്, ആര്‍ട്സ് കോളജ് പഠന കാലത്ത് വോളിബോളിലു ക്രിക്കറ്റിലും ഹാന്‍ഡ്ബോളിലുമെല്ലാം തിളങ്ങി നിന്നു. പവര്‍ ലിഫ്ടിംങില്‍ സ്റ്റേറ്റ് ചാംപ്യന്‍ഷിപ്പും സൗത്ത് ഇന്ത്യയില്‍ വെങ്കലവും നേടി. 
  5. പക്ഷെ ഇതിനിടയിലെല്ലാം ജീവനായി കൊണ്ടുനടന്നത് ഫുട്ബോളിനെ. 1982 മുതലാണ് ഫുട്ബോളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതുപ്പാടി ജോര്‍ജ് മാഷിന്‍െറ ശിക്ഷണത്തില്‍ ഗ്രൗണ്ടില്‍ നില്‍ക്കാതെ വിയര്‍പ്പൊഴുക്കി. ആയിടക്കാണ് തിരുവനന്തപുരത്ത് സംസ്ഥാന വനിതാ ചാമ്പ്യന്‍ഷിപ്പ് വന്നത്. പുതുപ്പാടിയിലെ കുട്ടികളായിരുന്നു കോഴിക്കോട് ജില്ലക്ക് വേണ്ടി മത്സരിക്കേണ്ടത്. ചില സാങ്കേതിക കാരണങ്ങളാല്‍ അവര്‍ക്കിറങ്ങാനായില്ല. ആ ഒഴിവില്‍ ഫൗസിയയും കൂട്ടരും ജില്ലയെ പ്രതിനിധീകരിച്ചു. അനുമതിയില്ലാതെ ഗ്രൗണ്ടിലിറങ്ങിയെന്ന് പറഞ്ഞ് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍െറ രണ്ടുവര്‍ഷത്തെ വിലക്കായിരുന്നു ഫലം. എന്നാല്‍ ഫൗസിയക്കും കൂട്ടര്‍ക്കും നിരാശപ്പെടേണ്ടിവന്നില്ല. ഫൗസിയയുടെ ടീമിന്‍െറ മിടുക്ക് കണ്ടറിഞ്ഞ ഏറണാകുളം ഫുട്ബോള്‍ അസോസിയേഷന്‍ പിള്ളേരെ ദത്തെടുത്തു. അങ്ങനെ ആറ് വര്‍ഷം ഏറണാകുളത്തിനുവേണ്ടി ബൂട്ടുകെട്ടി. അതിനിടെ കേരളാ ടീമിലേക്ക് സെലക്ഷന്‍. 88, 89, 90, 92 വര്‍ഷങ്ങളില്‍ കേരളാ ടീമിന്‍െറ ഗോള്‍വലക്ക് കരുത്തേകിയ കാവല്‍ക്കാരി. ഇതിനിടെ പവര്‍ലിഫ്ടിംങ്ങിലും പരീക്ഷണങ്ങള്‍ നടത്തി. 99ല്‍ സ്റ്റേറ്റ് പവര്‍ ലിഫ്ടിംങ് അടിച്ചെടുത്തപ്പോള്‍ 2000ല്‍ ഹൈദരബാദില്‍ നടന്ന സൗത്ത് ഇന്ത്യന്‍ പവര്‍ലിഫ്ടിംങില്‍ മൂന്നാംസ്ഥാനവും നേടി. 
  6. ഫുട്ബോളിലേയും പവര്‍ ലിഫ്റ്റിങ്ങിലേയും നേട്ടങ്ങളുമായി നീങ്ങുമ്പോഴാണ് ഒരു ജോലിയെക്കുറിച്ചുള്ളു ആലോചനയുണ്ടാവുന്നത്. 2002ല്‍ നേട്ടങ്ങളുടെ കൂമ്പാരങ്ങളടങ്ങുന്ന സര്‍ട്ടിഫിക്കറ്റുകളുമായി സ്പോര്‍ട്സ് മന്ത്രി സുധാകരനെ സമീപിച്ചപ്പോള്‍ ഏതെങ്കിലുമൊരു ജോലിമതിയെങ്കില്‍ ഈ സര്‍ട്ടിഫിക്കറ്റുകളുടെ ബലത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിര നിയമനം നല്‍കാമെന്നു പറഞ്ഞു. സ്പോര്‍ട്സാണ് ലക്ഷ്യമെങ്കില്‍ കരാറടിസ്ഥാനത്തിലേ നടക്കൂ. കാരണം ഫൗസിയക്ക് കോച്ചാവാന്‍ വേണ്ട എന്‍.ഐ.എസ് സര്‍ട്ടിഫിക്കറ്റില്ല. സ്പോര്‍ടിസിനെ സ്നേഹിച്ച് ഫുട്ബോളില്‍ ജീവിക്കാനുറച്ച ഫൗസിയ തന്‍െറ ജീവിത ഭദ്രത ഓര്‍ക്കാതെ സ്പോര്‍ട്സ് തെരഞ്ഞെടുത്തു. ഒരു സര്‍ക്കാര്‍ ജോലിക്കായി പതിനായിരങ്ങള്‍ നാട്ടില്‍ നെട്ടോട്ടമോടുമ്പോള്‍ ഇങ്ങനെയൊരു തീരുമാനം പാടില്ളെന്ന് പലരും എതിര്‍ത്തു നോക്കി. പക്ഷെ ഫൗസിയയുടേത് ഉറച്ച നിലപാടായിരുന്നു. അങ്ങനെ 2002 മുതല്‍ കേരള സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ കീഴില്‍ ഫൗസിയ കോണ്‍ട്രാക്ട് കോച്ചായി.
