ഓര്‍ക്കുക, ഫേസ്ബുക് നിങ്ങളുടെ സുഹൃത്തല്ല

http://www.madhyamam.com/weekly/2635

പൗരന്മാരെ നിരീക്ഷിക്കുന്ന ഭരണകൂടങ്ങളുടെ ചാരക്കണ്ണുകളെക്കുറിച്ച് മൂന്നു ദശകംമുമ്പ്, എഡ്വേഡ് സ്നോഡന്‍ എന്ന വിസില്‍ ബ്ളോവര്‍ വിളിച്ച് കൂവുന്നതിനും അദ്ദേഹം ജനിക്കുന്നതിനും മുമ്പ് സംസാരിച്ചുതുടങ്ങിയ മറ്റൊരു അമേരിക്കന്‍ പൗരനാണ് റിച്ചാര്‍ഡ് എം. സ്റ്റാള്‍മാന്‍. സംസാരിക്കുക മാത്രമല്ല സാങ്കേതിക വിജ്ഞാനം സ്വകാര്യവത്കരിക്കുന്നതിനെതിരെ പങ്കുവെക്കലിന്‍െറ പ്രതിരോധമായി ലോകത്താകമാനം ഡിജിറ്റല്‍ ഒളിപ്പോരിലേര്‍പ്പെട്ട ഗ്നു പദ്ധതിയുടെ ഉപജ്ഞാതാവ് ഒരു മുഖവുരയുടെ ആവശ്യമില്ലാത്തവിധം മലയാളികള്‍ക്കും സുപരിചിതനാണ്.
അമേരിക്ക തങ്ങളുടെ പൗരന്മാരുടെ ഫോണ്‍ ചോര്‍ത്തുന്നതിനെക്കുറിച്ച് ലോകത്തോട് വെളിപ്പെടുത്തിയ എഡ്വേഡ് സ്നോഡന്‍െറ കാലത്ത് സ്റ്റാള്‍മാന്‍ എന്ന ‘വിപ്ളവകാരി’യുടെ ശബ്ദത്തിന് പ്രസക്തിയുണ്ട്. ഇന്ത്യന്‍ അവസ്ഥയില്‍ ആധാര്‍ പോലുള്ള ദേശീയ തിരിച്ചറിയല്‍ സംവിധാനത്തിലൂടെയാണ് ഭരണകൂടത്തിന്‍െറ ചാരപ്രവര്‍ത്തനം.  സ്റ്റാള്‍മാന്‍െറ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഒരു ആയുധമാണ്, പ്രത്യേകിച്ചും സ്വകാര്യ ഓപറേറ്റിങ് സ്ഥാപനങ്ങള്‍ കോടിക്കണക്കായ ഉപയോക്താക്കളുടെ വിവരങ്ങള്‍ സി.ഐ.എ, മൊസാദ് തുടങ്ങിയ സാമ്രാജ്യത്വ ചാര ഏജന്‍സികള്‍ക്ക് നിര്‍ലോഭം കൈമാറുമ്പോള്‍.
സ്വാതന്ത്ര്യം പ്രാണവായുതന്നെയാണ് റിച്ചാര്‍ഡ് സ്റ്റാള്‍മാന്. കമ്പ്യൂട്ടറിലും സോഫ്റ്റ്വെയറിലും മാത്രം ഒതുങ്ങിനില്‍ക്കുന്ന പോരാളിയല്ല സ്റ്റാള്‍മാന്‍. ഒരു പൊതുപരിപാടിയില്‍ കിന്‍ലെയുടെ കുപ്പിവെള്ളം അദ്ദേഹം കുടിക്കാതെ മാറ്റിവെച്ചു. ‘‘കൊക്കകോളയുടെ ഉല്‍പന്നങ്ങള്‍ ഞാന്‍ കുടിക്കാറില്ല.’’ ഗ്വാട്ടിമാലയിലും കൊളംബിയയിലും തൊഴിലാളി യൂനിയന്‍ പ്രവര്‍ത്തകരെ ദ്രോഹിക്കുന്ന കൊക്കകോളയെ ബഹിഷ്കരിക്കുന്നതിലുള്ള പങ്കുചേരലിന്‍െറ ഭാഗമായിരുന്നു അത്. 1985ല്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഫൗണ്ടേഷന് രൂപംനല്‍കുംമുമ്പുതന്നെ സ്വാതന്ത്ര്യപ്പോരാളിയായിരുന്നു സ്റ്റാള്‍മാന്‍. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പഠിക്കുമ്പോള്‍ ഹാക്കര്‍ കമ്യൂണിറ്റിയില്‍ സ്റ്റാള്‍മാന്‍െറ കലാപങ്ങള്‍ക്ക് ഇതിഹാസ പരിവേഷമുണ്ടായിരുന്നു.
സ്റ്റാള്‍മാന്‍ യാത്രചെയ്തുകൊണ്ടേയിരിക്കുന്നു. വിവിധ സ്ഥലങ്ങളില്‍ നടത്തുന്ന പ്രഭാഷണങ്ങളില്‍നിന്നാണ് ജീവിക്കാനുള്ള വരുമാനത്തിന്‍െറ വലിയൊരു പങ്ക് കണ്ടത്തെുന്നത്. തിരുവനന്തപുരത്ത് സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന് ഫണ്ട് സ്വരൂപിക്കുന്നതിനായി താന്‍ കൊണ്ടുവന്ന പാവയെ ലേലം ചെയ്തു. ലെമോട്ട് യീലോങ് എന്ന ചെറിയൊരു നോട്ട്പാഡാണ് സ്റ്റാള്‍മാന്‍ ഉപയോഗിക്കുന്നത്. പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിക്കാനാവും എന്നതിനാലാണ് ഈ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത്. നിരന്തരമായി കീപാഡുകളിലൂടെ ഓടിയതുമൂലം വേദനിക്കുന്ന കൈവിരലുകളില്‍ ഓയിന്‍റ്മെന്‍റ് പുരട്ടി ഉഴിഞ്ഞുകൊണ്ട് സ്റ്റാള്‍മാന്‍ ചിരിക്കുന്നു. സായുധനായ ഒരു പോരാളിയുടെ അര്‍ഥപൂര്‍ണമായ ചിരി.
കോളനിവത്കരണത്തിന്
ആധാര്‍ കാര്‍ഡ്
  • തിരിച്ചറിയല്‍ രേഖയില്ലാത്ത ഒരു രാജ്യത്ത് ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് താങ്കള്‍ സൂചിപ്പിച്ചു. എഡ്വേഡ് സ്നോഡന്‍െറ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ താങ്കളുടെ രാജ്യത്തെ സാമൂഹിക സുരക്ഷാ നമ്പറിനെയും ഇന്ത്യയിലെ ആധാര്‍ നമ്പറിനെയും എങ്ങനെ കാണുന്നു?