  7. ഫുട്ബോളിന്‍െറ നാടെന്ന ഖ്യാതിയുണ്ട് പണ്ട് മുതലേ കോഴിക്കോടിന്. ദേശീയ അന്തര്‍ദേശീയ മല്‍സരങ്ങള്‍ക്ക് പന്തുരുണ്ടപ്പോള്‍ നാടും നാട്ടാരും ഏറ്റെടുത്ത് വിജയിപ്പിച്ചതിന്‍െറ ചരിത്ര സ്മരണകളുമുണ്ട് ഈ സാമൂതിരി രാജ്യത്തിന്. എന്നാല്‍, ആ കളിയെല്ലാം ആണ്‍ പടയുടേതായിരുന്നു. അതു തന്നെ കുറേ കാലമായി മറവിയുടെ കോര്‍ണര്‍ കിക്കിനായി കാത്ത് കിടക്കുകയുമാണ്. അപ്പോഴാണ് വിദ്യാര്‍ഥികാലത്ത് തങ്ങള്‍ പാതിവഴിയില്‍ നിര്‍ത്തിയ പെണ്‍ ഫുട്ബോളിന്‍െറ കിക്കോഫിനായി ഫൗസിയ ബൂട്ടു കെട്ടുന്നത്. സ്പോട്സ് കൗണ്‍സില്‍ കോച്ചിന്‍െറ ഒന്നാം നമ്പര്‍ ജഴ്സിയണിഞ്ഞ് ഫൗസിയ മൈതാന നടുവിലേക്കിറങ്ങി. എന്‍.എസ് മാധവന്‍െറ ഹിഗ്വിറ്റ കഥയിലെ പള്ളിവികാരിയെ പോലെ. കളിക്കാനുള്ള പെണ്‍പടയെ തേടിയുള്ള അലച്ചിലിനൊടുവില്‍ തന്‍െറ തന്നെ പൂര്‍വ വിദ്യാലയമായ നടക്കാവ് ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറിയിലത്തെി. ഫൗസിയ ചെല്ലുമ്പോള്‍ നടക്കാവ് സ്കൂള്‍ ഇന്നത്തെ പോലെ ഇന്‍റര്‍നാഷനലും മാതൃകാ വിദ്യാലയുമൊന്നുമായിരുന്നില്ല. 12 വര്‍ഷം കഴിയുമ്പോഴേക്കും ഇവിടത്തെ കുട്ടികളെ വെച്ച് കേരളത്തിലെ മികച്ച ജില്ലാ ടീമാക്കി കോഴിക്കോടിനെ മാറ്റിയിരിക്കുന്നു. ഏറ്റവും നല്ല സ്കൂള്‍ ടീം നടക്കാവും. രണ്ട് വര്‍ഷം കൊണ്ടുതന്നെ നാലുപേരെ സംസ്ഥാന ടീമിലേക്ക് നല്‍കിയ ഫൗസിയയുടെ മികവ് അടുത്തറിഞ്ഞ കേരള ഫുട്ബോള്‍ അസോസിയേഷന്‍ 2005ല്‍ മണിപ്പൂരില്‍ നടന്ന ദേശീയ സീനിയര്‍ വനിതാ ചാംപ്യന്‍ഷിപ്പിന്‍െറ കോച്ചായി ഫൗസിയയെ അയച്ചു. അന്ന് കേരളം മൂന്നാം സ്ഥാനം നേടി. 2006ല്‍ ഒറീസയില്‍ നടന്ന ചാംപ്യന്‍ഷിപ്പിലും ഫൗസിയ കേരള കോച്ചായി. അന്ന് കേരളം രണ്ടാംസ്ഥാനക്കാരായി. 2008ലെ അണ്ടര്‍ 14 കേരള ടീമില്‍ ആറ് പേര്‍ ഫൗസിയയുടെ നടക്കാവിലെ കുട്ടികള്‍. ടീം ക്യാപ്റ്റന്‍ നിഖില ഇന്ത്യന്‍ ടീമിലും അംഗമായി. കൊളംബോയില്‍ നടന്ന അണ്ടര്‍ 14 ഏഷ്യന്‍ ടൂര്‍ണമെന്‍റില്‍ ഇന്ത്യക്കുവേണ്ടിയിറങ്ങിയ നിഖില ഒമ്പത് ഗോളുകള്‍ നേടി റെക്കോര്‍ഡിടുമ്പോള്‍ ഗ്യാലറിയില്‍ പ്രര്‍ഥനയില്‍ മുഴുകിയിരിക്കുകയായിരുന്നു ഫൗസിയ. 2009ലെ ദേശീയ സബ്ജൂനിയര്‍ ചാംപ്യന്‍ഷിപ്പിലേക്കുള്ള കേരളാ ടീമില്‍ ഏഴുപേര്‍ ഫൗസിയയുടെ നടക്കാവില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. ഇതില്‍ വൈ.എം.ആഷ്ലി ഇന്ത്യന്‍ ടീമിലിടം നേടി. 