അമേരിക്കയിലെ സുരക്ഷാ നമ്പറും ഇന്ത്യയിലെ ആധാറും ഭരണകൂട സ്വേച്ഛാധിപത്യത്തിന്‍െറ ഇരുവശങ്ങളാണ്. പൗരന്‍െറ സ്വകാര്യത ചോര്‍ത്താനുള്ള ഉപകരണമാണ് ഇത്തരം തിരിച്ചറിയല്‍ രേഖകള്‍. ഭരണകൂടം നടത്തുന്ന അതിസൂക്ഷ്മ നിരീക്ഷണങ്ങള്‍ അപകടകരമാണ്. ഡിജിറ്റല്‍ ചാരക്കണ്ണുകളുടെ വ്യാപ്തി സങ്കല്‍പങ്ങള്‍ക്കപ്പുറമാണ്. വിക്കിലീക്സും സ്നോഡനും വെളിപ്പെടുത്തുന്നത് അതിന്‍െറ രൂക്ഷതയാണ്. സാങ്കേതിക വിദ്യയുടെ കാലത്തെ സമൂഹം നേരിടുന്ന ഭീഷണികളിലൊന്നാണ് വ്യക്തികളുടെ സ്വകാര്യതക്കുമേലുള്ള രാഷ്ട്രങ്ങളുടെയും ബഹുരാഷ്ട്ര കമ്പനികളുടെയും നിരീക്ഷണം.
ഒരാള്‍ ആരോടൊക്കെ സംസാരിച്ചു, എത്ര തവണ സംസാരിച്ചു എന്നെല്ലാം അറിയാന്‍ എളുപ്പമാണ്. വ്യക്തിയുടെ സ്വാതന്ത്ര്യത്തെ രാജ്യങ്ങള്‍ ബഹുമാനിക്കണം. വ്യക്തികളെക്കുറിച്ചുള്ള വിപുലമായ വിവരശേഖരണം ഭരണകൂടമോ കമ്പനികളോ നടത്തുന്നത് അനുവദിക്കാനാകില്ല. ആരെയെങ്കിലും നിരീക്ഷണത്തിലാക്കണമെങ്കില്‍ അത് കോടതിക്കുവിധേയമായി മാത്രമേ പാടുള്ളൂ. നമ്മെ നിരീക്ഷിക്കുന്ന ഭരണകൂടം അവര്‍ ചെയ്യുന്നത് മറച്ചുവെക്കുന്നു. ഇവിടെയാണ് സ്നോഡനെപ്പോലുള്ളവരുടെ പ്രസക്തി. എന്നാല്‍, സ്നോഡനെപ്പോലുള്ളവരെ ശിക്ഷിക്കാനാണ് ഭരണകൂടങ്ങള്‍ മുതിരുന്നത്. ഇതിനുവേണ്ടി അവര്‍ വമ്പിച്ച വിവരശേഖരണവും നടത്തുന്നു. ടെലിഫോണ്‍ കമ്പനികളും ഇന്‍റര്‍നെറ്റ് സേവനദാതാക്കളുമെല്ലാം ഇതിന് ഭരണകൂടങ്ങളെ സഹായിക്കുന്നു. സാങ്കേതികവിദ്യ സ്വതന്ത്രമായാല്‍പോലും ഇതില്‍നിന്ന് നമുക്ക് രക്ഷയില്ല. രാഷ്ട്രീയമായി സംഘടിക്കല്‍ മാത്രമേ പോംവഴിയുള്ളൂ. ഭരണകൂടം വ്യക്തികളുടെ സ്വകാര്യത അംഗീകരിക്കണം. എല്ലാവരെയുംകുറിച്ച് എല്ലാം അറിയേണ്ട കാര്യം ഭരണകൂടത്തിനില്ല. അങ്ങനെയായാല്‍ ജനാധിപത്യത്തിന് നിലനില്‍പില്ല. ജനങ്ങളുടെ സൗഖ്യവും സ്വാതന്ത്ര്യവും പരിപോഷിപ്പിക്കേണ്ട ഭരണകൂടം അതിന്‍െറ കമ്പ്യൂട്ടിങ് ആവശ്യത്തിന് അവര്‍ക്ക് ഒരു നിയന്ത്രണവുമില്ലാതെ കുത്തക സോഫ്റ്റ്വെയറുകളെ ഉപയോഗിക്കുന്നു.
അമേരിക്കയിലെപോലെ ഇന്ത്യയിലും ആധാര്‍പോലുള്ള എകീകൃത തിരിച്ചറിയല്‍ നമ്പറുകള്‍ വരുന്നതോടെ കുഞ്ഞുങ്ങള്‍പോലും ഭരണകൂടത്തിന്‍െറ ചാരക്കണ്ണുകളില്‍നിന്ന് വിമുക്തരാവാത്ത അവസ്ഥയിലാകും.  കേരളത്തിലെ മുഴുവന്‍ സ്കൂളുകളിലൂടെയും നിര്‍ബന്ധിതമായി ആധാര്‍ കാര്‍ഡ് വിതരണം ചെയ്യുന്നതായി അറിഞ്ഞു. കുഞ്ഞുങ്ങളിലൂടെ കോളനിവത്കരണത്തിന്‍െറ വിത്തുവിതക്കാനാണിത്. നമ്മുടെ ഉപകരണങ്ങള്‍ നമ്മളില്‍ ചാരപ്പണി നടത്തുന്നത് തടയാന്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ സഹായിക്കും. 
ഡിജിറ്റല്‍ ലോകത്തെ മറ്റൊരു വെല്ലുവിളിയാണ് സെന്‍സര്‍ഷിപ്. ഇന്‍റര്‍നെറ്റ്  പ്രചാരത്തിലായതോടെ സെന്‍സര്‍ഷിപ് ഉണ്ടാകില്ളെന്നായിരുന്നു കാല്‍നൂറ്റാണ്ട് മുമ്പുള്ള വിശ്വാസം. എന്നാല്‍, അത് തെറ്റാണെന്ന് കാലം തെളിയിച്ചു. ഫേസ്ബുക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കുകളും സോഫ്റ്റ്വെയറുകളും സ്വകാര്യതക്കുമേലുള്ള കടന്നുകയറ്റമാണ്.
സ്വതന്ത്രരായ
പുതുതലമുറ
  • മൂന്നാംലോകരാജ്യങ്ങളിലാകമാനം വിദ്യാഭ്യാസം കച്ചവടവത്കരിക്കാനുള്ള ശ്രമമാണ്. മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടി, അരവിന്ദ് കെജ്രിവാള്‍ എന്നിവരുമായി താങ്കള്‍ ഇക്കാര്യം സംസാരിക്കുകയും ചെയ്തു. വിദ്യാഭ്യാസരംഗത്ത് സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നതിന്‍െറ പ്രാധാന്യം എന്താണ്? ഇന്ത്യന്‍ രാഷ്ട്രീയക്കാരുടെ പ്രതികരണം എന്തായിരുന്നു?
സാമ്പത്തിക ലാഭത്തിനുവേണ്ടി മാത്രമല്ല വിദ്യാഭ്യാസ രംഗത്ത് സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിക്കണമെന്ന് പറയുന്നത്. കുത്തക സോഫ്റ്റ്വെയര്‍  ഉപയോഗിച്ചുള്ള പഠനം കുട്ടികളെ അടിമയാക്കും. ഓരോ വര്‍ഷവും പുതിയ പുതിയ വേര്‍ഷനുകളില്‍ കുത്തക പദ്ധതികള്‍ (പ്രൊപ്രൈറ്ററി പ്രോഗ്രാമുകള്‍) ഇറങ്ങുമ്പോള്‍ വിദ്യാഭ്യാസ സ്ഥപനങ്ങള്‍ക്ക് അത് താങ്ങാനാവില്ല. മാത്രമല്ല, അവയെ മോഷ്ടിക്കാനും നാം ശ്രമിക്കും. അതിന്‍െറ അനധികൃത പകര്‍പ്പുകള്‍ കുട്ടികള്‍ ഉപയോഗിക്കുന്നത് ആശാസ്യമല്ല. ചിലര്‍ പറയും കുട്ടികള്‍ രണ്ടും പഠിക്കട്ടെയെന്ന്. അതും ശരിയല്ല. കുട്ടികള്‍ക്ക് മൈക്രോസോഫ്റ്റിന്‍െറ വിന്‍ഡോസ് കൊടുക്കുന്നത്, ഒരേയൊരു കമ്പനി മാത്രം പുകയില വില്‍ക്കുന്ന സ്ഥലത്ത് കുട്ടികളെ പുകവലിക്കാന്‍ പഠിപ്പിക്കുന്നതുപോലെയാണ്. മാത്രമല്ല, കുട്ടികളില്‍ അധാര്‍മികത വളര്‍ത്താന്‍ മാത്രമേ അത് സഹായിക്കൂ. സ്വതന്ത്ര സോഫ്റ്റ്വെയര്‍ പണച്ചെലവ് കുറക്കുമെന്നതിനാല്‍ വിദ്യാലയങ്ങള്‍ക്കിത് വികസിപ്പിക്കാനും പ്രചരിപ്പിക്കാനും കഴിയും. സ്വതന്ത്രരായ പുതുതലമുറയെ വാര്‍ത്തെടുക്കാനും കഴിയും. കാലഘട്ടത്തിന് യോജിച്ചവിധം മാറ്റങ്ങള്‍ വരുത്തി സാമൂഹിക പുരോഗതിക്കായി പ്രയോജനപ്പെടുത്തുകയാണ് സ്വതന്ത്ര സോഫ്റ്റ്വെയറിന്‍െറ ലക്ഷ്യം. അറിവുകളെ നിയന്ത്രിക്കുകയല്ല, പകരം പങ്കുവെക്കുകയാണ് സ്വതന്ത്ര സമൂഹത്തിന്‍െറ ചുമതല. ഒറ്റുകൊടുക്കപ്പെടുന്നവരുടെ കൂട്ടത്തില്‍നിന്ന് പുതുതലമുറയെയെങ്കിലും സ്വതന്ത്രരാക്കാന്‍ സ്വതന്ത്ര സോഫ്റ്റ്വെയറിന്‍െറ ഉപയോഗം സഹായിക്കും.
ഐ.ടി നയരൂപവത്കരണത്തെക്കുറിച്ച് ഇന്ത്യയിലെ ചില രാഷ്ട്രീയക്കാരുമായി സംസാരിച്ചപ്പോള്‍ അവര്‍ സ്വതന്ത്ര സോഫ്റ്റ്വെയറിന് പിന്തുണ അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ ഇപ്പോള്‍തന്നെ പല സ്ഥാപനങ്ങളും സ്വതന്ത്ര സോഫ്റ്റ്വെയറാണ് ഉപയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. സര്‍ക്കാറിനുകീഴിലുള്ള സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രവര്‍ത്തനത്തിനുള്ള ഐസിഫോസിന്‍െറ പ്രവര്‍ത്തനം വിപുലപ്പെടുത്താനും അദ്ദേഹം നിര്‍ദേശംനല്‍കിയിട്ടുണ്ട്.
സ്വാതന്ത്ര്യം ത്യാഗത്തിന്‍െറ വിലകൂടിയാണ്
  • ഇ-മെയില്‍ ഉപയോഗിക്കുന്നതില്‍പോലും സ്വയം നിയന്ത്രണമേര്‍പ്പെടുത്തുകയും ഫേസ്ബുക് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളും സ്വകാര്യതയുടെ മോഷ്ടാക്കളാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തല്ളോ. ഉപയോക്താവിന് സ്വതന്ത്ര സോഫ്റ്റ്വെയര്‍ നല്‍കുന്ന സുരക്ഷയും സ്വാതന്ത്ര്യവും എന്താണ്?
സ്വതന്ത്ര സോഫ്റ്റ്വെയര്‍ മൂവ്മെന്‍റിന് പുറത്തുള്ളവര്‍ക്ക് ഓപണ്‍ സോഴ്സിനെക്കുറിച്ചും ഫ്രീ സോഫ്റ്റ് വെയറിനെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാക്കി തരേണ്ടത് അത്യാവശ്യമാണ്. സ്വതന്ത്ര സോഫ്റ്റ്വെയര്‍ എന്നാല്‍ സ്വാതന്ത്ര്യത്തിന്‍െറ വിളംബരമായാണ് കാണുന്നത്. ഓപണ്‍ സോഴ്സ് എന്നത് തീര്‍ത്തും വ്യത്യസ്തമായ ആശയമാണ്. സ്വതന്ത്ര സോഫ്റ്റ്വെയര്‍ എന്നാല്‍ നമ്മുടെയും സമൂഹത്തിന്‍െറയും സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നതാവണം. അതില്‍ വില എന്ന ആശയം ഇല്ല. സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിക്കുമ്പോള്‍ നമുക്ക് കുറെ പണം ലാഭിക്കാന്‍ കഴിയുന്നു. എന്നാല്‍, അതല്ല ഇവിടെ പ്രധാനം. പണം, ലാഭം എന്നിവ സ്വാതന്ത്ര്യത്തിന്‍െറ ഉപോല്‍പന്നം മാത്രമാണ്. സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിക്കുമ്പോള്‍ അനുഭവിക്കുന്നത് സമൂഹത്തിന്‍െറ അടിസ്ഥാന മൂല്യമായ, പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമാണ്. സ്വതന്ത്ര സോഫ്റ്റ്വെയര്‍ സമൂഹത്തെയും ഉപയോക്താവിന്‍െറ സ്വാതന്ത്ര്യത്തെയും ബന്ധിപ്പിക്കുന്നു.
ഒരു പ്രോഗ്രാം സ്വതന്ത്രമല്ളെങ്കില്‍ അതിനെ നോണ്‍ ഫ്രീ സോഫ്റ്റ്വെയര്‍ എന്നു വിളിക്കുന്നു. ഉപഭോക്താവിനെ അടിമയാക്കുന്ന പ്രോഗ്രാമുകളാണിവ. ഇതൊരുതരത്തില്‍ പറഞ്ഞാല്‍ സാങ്കേതികരംഗത്തെ കോളനിവത്കരണമാണ്. അത് അനീതിയാണ്. പെയ്ഡ് സോഫ്റ്റ്വെയറുകള്‍ ഉപഭോക്താവിനെ വിഭജിക്കുന്നതോടൊപ്പം നിസ്സഹായരുമാക്കുന്നു. വിഭജിക്കുക എന്നാല്‍ ഉപഭോക്താവിന് സോഫ്റ്റ്വെയറിന്‍െറ പുനര്‍വിതരണം നടത്താന്‍ അനുവാദമില്ലാതാക്കുന്നു. അതോടൊപ്പം സോഴ്സ് കോഡില്ലാത്തതിനാല്‍ സോഫ്റ്റ്വെയറില്‍ തനിക്കാവശ്യമുള്ള മാറ്റങ്ങള്‍ വരുത്താനും ഉപഭോക്താവിന് സാധ്യമല്ല. ഇത് അവരെ നിസ്സഹായരാക്കുന്നു. യൂസര്‍ക്ക് ആവശ്യമില്ലാത്ത ചിലതായിരിക്കാം ഇത്തരം പ്രോഗ്രാമുകളില്‍ ഉണ്ടായിരിക്കുക.