  8. സംസ്ഥാന സ്കൂള്‍ ഗെയിംസില്‍ വനിതാ ഫുട്ബോള്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടി ഫൗസിയ എന്ന ഗോള്‍കീപ്പര്‍ നടത്തിയ മുന്നേറ്റങ്ങളും ഫ്രീകിക്കുകളും ചരിത്രം എന്നും ഓര്‍ക്കും. പന്തുകളി കമ്പക്കാരേറെയുണ്ടായിട്ടും സ്കൂള്‍ ഗെയിംസില്‍ പെണ്‍കുട്ടികള്‍ക്ക് ഫുട്ബോള്‍ ഇല്ളെന്ന വസ്തുത തിരിച്ചറിഞ്ഞത് ഫൗസിയ കോച്ചായപ്പോഴാണ്. ആണുങ്ങള്‍ക്ക് പന്ത് തട്ടാനും ഗോളടിക്കാനും നിരവധി മൈതാനങ്ങള്‍ കാത്തിരിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് അവസരമില്ല. വലിയ മേളയായിട്ടും സ്കൂള്‍ തലത്തില്‍ പോലും വനിതാ ഫുട്ബോളില്ല. സംസ്ഥാന സ്കൂള്‍ ഗെയിംസില്‍ പെണ്‍കുട്ടികളുടെ ഫുട്ബോള്‍ മത്സരയിനമാക്കണമെന്ന ആവശ്യവുമായി കോഴിക്കോട് വിമന്‍സ് ഫുട്ബോള്‍ ക്ളബ്ബ് സെക്രട്ടറി എന്ന നിലയില്‍ ഫൗസിയ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിനും വിദ്യാഭ്യാസ വകുപ്പധികൃതര്‍ക്കും നിരവധി നിവേദനം നല്‍കി. കേരള ഫുട്ബോള്‍ അസോസിയേഷന്‍ പണം കെട്ടിവെച്ചാലേ പെണ്‍കുട്ടികളുടെ ഫുട്ബോളിന്‍െറ ദേശീയ സ്കൂള്‍ മത്സരത്തില്‍ പങ്കെടുക്കാനാവൂ എന്നാണ് സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട വകുപ്പില്‍നിന്ന് ലഭിച്ച മറുപടി. സ്കൂള്‍ കായികമേളയില്‍ ഇത് മത്സരയിനമാക്കുന്നതിനെക്കുറിച്ച് ഒരു മറുപടിയും അന്ന് അധികൃതര്‍ നല്‍കിയതുമില്ല. പോരാട്ടത്തിനൊടുവില്‍ ഫൗസിയയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും 19 വയസ്സില്‍ താഴെയുള്ളവരുടെ വിഭാഗത്തിന് മാത്രമാണ് വനിത ഫുട്ബോള്‍ മല്‍സരമുള്ളത്. സീനിയര്‍ വിഭാഗത്തെ കൂടി മല്‍സരത്തില്‍ പങ്കെടുപ്പിക്കണമെന്ന ആവശ്യവുമായി ഫൗസിയ വീണ്ടും അധികാരികളുടെ വാതിലുകള്‍ മുട്ടാന്‍ തുടങ്ങുകയാണ്. 


Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

എന്‍െറ പുഴ

കവിതയുടെ വേറിട്ട ശബ്ദം