യൂസര്‍ക്ക് സ്വാതന്ത്ര്യത്തിന്‍െറ നാലു പ്രധാന മൂല്യങ്ങള്‍ ഒരു സോഫ്റ്റ്വെയര്‍ പ്രദാനംചെയ്യുന്നുവെങ്കില്‍ അതിനെ സ്വതന്ത്ര സോഫ്റ്റ്വെയര്‍ എന്നു വിളിക്കാം. പ്രോഗ്രാം ഒരാള്‍ക്കിഷ്ടമുള്ള രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്നുവെന്നതാണ് സ്വതന്ത്ര സോഫ്റ്റ്വെയറിന്‍െറ അടിസ്ഥാനം. സോഴ്സ് കോഡിനെ പഠിച്ച് വിപുലപ്പെടുത്താനുള്ള സ്വാതന്ത്ര്യം, മറ്റുള്ളവരുമായി പ്രോഗ്രാം പങ്കുവെക്കാനും പുനര്‍വിതരണംചെയ്യാനുമുള്ള സ്വാതന്ത്ര്യം, സമൂഹത്തിന് ഉപകാരപ്രദമാവുംവിധം നവീകരിച്ച് (മോഡിഫൈഡ് പ്രോഗ്രാം) ജനങ്ങള്‍ക്ക് നല്‍കാനുള്ള സ്വാതന്ത്ര്യവും സ്വതന്ത്ര സോഫ്റ്റ്വെയര്‍ നല്‍കുന്നു. ഈ നാലു സ്വാതന്ത്ര്യങ്ങളാണ് ഒരു സോഫ്റ്റ്വെയര്‍ ഉപഭോക്താവിന് (യൂസര്‍) ഉണ്ടായിരിക്കേണ്ടത്. അത് വ്യക്തിപരമായ ഉപയോഗമായാലും സംഘടിതമായ ഉപയോഗമായാലും സോഫ്റ്റ്വെയറും കമ്പ്യൂട്ടിങ്ങും നിയന്ത്രിക്കാന്‍ ഇവയെല്ലാം ഉണ്ടെന്ന് ഉറപ്പുവരുത്തണം.
മൊബൈല്‍ഫോണുകളിലും മറ്റും ഉപയോഗിക്കുന്ന പ്രൊപ്രൈറ്ററി സോഫ്റ്റ്വെയര്‍വഴി നാമറിയാതെ നമ്മെക്കുറിച്ചുള്ള വിവരങ്ങള്‍ മറ്റുകേന്ദ്രങ്ങള്‍ക്ക് ലഭ്യമാകുന്നുണ്ടെന്നത് വെളിപ്പെട്ടുകൊണ്ടിരിക്കുകയാണല്ളോ. ഞാന്‍ ഇ-മെയില്‍ ഉപയോഗത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഫേസ്ബുക്പോലുള്ളവക്കും മൊബൈല്‍ഫോണിനും എന്‍െറ ജീവിതത്തില്‍ ഇടമില്ലാത്തത് അവ സ്വകാര്യതക്ക് ഒരു സ്ഥാനവും നല്‍കാത്തതിനാലാണ്. ദയവുചെയ്ത് എന്നെ ഫേസ്ബുക്കില്‍ പരാമര്‍ശിക്കരുത്. ഫേസ്ബുക്കിന് അതിന്‍േറതായ നിരീക്ഷണ സംവിധാനമുണ്ട്. ഫേസ്ബുക് നിങ്ങളുടെ സുഹൃത്തല്ല. നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനും കൈമാറ്റംചെയ്യുന്നതിനും അതിന് കഴിയും. ഗൂഗ്ളും മൈക്രോസോഫ്റ്റും ഇത് ചെയ്യുന്നുണ്ട്.
  • സ്വാതന്ത്ര്യവും സ്വകാര്യതയും സംരക്ഷിക്കാന്‍ അപ്പോള്‍ നമ്മള്‍ പലതും ത്യജിക്കേണ്ടതുണ്ട്, അല്ളേ? പല സാങ്കേതിക സൗകര്യങ്ങളും?
സ്വാതന്ത്ര്യം ത്യാഗത്തിന്‍െറ വിലകൂടിയാണ്. ഒന്നും ത്യജിക്കാന്‍ തയാറല്ളെങ്കില്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് നമ്മള്‍ ചിന്തിക്കേണ്ടതില്ല. സ്വാതന്ത്ര്യം തീര്‍ച്ചയായും ത്യാഗം ആവശ്യപ്പെടുന്നുണ്ട്. ഞാന്‍  ആമസോണിന്‍െറ ബുക്കുകള്‍ വാങ്ങാറില്ല. പണംകൊടുത്ത് പുസ്തകങ്ങള്‍ വാങ്ങുകയാണ് എന്‍െറ ശീലം. ഞാന്‍ ക്രെഡിറ്റ്കാര്‍ഡുകള്‍ ഉപയോഗിക്കാറില്ല. എന്‍െറ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കാതെ തികച്ചും അജ്ഞാതനായ ഒരാളെന്ന നിലക്കാണ് ഞാന്‍ പുസ്തകങ്ങള്‍ വാങ്ങുന്നത്. സ്വാതന്ത്ര്യമാണോ പുസ്തകം വായിക്കലാണോ പ്രധാനം എന്നു ചോദിച്ചാല്‍ സ്വാതന്ത്ര്യം എന്നുതന്നെയായിരിക്കും എന്‍െറ ഉത്തരം. ഇ-കറന്‍സികള്‍ മാത്രമുള്ള ഒരു ലോകം പേടിപ്പെടുത്തുന്നതാണ്. നിങ്ങളുടെ വിവരങ്ങള്‍ കൃത്യമായി ചോര്‍ത്തിയെടുക്കാന്‍ കഴിയുന്ന ഒരു ലോകം സ്വാതന്ത്ര്യകാംക്ഷികള്‍ക്ക് സ്വാഗതംചെയ്യാനാവില്ല.
ലോകത്താകമാനം വിവിധ തരത്തിലുള്ള അധിനിവേശം നടക്കുന്നതിനിടെയാണ് പണവും വിഭവശേഷിയും ഉപയോഗിച്ച് കുത്തകകമ്പനികള്‍ സാങ്കേതികജ്ഞാനത്തിന്‍െറ കോളനിവത്കരണം നടപ്പാക്കുന്നത്. മസാചൂസറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കമ്പ്യൂട്ടര്‍ വിദഗ്ധനായിരുന്നപ്പോള്‍മുതല്‍ ഇത്തരം അനീതികള്‍ക്കെതിരെ പ്രതികരിച്ച് ജോലി രാജിവെച്ചിരുന്നു. കുത്തകകള്‍ എങ്ങനെയാണ് അവരുടെ അധിനിവേശം നടപ്പാക്കുന്നത്?
സോഫ്റ്റ്വെയര്‍ നിര്‍മിക്കുന്നതും നിയന്ത്രിക്കുന്നതും ഇന്നത്തെ സമൂഹത്തില്‍ ഒട്ടും ധാര്‍മികതയുള്ള കാര്യമല്ല. ഏതെങ്കിലും തരത്തില്‍ ഈ സ്വാതന്ത്ര്യങ്ങള്‍ ഒരു പ്രോഗ്രാമില്‍ കുറയുകയോ അപര്യാപ്തമാവുകയോ ചെയ്യുകയാണെങ്കില്‍ അതിനെ പ്രൊപ്രൈറ്ററി പ്രോഗ്രാം എന്നാണ് പറയുക. അത് സമൂഹത്തിന്‍െറ നന്മക്കുവേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്. സമൂഹത്തില്‍ അത് അനാവശ്യമായ അധാര്‍മികതയുണ്ടാക്കുന്നു. സ്വതന്ത്ര സോഫ്റ്റ്വെയറും പ്രൊപ്രൈറ്ററി സോഫ്റ്റ്വെയറും തമ്മിലുള്ള വ്യത്യാസം വെറും സാങ്കേതികമല്ല. കോഡ് എങ്ങനെയെഴുതി, എന്തൊക്കെ ഉപയോഗം അതിനൊക്കൊണ്ടുണ്ട് എന്നൊന്നും തരംതിരിച്ചുകാണാനുള്ളതല്ല ഇവ രണ്ടും. ഇതെങ്ങനെയാണ് സമൂഹത്തെ ബാധിക്കുന്നത് എന്നതിന്‍െറ അടിസ്ഥാനത്തിലാണ് പ്രൊപ്രൈറ്ററി പ്രോഗ്രാമിനെയും സ്വതന്ത്ര സോഫ്റ്റ്വെയറിനെയും കാണേണ്ടത്. സമൂഹത്തിന്‍െറ വികസനമാണ് സ്വതന്ത്ര സോഫ്റ്റ്വെയറിന്‍െറ ഉപയോഗംകൊണ്ടുണ്ടാവുന്നത്. സമൂഹത്തിന് മനസ്സിലാവുന്ന അറിവ് വിപുലപ്പെടുത്തുകയും അതിനെ നിലനിര്‍ത്തുകയും ചെയ്യുന്നു. ആ അറിവിനെ ആര്‍ക്കു വേണമെങ്കിലും വിപുലപ്പെടുത്തി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. അതില്‍ ഒരു നിയന്ത്രണവുമില്ല. എന്നാല്‍, പ്രൊപ്രൈറ്ററി സോഫ്റ്റ്വെയറില്‍ സമൂഹത്തിന്‍െറ വികസനം നടക്കുന്നില്ല. മറിച്ച്, ഒരുതരം ആശ്രയബോധം നമ്മില്‍ ഉണ്ടാക്കുന്നു. കോളനിവത്കരിക്കപ്പെടുക എന്നത് വികസനമല്ല. അത് സമൂഹത്തിന് നല്ലതുമല്ല. അധികാരത്തിനുള്ള ഉപാധിയാണ്. അടിമയാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ്. ഒരു സോഫ്റ്റ്വെയറില്‍ ആകര്‍ഷകങ്ങളായ ഫീച്ചറുകള്‍ ഉണ്ടാക്കി യൂസറെ പ്രലോഭിപ്പിക്കുന്നു. അത് യഥാര്‍ഥത്തില്‍ ഒരു കെണിയാണ്.
സ്വതന്ത്ര സോഫ്റ്റ്വെയറിന്‍െറ ലക്ഷ്യം  എല്ലാ ഉപയോക്താക്കള്‍ക്കും സോഫ്റ്റ്വെയറില്‍ അധികാരം നല്‍കുകയാണ്. സോഫ്റ്റ്വെയറിനെ പഠിക്കാനും വിപുലപ്പെടുത്താനും മറ്റുള്ളവര്‍ക്ക് അതിന്‍െറ കോപ്പിനല്‍കാനും മോഡിഫൈചെയ്യാനും സ്വതന്ത്ര സോഫ്റ്റ്വെയര്‍ മൂവ്മെന്‍റ് സഹായിക്കുന്നു. സ്വതന്ത്ര സോഫ്റ്റ്വെയര്‍ എന്നാല്‍ സൗജന്യ സോഫ്ട്വെയര്‍ അല്ല. സോഴ്സ്കോഡ് പഠിക്കുന്നതിനും സോഫ്റ്റ്വെയര്‍ മാറ്റുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള സ്വാതന്ത്ര്യം ഉപയോക്താവിനുണ്ടായിരിക്കണം. ലാഭമുണ്ടാക്കുന്നതിന് ഞാന്‍ എതിരല്ല. പക്ഷേ, ലാഭമുണ്ടാക്കുന്നതിന് ഒരു സദാചാരമാര്‍ഗമുണ്ട്. അമിതലാഭവും അത്യാര്‍ത്തിയുമാണ് പ്രശ്നം. ആപ്പിളിന്‍െറ സ്ഥാപകന്‍ സ്റ്റീവ് ജോബ്സ് മരിച്ചതില്‍ എനിക്ക് സന്തോഷമില്ല. പക്ഷേ, അദ്ദേഹം ഈ രംഗത്തുനിന്ന് പോയതില്‍ ഞാന്‍ സന്തോഷിക്കുന്നു. കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയറിലും സോഫ്റ്റ്വെയറിലും ജോബ്സിനുണ്ടായിരുന്ന ദുഃസ്വാധീനം അവസാനിക്കുന്നുവെന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു.
പ്രതീതിക്കെണികള്‍
  • മസാചൂസറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലിനോക്കിയിരുന്നകാലത്ത് അമേരിക്കന്‍ പ്രതിരോധവകുപ്പിന്‍െറ ധനസഹായത്തോടെ പ്രവര്‍ത്തിച്ചിരുന്ന സോഫ്റ്റ്വെയര്‍ ഉപയോഗത്തിലെ നിയന്ത്രണങ്ങള്‍ക്കെതിരായി ശബ്ദമുയര്‍ത്തിയിരുന്നല്ളോ. കുത്തകകളൊരുക്കുന്ന വെര്‍ച്വല്‍ കെണികളെ എങ്ങനെ പ്രതിരോധിക്കാനാവും?
ഇവിടെ സ്വതന്ത്ര സോഫ്റ്റ്വെയര്‍ മൂവ്മെന്‍റിനെക്കുറിച്ച് വീണ്ടും പറയേണ്ടിവരും. മറ്റുള്ളവരുമായി പ്രോഗ്രാം പങ്കുവെക്കാം എന്നതാണ് ഇതിന്‍െറ പ്രത്യേകത. ഒരു പെയ്ഡ് സോഫ്റ്റ്വെയറില്‍ അത് സാധ്യമല്ല. അതിന്‍െറ ലൈസന്‍സ് പ്രശ്നങ്ങള്‍ വരും. ഒരു അപരിചിതന് നമുക്ക് സോഫ്റ്റ്വെയര്‍ നല്‍കാതിരിക്കാം. എന്നാല്‍, നാം കടപ്പെട്ടിരിക്കുന്ന സുഹൃത്ത് വന്ന് ചോദിക്കുകയാണെങ്കിലോ. ഇവിടെ നമുക്ക് രണ്ടു തെറ്റുകളാണ് ചെയ്യാനുള്ളത്. ഒന്ന്, നമ്മുടെ സുഹൃത്തിനോട് പ്രോഗ്രാം തരില്ളെന്ന് പറയാം. അല്ളെങ്കില്‍, ലൈസന്‍സ് നിയമങ്ങളെ കാറ്റില്‍പറത്തി അവയെ സുഹൃത്തിന് കൈമാറാം. അതില്‍ നാം നമ്മുടെ സുഹൃത്തിനെ സഹായിക്കുക എന്ന ചെറിയകുറ്റം തിരഞ്ഞെടുക്കും. ലൈസന്‍സ് നിര്‍ദേശങ്ങള്‍ ലംഘിച്ചാലും നമുക്ക് സുഹൃത്തിനെ നിലനിര്‍ത്താം. എന്നിരുന്നാലും ഇതെല്ലാം നിങ്ങളുടെ സമൂഹത്തിലെ സാഹോദര്യം ഇല്ലാതാക്കാനുള്ള മന$പൂര്‍വമുള്ള ശ്രമങ്ങള്‍ മാത്രമാണ്. എന്നിരുന്നാലും അത് കുറ്റമാവാതിരിക്കുന്നില്ല. അത്തരം പ്രവണത നല്ലതുമല്ല. സുഹൃത്തിന് സോഫ്റ്റ്വെയര്‍ ലഭിച്ചാല്‍ അതിന്‍െറ ഉടമസ്ഥാവകാശം പിന്നെ അവര്‍ക്കുകൂടെയാവും. അനധികൃതമായ ഒരു പകര്‍പ്പ് എന്നതിലുപരി ഒരു പ്രൊപ്രൈറ്ററി പ്രോഗ്രാം എന്ന രീതിയില്‍ അത് നല്ലതുമല്ല. അത്തരം അവസ്ഥകളില്‍ ചെന്നുപെടാതിരിക്കണമെങ്കില്‍ ഒന്നുകില്‍ കൂട്ടുകാരില്ലാതിരിക്കണം. അതാണ് പ്രൊപ്രൈറ്ററി പ്രോഗ്രാം ഡെവലപ്പറുടെ ആവശ്യവും. വിഭജിച്ച് ഭരിക്കുക എന്നതാണ് അവരുടെ നേട്ടം. നിങ്ങളെ സമൂഹത്തില്‍നിന്ന് വിഭജിക്കാന്‍ ഉദ്ദേശിച്ചുള്ള പ്രോഗ്രാമുകള്‍ നാം തള്ളിക്കളയണം. മറ്റുള്ളവരുമായി പങ്കുവെക്കാന്‍ പറ്റാത്ത ഏതൊരു പ്രോഗ്രാമും തള്ളിക്കളയുകയാണ് വേണ്ടത്. മറ്റൊരാള്‍ക്കും നല്‍കരുതെന്ന നിബന്ധനയില്‍. അഥവാ ആരെങ്കിലും അത്തരം പ്രോഗ്രാമുകള്‍ നല്‍കുകയാണെങ്കില്‍ മന$സാക്ഷി അതിന് സമ്മതിക്കുന്നില്ളെന്നു പറഞ്ഞ് തള്ളുകയാണ് ഞാന്‍ ചെയ്യുന്നത്. ഞാനത് കൈകൊണ്ട് തൊടാറുപോലുമില്ല. നിങ്ങളും അങ്ങനത്തെന്നെ ചെയ്യണം എന്നാണ് എന്‍െറ ആഗ്രഹം.
മാത്രമല്ല, പ്രൊപ്രൈറ്ററി സോഫ്റ്റ്വെയര്‍ കമ്പനികള്‍ നടത്തുന്ന പരസ്യ പ്രചാരണങ്ങളും നാം തള്ളിക്കളയണം. പ്രത്യേകിച്ചും പൈറസി എന്ന വാക്ക്. പൈറസി തടയാന്‍ സഹകരിച്ചു പ്രവര്‍ത്തിക്കാമെന്ന പ്രചാരണത്തെയാണ് പ്രധാനമായും തള്ളിക്കളയേണ്ടത്. ഒരാള്‍ക്ക് കൈമാറ്റംചെയ്യാന്‍ സാധിക്കാത്ത പ്രോഗ്രാമുകള്‍ മറ്റുള്ളവര്‍ മോഷ്ടിച്ചിട്ടായാലും പങ്കുവെക്കുന്നത് നല്ലതാണെന്നാണ് എന്‍െറ അഭിപ്രായം. അവരെ പൈററ്റ്സ് എന്നു വിളിക്കുകപോലും ചെയ്യരുതെന്ന് ഞാന്‍ ഒരു ചോദ്യത്തിന് മറുപടി നല്‍കിയിരുന്നു. ഇതിനെ ഫോര്‍ബിഡന്‍ ഷെയറിങ് എന്നു പറയാം.
നിങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ പ്രോഗ്രാം ഉപയോഗിക്കാന്‍ പെയ്ഡ് സോഫ്റ്റ് വെയറുകള്‍ അനുവദിക്കുന്നില്ല. ലൈസന്‍സുകൊണ്ട് അതിനെയെല്ലാം തടയുന്നു. ഒരു വെബ്സൈറ്റ് ഡെവലപ്പിങ് സോഫ്റ്റ്വെയറിനെ കുറ്റം പറയുന്നതൊന്നും പോസ്റ്റ് ചെയ്യാന്‍ പറ്റാതെയാണ് ആ വെബ്സൈറ്റ് നിര്‍മിച്ചതെങ്കില്‍ അത് നിങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കലാണ്. സ്വന്തം കോപ്പിപോലും സ്വസ്ഥമായി ഉപയോഗിക്കാന്‍ പറ്റില്ളെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കമ്പ്യൂട്ടിങ്ങില്‍ അധികാരമില്ളെന്ന് സാരം. അതുകൊണ്ടുതന്നെ സോഫ്റ്റ്വെയറിനെ ആവശ്യങ്ങള്‍ക്കനുസരിച്ച് എങ്ങനെയും ഉപയോഗിക്കാന്‍ പറ്റണം.
എന്നാല്‍, അതുമാത്രം പോര, തന്‍െറ പ്രോഗ്രാമില്‍ മതിയായ മാറ്റങ്ങള്‍ വരുത്താന്‍ യൂസര്‍ക്ക് കഴിയണം. നമ്മുടെ സ്വന്തം കമ്പ്യൂട്ടറിലുള്ള ഫയലുകള്‍ ഉപയോഗിക്കാന്‍ നമുക്ക് സാധിക്കില്ളെന്നതും ഇതിന്‍െറ പരിമിതിയാണ്. ചില മലീഷ്യസ് ഫയലുകളാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ്. ഇതെല്ലാം ഡിജിറ്റല്‍ വിലങ്ങുകളാണ്. ഡിജിറ്റല്‍ റെസ്ട്രിക്ഷന്‍ മാനേജ്മെന്‍റ് എന്നാണ് ഇതിനെ വിളിക്കുക. യൂസറിനോട് ചോദിക്കാതെതന്നെ പ്രോഗ്രാമില്‍ മാറ്റങ്ങള്‍ വരുത്തുന്നു. ഇവിടെയും യൂസര്‍ക്ക് താന്‍ കാശുകൊടുത്ത് വാങ്ങിയ സോഫ്റ്റ്വെയറില്‍ ഒരു അവകാശവുമില്ല.
  • എണ്‍പതുകളുടെ തുടക്കത്തില്‍ സ്വകാര്യ സോഫ്റ്റ്വെയറുകള്‍ ഉപഭോക്താവിന്‍െറമേല്‍ അടിച്ചേല്‍പിച്ച നിഷേധാത്മകമായ നിയന്ത്രണങ്ങള്‍ക്കെതിരെയുള്ള പ്രതികരണമാണോ സ്വകാര്യ സോഫ്റ്റ്വെയറുകള്‍ക്ക് ബദലായി സ്വന്തം ജീവിതത്തെ മാറ്റിമറിച്ചത്, അതും മനുഷ്യാവകാശങ്ങള്‍ക്ക് തെല്ല് പരിഗണനപോലും നല്‍കാത്ത അമേരിക്കയില്‍നിന്ന്?
1983ലാണ് ഞാന്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ രംഗത്തേക്കു വന്നത്. അന്ന് സ്വന്തമായി ഒരു കമ്പ്യൂട്ടറുണ്ടാവുക എന്നത് സാധ്യമല്ല. മാത്രമല്ല, അന്ന് ലഭ്യമായ ഓപറേറ്റിങ് സിസ്റ്റമെല്ലാം പ്രൊപ്രൈറ്ററി പ്രോഗ്രാമുകളായിരുന്നു. അതില്‍ എന്‍േറതായ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഈ രംഗത്തേക്ക് വരുന്നത്. ഞാന്‍ തനിച്ചായിരുന്നു. ആര്‍ക്കും ഞാന്‍ പറയുന്നത് മനസ്സിലായില്ല. ഒരു പ്രതിപക്ഷമായി ഇത് അധികമൊന്നും മുന്നോട്ടു പോകില്ളെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പത്രങ്ങളിലേക്ക് കത്തെഴുതുക, രാഷ്ട്രീയക്കാരെ കാണുക തുടങ്ങി തീര്‍ത്തും അപരിചിതമായിരുന്നു പ്രചാരണം. കാരണം, ഞാനൊരു രാഷ്ട്രീയക്കാരനല്ല. ഓപറേറ്റിങ് സിസ്റ്റം ഡെവലപ്പറായ എനിക്ക് ചെയ്യാനുണ്ടായിരുന്നത് ഒരു ഓപറേറ്റിങ് സിസ്റ്റം എഴുതുക എന്നതാണ്. പ്രോഗ്രാം എഴുതിയ ആള്‍ എന്ന നിലയില്‍ അതിനെ മറ്റുള്ളവര്‍ക്ക് സ്വതന്ത്രമായി ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം നല്‍കാനാവും. അങ്ങനെ എനിക്ക് ഈ അനീതിയില്‍നിന്ന് എല്ലാവരെയും രക്ഷിക്കാനാവും.
എനിക്കറിയാം പലര്‍ക്കും ഇതൊരു അനീതിയായി തോന്നുന്നുണ്ടാവില്ല. ഞാന്‍ പരിശ്രമിച്ചില്ളെങ്കില്‍ ആരും ഇതിന് മുതിരില്ളെന്നും എനിക്ക് ബോധ്യമായതോടെയാണ് ഞാന്‍ മുന്നിട്ടിറങ്ങിയത്. അതെന്‍െറ കടമയായിരുന്നു. കാരണം, ആരെങ്കിലും മുങ്ങിമരിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍, അടുത്താരും ഇല്ളെങ്കില്‍, തീര്‍ച്ചയായും അത് അമേരിക്കല്‍ പ്രസിഡന്‍റുമാര്‍ ആരുമല്ളെങ്കില്‍ അവരെ രക്ഷിക്കുക എന്നത് എന്‍െറ ധാര്‍മിക ഉത്തരവാദിത്തമാണ്. ആ പ്രസ്താവന കുറെ കടുത്തുപോയി എന്നറിയാം. എന്നിരുന്നാലും, അങ്ങനെ നിരവധി പേരുണ്ട്. ജോര്‍ജ് ബുഷ്, ഡിക്ചെനി, ഒബാമ ഇവരെയൊന്നും രക്ഷിക്കേണ്ട ധാര്‍മിക ഉത്തരവാദിത്തം നിങ്ങള്‍ക്കുണ്ടെന്ന് ഞാന്‍ പറയുന്നില്ല. അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ ജോര്‍ജ് ഡബ്ള്യു. ബുഷിന്‍െറ നയങ്ങള്‍തന്നെയാണ് നടപ്പാക്കുന്നത്. ജോര്‍ജ് ബുഷ് ലോകമെമ്പാടും നടത്തിയ മനുഷ്യാവകാശ ലംഘനങ്ങള്‍ തിരുത്താന്‍ ഒബാമ ശ്രമിക്കുന്നില്ല. ബുഷിന്‍െറ പീഡന നയങ്ങള്‍തന്നെയാണ് ഒബാമയും തുടരുന്നത്.
  • ഗ്നുവും ലിനക്സും രണ്ടായിത്തന്നെ അടയാളപ്പെടുത്തണമെന്ന് വാശിയോടെ പറയാറുണ്ടല്ളോ, എന്തു പ്രത്യയശാസ്ത്ര ഭിന്നതയാണ് സ്റ്റാള്‍മാന്‍െറ ഗ്നുവും ലിനസ് ടോള്‍വാര്‍ഡ്സിന്‍െറ ലിനക്സും തമ്മിലുള്ളത്?
ആദ്യകാലത്ത് സ്വതന്ത്ര സോഫ്റ്റ്വെയറിന് അധികം എതിര്‍പ്പുകളില്ലായിരുന്നു. ഞാന്‍ മറ്റുള്ളവരുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. അടിസ്ഥാനപരമായ ഡിസൈന്‍ ഉണ്ടാക്കി. അതിനൊരു പേരുമിട്ടു. ഒരു ഹാക്കറായിരുന്നതിനാല്‍ പേരും വളരെ രസകരമായിരുന്നു. ഗ്നു എന്നായിരുന്നു അത്. ഇത് ലിനക്സ് ആയിരുന്നില്ല. ലിനക്സ് അതിനുശേഷം സഹകരിക്കാന്‍ തുടങ്ങിയതാണ്. ലിനസ് ടോര്‍വാള്‍ഡ്സ്  എന്ന വിദ്യാര്‍ഥി രൂപകല്‍പന ചെയ്ത ഒരു ഭാഗം മാത്രമാണ് (കേര്‍ണല്‍)  ലിനക്സ്.
ദശലക്ഷക്കണക്കിനാളുകള്‍ക്ക് ഇപ്പോഴും അറിയില്ല 1984ല്‍ ആദ്യമായി വികസിപ്പിച്ചത് ഗ്നു ആണെന്ന്. അതിനുശേഷം 1991ല്‍ ലിനക്സ് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ഒബുണ്ടു അതിനൊരു ഉദാഹരണമാണ്. കാരണം, ഗ്നുവിന്‍െറ മറ്റൊരു വേരിയേഷനാണ് ഒബുണ്ടു. അതിലും ലിനക്സ് കൂട്ടിച്ചേര്‍ത്തതാണ്. ശരിക്കും ഗ്നു- ലിനക്സ് എന്നാണ് പറയേണ്ടത്. ഗ്നുവിനെക്കുറിച്ച് പറയുമ്പോള്‍ പലരും ആദ്യം ലിനക്സിനെക്കുറിച്ചാണ് പറയുന്നത്. അത് കേള്‍ക്കുന്നതുതന്നെ വേദനാജനകമാണ്. നിങ്ങള്‍ ഉപയോഗിക്കുന്നത് ലിനക്സ് ആണെന്ന് പറയാതെ, നിങ്ങള്‍ ഉപയോഗിക്കുന്നത് ഗ്നു-ലിനകസ് ആണെന്നാണ് പറണ്ടേയത്. ദയവുചെയ്ത് ഞങ്ങളുടെ പരിശ്രമങ്ങള്‍ക്ക് നിങ്ങള്‍ തുല്യപങ്കാളിത്തം നല്‍കണം.
ടോര്‍വാള്‍ഡ്സിന് ഒരിക്കലും സ്വതന്ത്ര സോഫ്റ്റ്വെയറിന്‍െറ കാര്യത്തില്‍ ക്രിയാത്മകമായ ഒരു അഭിപ്രായമില്ലായിരുന്നു. സോഫ്റ്റ്വെയറും ഡെവലപ്പറും സ്വാതന്ത്ര്യം അനുഭവിക്കണമെന്ന് അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചിട്ടുമില്ല. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് ഓപണ്‍ സോഴ്സും സ്വതന്ത്ര സോഫ്റ്റ്വെയറും തമ്മില്‍ നല്ല വ്യത്യാസമുണ്ടെന്ന്. സ്വയം സ്വാതന്ത്ര്യം വേണമെന്ന് അദ്ദേഹത്തിനുമില്ലായിരുന്നു. സൗകര്യത്തിനുവേണ്ടി തന്‍െറ സ്വാതന്ത്ര്യം അടിയറവ് വെച്ചു. സ്വാതന്ത്ര്യത്തെ മാനിക്കാത്തവരുടെ പേരിനൊപ്പം ഗ്നുവിന്‍െറ പേരുചേര്‍ത്ത് വായിക്കരുത്.
അറിവ് പൊതു ഇടങ്ങളിലേക്ക്
  • ആഗോളീകരണത്തിന്‍െറയും കച്ചവടവത്കരണത്തിന്‍െറയും വാണിജ്യ മുഖമാണല്ളോ എല്ലാ മേഖലയിലും. ഈ സാഹചര്യത്തില്‍ ജ്ഞാനത്തെ പൊതുഇടങ്ങളിലേക്ക് പങ്കുവെക്കാനാണല്ളോ താങ്കളുടെ ഉപദേശം. ഇത് എപ്രകാരമായിരിക്കും വ്യാപകമായ സ്വകാര്യവത്കരണത്തെ ചെറുക്കുക?
കുത്തകഭീമനായ മൈക്രോസോഫ്റ്റിന്‍െറ ഒരു പ്രോഗ്രാം ഉപയോഗിക്കുമ്പോള്‍ മൈക്രോസോഫ്റ്റാണ് ആ സിസ്റ്റത്തിന്‍െറ ഉടമസ്ഥന്‍. മൈക്രോസോഫ്റ്റ് ഒരു മാല്‍വെയറാണ്. അപകടകാരിയായ ഒരു വൈറസാണ് വിന്‍ഡോസ്. വിന്‍ഡോസ് മാത്രമല്ല മക്കിന്‍ടോഷും പുതിയ ആപ്പിള്‍ വേര്‍ഷനും ഇതുതന്നെയാണ് സ്ഥിതി. ഇന്‍സ്റ്റലേഷന്‍ മുതല്‍ ആപ്പിള്‍ തന്‍െറ ആധിപത്യം യൂസറില്‍ സ്ഥാപിക്കുന്നു. ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ വിദൂരത്തുനിന്ന് അപ്ളിക്കേഷന്‍ ഡിലീറ്റ് ചെയ്യാന്‍ ആപ്പിളിന് കഴിയും. മാത്രമല്ല, ഇതെല്ലാം ഉണ്ടാക്കുന്നത് മനുഷ്യന്മാര്‍തന്നെയാണ്. ഇവര്‍ ചെയ്യുന്ന തെറ്റുകള്‍ യൂസര്‍ അനുഭവിക്കേണ്ടിവരും. നമുക്കിഷ്ടമില്ലാത്ത കാര്യങ്ങള്‍ സോഫ്റ്റ്വെയറില്‍ മാറ്റാന്‍ സാധിക്കണം. അത് ബഗ്ഗായാലും നമുക്ക് മാറ്റാനുള്ള സ്വാതന്ത്ര്യം വേണം. ദശലക്ഷം യൂസേഴ്സിന് തങ്ങളുടെ സോഫ്റ്റ്വെയറില്‍ ആവശ്യമില്ലാത്ത കുറെ കാര്യങ്ങളുണ്ട്. അതൊക്കെ മാറ്റണം.
സ്വാതന്ത്ര്യത്തിന്‍െറ നാലാമത്തെ മൂല്യം ജനാധിപത്യമാണ്. അറിവ് ആര്‍ക്കും യഥേഷ്ടം ഉപയോഗിക്കാന്‍ കഴിയണം. പ്രൊപ്രൈറ്ററി പ്രോഗ്രാം യൂസറെ നിയന്ത്രിക്കുന്നു, പ്രൊപ്രൈറ്റര്‍ പ്രോഗ്രാമിനെ നിയന്ത്രിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ പ്രൊപ്രൈറ്റര്‍തന്നെ നേരിട്ട് ഉപഭോക്താവിനെ നിയന്ത്രിക്കുന്നു. സോഫ്റ്റ്വെയര്‍ ഡെവലപ്പറുടെ മനസ്സിലിരിപ്പുതന്നെ ജനങ്ങളെ കണ്‍ട്രോള്‍ ചെയ്യണമെന്നാണ്. ഒരു ഭാഗത്ത് വ്യക്തിസ്വാതന്ത്ര്യം, സാമൂഹിക പ്രതിബദ്ധത, ജനാധിപത്യം എന്നിവയും മറുഭാഗത്ത് സോഫ്റ്റ്വെയര്‍ ഉടമയുടെ ഏകാധിപത്യവും യൂസറെ ചൂഷണംചെയ്യാനുള്ള ത്വരയുമാണ് നമുക്കുള്ളത്. ഇതില്‍ പ്രൊപ്രൈറ്ററി സോഫ്റ്റ്വെയറിനെ തള്ളിക്കളഞ്ഞ് സമൂഹം സ്വതന്ത്ര സോഫ്റ്റ്വെയറിനെ തിരഞ്ഞെടുക്കണം. ഇതിനായി നാം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. ജനാധിപത്യത്തോടൊപ്പം അറിവിന്‍െറ വികേന്ദ്രീകരണവും സാധ്യമാകണം.
സ്വതന്ത്ര സോഫ്ട്വെയറിനുവേണ്ടിയുള്ള പോരാട്ടം പകുതി വഴിയേ എത്തിയിട്ടുള്ളൂ. താണ്ടിയ വഴിയെക്കുറിച്ചല്ല ഇനിയും നടന്നുതീര്‍ക്കാനുള്ള വഴിയെക്കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നത്. എല്ലാവര്‍ക്കും സ്വതന്ത്ര സോഫ്റ്റ്വെയര്‍ ലഭ്യമാവുന്ന ഒരു ദിനത്തെക്കുറിച്ചുള്ള ചിന്തകളാണ് എന്‍െറ പ്രചോദനവും വഴികാട്ടിയും.


റിച്ചാര്‍ഡ് എം. സ്റ്റാള്‍മാന്‍/ വി. സുധീര്‍
 

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം